റഹ്‌മാനും റഹീമുമായവൻ; (അവനാകുന്നു സർവ്വ സ്തുതിയും).
കഴിഞ്ഞ വചനത്തിൽ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സ്തുതിക്കുകയാണ് ചെയ്തത് എങ്കിൽ, അ ല്ലാഹുവിൻ്റെ അതിമനോഹരമായ രണ്ട് നാമങ്ങൾ എടുത്തു പ റഞ്ഞു കൊണ്ട് ഈ വചനത്തിൽ അവനെ ആവർത്തിച്ചു സ്തുതിക്കുകയാണ് ചെയ്യുന്നത്.
സർവ്വ സൃഷ്ടികളെയും വലയം ചെയ്തിരിക്കുന്ന സർവ്വ വിശാലമായ കാരുണ്യമുള്ളവൻ എന്നാണ് ‘അർറഹ്‌മാൻ’ എന്ന നാമത്തിൻ്റെ ഉദ്ദേശ്യം. ‘അർ-റഹീം’ എന്നാൽ അല്ലാഹുവിൽ വിശ്വസിച്ച സൽകർമ്മികൾക്ക് പ്രത്യേകമായി കരുണ ചൊരിയുന്നവൻ എന്ന ഉദ്ദേശമാണുള്ളത്.
എല്ലാ സൃഷ്ടികൾക്കും അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻ്റെ ഒരു പങ്ക് ലഭിക്കാതിരിക്കില്ല; എന്നാൽ അവൻ്റെ അറ്റവും അവസാനവുമില്ലാത്ത കാരുണ്യം -സ്വർഗവും അതിലെ അനുഗ്രഹങ്ങളും മറ്റുമെല്ലാം- ആസ്വദിക്കാൻ കഴിയുക അല്ലാഹുവിൽ വിശ്വസിക്കുകയും ധർമ്മനിഷ്ഠ പാലിക്കുകയും ചെയ്ത, അല്ലാഹുവിൻ്റെ ദൂതന്മാരെ പിൻപറ്റിയ വിശ്വാസികൾക്ക് മാത്രമായിരിക്കും എന്ന സൂചന ‘ അർ- റഹീം’ എന്ന നാമത്തിലുണ്ട്.
| റഹ്‌മാൻ, റഹീം എന്നിവ തമ്മിലുള്ള വ്യത്യാസം?
റഹ്‌മാൻ എന്നത് അല്ലാഹുവിൻ്റെ അസ്തിത്വപരമായ വിശേഷണത്തെയും, റഹീം എന്നത് കാരുണ്യം ചൊരിയുക എന്ന അവൻ്റെ പ്രവർത്തിയെയുമാണ് സൂചിപ്പിക്കുന്നത് എന്ന് ചില പണ്ഡിതന്മാർ വേർതിരിച്ചിട്ടുണ്ട്. റഹ്‌മാൻ എന്ന നാമമാണ് റഹീം എന്നതിനേക്കാൾ വിശാലമായ അർത്ഥവും ആശയവും ഉൾക്കൊള്ളുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
| അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും:
അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അവനെ ഏകനാക്കുക എന്ന തൗഹീദാണ് ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പനയും അതിലെ അതിമഹത്തരമായ അടിത്തറയും. അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിലൂടെയും, നബി -ﷺ- അവിടുത്തെ ഹദീഥുകളിലൂടെയും അറിയിച്ച അല്ലാഹുവി ൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അല്ലാഹു ഏകനാണ് എന്ന് വിശ്വസിക്കൽ തൗഹീദിൻ്റെ പ്രധാനഭാഗമാണ്.
ഈ അടിത്തറയിലുള്ള വിശ്വാസം ‘തൗഹീദുൽ അസ്‌മാഇ വസ്വിഫാത്ത്’ (അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളിലെ ഏകത്വം) എന്നാണ് അറിയപ്പെടുന്നത്. ഈ ഉമ്മത്തിലെ മുൻഗാമികളും ഇമാമീങ്ങളുമെല്ലാം ഈ അടിത്തറയിൽ വിശ്വസിച്ചിരുന്നു.
മൂന്ന് അടിത്തറകൾ:
അല്ലാഹുവിൻ്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലുമുള്ള വിശ്വാസം സുപ്രധാനമായ മൂന്ന് അടിത്തറകൾക്ക് മേലാണ് നിലകൊള്ളുന്നത്. അവ താഴെ പറയാം:
1- സ്ഥിരീകരണം (إِثْبَاتُ مَا أَثْبَتَهُ اللَّـهُ وَرَسُولُهُ ﷺ)
അല്ലാഹുവിൻ്റെ നാമങ്ങളോ വിശേഷണങ്ങളോ ആയി ഖു ർആനിലും ഹദീഥിലും സ്ഥിരപ്പെട്ടതെല്ലാം അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളുമാണെന്ന് സ്ഥിരപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുക. കാരണം അല്ലാഹുവും അവ ൻ്റെ റസൂലും -ﷺ- അറിയിച്ചതെല്ലാം വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യൽ ഓരോ മുസ്‌ലിമിൻ്റെ മേലും നിർബന്ധമാണ്. അല്ലാഹുവിന് ‘റഹ്‌മാൻ’ എന്ന നാമമുണ്ട് എന്നും, റഹ്‌മത്ത് (കാരുണ്യം) എന്ന വിശേഷണമുണ്ട് എന്നും വിശ്വസിക്കൽ ഉദാഹരണം.
2- നിഷേധം (نَفْيُ مَا نَفَاهُ اللَّـهُ وَرَسُولُهُ ﷺ)
അല്ലാഹുവിന് ഇല്ല എന്ന് അവൻ ഖുർആനിലൂടെയോ നബി -ﷺ- അവിടുത്തെ ഹദീഥിലൂടെയോ അറിയിച്ച കാര്യങ്ങൾ അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, അത്തരം വിശേഷണങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനാണ് എന്നും വിശ്വസിക്കുക. അതോടൊപ്പം ഈ ന്യൂനതകളുടെ നേ ർവിപരീതമായ വിശേഷണം ഏറ്റവും പൂർണ്ണമായ രൂപത്തിൽ അവനുണ്ട് എന്നും വിശ്വസിക്കണം.
ഉദാഹരണത്തിന് അല്ലാഹു ഉറങ്ങുകയില്ല എന്ന് അവൻ അറിയിച്ചിരിക്കുന്നു; ഉറക്കം എന്ന വിശേഷണം അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, അതിന് നേർവിപരീതമായ പരിപൂർണ്ണ ജീവിതവും ഉണർച്ചയും അല്ലാഹുവിനുണ്ട് എന്ന് വിശ്വസിക്കുകയും വേണം. അല്ലാഹു ഒരണുമണിത്തൂക്കം പോലും അനീതി പ്രവർത്തിക്കില്ല എന്ന് അവൻ നമ്മെ അറിയിച്ചിരിക്കുന്നു; അനീതി എന്നത് അല്ലാഹുവിൻ്റെ വിശേഷമല്ല എന്ന് നിഷേധിക്കുകയും, അതോടൊപ്പം സമ്പൂർണ്ണ നീതിയുള്ളവനാണ് അവൻ എന്ന് സ്ഥിരീകരിക്കുകയും വേണം.
3- നിശബ്ദത പാലിക്കൽ (التَّوَقُّفُ فِيمَا لَمْ يَرِدْ بِهِ نَصٌّ):
അല്ലാഹുവോ അവൻ്റെ ദൂതനോ അല്ലാഹുവിന് ഉള്ളതായി സ്ഥിരീകരിക്കുകയോ, ഇല്ലായെന്ന് നിഷേധിക്കുകയോ ചെയ്തിട്ടില്ലാത്ത വിശേഷണങ്ങളിൽ നിശബ്ദത പാലിക്കുക. അവ ഉണ്ട് എന്ന് പറയുകയോ ഇല്ലാ എന്ന് നിഷേധിക്കുകയോ ചെയ്യരുത്. കാരണം അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെ സംസാരിക്കുക എന്നത് അതിഗുരുതരമായ പാപമാണ്.
അല്ലാഹുവിൻ്റെ നാമങ്ങളിൽ വിശ്വസിക്കേണ്ട രൂപം:
1- അല്ലാഹുവിന് ഉള്ളതായി ഖുർആനിലും ഹദീഥിലും സ്ഥിരപ്പെട്ട നാമങ്ങൾ അവനുണ്ട് എന്ന് സ്ഥിരീകരിക്കുക.
ഉദാഹരണത്തിന്, സൂറത്തുൽ ഫാതിഹഃയിലെ ഈ വചനപ്രകാരം അല്ലാഹുവിന് ‘അർറഹ്മാൻ’, ‘അർറഹീം’ എന്നിങ്ങനെ രണ്ട് നാമങ്ങളുണ്ട് എന്ന് വിശ്വസിക്കുക. പ്രാർത്ഥനകളുടെയും മറ്റും വേളകളിൽ അല്ലാഹുവിനെ ഈ നാമങ്ങൾ കൊണ്ട് വിളിക്കാൻ അവൻ കൽപ്പിച്ചിട്ടുണ്ട് എന്നതിനാൽ അവ മുൻനിർത്തി കൊണ്ട് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക.
2- അല്ലാഹുവിൻ്റെ നാമങ്ങൾ കേവല വിളിപ്പേരുകൾ മാത്രമല്ല, മറിച്ച് അവ അല്ലാഹുവിൻ്റെ വിശേഷണങ്ങൾ കൂടി ഉൾക്കൊള്ളുന്നുണ്ട്.
ഉദാഹരണത്തിന് ‘അർറഹ്‌മാൻ’ എന്ന നാമം അല്ലാഹുവിൻ്റെ കാരുണ്യം എന്ന വിശേഷണത്തെയാണ് അറിയിക്കുന്നത്. സമ്പൂർണ്ണവും സർവ്വ വിശാലവും അറ്റവും അതിരുകളുമില്ലാത്തതുമായ കാരുണ്യമുള്ളവനാണ് അല്ലാഹു എന്ന് അവ ൻ വിശ്വസിക്കണം.
3- അല്ലാഹുവിൻ്റെ നാമങ്ങളുടെയും വിശേഷണങ്ങളുടെ സ്വാധീനങ്ങൾ അംഗീകരിക്കുകയും ഗ്രഹിക്കുകയും ചെയ്യുക.
ഉദാഹരണത്തിന്, അല്ലാഹുവിൻ്റെ കാരുണ്യം അവൻ്റെ സൃഷ്ടികളെയെല്ലാം വലയം ചെയ്തിരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും അവൻ്റെ കാരുണ്യത്തിൻ്റെ അടയാളത്തിൽ പെട്ടതാണ്. ഇതു പോലെയാണ് അല്ലാഹുവിൻ്റെ മറ്റെല്ലാ നാമങ്ങളിലും വിശ്വസിക്കേണ്ടത്.
നാല് അപകടങ്ങൾ:
അല്ലാഹുവിൻ്റെ നാമങ്ങൾ അവൻ്റെ വിശേഷണങ്ങളിലേക്ക് സൂചന നൽകുന്നുണ്ട് എന്ന് പറഞ്ഞല്ലോ? അവക്ക് പുറമെ, അല്ലാഹുവിൻ്റെ വിശേഷണങ്ങളായി ഖുർആനിലും ഹദീഥിലും അനേകം വിശേഷണങ്ങൾ വന്നിട്ടുണ്ട്.
അല്ലാഹുവിൻ്റെ അസ്തിത്വപരമായ വിശേഷണങ്ങളായ അല്ലാഹുവിൻ്റെ മുഖം, അവൻ്റെ കൈകൾ, അവൻ്റെ കണ്ണുക ൾ എന്നിവ അവയിൽ ചിലതാണ്. അവൻ്റെ പ്രവർത്തിപരമായ വിശേഷണങ്ങളായ സിംഹാസനാരോഹണം, സൃഷ്ടിപ്പ്, ഉപജീവനം നൽകൽ പോലുള്ള മറ്റു ചില വിശേഷണങ്ങളാണ്. അല്ലാഹുവിൻ്റെ വിശേഷണത്തിൽ വിശ്വസിക്കുമ്പോൾ നിർബന്ധമായും ഉപേക്ഷിക്കേണ്ട നാല് കാര്യങ്ങളുണ്ട്. അവ താഴെ പറയാം:
(1) നിഷേധിക്കൽ / തഅ്ത്വീൽ (التَّعْطِيلُ): അല്ലാഹുവിന് കാരുണ്യം എന്ന ഒരു വിശേഷണമില്ല എന്ന് നിഷേധിക്കരുത്. അല്ലാഹു അവനുള്ളതായി അറിയിച്ച ഒരു കാര്യം നിഷേധിക്കുക എന്നത് അതിഗുരുതരമായ പാപമാണെന്നതിൽ സംശയമില്ല.
(2) സദൃശ്യപ്പെടുത്തൽ / തംഥീൽ (التَّمْثِيلُ أَوْ التَّشْبِيهُ): അല്ലാഹുവിൻ്റെ കാരുണ്യം സൃഷ്ടികളുടെ കാരുണ്യം പോലെയാണെന്ന് സമീകരിക്കരുത്. കാരണം അല്ലാഹുവിനെ പോലെ ഒരാളുമില്ല. മറിച്ച്, അല്ലാഹുവിൻ്റെ കാരുണ്യം അവൻ്റെ പൂർണ്ണതക്കും മഹത്വത്തിനും ഗാംഭീര്യത്തിനും യോജിച്ച വിധത്തിലുള്ള സ മ്പൂർണ്ണമായ കാരുണ്യമാണ്. സൃഷ്ടികളിൽ കാണപ്പെട്ടേക്കാവുന്ന കാരുണ്യം അവരുടെ ദുർബലതക്കും കുറവുകൾക്കും ന്യൂനതകൾക്കും യോജിച്ച വിധത്തിലുള്ളതാണ്.
(3) അർത്ഥം തെറ്റിക്കൽ / തഹ്‌രീഫ് (التَّحْرِيفُ أَوْ التَّأْوِيلُ): അല്ലാഹുവിൻ്റെ വിശേഷണങ്ങളെ മറ്റു വല്ല അർത്ഥങ്ങളും ന ൽകി തെറ്റായി വ്യാഖ്യാനിക്കാൻ പാടില്ല; ഉദാഹരണത്തിന് അ ല്ലാഹുവിൻ്റെ കാരുണ്യമെന്നാൽ ‘അടിമകൾക്ക് നന്മ ചെയ്യാൻ അല്ലാഹു ഉദ്ദേശിക്കലാണ്’ എന്ന് വ്യാഖ്യാനിക്കുക പാടില്ല. മറിച്ച്, അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള കാരുണ്യം അവനുണ്ട് എന്ന് തന്നെ വിശ്വസിച്ചിരിക്കണം.
(4) രൂപപ്പെടുത്തൽ / തക്‌യീഫ് (التَّكْيِيفُ): അല്ലാഹുവി ൻ്റെ കാരുണ്യം ഇന്ന രൂപത്തിലാണെന്നോ ഇന്നയിന്ന വിധത്തിലാണെന്നോ രൂപപ്പെടുത്തി കാണിക്കരുത്. ഉദാഹരണത്തിന് അല്ലാഹുവിൻ്റെ മുഖം ഏതെങ്കിലുമൊരു സൃഷ്ടിക്കുള്ള മുഖം പോലെയാണെന്നോ മറ്റോ പറയുക പാടില്ല.