സിഹ്റിന്റെ ചരിത്രം വളരെ പൗരാണികമാണ്. ആദിമമനുഷ്യരുടെ വാസസ്ഥലങ്ങളിലും ഖബറിടങ്ങളിലും നിന്ന് ലഭിച്ചിട്ടുള്ള അര്‍ഥമില്ലാത്ത ചിത്രങ്ങള്‍ക്കും വരകള്‍ക്കും ഇന്നത്തെ സാഹിറന്മാരുടെ പ്രവര്‍ത്തികളോട് സാമ്യമുള്ളതായി കണ്ടെത്താന്‍ കഴിയും. സിഹ്റിന്റെ ആദ്യ കാല സാന്നിധ്യത്തിലേക്ക് ഇവ സൂചനകള്‍ നല്‍കുന്നുണ്ട്. (അല്‍-ഹദർ മിനസ്സിഹ്ര്‍-ഡോ. ഖാലിദ് ബ്ന്‍ അബ്ദി റഹ്മാന്‍ അല്‍-ജുറൈസി: 172)

ആദ്യത്തെ റസൂലായ നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലം മുതല്‍ തന്നെ സിഹ്റിന് അസ്തിത്വം ഉണ്ടായിരുന്നുവെന്നും, എല്ലാ റസൂലുകളുടെയും കാലഘട്ടത്തില്‍ അത് നിലനിന്നിരുന്നുവെന്നും ഖുർആനിലെ ആയത്തുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറയുന്നു:

كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ

“അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും (അദ്ദേഹത്തെ കുറിച്ച്) സാഹിറെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.” (അദ്ദാരിയാത്ത് :52)

ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറയുന്നു: “സിഹ്ര്‍ നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. കാരണം ആ സമൂഹം അദ്ദേഹത്തെ സാഹിര്‍ എന്ന് ആക്ഷേപിച്ചതായി അല്ലാഹു അറിയിച്ചിട്ടുണ്ട്. [1] ഫിര്‍ഔനിന്റെ സമൂഹത്തിലും സിഹ്ര്‍ വളരെ വ്യാപിച്ചിരുന്നു.” (ഫത്ഹുല്‍ ബാരി: 10/223)

മൂസ -عَلَيْهِ السَّلَامُ- യെയും, ഹാറൂന്‍ -عَلَيْهِ السَّلَامُ- യെയും സാഹിറുകള്‍ എന്ന് അവരുടെ സമൂഹം വിശേഷിപ്പിച്ചതായി അല്ലാഹു -تَعَالَى- അറിയിച്ചിട്ടുണ്ട്.

قَالُوا إِنْ هَذَانِ لَسَاحِرَانِ يُرِيدَانِ أَنْ يُخْرِجَاكُمْ مِنْ أَرْضِكُمْ بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ الْمُثْلَى

“അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ട് സാഹിറന്മാര്‍ തന്നെയാണ്. അവരുടെ സിഹ്ര്‍ കൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്.” (ത്വാഹ: 63)

റസൂലുകള്‍ നിയോഗിക്കപ്പെട്ട സമൂഹങ്ങളില്‍ സിഹ്റിന് സാന്നിധ്യമുണ്ടായിരുന്നുവെന്നും, അവരുടെ പ്രബോധിത സമൂഹത്തിന് അതിനെ കുറിച്ച് അറിവുണ്ടാകുന്നിടത്തോളം അവര്‍ക്കിടയില്‍ മാരണത്തിന് സ്വാധീനമുണ്ടായിരുന്നുവെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. ‘സാഹിര്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിഹ്ര്‍ (മാരണം) ചെയ്യുന്നവനാണ്. സിഹ്ര്‍ എന്ന പേരില്‍ ഒരു കാര്യം അവിടെ ഇല്ലെങ്കില്‍ പിന്നെ അപ്രകാരം വിളിക്കുന്നതിന് യാതൊരു അര്‍ഥവും ഉണ്ടാവുകയില്ല.

സിഹ്ർ വ്യത്യസ്ത ജനവിഭാഗങ്ങളിൽ

ഇറാഖിലെ (ബാബില്‍) [2] എന്ന പ്രദേശത്ത് നിലനിന്നിരുന്ന സിഹ്റിനെ സംബന്ധിച്ച് ഇപ്രകാരം തന്നെ ഖുര്‍ആനില്‍ സൂചനകള്‍ കാണാന്‍ സാധിക്കും. അല്ലാഹു -تَعَالَى- പറയുന്നു:

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ

“സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കൾ പറഞ്ഞുപരത്തിക്കൊണ്ടിരുന്നതും … ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ച (സിഹ്റും) അവര്‍ പിന്തുടര്‍ന്നു).” (ബഖറ: 102)

ആയത്തില്‍ പ്രസ്താവിക്കപ്പെട്ട ഹാറൂത്തിന്റെയും മാറൂത്തിന്റെയും സംഭവം നടന്നത് നൂഹ് നബി -عَلَيْهِ السَّلَامُ- യ്ക്ക് മുന്‍പാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്‌നു ഇസ്ഹാഖും മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് പോലെ ഹാറൂത്തിന്റെയും മാറൂത്തിന്റെയും സംഭവം നടന്നത് നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലഘട്ടത്തിന് മുന്‍പാണ്.” (ഫത്ഹുല്‍ ബാരി: 10/223.)

സിഹ്റിന് ബാബിലോണില്‍ ഉണ്ടായിരുന്ന പ്രചാരം ഇബ്‌നു ഖല്‍ദൂന്‍, അബൂ ബക്ര്‍ അല്‍-റാസി പോലുള്ള ചില ചരിത്രകാരന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ബാബിലോണിയന്‍ ജനത ഏഴ് നക്ഷത്രങ്ങളെ ആരാധിക്കുകയും, അവയെ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പ്രപഞ്ചത്തിലെ എല്ലാ സംഭവവികാസങ്ങളും ഇവയുടെ പ്രവര്‍ത്തനം മൂലമാണെന്നായിരുന്നു അവരുടെ വിശ്വാസം. ബാബിലോണിയന്‍ ജനത വിട്ടേച്ചു പോയ അവിശിഷ്ടങ്ങളില്‍ അവരിലെ സിഹ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന അനേകം ചിത്രപ്പണികളും മറ്റും കാണാന്‍ സാധിച്ചിട്ടുണ്ട്. ഇവരിലേക്കായിരുന്നു ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു നിയോഗിച്ചത്.

ബാബിലോണിയന്‍ ജനത വിട്ടേച്ചു പോയ ഗ്രന്ഥങ്ങള്‍ പരിശോധിച്ച പണ്ഡിതന്മാര്‍ അവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. നക്ഷത്രങ്ങളെ സംബന്ധിച്ച് പ്രതിപാദിപ്പിക്കുന്ന പുസ്തകങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ട പുസ്തകങ്ങള്‍, സിഹ്റിന് വേണ്ടി ഉപയോഗിക്കേണ്ട മന്ത്രങ്ങളും മറ്റും പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ എന്നിങ്ങനെയാണവ. (അവലംബം: ആലമുസ്സിഹ്രിവശ്ശഅ്വദ:15-20)

(പേര്‍ഷ്യന്‍) സമൂഹത്തില്‍ സിഹ്റിന്റെ സ്വാധീനമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അവര്‍ക്കിടയില്‍ സിഹ്റിനോട് ശക്തമായ എതിര്‍പ്പ് നിലനിന്നിരുന്നെങ്കിലും മജൂസികള്‍ കടന്നു വന്നതോടെ ഇതില്‍ മാറ്റമുണ്ടാവുകയാണുണ്ടായത്.

ഖാദിസിയ്യയില്‍ പേര്‍ഷ്യന്‍ സേനാനായകനായ റുസ്തം മുസ്‌ലിംകള്‍ക്കെതിരെ പടനയിക്കുന്നതില്‍ നിന്ന് ഏതാണ്ട് നാല് മാസത്തോളം വിട്ട് നില്‍ക്കാനുണ്ടായ കാരണം ജ്യോതിഷവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (അല്‍-ബിദായ വന്നിഹായ: 7/45-46)

തങ്ങളുടെ യുദ്ധങ്ങളില്‍ എന്നും വിജയം ലഭിക്കണമെന്ന ഉദ്ദേശത്തോടെ പേര്‍ഷ്യന്‍ ഭരണാധികാരിയായ കിസ്റയുടെ പതാകയില്‍ സാഹിറന്മാരുടെ നിര്‍ദേശപ്രകാരമുള്ള ചിത്രപ്പണികള്‍ ചെയ്തിരുന്നു. (താരീഖു ഇബ്നി ഖല്‍ദൂന്‍: 1/502) എന്നാല്‍ തൗഹീദിന്റെ പ്രകാശവുമായി മുസ്‌ലിംകള്‍ അവരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സൈന്യത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ ആ പതാക പിച്ചിച്ചീന്തപ്പെട്ടു. അവരുടെ സിഹ്ര്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്യുകയുണ്ടായില്ല.

(ഈജിപ്ത്) സിഹ്റിന്റെ പേരില്‍ പ്രസിദ്ധമായ നാടായിരുന്നു. കണ്ടെടുക്കപ്പെട്ട പുരാതനരേഖകളില്‍ ഏറ്റവും പഴക്കമുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത്യന്‍ രേഖകളില്‍ സിഹ്റുമായി ബന്ധപ്പെട്ടതെന്ന് ഉറപ്പിച്ച് പറയാവുന്ന രേഖകളും എഴുത്തുകളും അനേകമുണ്ട്. ഗ്രീക്ക്-റോമ സമൂഹങ്ങള്‍ പോലും അക്കാലഘട്ടങ്ങളില്‍ ഈജിപ്തിന് സിഹ്റിന്റെ മേഖലയില്‍ ഉണ്ടായിരുന്ന അപ്രമാദിത്യം അംഗീകരിച്ചു നല്‍കിയവരായിരുന്നു. അവരുടെ സാഹിറന്മാര്‍ പലരും ഈജിപ്ത്യന്‍ സാഹിറന്മാരെ പൂര്‍ണമായും പിന്‍പറ്റാന്‍ ശ്രമിച്ചിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ മൂസ -عَلَيْهِ السَّلَامُ- യുടെ ചരിത്രം വിവരിച്ച പലയിടങ്ങളിലും അക്കാലഘട്ടത്തിലെ സിഹ്റിന്റെ സ്വാധീനം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സമൂഹവും ഏത് മേഖലയിലാണോ മുന്നിട്ട് നില്‍ക്കുന്നത്, അതില്‍ അവരെ പരാജയപ്പെടുത്തുകയും, അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങളാണ് അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂസ-عَلَيْهِ السَّلَامُ-ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ഈജിപ്തിലെ സാഹിറന്മാരെ മുഴുവന്‍ പരാജയപ്പെടുത്തുന്നതായിരുന്നു.

ലോകചരിത്രത്തില്‍ സിഹ്റിന് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന കാലഘട്ടമായിരുന്നു അത് എന്നതിന് ഖുര്‍ആനിന്റെ ഈ ചരിത്ര വിവരണത്തില്‍ സൂചനകളുണ്ട്.

(ഗ്രീക്ക്) സംസ്കാരം കൂടുതല്‍ പുരോഗനപരമായും ശാസ്ത്രീയമായും ചിന്തിച്ച ജനതയുടേതായിരുന്നു എന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും സിഹ്റിന് അവര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല. ഗ്രീക്ക് പുരാണങ്ങളില്‍ പറയപ്പെടുന്ന പല കഥകളും -മനുഷ്യന്റെയും മൃഗത്തിന്റെയും രൂപം കൂടിച്ചേര്‍ന്നതും മറ്റും- സൂക്ഷ്മമായി പരിശോധിച്ചാല്‍ അവക്കിടയില്‍ സാഹിറന്മാരുടെ പല പ്രവര്‍ത്തനങ്ങളും കാണാന്‍ സാധിക്കും.

അരിസ്റ്റോട്ടിലിനെ പോലുള്ളവര്‍ സിഹ്റിന് ഏറെക്കുറെ ഭൗതിക വിശദീകരണം നല്‍കാന്‍ ശ്രമിക്കുകയാണുണ്ടായത്. സിഹ്റിനെ സംബന്ധിച്ച് യഥാരൂപത്തില്‍ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം അത്തരം വിശദീകരണങ്ങള്‍ കേവലം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയതയുടെ മുഖം മൂടി ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു എന്ന് മാത്രമേ വിലയിരുത്താന്‍ കഴിയൂ. (അവലംബം: ആലമുസ്സിഹ്രി: 32-35)

(ഇന്ത്യയുടെ) ചരിത്രം മേല്‍ പറഞ്ഞതില്‍ നിന്ന് അധികമൊന്നും വ്യത്യസ്തമല്ല. ഇന്ത്യയില്‍ നിലനിന്നിരുന്ന സംസ്കാരങ്ങളിലുണ്ടായിരുന്ന സിഹ്റിന്റെ സ്വാധീനം ഇന്നും പ്രകടമാണ്. ഇവിടേക്ക് കടന്നു വന്ന മത-സംസ്കാരങ്ങളായ ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ സിഹ്റിനെതിരെ പ്രവര്‍ത്തിക്കുകയല്ല; മറിച്ച് അവയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

ഹൈന്ദവരുടെ പരിശുദ്ധ ഗ്രന്ഥങ്ങളെന്ന് കണക്കാക്കപ്പെടുന്ന വേദങ്ങളില്‍ കാണപ്പെടുന്ന പല ശ്ലോകങ്ങളിലും സിഹ്റിനും ശിര്‍ക്കന്‍ മന്ത്രങ്ങള്‍ക്കുമുള്ള പരിഗണന ചെറുതല്ല. ഇന്നുള്ള ഹൈന്ദവ സമൂഹത്തിലെ പുരോഹിതന്മാരില്‍ അധികപേര്‍ക്കും ഇത്തരം കാര്യങ്ങളുമായി ബന്ധമുണ്ടെന്നതും, അത് ഹൈന്ദവ വിശ്വാസികള്‍ക്ക് യാതൊരു നിലക്കും മനപ്രയാസമുണ്ടാക്കുന്നില്ല എന്നതും മാരണത്തിന് ആ മതം നല്‍കുന്ന നിര്‍ലോഭമായ പിന്തുണയാണ് കാണിക്കുന്നത്. മറ്റേത് മതങ്ങളിലും കാണപ്പെടുന്നതിനെക്കാള്‍ ജോത്സ്യന്മാരും മാരണക്കാരും വെളിച്ചപ്പാടുകളും ഹൈന്ദവ പുരോഹിതന്മാരില്‍ ബഹുഭൂരിപക്ഷം പേരിലും -അല്ല! എല്ലാവരിലും തന്നെ- കാണാന്‍ കഴിയും.

മാരണത്തിന്റെ അടിസ്ഥാന വിശ്വാസമായ ജ്യോതിഷത്തിനും, നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതെന്ന അന്ധവിശ്വാസത്തിനും ഹൈന്ദവ കഥകളിലും പുരാണങ്ങളിലും ധാരാളം ഉപോത്ഭലകങ്ങളുണ്ട്. ഹൈന്ദവ ചികിത്സാ ഗ്രന്ഥങ്ങള്‍ [3] സിഹ്റന്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, ശിര്‍ക്കന്‍ മന്ത്രങ്ങളും കൊണ്ട് നിറഞ്ഞതാണെന്ന കാര്യവും നേരിട്ട് ആ വിജ്ഞാനത്തോട് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമുണ്ടായേക്കാവുന്ന കാര്യമാണ്. (അവലംബം: ആലമുസ്സിഹ്രിവശ്ശഅ്വദ:30-31, അല്‍-ഹിദ്ര്‍ മിനസ്സിഹ്ര്‍: 173)

സിഹ്ർ അറബികൾക്കിടയിൽ (തുടർന്നു വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment