18
كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ﴿١٨﴾

നിസ്സംശയം; സന്മാർഗികളുടെ രേഖ ‘ഇല്ലിയ്യൂനിൽ’ തന്നെയായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

لَيْسَ الأَمْرُ كَمَا تَصَوَّرْتُمْ مِنْ أَنَّهُ لَا حِسَابَ وَلَا جَزَاءَ، إِنَّ كِتَابَ أَصْحَابِ الطَّاعَةِ لَفِي عِلِّيِّينَ.

വിചാരണയോ പ്രതിഫലമോ ഇല്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! തീർച്ചയായും സൽകർമ്മികളുടെ ഗ്രന്ഥം ‘ഇല്ലിയ്യൂനിൽ’ ആയിരിക്കും.

19
وَمَا أَدْرَاكَ مَا عِلِّيُّونَ ﴿١٩﴾

‘ഇല്ലിയ്യൂൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا عِلِّيُّونَ؟!

അല്ലാഹുവിൻ്റെ റസൂലേ! ‘ഇല്ലിയ്യൂൻ’ എന്നാൽ എന്താണെന്ന് താങ്കൾക്കറിയുമോ?

20
كِتَابٌ مَّرْقُومٌ ﴿٢٠﴾

രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥമത്രെ അത്.

തഫ്സീർ മുഖ്തസ്വർ :

إِنَّ كِتَابَهُمْ مَكْتُوبٌ لَا يَزُولُ، وَلَا يُزَادُ فِيهِ وَلَا يُنْقَصُ.

അവരുടെ ആ ഗ്രന്ഥം, അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.

21
يَشْهَدُهُ الْمُقَرَّبُونَ ﴿٢١﴾

സാമീപ്യം സിദ്ധിച്ച (മലക്കുകൾ) അതിൻ്റെ അടുക്കൽ സന്നിഹിതരാകുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

يَحْضُرُ هَذَا الكِتَابَ مُقَرِّبُو كُلِّ سَمَاءٍ مِنَ المَلَائِكَةِ.

ഓരോ ആകാശത്തിലെയും സാമീപ്യം സിദ്ധിച്ച മലക്കുകൾ ഈ ഗ്രന്ഥത്തിൻ്റെ അടുക്കൽ സന്നിഹിതരാകും.

22
إِنَّ الْأَبْرَارَ لَفِي نَعِيمٍ ﴿٢٢﴾

തീർച്ചയായും സുകൃതവാന്മാർ സുഖാനുഭവങ്ങളിൽ തന്നെയായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

إِنَّ المُكْثِرِينَ مِنَ الطَّاعَاتِ لَفِي نَعِيمٍ دَائِمٍ يَوْمَ القِيَامَةِ.

സൽകർമ്മങ്ങൾ ധാരാളമായി പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

23
عَلَى الْأَرَائِكِ يَنظُرُونَ ﴿٢٣﴾

സോഫകളിൽ അവർ നോക്കിക്കൊണ്ടിരിക്കും.

തഫ്സീർ മുഖ്തസ്വർ :

عَلَى الأَسِرَّةِ المُزَيَّنَةِ يَنْظُرُونَ إِلَى رَبِّهِمْ، وَإِلَى كُلِّ مَا يُبْهِجُ نُفُوسَهُمْ وَيَسُرُّهُمْ.

അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നോക്കുന്നതാണ്; അവരുടെ മനസ്സുകളെ പ്രശോഭിതവും സന്തോഷപൂരിതവുമാക്കുന്ന എല്ലാത്തിലേക്കും (അവർ നോക്കിക്കൊണ്ടിരിക്കും).

24
تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ﴿٢٤﴾

അവരുടെ മുഖങ്ങളിൽ സുഖാനുഭവത്തിൻ്റെ തിളക്കം നിനക്കറിയാം.

തഫ്സീർ മുഖ്തസ്വർ :

إِذَا رَأَيْتَهُمْ رَأَيْتَ فِي وُجُوهِهِمْ أَثَرَ التَّنَعُّمِ حُسْنًا وَبَهَاءً.

നീ അവരെ കണ്ടാൽ അവരുടെ മുഖങ്ങളിൽ സുഖാനുഭൂതികളുടെ അടയാളം മനോഹരമായി തിളങ്ങുന്നത് കാണാൻ കഴിയും.

25
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ നൽകപ്പെടും.

തഫ്സീർ മുഖ്തസ്വർ :

يُسْقِيهِمْ خَدَمُهُمْ مِنْ خَمْرٍ مَخْتُومٍ عَلَى إِنَائِهَا.

അവരുടെ ഭൃത്യന്മാർ അവർക്കായി മുദ്ര വെക്കപ്പെട്ട പാത്രങ്ങളിൽ നിന്ന് വീഞ്ഞ് പകർന്നു കൊണ്ടിരിക്കും.

26
خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾

അതിൻ്റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവർ അതിന് വേണ്ടി മത്സരിക്കട്ടെ.

തഫ്സീർ മുഖ്തസ്വർ :

تَفُوحُ رَائِحَةُ المِسْكِ مِنْهُ إِلَى نِهَايَتِهِ، وَفِي هَذَا الجَزَاءِ الكَرِيمِ يَجِبُ أَنْ يَتَسَابَقَ المُتَسَابِقُونَ، بِالعَمَلِ بِمَا يُرْضِي اللَّهَ، وَتَرْكِ مَا يُسْخِطُهُ.

ആ വീഞ്ഞ് അവസാനിക്കുന്നത് വരെ അതിൽ നിന്ന് കസ്തൂരിയുടെ പരിമളം പരക്കുന്നതാണ്. അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും, അവന് വെറുപ്പുണ്ടാക്കുന്നവ വെടിയുന്നതിലും മുന്നിലെത്താൻ ശ്രമിച്ചു കൊണ്ട് ഈ മാന്യമായ പ്രതിഫലത്തിന് വേണ്ടിയത്രെ അവർ നിർബന്ധമായും മത്സരിക്കേണ്ടത്.

27
وَمِزَاجُهُ مِن تَسْنِيمٍ ﴿٢٧﴾

അതിലെ ചേരുവ ‘തസ്നീമി’ൽ നിന്നായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

يُخْلَطُ هَذَا الشَّرَابُ المَخْتُومُ مِنْ عَيْنِ تَسْنِيمٍ.

മുദ്ര വെക്കപ്പെട്ട ഈ പാനീയത്തിൽ ‘തസ്നീം’ എന്നു പേരുള്ള ഉറവയിൽ നിന്നുള്ള മിശ്രിതം കലർത്തുന്നതാണ്.

28
عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ﴿٢٨﴾

സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു ഉറവ് ജലമാകുന്നു അത്.

തഫ്സീർ മുഖ്തസ്വർ :

وَهِيَ عَيْنٌ فِي أَعْلَى الجَنَّةِ يَشْرَبُ مِنْهَا المُقَرَّبُونَ صَافِيَةً خَالِصَةً، وَيَشْرَبُ سَائِرُ المُؤْمِنِينَ مِنْهَا، مَخْلُوطَةً بِغَيْرِهَا.

‘തസ്നീം’ എന്നാൽ സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതിയിലുള്ള ഒരു ഉറവയാണ്. അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ചവർക്ക് അതിൽ നിന്ന് കലർപ്പില്ലാതെ ശുദ്ധമായി കുടിക്കാൻ ലഭിക്കുന്നതാണ്. ബാക്കിയുള്ളവർക്ക് അത് മറ്റു പാനീയങ്ങളിൽ കലർത്തിയ രൂപത്തിലും കുടിക്കാൻ ലഭിക്കുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: