2
الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾

സർവ്വ സ്തുതികളും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിന്നാകുന്നു.

തഫ്സീർ മുഖ്തസ്വർ :

‘ഹംദ്’ എന്നാൽ അല്ലാഹുവിനോടുള്ള സ്നേഹവും ആദരവും നിറഞ്ഞ ഹൃദയത്താൽ, അല്ലാഹുവിൻ്റെ പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ സ്തുതിക്കലാണ്.

‘സമ്പൂർണ്ണമായ വാഴ്ത്തലും, പൂർണ്ണതയുടെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ കൊണ്ടുള്ള എല്ലാ നിലക്കുമുള്ള സ്തുതികളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു നൽകിയ പ്രകടവും ഗോപ്യവുമായ എല്ലാ അനുഗ്രഹങ്ങൾക്കും, ഭൗതികവും മതപരവുമായ എല്ലാ നന്മകൾക്കുമുള്ള നന്ദിയും സ്തുതികളും അവന് തന്നെയാകുന്നു. അവന് പുറമെ ഒരാൾക്കും അതിന് അർഹതയില്ല.’ – ഇതെല്ലാമാണ് ‘അൽഹംദുലില്ലാഹ്’ എന്നത് കൊണ്ട് ഉദ്ദേശ്യം.

അല്ലാഹുവിനെ സ്തുതിച്ചതിന് ശേഷം അവനെ സ്തുതിക്കാനുള്ള കാരണമാണ് ഉടനെ അവൻ വിവരിച്ചത്: അല്ലാഹു സർവ്വ ലോകങ്ങളുടെയും രക്ഷിതാവാകുന്നു എന്നതാണ് ആ കാരണം. അല്ലാഹുവിന് പുറമെയുള്ള എല്ലാം ലോകമാണ്; അല്ലാഹു അവയുടെയെല്ലാം സ്രഷ്ടാവും രക്ഷാധികാരിയും.

അല്ലാഹുവിൽ നിന്നുള്ള അറ്റമില്ലാത്ത അനുഗ്രഹങ്ങൾ ഇല്ലായിരുന്നെങ്കിൽ സൃഷ്ടികൾക്ക് നിലനിൽക്കുക സാധ്യമേയല്ല. അവരുടെ പക്കൽ കാണപ്പെടുന്ന ചെറുതോ വലുതോ ആയ ഏതൊരു അനുഗ്രഹമുണ്ടാകട്ടെ, അതെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന ഓർമ്മപ്പെടുത്തൽ അതിലുണ്ട്.

അല്ലാഹു മാത്രമാണ് ഏകനായ സ്രഷ്ടാവ് എന്നും, അവനാണ് അവരെയെല്ലാം നിയന്ത്രിക്കുന്നത് (മുദബ്ബിറുൽ ആലം) എന്നും, അവൻ്റെ പക്കൽ നിന്നാണ് ഏതൊരു അനുഗ്രഹവും ലഭിക്കുന്നത് എന്നും, ലോകത്തുള്ള സർവ്വതും സർവ്വരും എല്ലാ വിധത്തിലും അല്ലാഹുവിലേക്ക് അങ്ങേയറ്റം ആവശ്യക്കാരാണെന്നും ‘റബ്ബുൽ ആലമീൻ’ എന്ന പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം.

‘അല്ലാഹുവിന് സർവ്വ സ്തുതികളും’ എന്ന പ്രസ്താവനയാണ് ഈ ആയത്തിൻ്റെ ബാഹ്യാർത്ഥമെങ്കിലും ‘ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കൂ’ എന്ന കൽപ്പന അതിൻ്റെ ആശയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ അല്ലാഹുവിനുള്ള ഹംദ് അധികരിപ്പിക്കുകയും, ‘അൽഹംദുലില്ലാഹ്’ (الحَمْدُ لِلَّـهِ) എന്ന ദിക്ർ അധികരിപ്പിക്കുകയും ചെയ്യാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

| എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്?

അല്ലാഹുവിന് മാത്രമാണ് എല്ലാ സ്തുതികൾക്കും എല്ലാ നന്ദിവാക്കുകൾക്കും അർഹതയുള്ളത്. അവന് പുറമെ ആരാധിക്കപ്പെടുന്ന ഒരു വസ്തുവിനോ, അവൻ സൃഷ്ടിച്ച ഏതെങ്കിലുമൊരു സൃഷ്ടിക്കോ സമ്പൂർണ്ണമായ സ്തുതികളിൽ നിന്ന് ഒരു പങ്കിനും യാതൊരു അർഹതയുമില്ല.

അല്ലാഹുവിനല്ലാതെ മറ്റാർക്കും എണ്ണിത്തിട്ടപ്പെടുത്താൻ സാധ്യമല്ലാത്ത വിധം അനുഗ്രഹങ്ങൾ തൻ്റെ ദാസന്മാർക്ക് മേ ൽ വർഷിച്ചത് അവനാണ്. അല്ലാഹുവിനെ അനുസരിക്കാൻ സാധിക്കുംവിധം ശരീരാവയവങ്ങൾക്ക് ആരോഗ്യം നൽകിയത് അവനാണ്. അവൻ നിർബന്ധമാക്കിയ ബാധ്യതകൾ നിറവേറ്റാൻ ശേഷിയും കഴിവും ലഭിച്ചത് അവൻ്റെ അനുഗ്രഹത്താലാണ്.

അതിനെല്ലാം പുറമെ ഇഹലോകത്ത് അവൻ തൻ്റെ ഉപജീവനം വിശാലമായി തുറന്നു നൽകിയിരിക്കുന്നു. അനുഗ്രഹങ്ങളിൽ യാതൊന്നും ലഭിക്കാനുള്ള അർഹതയോ ആവകാശമോ സൃഷ്ടികളിൽ ഒരാൾക്ക് പോലുമില്ലെങ്കിലും അവൻ അവർക്ക് സുഖാനുഗ്രഹങ്ങൾ മേൽക്കുമേലായി രുചിപ്പിക്കുന്നു.

എല്ലാത്തിനുമപ്പുറം, എന്നെന്നും നിലനിൽക്കുന്ന അറ്റമില്ലാത്ത അനുഗ്രഹങ്ങളുടെ ഭവനമായ സ്വർഗത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയും മാർഗവും അവൻ അവർക്ക് വിവരിച്ചു നൽകുകയും, അതിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു.

ആദ്യവും അന്ത്യവും, എന്നുമെപ്പോഴും നമ്മുടെ റബ്ബായ അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.

| ഹംദും ശുക്റും:

അറബിയിൽ സമാനമായ അർത്ഥമുള്ള വാക്കുകളാണ് ‘ഹംദ്’, ‘ശുക്ർ’ എന്നിവ. ഒന്നാമത്തേതിന് സ്തുതി എന്നും, രണ്ടാമത്തേതിന് നന്ദി എന്നുമാണ് പൊതുവെ അർത്ഥം നൽകപ്പെടാറുള്ളത്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ‘ഹംദ്’ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാകാൻ സഹായകമാണ്.

1- ഹംദ് -അല്ലാഹുവിനെ സ്തുതിക്കുക- എന്നത് നാവ് കൊ ണ്ട് മാത്രമേ സാധ്യമാകൂ. എന്നാൽ ശുക്ർ -നന്ദി കാണിക്കുക- എന്നത് നാവ് കൊണ്ട് പറയാൻ കഴിയുന്നത് പോലെ, ഒരാളുടെ പ്രവർത്തനങ്ങളിലൂടെ കാണിക്കാനും, മനസ്സിൽ നന്ദി കാത്തുസൂക്ഷിക്കാനും സാധിക്കും.

2- ഒരാൾ മറ്റൊരു വ്യക്തിക്ക് ചെയ്ത നന്മകൾക്കും സഹായങ്ങൾക്കും മാത്രമാണ് നന്ദി പറയാൻ കഴിയുക. ‘എന്നെ സഹായിച്ചതിന് ഞാൻ ഇന്നയാൾക്ക് നന്ദി പറയുന്നു’ എന്ന് പറയാം. എന്നാൽ ഒരാളിൽ ഒതുങ്ങി നിൽക്കുന്ന -സ്വഭാവപരമോ അസ്തിത്വപരമോ ആയ ഗുണങ്ങളുടെ പേരിൽ അയാൾക്ക് നന്ദി പറയുക സാധ്യമല്ല. ഉദാഹരണത്തിന് ധൈര്യവും ഭംഗിയും കാരണത്താൽ അയാളെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യാം; എന്നാൽ അതിൻ്റെ പേരിൽ അയാൾക്ക് നന്ദി പറയുക സാധ്യമല്ലല്ലോ?!

ഇത്രയും പറഞ്ഞത് ഈ രണ്ട് പദങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസത്തെ കുറിച്ചാണ്. തുടക്കത്തിൽ പറഞ്ഞതു പോലെ, ഏറെ അടുപ്പവും സമാനതയുമുള്ള രണ്ട് വാക്കുകളാണ് ഇവ രണ്ടും.

| റബ്ബ് എന്നതിൻ്റെ അർത്ഥ സൂചനകൾ:

‘റബ്ബ്’ എന്ന പദം ‘ക്രമേണയായി വളർത്തി കൊണ്ടുവരുന്നവൻ’ എന്ന അർത്ഥം അറിയിക്കുന്നുണ്ട്.

അല്ലാഹുവിൻ്റെ ഈ റുബൂബിയ്യത്ത് (രക്ഷാധികാരം) രണ്ട് രൂപത്തിലുണ്ട്.

1- എല്ലാ സൃഷ്ടികൾക്കും പൊതുവായുള്ളത്; ഭൗതികമായ അനുഗ്രഹങ്ങൾ നൽകിക്കൊണ്ട് അല്ലാഹു തൻ്റെ സൃഷ്ടികളെ വളർത്തി കൊണ്ടുവരുന്നു എന്നത് ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും.

2- അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ നബിമാർക്കും ഔലിയാക്കൾക്കും ലഭിക്കുന്നത്; അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള വിശ്വാസത്തിലേക്കും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തൻ്റെ ദാസന്മാരെ പടിപടിയായി അല്ലാഹു നയിക്കുന്നു എന്നത് ഈ ആശയത്തിലാണ് ഉൾപ്പെടുക.

അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കും, ശേഷം വിശ്വാസത്തിൻ്റെ പൂർണ്ണത നേടിയെടുക്കുന്നതിലേക്കും അവരെ നയിക്കുന്നത് അല്ലാഹുവാണ്. പ്രസ്തുത വഴിയിൽ വന്നേക്കാവുന്ന എല്ലാ തടസ്സങ്ങളെയും അല്ലാഹു അവർക്കായി നീക്കിക്കൊടുക്കുകയും ചെയ്യുന്നു.

എല്ലാ നന്മയിലേക്കും അല്ലാഹു അവർക്ക് വഴിയൊരുക്കുകയും (തൗഫീഖ് നൽകുന്നു), എല്ലാ തിന്മകളിൽ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ചുരുങ്ങിയ വാക്കുകളിൽ ഈ പറഞ്ഞതിൻ്റെ അർത്ഥം.

നബിമാർ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന വേളയിൽ ‘റബ്ബനാ’ (ഞങ്ങളുടെ റബ്ബേ!) എന്ന് പ്രാർത്ഥനകളുടെ ആരംഭത്തിൽ പറഞ്ഞത് ഈ രണ്ടാമത്തെ അർത്ഥം കൂടുതലായി പരിഗണിച്ചു കൊണ്ടുകൂടിയായിരിക്കാം. കാരണം അവരുടെ തേട്ടങ്ങളെ ഈ രണ്ടാമത്തെ ആശയത്തിന് കീഴിലായിരുന്നു ഉൾപ്പെട്ടിരുന്നത്. അല്ലാഹു അഅ്ലം.

| ആലമൂൻ

‘ആലം’ എന്ന അറബി പദത്തിൻ്റെ ബഹുവചനമാണ് ‘ആ ലമീൻ’; ലോകങ്ങൾ എന്ന് അർത്ഥം പറയാം. അല്ലാഹുവിന് പുറമെയുള്ള എല്ലാ വസ്തുക്കളും ‘ആലം’ എന്നതിൻ്റെ പരിധിയിൽ പെടും. ഇഹലോകത്തും പരലോകത്തുമായി അല്ലാഹു സൃഷ്ടിച്ചതെല്ലാം അതിൻ്റെ പരിധിയിൽ ഉൾപ്പെടും.

‘റബ്ബുൽ ആലമീൻ’ എന്നാൽ ലോകങ്ങളുടെ രക്ഷിതാവ് എന്നർത്ഥം. അല്ലാഹുവിൻ്റെ ദൂതനായ മൂസാ -عَلَيْهِ السَّلَامُ- യും, ധിക്കാരിയും സ്വേഛാധിപതിയുമായിരുന്ന ഫിർഔനും തമ്മിലുള്ള സംഭാഷണം നോക്കൂ:

قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ ‎﴿٢٣﴾‏ قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ‎﴿٢٤﴾‏

“ഫിര്‍ഔന്‍ ചോദിച്ചു: എന്താണ് ഈ ‘റബ്ബുൽ ആലമീൻ’ എന്ന് പറയുന്നത്‌? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു (റബ്ബുൽ ആലമീൻ) എന്നാൽ; നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍.” (ശുഅറാഅ്: 23-24)

ചില പണ്ഡിതന്മാർ പറഞ്ഞു: ‘അടയാളം’ എന്ന അർത്ഥം വരുന്ന ‘അലം, അലാമഃ’ എന്നീ പദങ്ങളിൽ നിന്നാണ് ആലമീൻ എന്ന വാക്കും വന്നിട്ടുള്ളത്. സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും അവൻ്റെ മഹത്വത്തെ കുറിച്ചും, അവൻ്റെ ഏകത്വത്തെ കുറിച്ചും അറിയിക്കുന്ന അടയാളവും തെളിവുമാണ് ഈ ലോകപ്രപഞ്ചം എന്നതിനാലാണ് അതിന് ‘ആലമീൻ’ എന്ന പേര് നൽകപ്പെട്ടത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: