അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു പടച്ചത്.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.” (ദാരിയാത്: 56-57)

َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ»

അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം.” (ഖുർത്വുബി: 17/55)

ആലോചിച്ചു നോക്കൂ! ആദം -عَلَيْهِ السَّلَامُ- മുതൽ പിറന്നുവീണ കോടാനുകോടി മനുഷ്യരെ സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിനായിരുന്നു. നബിമാരും അല്ലാത്തവരുമായി എത്രയെത്ര മനുഷ്യർ ജനിച്ചു വീണു; അവരെല്ലാം ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഭൂമിയിലേക്ക് വന്നത്. അല്ലാഹുവിന്റെ പ്രിയ്യപ്പെട്ട ദാസന്മാരായ ഔലിയാക്കളും സ്വാലിഹീങ്ങളും ശുഹദാക്കളുമെല്ലാം ഈ തൗഹീദിന്റെ വഴിയിൽ ചരിക്കുന്നതിനായി തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുന്ന നീയും നമ്മളെല്ലാവരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടി പടക്കപ്പെട്ടവർ തന്നെ.

എന്നാൽ തൗഹീദിന്റെ ഗാംഭീര്യം ഈ പറഞ്ഞതിലും അവസാനിക്കുന്നില്ല! ജിന്നുകളും മനുഷ്യരുമെല്ലാം വസിക്കുന്ന വിശാലമായ ആകാശഭൂമികളും അവക്കിടയിലുള്ളതും മുഴുവൻ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിന്റെ ഏകത്വം -തൗഹീദ്- ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനും, അതിനുള്ള തെളിവ് സ്ഥാപിക്കുന്നതിനുമത്രെ! അതായത്, അല്ലാഹു സർവ്വതും സൃഷ്ടിച്ചിരിക്കുന്നത് അവന്റെ തൗഹീദിന് വേണ്ടിയാണെന്ന് ചുരുക്കം.

اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾

“അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.” (ത്വലാഖ്: 12)

ഈ ആയത്ത് ശ്രദ്ധയോടെ വായിച്ചു നോക്കൂ! ആകാശഭൂമികളും അവക്കിടയിലുള്ളതുമെല്ലാം അല്ലാഹു സൃഷ്ടിച്ചത് അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, സർവ്വതും അറിയുന്നവനാണെന്നും നിങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണെന്ന് അവൻ നമ്മെ അറിയിക്കുന്നു. അല്ലാഹുവിന്റെ കഴിവും അറിവും മനസ്സിലാക്കുക എന്നത് തൗഹീദിന്റെ ഭാഗമാണ്.

എന്നാൽ ഈ ലക്ഷ്യം മറക്കുകയും, തൗഹീദിന്റെ പ്രാധാന്യത്തെ വിസ്മരിക്കുകയും, തൗഹീദ് പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതും അവഗണിക്കുകയും, തൗഹീദിൽ സംഭവിക്കുന്ന പിഴവുകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നവർ എത്ര വലിയ അപരാധമായിരിക്കും പ്രവർത്തിക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ. അല്ലാഹു തന്നെ സൃഷ്ടിച്ചതിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നവൻ അല്ലാഹുവോട് ചെയ്യുന്ന ധിക്കാരത്തിന്റെ ഗൗരവം എത്ര വലുതായിരിക്കും?!

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ -حَفِظَهُ اللَّهُ- പറയുന്നു: “സർവ്വ സൃഷ്ടികളുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം തൗഹീദാകുന്നു. അത് പൂർത്തീകരിക്കുന്നതിന് വേണ്ടിയാകുന്നു അവരെയെല്ലാം അല്ലാഹു പടച്ചത്… അത് ഒരാൾ ഉപേക്ഷിക്കുക എന്നത് തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ അവഗണിക്കലാകുന്നു.” (ഫിഖ്‌ഹുൽ അദ്ഇയ്യ: 1/120)

അല്ലാഹു നാമേവരെയും തൗഹീദ് പഠിക്കുന്നവരും പ്രാവർത്തികമാക്കുന്നവരും, അതിൽ തന്നെ മരണപ്പെടുന്നവരുമാക്കി അനുഗ്രഹിക്കട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: