4
مَالِكِ يَوْمِ الدِّينِ ﴿٤﴾

പ്രതിഫലനാളിന്റെ ഉടമസ്ഥൻ; (അവനാകുന്നു സർവ്വ സ്തുതിയും).

തഫ്സീർ മുഖ്തസ്വർ :

تَمْجِيدٌ لِلَّهِ تَعَالَى بِأَنَّهُ المَالِكُ لِكُلِّ مَا فِي يَوْمِ القِيَامَةِ، حَيْثُ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا، فَـ«يَوْمُ الدِّينِ»: يَوْمُ الجَزَاءِ وَالحِسَابِ.

ഖിയാമത് നാളിൽ എല്ലാ കാര്യങ്ങളുടെയും ഉടമസ്ഥൻ അവനാകുന്നു എന്ന് സ്തുതിച്ചു കൊണ്ട് അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയാണ് ഈ ആയത്തിൽ. അന്നേ ദിവസം ഒരു ആത്മാവും മറ്റൊരാൾക്കും യാതൊന്നും ഉടമപ്പെടുത്തുന്നതല്ല. ‘യൗമുദ്ദീൻ’ എന്നാൽ പ്രതിഫലത്തിൻ്റെയും വിചാരണയുടെയും ദിനം എന്നാണർഥം.

വിശദീകരണം:

* മാലിക്:

അധികാരത്തിൻ്റെ സർവ്വ വിശേഷണങ്ങളും ഉള്ളവനാണ് മാലിക് (ഉടമസ്ഥൻ / അധികാരി). തൻ്റെ അധികാരപരിധിയിൽ കൽപ്പനകളും വിലക്കുകളും പുറപ്പെടുവിപ്പിക്കുന്നവനാണ് അവൻ. അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുന്നവനും, ധിക്കരിക്കുന്നവരെ ശിക്ഷിക്കുന്നവനുമാണവൻ. തൻ്റെ അധികാര പരിധിയിൽ ഉദ്ദേശിക്കുന്നത് പ്രകാരമെല്ലാം മാറ്റിമറിക്കുകയും അവ നിയന്ത്രിക്കുകയും ചെയ്യുന്നവനാണവൻ. (തഫ്സീറുസ്സഅ്ദി: 39)

* യൗമുദ്ദീൻ:

‘യൗം’ (يَوْمٌ) എന്നാൽ ദിവസം എന്നും, ‘ദീൻ’ (الدِّينُ) എന്നാൽ പ്രതിഫലം എന്നുമാണ് അർത്ഥം. പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്ന ദിവസം എന്നാണ് യൗമുദ്ദീൻ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

യൗമുദ്ദീൻ എന്ന വാക്കിൻ്റെ ഉദ്ദേശം കൂടുതൽ വിശദമാക്കുന്ന ആയതുകൾ സൂറ. ഇൻഫിത്വാറിലുണ്ട്.

وَمَا أَدْرَاكَ مَا يَوْمُ الدِّينِ ﴿١٧﴾ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ ﴿١٨﴾ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّـهِ ﴿١٩﴾

“(നബിയേ!) ‘യൗമുദ്ദീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? വീണ്ടും; ‘യൗമുദ്ദീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകർത്തൃത്വം അല്ലാഹുവിന്നായിരിക്കും.” (ഇൻഫിത്വാർ: 17-19)

* ആയതിൻ്റെ രണ്ട് വ്യത്യസ്ത പാരായണങ്ങൾ:

ഈ ആയതിൻ്റെ രണ്ട് ഖിറാഅതുകൾ (പാരായണങ്ങൾ) സ്ഥിരപ്പെട്ടിട്ടുണ്ട്.

1- മാലികി യൗബിദ്ദീൻ (مَالِكِ يَوْمِ الدِّينِ): മാലിക് എന്നാൽ ഉടമസ്ഥൻ എന്നാണ്.

2- മലികി യൗമിദ്ദീൻ (مَلِكِ يَوْمِ الدِّينِ): മലിക് എന്നാൽ രാജാവ് എന്നാണർത്ഥം.

ഈ രണ്ട് നാമങ്ങളും അല്ലാഹുവിൻ്റെ അധികാരത്തിൻ്റെ പൂർണ്ണത അറിയിക്കുന്നു. തൻ്റെ കീഴിലുള്ള വസ്തുവിനെ ഉദ്ദേശിക്കുന്ന പോലെ കൈകാര്യം ചെയ്യുന്നവനാണ് ഉടമസ്ഥൻ. തൻ്റെ അധികാരപരിധിയിലെ നിയമങ്ങൾ നിശ്ചയിക്കുന്നവനാണ് രാജാവ്. ഈ രണ്ട് കാര്യങ്ങളും അവയുടെ പൂർണ്ണമായ അർത്ഥോദ്ദേശത്തോടെ അല്ലാഹുവിന് ഉണ്ട് എന്ന് ഈ നാമങ്ങൾ അറിയിക്കുന്നു. (തഫ്സീറുൽ മുഹറർ: 1/45)

* കാരുണ്യവും അധികാരവും

അല്ലാഹുവിൻ്റെ കാരുണ്യത്തെ കുറിച്ച് അറിയിക്കുന്ന അവൻ്റെ രണ്ട് നാമങ്ങളാണ് തൊട്ടുമുൻപുള്ള ആയതിൽ പരാമർശിക്കപ്പെട്ടത്. അവൻ്റെ കാരുണ്യത്തിൻ്റെ വിശാലതയിൽ വഞ്ചിതനായി പോവുകയും, തിന്മകളെ നിസ്സാരമായി കാണുകയും, നന്മകളിൽ അലസത പുലർത്തുകയും ചെയ്യുന്ന അവസ്ഥ ചിലർക്കെങ്കിലും സംഭവിക്കാറുണ്ട്.

അതിനാൽ ഇഹലോകത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്ന ഒരു ദിനമുണ്ടെന്നും, അന്ന് സർവ്വ അധികാരവും അല്ലാഹുവിന് മാത്രമായിരിക്കുമെന്നും ശേഷമുള്ള ആയത്തിലൂടെ അല്ലാഹു ഓർമ്മപ്പെടുത്തുന്നു. ചെയ്തു പോയ തിന്മകളെ കുറിച്ചുള്ള ഭയവും പേടിയും, തൻ്റെ പ്രവർത്തനങ്ങൾക്ക് ഉത്തരം പറയേണ്ടി വരുന്ന ഒരു ദിനമുണ്ടെന്ന ബോധ്യവും ഈ ആയത് നൽകുന്നു. (തഫ്സീർ അബീ ഹയ്യാൻ: 1/40)

അന്ത്യനാളിൻ്റെ ഉടമസ്ഥൻ:

അല്ലാഹുവാണ് ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഉടമസ്ഥൻ. അവന്റെ ഉടമസ്ഥതയിൽ ഉൾപ്പെടാത്ത ഒരു വസ്തുവുമില്ല. എന്നാൽ സൂറ. ഫാതിഹഃയിൽ അന്ത്യനാളിന്റെ ഉടമസ്ഥനാണ് അല്ലാഹു എന്ന് പ്രത്യേകം പറഞ്ഞതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

1- അല്ലാഹുവിന്റെ അധികാരത്തിന്റെ പൂർണ്ണത എല്ലാ സൃഷ്ടികൾക്കും ഒരു പോലെ ബോധ്യപ്പെടുന്ന ദിവസമാണത്. അല്ലാഹുവിനെ അംഗീകരിച്ചവർക്കും നിഷേധിച്ചവർക്കുമെല്ലാം അവന്റെ അധികാരത്തിന്റെ ശക്തിയും പ്രതാപവും അന്ന് ഒരു സംശയവുമില്ലാത്ത രൂപത്തിൽ വെളിപ്പെടുന്നതാണ്.

عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “(അന്ത്യനാളിൽ) അല്ലാഹു ഭൂമിയെ കൈപ്പിടിയിലൊതുക്കും. ആകാാശത്തെ അവൻ തന്റെ വലതുകരം കൊണ്ട് ചുരുട്ടുകയും ചെയ്യും. ശേഷം അവൻ പറയും: ഞാനാണ് രാജാവ്; ഭൂമിയിലെ രാജാക്കന്മാരെവിടെ?” (ബുഖാരി: 4812, മുസ്‌ലിം: 2787)

2- ഇഹലോകത്ത് ചില പരിമിതമായ അധികാരങ്ങളും സ്വാധീനങ്ങളും നൽകപ്പെട്ടവരായിരുന്നു പലരും. അവരിൽ നിന്ന് അതെല്ലാം എടുത്തു മാറ്റപ്പെടുകയും, അവർക്കുണ്ടായിരുന്ന അധികാരങ്ങളുടെ നിരർത്ഥകതയും നിസ്സാരതയും അന്നേ ദിവസം ബോധ്യപ്പെടുന്നതാണ്.

സർവ്വരും -നിഷേധികളായിരുന്നവരും ധിക്കാരം പ്രവർത്തിച്ചവരുമെല്ലാം- അല്ലാഹുവിൻ്റെ മഹത്വത്തെ അംഗീകരിച്ചിരിക്കുന്നു. അവൻ്റെ പ്രതാപത്തിന് മുൻപിൽ അവരെല്ലാം -സൈന്യങ്ങളെ നയിച്ചവരും രാജ്യങ്ങളെ ഭരിച്ചവരുമെല്ലാം- താഴ്മയോടെ കീഴൊതുങ്ങിയിരിക്കുന്നു. അവൻ്റെ വിധിന്യായത്തിനായി അവരെല്ലാം കാത്തുനിൽക്കുന്നു.

അവൻ്റെ പ്രതിഫലമാണവർ പ്രതീക്ഷിക്കുന്നത്. അവൻ്റെ ശിക്ഷയെ ഭയന്നു കൊണ്ടാണവർ പേടിച്ചു വിറക്കുന്നത്. അല്ലാഹുവിൻ്റെ അധികാരത്തിൻ്റെ സർവ്വ ആശയാർത്ഥങ്ങളും മഹ്ശറിൻ്റെ ആ വേദിയിൽ പ്രകടമായിരിക്കുന്നു. (തഫ്സീറുസ്സഅ്ദി: 39)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: