ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടത്…

ഒന്ന്: അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുന്ന, സ്വന്തത്രമായ ജോലിയുള്ള ഏതൊരാളും കാഫിറുകളോട് സാദൃശ്യം വെച്ചു പുലര്‍ത്തുകയും, അവരോടു ആദരവും പ്രകടമാക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. ദീനിന്റെയോ ദുനിയാവിന്റെയോ കാര്യങ്ങളില്‍ അവര്‍ക്ക് മാത്രം പ്രത്യേകമായ വേഷവിധാനങ്ങളോ മര്യാദകളോ ആചാരങ്ങളോ ശീലങ്ങളോ അവന്‍ വെച്ചു പുലര്‍ത്തരുത്. ഉദാഹരണത്തിന് താടി വടിക്കുക, മീശ വളര്‍ത്തുക പോലുള്ള കാര്യങ്ങള്‍. വളരെ ആവശ്യമുണ്ടെങ്കില്‍ അല്ലാതെ അവരുടെ ഭാഷാശൈലികള്‍ സ്വീകരിക്കുന്നതും പാടില്ല. കാരണം നബി -ﷺ- പറഞ്ഞു:

«مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ»

“ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യം വെച്ചു പുലര്‍ത്തിയാല്‍ അവനും അവരില്‍ പെട്ടവന്‍ തന്നെ.” (അബൂദാവൂദ്: 4031)

രണ്ട്: വൈദ്യരംഗത്തുള്ളവരുടെ അടുക്കല്‍ പ്രചരിച്ചിട്ടുള്ള, പിഴച്ച വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്ത ചിഹ്നങ്ങള്‍ വൈദ്യരംഗവുമായി ബന്ധമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ ഷോപ്പുകള്‍ നടത്തുന്നവരും ഒഴിവാക്കേണ്ടതുണ്ട്. വിഗ്രഹാരാധനയുമായി ബന്ധം വെച്ചു പുലര്‍ത്തുന്ന പല തരം ചിഹ്നങ്ങള്‍ ഇത്തരക്കാരുടെ വാഹനങ്ങളിലും വീടുകളിലും പരിശോധനാ സ്ഥലങ്ങളിലും മരുന്നുചീട്ടുകളിലും മറ്റുമൊക്കെ പതിച്ചതായി കാണാറുണ്ട്. നസ്വാറാക്കളുടെ തിത്വവിശ്വാസത്തിലേക്ക് സൂചന നല്‍കുന്ന ചുവന്ന കുരിശു രൂപം ഒരുദാഹരണമാണ്. ഇസ്‌ലാമിലെ ഏറ്റവും ഗുരുതരമായ തിന്മയായ ശിര്‍കിന്റെ ഏറ്റവും വികൃതമായ രൂപങ്ങളില്‍ ഒന്നാണ് തൃത്വം. അല്ലാഹു -تَعَالَى- ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ക്ക് മറുപടിയായി കൊണ്ട് പറഞ്ഞു:

لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ

“അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകള്‍ ആയിരിക്കുന്നു.” (മാഇദ: 73)

രണ്ട് സര്‍പ്പങ്ങള്‍ ഒരു ദണ്ഡില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന ഒരു ചിഹ്നവും ഇപ്പോഴായി പ്രചരിച്ചു കാണുന്നു. ഗ്രീക്ക്-റോമന്‍ വിശ്വാസങ്ങളുമായാണ് അതിലെ ചിത്രങ്ങള്‍ക്ക് ബന്ധമുള്ളത്. ചിത്രത്തില്‍ കാണപ്പെടുന്ന സര്‍പ്പങ്ങള്‍ ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുന്ന വൈദ്യദേവനിലേക്കാണ് സൂചന നല്‍കുന്നത്. അല്ലാഹുവിനെ മാത്രം ആരാധനയില്‍ ഏകാനാക്കുക എന്ന ഇസ്‌ലാമിലെ പരമപ്രധാനമായ അടിത്തറയെ -തൌഹീദിനെ- നശിപ്പിക്കുന്ന ഇത്തരം വിശ്വാസ ചിന്താഗതികള്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവയാണ്.

മുസ്‌ലിംകളുടെ വിശ്വാസത്തിലേക്ക് പിഴച്ച ചിന്താഗതികള്‍ അറിയാതെ കയറിവരാനും അവര്‍ ദീനില്‍ നിന്ന് അകന്നു പോകുവാനുമാണ് ഇത് കാരണമാവുക. ഇത്തരത്തില്‍ ഇസ്‌ലാമിന് വിരുദ്ധമാകുന്ന എന്തെല്ലാം ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും ഉണ്ടോ; അവയില്‍ നിന്നെല്ലാം ഒരു മുസ്‌ലിമായ ഡോക്ടര്‍ അകന്നു നില്‍ക്കേണ്ടതുണ്ട്.

മൂന്ന്: അന്യസ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുക എന്നത് ഡോക്ടര്‍മാര്‍ക്കോ മറ്റോ തീര്‍ത്തും അനുവദനീയമല്ല. യുവതികളാകട്ടെ, വൃദ്ധകളാകട്ടെ; ഈ നിയമം അവര്‍ക്കെല്ലാം തുല്ല്യമാണ്. ഗ്ലൌസ് പോലെ തൊലിയെ മറക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലും അല്ലെങ്കിലും ഈ പറഞ്ഞ നിയമത്തില്‍ വ്യത്യാസമില്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു:

«لَأَنْ يُطْعَنَ فِي رَأْسِ رَجُلٍ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لَا تَحِلُّ لَهُ»

“ഒരാളുടെ തലയില്‍ ഇരുമ്പു കൊണ്ടുള്ള ആണി കൊണ്ട് അടിക്കപ്പെടുന്നതാണ് തനിക്ക് അനുവാദമില്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് നല്ലത്.” (ത്വബ്റാനി മുഅജമുല്‍ കബീറില്‍: 16881, സ്വഹീഹ: 226)

നബി -ﷺ- പറഞ്ഞു:

«إِنِّي لَا أُصَافِحُ النِّسَاءَ»

“ഞാന്‍ സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കില്ല.” (നസാഈ: 4181, ഇബ്‌നുമാജ: 2874, അഹ്മദ്: 27765)

ആഇഷ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു:

«وَلَا وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ -ﷺ- يَدَ امْرَأَةٍ قَطُّ، غَيْرَ أَنَّهُ يُبَايِعُهُنَّ بِالكَلَامِ»

“അല്ലാഹു സത്യം! നബി -ﷺ- യുടെ കൈ ഒരു (അന്യ) സ്ത്രീയുടെ കയ്യില്‍ സ്പര്‍ശിച്ചിട്ടേയില്ല.” (ബുഖാരി: 4891, മുസ്‌ലിം: 1866)

നാല്: ഒരു സ്ത്രീക്ക് ചികിത്സ ആവശ്യമായി വരുകയും, മറ്റൊരു മുസ്‌ലിം സ്ത്രീ ഡോക്ടറെ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്‌താല്‍ അവള്‍ക്ക് മുസ്‌ലിമായ പുരുഷ ഡോക്ടറുടെ അടുക്കല്‍ പോകാം. എന്നാല്‍ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമേ അയാള്‍ സ്ത്രീയെ നോക്കാനോ സ്പര്‍ശിക്കാനോ പാടുള്ളൂ. സ്പര്‍ശനം ആവശ്യമായി വന്നാല്‍ തന്നെ ഗ്ലൌസോ മറ്റോ ഉപയോഗിക്കേണ്ടതുണ്ട്. ഗ്ലൌസ് ഉപയോഗിക്കാതെ സ്പര്‍ശിക്കുക എന്നത് അനിവാര്യമാണെങ്കില്‍ അത് ഒഴിവാക്കാം. സ്ത്രീകളോട് ചികിത്സക്ക് ആവശ്യമായ ഭാഗമല്ലാതെയുള്ളവ മറക്കാന്‍ ആവശ്യപ്പെടുക. പ്രത്യേകിച്ച് അനസ്തേഷ്യ നല്‍കുന്ന സന്ദര്‍ഭങ്ങളില്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

അഞ്ച്: ഒരു പുരുഷന്‍ അന്യസ്ത്രീയോടൊപ്പം തനിച്ചാകാന്‍ പാടില്ല എന്ന നിയമം ഡോക്ടര്‍മാര്‍ക്കും ബാധകമാണ്. നബി -ﷺ- പറഞ്ഞു:

«أَلَا لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا كَانَ ثَالِثَهُمَا الشَّيْطَانُ»

“അറിയുക! ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയോടൊപ്പം തനിച്ചായാല്‍ അവര്‍ക്കിടയില്‍ മൂന്നാമനായി പിശാച് വരാതിരിക്കുകയില്ല.” (തിര്‍മിദി: 2165) 

അതിനാല്‍ പരിശോധനാ വേളയില്‍ സാധിക്കുമെങ്കില്‍ ഭര്‍ത്താവോ മറ്റു ‘മഹ്റമുകളോ’ ഉണ്ടാകല്‍ നിര്‍ബന്ധമാണ്‌. ഇല്ലെങ്കില്‍ രോഗിയായ സ്ത്രീയുടെ കുടുംബത്തില്‍ പെട്ട മറ്റു സ്ത്രീകള്‍ കൂടെയുണ്ടാകണം. അതൊന്നും ഇല്ലെങ്കില്‍ -ഏറ്റവും ചുരുങ്ങിയത്- വാതില്‍ തുറന്നിട്ട അവസ്ഥയില്‍ -കഴിയാവുന്നത്ര അന്യ സ്ത്രീകളുമായി ഒറ്റക്കാവുന്ന സ്ഥിതി ഒഴിവാക്കി കൊണ്ട്- ഒരു മറക്ക് പിറകിലോ മറ്റോ ചികിത്സ നടത്തുക. ഡോക്ടര്‍ക്ക് തന്നെ സഹായിക്കാനായി സ്ത്രീകളില്‍ നിന്ന് ഒരു പെഴ്സണല്‍ സെക്രട്ടറിയെ വെക്കല്‍ അനിവാര്യമായി വന്നാല്‍ ‘മഹാരിമുകളില്‍’ നിന്ന് ആരെയെങ്കിലും അന്വേഷിക്കുക. അവര്‍ ശരിയായ ഇസ്‌ലാമിക വേഷത്തില്‍ തന്നെയാണ് കൂടെ നില്‍ക്കേണ്ടതും ഇടകലരേണ്ടതും.

ആറ്: അന്യസ്ത്രീയായ രോഗിയെ പരിശോധിക്കുന്ന വേളയില്‍ അവരുമായി അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെടുക എന്നത് അനുവദനീയമല്ല. രോഗചികിത്സക്ക് ആവശ്യമായ സംസാരങ്ങളില്‍ ഒതുങ്ങി നില്‍ക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിരിയിലേക്കും പൊട്ടിച്ചിരിയിലേക്കും മറ്റുമെല്ലാം നയിക്കുന്ന സംസാരങ്ങള്‍ ആവശ്യമായ സംസാരങ്ങളിലല്ല പെടുക. തിന്മയിലേക്ക് നയിക്കാന്‍ കാരണമാകുമെന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതുണ്ട്.

മോശവും അശ്ലീലം കലര്‍ന്നതുമായ സംസാരങ്ങളും പാടില്ല. രോഗിയോട് അട്ടഹസിക്കുകയോ ദേഷ്യപ്പെട്ടോ സംസാരിക്കരുത്. മറിച്ച് ക്ഷമയോടും അവധാനതയോടും സൌമ്യതയോടും കൂടി പെരുമാറുക. പ്രത്യേകിച്ച് പ്രായം ചെന്നവരും ബുദ്ധിമുട്ടനഭവിക്കുന്നവരുമായ രോഗികളോട്. കാരണം ഇത്തരം സ്വഭാവങ്ങളെല്ലാം അല്ലാഹു -تَعَالَى- നിന്നില്‍ നിന്ന് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്.

ഏഴ്: നിസ്കാരം ജമാഅതോടെ നിര്‍വ്വഹിക്കുന്നതില്‍ ഡോക്ടര്‍മാര്‍ കണിശത പുലര്‍ത്തേണ്ടതുണ്ട്. രോഗികളുടെ സന്ദര്‍ശന സമയങ്ങള്‍ അതിന് യോജ്യമായ നിലക്ക് ക്രമീകരിക്കുകയാണ് വേണ്ടത്. ജമാഅതില്‍ നിന്ന് തടയുന്ന രൂപത്തില്‍ എന്തെങ്കിലും ഒഴിവാക്കാനാകാത്ത തിരക്കുകള്‍ ആ സമയത്ത് അയാളെ ബാധിക്കുന്നുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് ‘അസ്വറുകള്‍’ അയാള്‍ ജമാഅതായി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കട്ടെ.

عَنْ عَبْدِ اللَّهِ بْنِ فَضَالَةَ اللَّيْثِيِّ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ قَالَ: عَلَّمَنِي رَسُولُ اللَّهِ -ﷺ- فَكَانَ فِيمَا عَلَّمَنِى: «وَحَافِظْ عَلَى الصَّلَوَاتِ الخَمْسِ»، قَالَ: قُلْتُ: «إِنَّ هَذِهِ سَاعَاتٌ لِي فِيهَا أَشْغَالٌ، فَمُرْنِى بِأَمْرٍ جَامِعٍ إِذَا أَنَا فَعَلْتُهُ أَجْزَأَ عَنِّي»، فَقَالَ: «حَافِظْ عَلَى العَصْرَيْنِ»، وَمَا كَانَتْ مِنْ لُغَتِنَا فَقُلْتُ: «وَمَا العَصْرَانِ؟» فَقَالَ: «صَلَاةٌ قَبْلَ طُلُوعِ الشَّمْسِ، وَصَلَاةٌ قَبْلَ غُرُوبِهَا»

ഫദ്വാലതുല്ലയ്സി തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ നബി -ﷺ- അദ്ദേഹത്തോട് ഇപ്രകാരം ഉപദേശിച്ചതായി കാണാം. അവിടുന്ന് പറഞ്ഞു: “അഞ്ചു നേരത്തെ നിസ്കാരം നീ സൂക്ഷ്മതയോടെ നിലനിര്‍ത്തുക.” അപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്ക് ജോലികള്‍ ഉണ്ടാകാറുള്ള സമയമാണ് അവ. അതിന് പകരമായി ഒരു സമഗ്രമായ കാര്യം എന്നോട് കല്‍പ്പിച്ചാലും.” നബി -ﷺ- പറഞ്ഞു: “നീ രണ്ട് അസ്വറുകള്‍ സൂക്ഷ്മതയോടെ നിലനിര്‍ത്തുക.” (അബൂദാവൂദ്: 428, സ്വഹീഹ: 1813)

രണ്ട് അസ്വറുകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശം സുബ്ഹി നിസ്കാരവും അസ്വര്‍ നിസ്കാരവുമാണ് എന്ന് പ്രസ്തുത ഹദീസിന്റെ ബാക്കിയില്‍ കാണാം.
രണ്ട് നിസ്കാരങ്ങള്‍ അവയുടെ സമയത്ത് വേറെവേറെ നിര്‍വ്വഹിക്കാന്‍ പ്രയാസവും ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അവ അയാള്‍ക്ക്
ഒരുമിപ്പിക്കാവുന്നതാണ്. ദ്വുഹറും അസ്വറും ഒരുമിപ്പിക്കാം; ദ്വുഹറിന്റെ സമയത്ത് അസ്വറും കൂട്ടി നിസ്കരിക്കുകയോ. അസ്വറിന്റെ സമയത്തേക്ക് ദ്വുഹര്‍ പിന്തിപ്പിക്കുകയോ ആവാം. മഗ്രിബും ഇശാഉം ഒരുമിപ്പിക്കാം. അസ്വറും മഗ്രിബും ഒരുമിപ്പിക്കുക എന്നത് അനുവദനീയമല്ല.

എട്ട്: തന്റെ ജോലിയുടെ അടിസ്ഥാന ബാധ്യതകള്‍ നിറവേറ്റാനും അദ്ദേഹത്തിന് മേല്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനും അയാള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിലെല്ലാം സത്യസന്ധതയും രോഗിയോട് ആത്മാര്‍ത്ഥതയോടെയും അയാള്‍ പെരുമാറേണ്ടതുണ്ട്. അവരുമായുള്ള സംസാരത്തിലും ഇടപാടുകളിലും അതുണ്ടാകണം. വാഗ്ദാനങ്ങള്‍ പാലിക്കണം. അല്ലാഹുവിന്റെ വാക്ക് അയാള്‍ ഓര്‍ക്കട്ടെ:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩﴾

“മുഅമിനീങ്ങളേ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.” (തൌബ: 119)

(തുടര്‍ന്നു വായിക്കുക: ചില പൊതുവായ ഉപദേശങ്ങള്‍)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

7 Comments

  • As a Doctor I don’t like openly criticizing another doctor… But truly feeling bad on ur reply doctor….

  • A man… Who ever it may be… will have attraction towards a women…. If any one denies this for himself…. It’s just hypocrisy and and an act to become himself( fakely) pious…
    What Muhsin wrote is a plain truth…
    Alhamdulilla..

  • ബിസ്മില്ലാഹി റഹ്മാനി റഹീം.

    അസ്സലാമു അലൈക്കും.

    ഡോക്ടര്‍മാരുടെ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ചു കൊണ്ട് ബഹുമാന്യ ഡോക്ടര്‍ അല്‍-അസ്വാല വെബ്സൈറ്റില്‍ ഇട്ട പ്രതികരണം കാണാനിടയായി. ആദ്യമായി വിഷയത്തെ കുറിച്ച് ഡോക്ടറുടെ മനസ്സില്‍ വന്ന ചിന്ത സത്യസന്ധമായി കുറിച്ചതിന് ആത്മാര്‍ഥമായി നന്ദി പറയട്ടെ.

    അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ധാരാളം പ്രതിഫലം നല്‍കുകയും, നമ്മുടെ തെറ്റുകള്‍ പൊറുത്തു തരികയും, അല്ലാഹുവിന്റെ ദീനില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. നമ്മെയും നിങ്ങളെയും അല്ലാഹുവിന് തൃപ്തിപ്പെട്ടത് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാക്കി അവന്‍ മാറ്റുകയും ചെയ്യട്ടെ.

    “ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം.”

    മേലെ കൊടുത്തത് താങ്കളുടെ പ്രതികരണമാണ്. ഈ പറഞ്ഞതിനോട് എനിക്കുള്ള വിയോജിപ്പുകള്‍ -ചുരുങ്ങിയ വാക്കുകളില്‍- ഇവിടെ രേഖപ്പെടുത്തട്ടെ.

    ഒരു യഥാര്‍ത്ഥ ഡോക്ടര്‍ രോഗിയെ തൊടുന്നത് വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന എന്റെ മനസ്സിന് എന്തോ കുഴപ്പമുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്റെ ലേഖനത്തില്‍ ഞാന്‍ നല്‍കിയ തെളിവുകള്‍ വായിച്ചതിന് ശേഷം, അവ ഓര്‍ത്തു കൊണ്ട് തന്നെയാണോ ഡോക്ടര്‍ ഈ പറയുന്നതെന്ന് എനിക്ക് ആലോചിക്കാനാകുന്നില്ല.

    ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട നമ്മുടെ നബി -ﷺ-; അവിടുന്ന് ബയ്അത് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കൈ കൊടുത്തിരുന്നില്ല എന്ന ഹദീസ് ഞാന്‍ ലേഖനത്തില്‍ നല്കിയിട്ടുണ്ടായിരുന്നു. നമ്മുടെ റസൂലിന് മോശമായ ചിന്ത ഉണ്ടായിരുന്നു എന്നാണോ ഈ ഹദീസ് ഉദ്ധരിച്ച മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഉദ്ദേശിച്ചത്. മആദല്ലാഹ്!!

    അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ശുദ്ധമായ മനസ്സ് ഉള്ള മറ്റാരാണ്‌ ഉള്ളത്?! അവിടുന്നു ഇപ്രകാരം ശ്രദ്ധിച്ചെങ്കില്‍ ഡോക്ടര്‍മാര്‍ -പ്രത്യേകിച്ച് ദീനിനെ കുറിച്ചുള്ള അറിവ് വളരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍- എത്ര മാത്രം ശ്രദ്ധിക്കണം?!

    കഴിഞ്ഞില്ല! അല്ലാഹുവിന്റെ ദീന്‍ പകര്‍ന്നു നല്‍കുക എന്നതിനേക്കാള്‍ മഹത്തരമായ മറ്റേതു അവസ്ഥയാണ് ഒരു മനുഷ്യന് ലഭിക്കാനുള്ളത്?! ആ സന്ദര്‍ഭത്തില്‍ പോലും നബി -ﷺ- സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുന്നു. അപ്പോള്‍ ചികിത്സ പോലുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ എത്ര മാത്രം ശ്രദ്ധിക്കേണ്ടതുണ്ടായിരിക്കും?!

    നബി -ﷺ- മാത്രമായിരുന്നോ ഇങ്ങനെ ശ്രദ്ധിച്ചിരുന്നത്?! അല്ല. ലോക ചരിത്രത്തിലെ ഏറ്റവും ഉത്തമ തലമുറ എന്നു വിശേഷിപ്പിക്കപ്പെട്ട സ്വഹാബികള്‍; അവരോട് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്‍പ്പിച്ചത് ഇപ്രകാരമാണ്.

    وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَ‌ٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ

    “സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌.” (അഹ്സാബ്: 53)

    ഈ ആയത് അവതരിപ്പിച്ചത് നബി -ﷺ- യുടെ പത്നിമാരുടെ കാര്യത്തിലാണ്. അവരോടു മറക്ക് പിന്നില്‍ നിന്ന് ചോദിക്കണം എന്ന് കല്‍പ്പിക്കപ്പെട്ടത് സ്വഹാബികളോടും. അവരെക്കാള്‍ ശുദ്ധമായ മനസ്സ് ഉണ്ടായിരുന്ന മറ്റേതെങ്കിലും സമൂഹം വേറെയുണ്ടോ?! ഒരിക്കലുമില്ല.

    നമ്മുടെ റസൂലിന്റെ ഭാര്യമാരെ മോശമായ രൂപത്തില്‍ ആരെങ്കിലും കാണുമോ?! പ്രത്യേകിച്ച് സ്വഹാബികള്‍! എന്നിട്ടും അല്ലാഹു -تَعَالَى- അവരോടു കല്‍പ്പിച്ചത് മറക്ക് പിന്നില്‍ നിന്നു കൊണ്ട് സംസാരിക്കാനാണ്. ഡോക്ടര്‍ എന്നെ കുറിച്ച് പറഞ്ഞതു പോലെ പറയുകയാണെങ്കില്‍ ഈ വിഷയത്തില്‍ എന്താണ് പറയുക?! ‘അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച, സമ്പത്തും കുടുംബവും ഉപേക്ഷിച്ച സ്വഹാബികളെയെല്ലാം മോശക്കാരാക്കുന്ന ആയതാണ് ഇതെന്നോ?!’ മആദല്ലാഹ്!

    സ്വഹാബികള്‍ക്ക് ശേഷം ദീന്‍ പഠിച്ചവരാണല്ലോ താബിഉകള്‍. അവര്‍ ഇതിന് സമാനമായ അനേകം വാക്കുകള്‍ പറഞ്ഞത് വേറെയും കാണാന്‍ കഴിയും. കൂടുതല്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. അവരുടെ കൂട്ടത്തില്‍ ഏറ്റവും ദീനിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നു വിശേഷിപ്പിക്കപ്പെട്ട, സഈദ് ബ്നുല്‍ മുസയ്യിബ് -رَحِمَهُ اللَّهُ- അദ്ദേഹത്തിനു എഴുപത് വയസ്സുള്ളപ്പോള്‍ പറയുന്നു: “ഞാന്‍ ഏതെങ്കിലും സ്ത്രീയെ കൊണ്ട് പരീക്ഷിക്കപ്പെടുമോ എന്ന് ഇപ്പോഴും ഭയക്കുന്നു.”

    സുബ്ഹാനല്ലാഹ്! അവര്‍ സ്വന്തം മനസ്സുകളെ നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് ഇതെല്ലാം പറഞ്ഞത്! ഡോക്ടര്‍ പറഞ്ഞതു പോലെയാണെങ്കില്‍ എത്ര മോശം മനസ്സുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നു പറയേണ്ടി വരും! എങ്ങനെയാണ് നമുക്ക് ഈ ദീന്‍ എത്തിച്ചു തന്ന മഹാന്മാരായ പണ്ഡിതന്മാരെ കുറിച്ച് നാം അപ്രകാരം പറയുക?!

    പറഞ്ഞ കാര്യം ഒന്നു കൂടി ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഓര്‍മ്മിപ്പിക്കട്ടെ. ‘എന്റെ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി ഞാന്‍ വിട്ടേച്ചു പോകുന്നത് സ്ത്രീകളെയാണ്’ എന്ന നബി -ﷺ- യുടെ വാക്കും ഞാന്‍ ലേഖനത്തില്‍ എടുത്തു കൊടുത്തിരുന്നു. പുരുഷ ഡോക്ടര്‍മാര്‍ ഈ പറഞ്ഞതില്‍ നിന്ന് ഒഴിവാണോ? അതിന് വല്ല തെളിവുമുണ്ടോ?

    പിന്നെ ഡോക്ടര്‍ പറഞ്ഞ പോലെ: ഒരു അന്യ സ്ത്രീയെ കാണുമ്പോള്‍ പുരുഷന് വൈകാരികമായ ചിന്തകള്‍ ഉണ്ടാകും എന്നു പറയുന്നതില്‍ എന്താണിത്ര വലിയ ആക്ഷേപം ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അല്ലാഹു -تَعَالَى- പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീകളോട് ആകര്‍ഷണം ഉള്ളവരായി കൊണ്ട് തന്നെയാണ്.

    ഡോക്ടര്‍ മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചയാളാണല്ലോ? ഒരു പുരുഷന് അന്യ സ്ത്രീകളെ കണ്ടാല്‍ ലൈംഗികമായി ഒരു താല്‍പര്യവും ഉണ്ടാകാതിരിക്കുമ്പോഴാണോ, സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുമ്പോഴാണോ അയാള്‍ ഡോക്ടറെ കാണേണ്ടത്?! ഏതാണ് ഒരു ചികിത്സിക്കേണ്ട പ്രശ്നമായി ഡോക്ടര്‍ക്ക് തോന്നുന്നത്?! സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് വൈകാരികമായ ഇഷ്ടം തോന്നുന്നു എന്ന് ആരെങ്കിലും ഡോക്ടറോട് പറഞ്ഞാല്‍ ‘നിന്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട്; അതു കൊണ്ട് ഒരു മനശാസ്ത്രജ്ഞനെ കാണൂ’ എന്നാണോ ഡോക്ടര്‍ ഉപദേശിക്കുക?!

    മേല്‍ പറഞ്ഞത് പുരുഷ ഡോക്ടര്‍മാര്‍ക്കും ബാധകമല്ലേ? അവര്‍ക്ക് സ്ത്രീകളെ -പ്രത്യേകിച്ച് പല ശരീര ഭാഗങ്ങളും ശരിയായി മറക്കാത്ത രൂപത്തില്‍- കാണുമ്പോള്‍ ഒന്നും തോന്നുകയില്ലേ?! അങ്ങനെ തോന്നാതിരിക്കാന്‍ എന്തെങ്കിലും പരീക്ഷണങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അതിന് സഹായിക്കുന്ന എന്തെങ്കിലും മരുന്നുണ്ടോ?

    ശരിയാണ്! ധാരാളം സ്ത്രീകളുമായി കിടപ്പറ പങ്കിടുകയും, അനേകം പേരുടെ നഗ്നത ദര്‍ശിക്കുകയും ചെയ്തവര്‍ക്ക് ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ലൈംഗികതയിലുള്ള താല്‍പര്യം തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ധാരാളമായി ബ്ലൂ ഫിലിമുകള്‍ കാണുന്നവര്‍ക്ക് ഇങ്ങനെയുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്. അതെല്ലാം ചികിത്സ വേണ്ട രോഗങ്ങളാണ്. അത്തരം രോഗാവസ്ഥകള്‍ ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്നാണോ ഇനി ഡോക്ടര്‍ പറഞ്ഞതിന്റെ ഉദ്ദേശം?!

    ചുരുക്കട്ടെ; ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക് ഈ കത്തെഴുതുന്നതിനും എന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനും ഇടക്ക് രണ്ട് സംഭവങ്ങള്‍ സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ലൈംഗിക മുതലെടുപ്പിന്റെ കഥകള്‍.

    ആത്മാര്‍ത്ഥമായി ചോദിക്കട്ടെ: എന്താണ് ഇത്തരം വിഷയങ്ങളില്‍ ഉള്ള പരിഹാരം?!

    അവര്‍ക്കെല്ലാം കടുത്ത ശിക്ഷ കൊടുക്കണമെന്നാണ് എങ്കില്‍ എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്.

    ഒന്ന്: നമ്മുടെ നാട്ടില്‍ കടുത്ത ശിക്ഷ എന്നതൊരു ക്രൂരമായ തമാശ മാത്രമാണ്. ഡോക്ടര്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇരയായ പാവങ്ങളുടെ കഥ അവിടെ നില്‍ക്കട്ടെ; തനിച്ച ലൈംഗിക ഭ്രാന്തന്മാരുടെ കിരാത ഹസ്തങ്ങളില്‍ പിടഞ്ഞു മരിച്ച പാവം പെണ്ണുങ്ങളുടെ മാംസം മണ്ണിനോട് ചേരുന്നതിന് മുന്‍പ് ചിരിച്ചുല്ലസിച്ചു ജീവിക്കാന്‍ അവസരം നല്‍കുന്ന സംവിധാനം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അവിടെ ശിക്ഷയുടെ ആഗ്രഹം പോലും വിദൂരമായ സ്വപ്നമാണ്.

    രണ്ട്: അവരെ ശിക്ഷിച്ചു എന്നു തന്നെ വെക്കുക. ഇരയാക്കപ്പെട്ട പാവങ്ങളുടെ അഭിമാനം; അതെന്തു ചെയ്യണം ഡോക്ടര്‍?! ഏതു നിമിഷവും ആര്‍ക്കും പിച്ചിചീന്തപ്പെടാന്‍ പാകത്തില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്ന അവളുടെ നഗ്നചിത്രങ്ങളുടെ കാര്യം; അതെങ്ങനെ നീക്കണം ഡോക്ടര്‍?! നാളെ അവളൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അവന്റെ മുന്നില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന അവളുടെ മാതൃത്വം; അതിനു പരിഹാരമെന്തുണ്ട് ഡോക്ടര്‍?!

    ഞാന്‍ നിര്‍ത്തട്ടെ. എന്റെ മനസ്സിനെന്തോ കുഴപ്പമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ? അതിന് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. കേരളത്തിലെ എണ്ണമറ്റ വീടുകളിലെ കരയുന്ന പെണ്ണുങ്ങള്‍ എന്റെ മനസ്സിന്റെ ഈ കുഴപ്പം അതേ പടി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്കറിയാം. ഇരുട്ടു നിറഞ്ഞ അവരുടെ മുറികളില്‍ ഇതു പോലെ ‘രോഗമില്ലാത്ത’ ചിലരുടെ ശരീരം കയറിയിറങ്ങിയതിന്റെ വേദനകള്‍ ഇപ്പോഴും അവസാനിച്ചിട്ടൊന്നുമില്ല.

    ഇതിനൊക്കെ പുറമെ -ഏറ്റവും വലുത്- എന്റെ റബ്ബ് അവന്റെ ഗ്രന്ഥത്തിലും അവന്റെ റസൂല്‍ അവിടുത്തെ വചനങ്ങളിലും എന്നെ -അല്ല! ഞങ്ങള്‍ മുസ്ലിംകളെ- ഏല്‍പ്പിച്ചു പോയ ‘കുഴപ്പ’മാണിതെന്നും എനിക്കുറപ്പുണ്ട്. അതു കൊണ്ട് മരിക്കുന്നത് വരെ ആ കുഴപ്പമങ്ങനെ നില്‍ക്കട്ടെ; ഒരു ഡോക്ടറും അതു ചികിത്സിച്ചു മാറ്റാതിരിക്കട്ടെ.

    അല്ലാഹു നമ്മെ സത്യത്തിലേക്ക് നയിക്കുകയും, അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. ഡോക്ടര്‍ക്ക് കൂടുതല്‍ സൌഖ്യവും സമാധാനവും ഉയര്‍ച്ചയും അവന്‍ പ്രധാനം ചെയ്യട്ടെ.

    ആമീന്‍.

    അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

  • ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം

  • السلام عليكم ورحمة الله وبركاته
    جزاكم الله خيرا
    الحمد لله ഇങ്ങനെ ഒരു ലേഖനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു… വളരെ ഉപകാരപ്രദമായി…

    ഒരു കാര്യത്തെ കുറിച്ചു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു… ഒരു രോഗി ചികിത്സ തേടുന്നത്തിന്റെ പരിധിയെത്രയാണ്?
    അയാളെ മരണാസന്നനായി എന്ന് തോന്നിയാൽ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുന്നത് അനുവദനീയമാണോ?
    കൂടാതെ ചികിത്സക്കായി ഇൻഷുറൻസ് മുഖേനയോ മറ്റു കടമെടുത്തോ അത് നടത്താൻ രോഗിയെ ഉപദേശിക്കാമോ?

    മറുപടി പ്രതീക്ഷിക്കുന്നു..
    بارك الله فيكم…

Leave a Comment