ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി മസ്ജിദിൽ വെച്ച് കച്ചവടത്തിൽ ഏർപ്പെടരുത്. കാരണം മസ്ജിദുകൾ ഇബാദത്തിനുള്ള കേന്ദ്രമാണ്. അല്ലാതെ കച്ചവടത്തിനും മറ്റുമുള്ള സ്ഥലമല്ല. മസ്ജിദുകളിൽ ഇരിക്കുന്നവരെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾ رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ ﴿٣٧﴾

“(അല്ലാഹുവിന്റെ) ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ (അല്ലാഹുവിന്റെ മസ്ജിദുകളിൽ) ചില ആളുകള്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.” (നൂർ: 36)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، عَنْ رَسُولِ اللهِ -ﷺ- أَنَّهُ نَهَى عَنْ تَنَاشُدِ الأَشْعَارِ فِي الْمَسْجِدِ، وَعَنِ البَيْعِ وَالاِشْتِرَاءِ فِيهِ.

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മസ്ജിദുകളിൽ കവിത ആലാപിക്കുന്നതും, കച്ചവടം നടത്തുകയും ചെയ്യുന്നത് വിലക്കിയിരിക്കുന്നു.” (അഹ്മദ്: 2/179, അബൂദാവൂദ്: 1079

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ -ﷺ- قَالَ: «إِذَا رَأَيْتُمْ مَنْ يَبِيعُ أَوْ يَبْتَاعُ فِي الْمَسْجِدِ، فَقُولُوا: لاَ أَرْبَحَ اللَّهُ تِجَارَتَكَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: “മസ്ജിദിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവനെ കണ്ടാൽ നിങ്ങൾ പറയുക: നിന്റെ കച്ചവടം അല്ലാഹു ലാഭത്തിലാക്കാതിരിക്കട്ടെ.” (തിർമിദി: 1321, നസാഈ: 176)

عَنْ أَبِي هُرَيْرَةَ يَقُولُ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي المَسْجِدِ، فَلْيَقُلْ: لَا رَدَّ اللَّهُ عَلَيْكَ، فَإِنَّ المَسَاجِدَ لَمْ تُبْنَ لِهَذَا»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും തന്റെ കാണാതെ പോയ വസ്തു മസ്ജിദിൽ അന്വേഷിക്കുന്നത് കേട്ടാൽ അവൻ പറയട്ടെ: ‘അല്ലാഹു നിനക്കത് തിരിച്ചു നൽകാതിരിക്കട്ടെ’. മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത് ഇതിനു വേണ്ടിയല്ല.” (മുസ്‌ലിം: 568)

ഈ ഹദീഥുകളിൽ നിന്നെല്ലാം മസ്ജിദുകളിൽ വെച്ച് കച്ചവടമോ സമാനമായ കാര്യങ്ങളോ നടത്തുന്നത് അനുവദനീയമല്ല എന്ന് മനസ്സിലാക്കാൻ കഴിയും. അതിനാൽ അവയിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment