ഫാതിഹയിലെ ശമനം

ഒരിക്കല്‍ നബി -ﷺ- യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യാത്രയിലായിരുന്നു. ഒരു അറബ് ഗോത്രക്കാരുടെ നാട്ടിലൂടെ അവര്‍ക്ക് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. യാത്രക്കിടയില്‍ അവിടെ അതിഥികളായി തങ്ങളെ സ്വീകരിക്കുമോ എന്ന സ്വഹാബികളുടെ ആവശ്യം അവര്‍ സ്വീകരിച്ചില്ല.

അങ്ങനെ രാത്രി ആയപ്പോള്‍ അവരില്‍ ചിലര്‍ സ്വഹാബികളുടെ അടുക്കല്‍ വന്ന്‌ ചോദിച്ചു: “നിങ്ങളില്‍ മന്ത്രിക്കാന്‍ അറിയുന്ന ആരെങ്കിലും ഉണ്ടോ? ഞങ്ങളുടെ ഗോത്രത്തലവന് വിഷം ഏറ്റിരിക്കുന്നു.”

സ്വഹാബികളില്‍ ഒരാള്‍ അയാളെ മന്ത്രിക്കാന്‍ തയ്യാറായി. അദ്ദേഹം ഫാതിഹ ഓതി അയാളെ മന്ത്രിക്കുകയും ചെയ്തു. അങ്ങനെ അയാളുടെ പ്രയാസം നീങ്ങി. സ്വഹാബികള്‍ക്ക് ഗോത്രക്കാര്‍ അവര്‍ക്ക് കുറച്ച് ആടുകളെ നല്‍കി.

അവര്‍ക്ക് ലഭിച്ച ഈ പ്രതിഫലം അനുവദനീയമാണോ എന്ന് നബി -ﷺ- യോട് ചോദിക്കാതെ അതില്‍ നിന്ന് ഭക്ഷിക്കുകയില്ല എന്ന് അവര്‍ തീരുമാനിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവര്‍ നബി -ﷺ- യോട് കാര്യം പറഞ്ഞു.

സംഭവം കേട്ടപ്പോള്‍ നബി -ﷺ- പുഞ്ചിരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു:

«وَمَا أَدْرَاكَ أَنَّهَا رُقْيَةٌ؟» ثُمَّ قَالَ: «خُذُوا مِنْهُمْ، وَاضْرِبُوا لِي بِسَهْمٍ مَعَكُمْ»

“അത് (ഫാതിഹ) മന്ത്രമാണ് എന്ന് നിനക്ക് എങ്ങനെ അറിയാം? നിങ്ങള്‍ (ക്ക് ലഭിച്ച പ്രതിഫലം) എടുത്തു കൊള്ളുക. എനിക്കും അതില്‍ നിന്നൊരു പങ്ക് നല്‍കുക.” (ബുഖാരി: 5007, മുസ്‌ലിം: 2201)

ഈ സംഭവത്തില്‍ നമുക്ക് ധാരാളം പാഠങ്ങള്‍ ഉണ്ട്.

(1) നബി -ﷺ- യുടെ സ്വഹാബികളെ, (2) അവര്‍ യാത്രക്കാരായിരിക്കെ, (3) സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടും, (4) അതില്‍ നിന്ന് വിസമ്മതിക്കുകയും, (5) ഒരു ആതിഥേയ മര്യാദയും പ്രകടിപ്പിക്കാതിരിക്കുകയും, (6) യാതൊരു ലജ്ജയുമില്ലാതെ തങ്ങള്‍ സഹായിക്കാത്ത വിഭാഗത്തോട് തന്നെ സഹായം തേടി ചെല്ലുകയും, (7) വലിയൊരു പ്രയാസത്തില്‍ നിന്ന് (8) കാഫിറായ (9) തങ്ങളുടെ നേതാവിനെ രക്ഷപ്പെടുത്തിയവര്‍ക്ക് (10) വളരെ കുറഞ്ഞ പ്രതിഫലം നല്‍കി പിശുക്ക് കാണിക്കുകയും ചെയ്ത ഒരു കൂട്ടരുടെ തലവന് സൂറ. ഫാതിഹ പാരായണം ചെയ്തപ്പോള്‍ ഇത്ര മാത്രം അത്ഭുതകരമായ മാറ്റം ഉണ്ടാക്കാനും, അയാളുടെ ശരീരത്തില്‍ ബാധിച്ച വിഷം നീക്കം ചെയ്യാനും കഴിഞ്ഞെങ്കില്‍;

നമ്മുടെ കാര്യത്തില്‍ എന്തു മാത്രം വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ സൂറതിന് സാധിക്കും?! (ബദാഇഉത്തഫ്സീര്‍: 1/42)

നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും എന്തെല്ലാം രോഗങ്ങളെ പൂര്‍ണ്ണമായി തുടച്ചു നീക്കാന്‍ ഈ അദ്ധ്യായം കൊണ്ട് കഴിയും?

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- യുടെ ഒരു വാക്ക് നല്‍കി അവസാനിപ്പിക്കട്ടെ. അദ്ദേഹം പറഞ്ഞു: “ഏറ്റവും എളുപ്പമുള്ള ചികിത്സയാണ് ഫാതിഹ കൊണ്ടുള്ള ചികിത്സ. അതു കൊണ്ട് നല്ല രൂപത്തില്‍ ഒരാള്‍ ചികിത്സിക്കുകയാണെങ്കില്‍ അത്ഭുതകരമായ സ്വാധീനങ്ങള്‍ അയാള്‍ക്ക് കാണാന്‍ കഴിയുക തന്നെ ചെയ്യും.

ഞാന്‍ ഒരിക്കല്‍ മക്കയില്‍ താമസിക്കുന്ന വേളയില്‍ എനിക്ക് പല സന്ദര്‍ഭങ്ങളിലായി രോഗങ്ങള്‍ ബാധിക്കാറുണ്ടായിരുന്നു. ചികിത്സിക്കാന്‍ വൈദ്യനെയോ എന്തെങ്കിലും മരുന്നോ അവിടെ ലഭ്യമല്ലായിരുന്നു. അപ്പോള്‍ ഫാതിഹ കൊണ്ടായിരുന്നു ഞാന്‍ സ്വയം ചികിത്സിച്ചിരുന്നത്. അത്ഭുതകരമായ സ്വാധീനം അതെന്നില്‍ ഉണ്ടാക്കിയിരുന്നു.

എന്തെങ്കിലും വേദനയോ പ്രയാസങ്ങളോ പറയുന്നവര്‍ക്ക് ഞാന്‍ ഫാതിഹ കൊണ്ടുള്ള ചികിത്സയാണ് നിര്‍ദേശിക്കാറുണ്ടായിരുന്നത്. അവരില്‍ ധാരാളം പേര്‍ക്ക് വളരെ പെട്ടെന്ന് തന്നെ രോഗം മാറുകയും ചെയ്യാറുണ്ടായിരുന്നു.” (അവലംബം: അദ്ദാഉവദ്ദവാഉ: 8)

അദ്ദേഹം പറഞ്ഞതെത്ര സത്യമാണ്. എന്നാല്‍ പാഠം ഉള്‍ക്കൊല്ലുന്നവര്‍ എത്ര തുച്ഛം!

വല്ലാഹുല്‍ മുസ്തആന്‍. 

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment