മലമൂത്ര വിസർജനത്തിനിടെ നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്ന ദിക്‌റുകൾ ചൊല്ലുന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്. അദാൻ (ബാങ്ക്) കേൾക്കുമ്പോൾ അതിന് ഉത്തരം നൽകുന്നതും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. ആരെങ്കിലും സലാം പറഞ്ഞാൽ അതിന് മറുപടി നൽകുക, തുമ്മിയ വ്യക്തി അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അതിന് പകരം പ്രാർത്ഥിക്കുക പോലുള്ള കാര്യങ്ങളും ഇതു പോലെ തന്നെ. ഇക്കാര്യത്തിൽ നാല് മദ്‌ഹബുകളും പൊതുവെ ഏകാഭിപ്രായമുള്ളവരാണ്. [1]

عَنِ ابْنِ عُمَرَ: «أَنَّ رَجُلًا مَرَّ وَرَسُولُ اللَّهِ -ﷺ- يَبُولُ، فَسَلَّمَ، فَلَمْ يَرُدَّ عَلَيْهِ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: “നബി -ﷺ- മൂത്രമൊഴിച്ചു കൊണ്ടിരിക്കെ ഒരാൾ അവിടുത്തേക്ക് സലാം പറഞ്ഞു. എന്നാൽ നബി -ﷺ- അയാളുടെ സലാം മടക്കിയില്ല.” (മുസ്‌ലിം: 370)

عَنِ الْمُهَاجِرِ بْنِ قُنْفُذٍ أَنَّهُ سَلَّمَ عَلَى رَسُولِ اللَّهِ -ﷺ- وَهُوَ يَتَوَضَّأُ، فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ فَرَدَّ عَلَيْهِ وَقَالَ: «إِنَّهُ لَمْ يَمْنَعْنِي أَنْ أَرُدَّ عَلَيْكَ إِلَّا أَنِّي كَرِهْتُ أَنْ أَذْكُرَ اللَّهَ إِلَّا عَلَى طَهَارَةٍ»

മുഹാജിർ ബ്നു ഖുൻഫുദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വുദു എടുത്തു കൊണ്ടിരിക്കെ അദ്ദേഹം റസൂലുല്ലയോട് -ﷺ- സലാം പറഞ്ഞു. എന്നാൽ നബി -ﷺ- വുദു എടുത്തു കഴിയുന്നത് വരെ അദ്ദേഹത്തിന്റെ സലാം മടക്കിയില്ല. വുദു കഴിഞ്ഞപ്പോൾ നബി -ﷺ- സലാം മടക്കുകയും ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: “ശുദ്ധിയുള്ള സന്ദർഭത്തിലല്ലാതെ അല്ലാഹുവിനുള്ള ദിക്‌ർ ചൊല്ലുന്നത് എനിക്ക് അനിഷ്ടകരമായതിനാൽ മാത്രമാണ് താങ്കളുടെ സലാം ഞാൻ മടക്കാതിരുന്നത്.” (അബൂദാവൂദ്: 17, നസാഈ: 38, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

മൂത്രമൊഴിച്ചു കൊണ്ടിരിക്കെ സലാം മടക്കുക എന്ന കാര്യം നബി -ﷺ- ഉപേക്ഷിച്ചു എന്ന് ഈ ഹദീഥുകളിൽ വ്യക്തമാണ്. ഒരു മുസ്‌ലിമിന്റെ സലാം മടക്കുക എന്നത് നബി -ﷺ- ഇത്തരം സാഹചര്യത്തിൽ ഉപേക്ഷിച്ചുവെങ്കിൽ സുന്നത്തായ ദിക്റുകളും മറ്റും ഇത്തരം സന്ദർഭങ്ങളിൽ ഉപേക്ഷിക്കുക എന്നത് അതിനേക്കാൾ അനുയോജ്യമാണ്. ബാങ്കിന് ഉത്തരം നൽകുക, മറ്റു ദിക്റുകൾ ചൊല്ലുക പോലുള്ള കാര്യങ്ങൾ സുന്നത്തുകളിലാണല്ലോ ഉൾപ്പെടുക?

അതോടൊപ്പം അല്ലാഹുവിനോടുള്ള അടിമയുടെ മര്യാദകളിൽ പെട്ടതാണ് വൃത്തികേടുകളും മാലിന്യങ്ങളും ധാരാളമായി കാണപ്പെടുന്ന ഇത്തരം സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുക എന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ അല്ലാഹുവിന്റെ നാമങ്ങളോടുള്ള ബഹുമാനവും ആദരവും പ്രകടമാകുന്നു. (ഫതാവാ ലജ്നതുദ്ദാഇമ: 5/9494)

[1]  الحنفية: البحر الرائق لابن نجيم: 1/256، حاشية الطحطاوي: ص 36.

المالكية: مواهب الجليل للحطاب: 1/394، التاج والإكليل للمواق: 1/277.

الشافعية: روضة الطالبين للنووي: 1/66، المجموع للنووي: 2/89.

الحنابلة: كشاف القناع للبهوتي: 1/58، وينظر: المغني لابن قدامة: 1/123.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: