അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില്‍ വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ))

“ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13)

അല്ലാഹു -تَعَالَى- പറഞ്ഞു:

(( إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا ))

“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ (ശിര്‍ക്ക് ചെയ്തുവോ) അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.” (നിസാഅ്: 116)

عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ؟ قَالَ: «أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ»

അബ്ദുല്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാന്‍ നബി-ﷺ-യോട് ചോദിച്ചു: “ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?” നബി -ﷺ- പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.” (ബുഖാരി: 4477, മുസ്‌ലിം: 86)

ഏഴു വന്‍പാപങ്ങളില്‍ ഒന്നാമതാണ് നബി -ﷺ- ശിര്‍ക്കിനെ എണ്ണിയത്.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ، وَمَا هُنَّ؟»، قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ التِّي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا …»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ഏഴ് നാശകരങ്ങളായ പാപങ്ങളെ വെടിയുക.” സ്വഹാബികള്‍ ചോദിച്ചു: “ഏതെല്ലാമാണ് അവ, അല്ലാഹുവിന്റെ റസൂലേ?” നബി -ﷺ- പറഞ്ഞു: “അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യുക; സിഹ്ര്‍, (ഇസ്‌ലാമിലെ) ഹഖിന്റെ അവകാശത്തിന്റെ പേരിലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ആത്മാവിനെ കൊലപ്പെടുത്തല്‍; പലിശ ഭക്ഷിക്കല്‍…” (ബുഖാരി: 2766, 5764, 6857, മുസ്‌ലിം: 89)

എന്തെല്ലാം പീഢനങ്ങള്‍ സഹിക്കേണ്ടി വന്നാലും ഒരിക്കലും ശിര്‍ക്ക് ചെയ്യരുത് എന്ന് നബി -ﷺ- ഓര്‍മ്മപ്പെടുത്തി.

عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …»

അബുദ്ദര്‍ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് (ഉപദേശം) നല്‍കി: ‘നീ അല്ലാഹുവില്‍ ഒരിക്കലും പങ്കു ചേര്‍ക്കരുത് (ശിര്‍ക്ക് ചെയ്യരുത്); നിന്റെ (ശരീരം) കഷ്ണങ്ങളാക്കപ്പെട്ടാലും, നിന്നെ കത്തിച്ചു കളഞ്ഞാലും.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ശിര്‍ക്കല്ലാത്ത മറ്റെന്തു തിന്മയും അല്ലാഹു -അവനുദ്ദേശിച്ചാല്‍- പൊറുത്തു കൊടുത്തേക്കാം. എന്നാല്‍ ഒരാള്‍ ശിര്‍ക്ക് ചെയ്യുകയും, തൗബ ചെയ്യാതെ മരിച്ചു പോവുകയും ചെയ്താല്‍ അവന് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

(( إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا ))

“(ആരെങ്കിലും) അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്താല്‍ അവന്‍ വളരെ വഴിദൂരം വഴിപിഴച്ചു പോയിരിക്കുന്നു.” (അന്നിസാഅ്: 48)

ഇഹലോകത്തുള്ളത് മുഴുവന്‍ പശ്ചാത്താപമായി നല്‍കിയാലും അല്ലാഹു അവനില്‍ ശിര്‍ക്ക് ചെയ്തു എന്ന തിന്മ പൊറുത്തു കൊടുക്കയില്ല.

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ -ﷺ- قَالَ: «يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَنْ لاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي»

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അന്ത്യനാളില്‍ നരകക്കാരില്‍ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ‘ഭൂമിയില്‍ എന്തെങ്കിലും ഒരു കാര്യം നീ ഉടമപ്പെടുത്തിയിട്ടുണ്ടെങ്കില്‍ (നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി) അത് പ്രായശ്ചിത്തമായി നല്‍കാന്‍ നീ തയ്യാറാകുമോ?” അപ്പോള്‍ അയാള്‍ പറയും: “അതെ.” അല്ലാഹു പറയും: “നീ ആദമിന്റെ മുതുകിലായിരിക്കെ -എന്നില്‍ ഒന്നിനെയും നീ പങ്കു ചേര്‍ക്കരുത് എന്ന- അതിനെക്കാള്‍ നിസ്സാരമായ കാര്യമാണ് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടത്. പക്ഷേ നീ ശിര്‍ക്ക് ചെയ്തു കൊണ്ട് വിസമ്മതം പ്രകടിപ്പിച്ചു.” (ബുഖാരി: 2856, മുസ്‌ലിം: 30)

ശിര്‍ക്ക് ചെയ്തവന് സ്വര്‍ഗം എന്നെന്നേക്കുമായി നിഷിദ്ധമാണ്. നരകമായിരിക്കും അവന്റെ ശാശ്വത സങ്കേതം; അതെത്ര മോശം സങ്കേതമാണ്!

അല്ലാഹു -تَعَالَى- പറഞ്ഞു:

(( إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ ))

“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” (മാഇദ: 72)

എന്നാല്‍ ശിര്‍ക്കില്‍ താഴെയുള്ള എന്തു തിന്മകള്‍ ചെയ്താലും -വന്‍പാപങ്ങളോ ചെറുപാപങ്ങളോ ആകട്ടെ- അല്ലാഹു ഉദ്ദേശിച്ചാല്‍ അവയെല്ലാം അവന്‍ പൊറുത്തു കൊടുക്കും; ഇല്ലെങ്കില്‍ അവനെ ശിക്ഷിക്കും. എന്നാല്‍ അതൊരിക്കലും ശാശ്വതമായിരിക്കില്ല; കാലാകാലം നിലനില്‍ക്കുന്നതുമായിരിക്കില്ല.

عَنْ عَبْدِ اللَّهِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ» وَقُلْتُ أَنَا: «مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ»

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്കു ചെയ്തു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു.” ഞാന്‍ (ഇബ്‌നു മസ്ഊദ്) പറയുന്നു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (ബുഖാരി: 1238)

അല്ലാഹുവിന് മാത്രം നല്‍കേണ്ടതായ ഇബാദതുകളില്‍ നിന്നെന്തെങ്കിലും അവനല്ലാത്തവര്‍ക്ക് നല്‍കലാണ് ശിര്‍ക്ക്. അങ്ങനെ ആരെങ്കിലും അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദത്ത് നല്‍കിയാല്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അവന്‍ സൃഷ്ടികള്‍ക്ക് നല്‍കിയിരിക്കുന്നു. അതാകട്ടെ, ഇബാദത്തിലുള്ള അവകാശത്തില്‍ അല്ലാഹുവിനെയും സൃഷ്ടികളെയും തുല്യരും സമന്മാരുമാക്കലുമാണ്.

അന്യസമുദായക്കാര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഒരു തിന്മയല്ല ശിര്‍ക്ക്. മുസ്‌ലിംകളിലും അത് കടന്നു വരാന്‍ സാധ്യതയുണ്ട്. അല്ല! തീര്‍ച്ചയായും മുസ്‌ലിംകളില്‍ ചിലര്‍ മുശ്രിക്കുകളെ -ശിര്‍ക്ക് ചെയ്യുന്നവരെ- പിന്‍പറ്റുമെന്നും, അവരുടെ വഴിയില്‍ ചരിക്കുമെന്നും നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»

അബൂ സഈദ് അല്‍-ഖുദ്രി നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ ചര്യ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ അവരെ അതിലും പിന്‍പറ്റും.” ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! യഹൂദ-നസ്വ്റാനികളെയോ?” അവിടുന്ന് പറഞ്ഞു: “മറ്റാരാണു പിന്നെ?” (ബുഖാരി: 7320, മുസ്‌ലിം: 2669)

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.” (അബൂദാവൂദ്: 4254)

നബി-ﷺ-യുടെ പ്രവചനം പുലര്‍ന്നിരിക്കുന്നു.

ഇന്നെന്തിനെയെല്ലാമാണ് മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആരാധിക്കുന്നത്?

അവരില്‍ ചിലര്‍ മരിച്ചു പോയ ഔലിയാക്കന്മാരെ വിളിച്ചു തേടിക്കൊണ്ടിരിക്കുന്നു; അമ്പിയാക്കളുടെയും ബദ്രീങ്ങളുടെയും സ്വാലിഹീങ്ങളുടെയും ഖബറിടങ്ങള്‍ക്ക് മുന്‍പിലും മറ്റും ആരാധനകള്‍ സമര്‍പ്പിക്കുന്നു.

വേറെ ചിലര്‍ ജാറങ്ങള്‍ക്ക് മുന്നില്‍ സുജൂദും റുകൂഉമായി കൂടി അവയെ ആരാധിക്കുന്നു.

ഇനിയും ചിലര്‍ കല്ലിനെയും മരങ്ങളെയും വരെ ആരാധിക്കുകയും, അതില്‍ നിന്ന് അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

കുറച്ചു പേര്‍ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ തന്നെ സാഷ്ടാംഘം നമിച്ചും, ശയനപ്രതിക്ഷിണം നടത്തിയും ഇസ്‌ലാമിന്റെ വേലി തകര്‍ത്തു പുറത്തു പോയിരിക്കുന്നു.

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍!

ഈ ഉമ്മത്തിനെ ബാധിച്ചിരിക്കുന്ന വിപത്തുകള്‍ എന്തു കഠിനം!

അവരുടെ ഹൃദയങ്ങളില്‍ തറക്കുന്ന യഹൂദന്റെ ആയിരം വെടിയുണ്ടകളെക്കാള്‍ വേദനയുണ്ടാക്കുന്നത് ഇസ്‌ലാമിന്റെ മക്കളെന്നവകാശപ്പെടുന്നവര്‍ അതിന്റെ പാവനമായ മുഖത്ത് വലിച്ചെറിയുന്ന ഈ മാലിന്യക്കൂമ്പാരമാണ്!

അനേകം ന്യായങ്ങള്‍! പലതും ദുര്‍ന്യായങ്ങള്‍.

ന്യായീകരണങ്ങള്‍! മറുപടികളും മറപിടികളും!

ഖണ്ഡനങ്ങളും അവകാശവാദങ്ങളും!

എല്ലാമെന്തിനു വേണ്ടി! അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തുകള്‍ അവനല്ലാത്തവര്‍ക്ക് നല്‍കുന്നതിന് വേണ്ടി!

അല്ലാഹുവിന് മാത്രം അര്‍ഹമായത് അര്‍ഹതയില്ലാത്തവര്‍ക്ക് നേടിക്കൊടുക്കുന്നതിന് വേണ്ടി.

അങ്ങേയറ്റത്തെ അനീതി. ഏറ്റവും വലിയ അതിക്രമം!

അതിനു വേണ്ടി പണ്ഡിതവേഷധാരികള്‍! കോളേജുകള്‍! ദര്‍സുകള്‍!

വാദപ്രതിവാദങ്ങളും ഖണ്ഡനമണ്ഢനങ്ങളും!

അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ وَاتَّخَذُوا آيَاتِي وَمَا أُنْذِرُوا هُزُوًا ))

“സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി ദുര്‍വാദവുമായി കാഫിറുകള്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; എന്റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.” (കഹ്ഫ്: 56)

عَنْ ثَوْبَانَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّمَا أَخَافُ عَلَى أُمَّتِي الأَئِمَّةَ الْمُضِلِّينَ»

ഥൗബാന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ സമുദായത്തിന് മേല്‍ ഞാന്‍ ഭയക്കുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കന്മാരെ മാത്രമാണ്.” (തിര്‍മിദി: 2229)

അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും ശിര്‍ക്കില്‍ നിന്ന് കാത്തു രക്ഷിക്കുകയും തൌഹീദില്‍ അടിയുറച്ചു നിലകൊള്ളുകയും അതിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മുവഹ്ഹിദുകളായി മരിപ്പിക്കുകയും ചെയ്യട്ടെ. (ആമീന്‍)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവർക്ക് ഈ ലേഖനം ഉറപ്പായും ഉപകാരപ്പെടും ……

Leave a Comment