ഇഅ്തികാഫിനിടയിൽ ഒരാൾ ചെയ്യാൻ പാടില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അവയിൽ ചിലത് സംഭവിച്ചാൽ ഇഅ്തികാഫ് മുറിയും. മറ്റു ചിലത് ഇഅ്തികാഫ് മുറിക്കുന്നതല്ലെങ്കിലും ഇഅ്തികാഫിന്റെ പൂർണ്ണതക്ക് വിരുദ്ധമാണ്. അവ താഴെ നൽകാം. അതോടൊപ്പം അവയുടെ ഓരോന്നിന്റെയും വിധിയും നൽകാം.

ഒന്ന്: ലൈംഗികബന്ധം. ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും ഇഅ്തികാഫിന് ഇടയിൽ ബോധപൂർവ്വം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവന്റെ ഇഅ്തികാഫ് മുറിയും എന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായത്തിലാണ്.” (അൽ-ഇജ്‌മാഅ്: 54) വിശുദ്ധ ഖുർആനിൽ എടുത്തു പറയപ്പെട്ട കാര്യമാണ് ഇത്. അല്ലാഹു പറഞ്ഞു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

രണ്ട്: ബാഹ്യകേളികളിൽ ഏർപ്പെടൽ. ലൈംഗികതാൽപ്പര്യത്തോടെ ഭാര്യയുമായി ബാഹ്യകേളികളിൽ ഏർപ്പെടുന്നത് ഇഅ്തികാഫിന് ഇടയിൽ അവനുവദനീയമല്ല. ഉദാഹരണത്തിന് ഭാര്യയെ ചുംബിക്കുകയോ മറ്റോ ചെയ്യൽ. ഈ പ്രവൃത്തി ഇഅ്തികാഫിന് വിരുദ്ധമാണെങ്കിലും ഇത് കൊണ്ട് ഇഅ്തികാഫ് മുറിയുകയില്ല എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതോടൊപ്പം ലൈംഗികതാല്പര്യത്തോടെയല്ലാതെ ഭാര്യയെ സ്പർശിക്കുകയോ ചേർന്നിരിക്കുകയോ മറ്റോ ചെയ്യുന്നത് ഇഅ്തികാഫിന് എതിരാവുകയില്ല എന്നു കൂടി മനസ്സിലാക്കണം. നബി -ﷺ- ഇഅ്തികാഫിലായിരിക്കെ ആയിശ -رَضِيَ اللَّهُ عَنْهُمَا- ക്ക് തല നീട്ടിക്കൊടുക്കുകയും അവർ മുടിവാരിക്കൊടുക്കുകയും ചെയ്തിരുന്നു.

عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»

“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്‌ലിം: 297)

മൂന്ന്: സ്ഖലനം സംഭവിക്കുക. മനിയ്യ് പുറത്തു കളയുക എന്നത് സംഭവിച്ചാൽ അതോടെ ഇഅ്തികാഫ് മുറിയും. ഭാര്യയുമായുള്ള ബാഹ്യകേളികൾക്കിടയിലോ, സ്വയംഭോഗത്തിലൂടെയോ, ആവർത്തിച്ചുള്ള നോട്ടത്തിലൂടെയോ സ്ഖനലം സംഭവിച്ചാൽ ഈ പറഞ്ഞ വിധി ബാധകമാണ്. എന്നാൽ ഉറക്കത്തിൽ സ്വപ്നസ്ഖലനത്തിലൂടെയോ, കേവല ചിന്തയിലൂടെ പൊടുന്നനെയോ സ്ഖലനം സംഭവിച്ചതെങ്കിൽ അത് ഇഅ്തികാഫ് മുറിക്കുകയില്ല.

നാല്: ഹയ്ദ്വോ നിഫാസോ ആരംഭിക്കുക. ഹയ്ദ്വോ നിഫാസോ സംഭവിച്ചാൽ മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നത് പാടില്ല. ഇഅ്തികാഫാകട്ടെ, മസ്ജിദിൽ കഴിഞ്ഞു കൂടലുമാണ്. അതു കൊണ്ട് ഇവ രണ്ടും ആരംഭിച്ചാൽ അതോടെ അവർ മസ്ജിദിൽ നിന്ന് പുറത്തു കടണം. എന്നാൽ ഇങ്ങനെ മസ്ജിദിൽ നിന്ന് പുറത്തു പോയാൽ ഇഅ്തികാഫ് മുറിയുകയില്ല. മറിച്ച്, ഹയ്ദ്വോ നിഫാസോ അവസാനിച്ചാൽ അവർക്ക് മസ്ജിദിലേക്ക് ഇഅ്തികാഫ് പൂർത്തീകരിക്കാനായി തിരിച്ചു വരാവുന്നതാണ്. ഇഅ്തികാഫിലായിരിക്കെ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി നബി -ﷺ- വീട്ടിലേക്ക് പോവുകയും, ശേഷം തിരിച്ചു വരുകയും ചെയ്തിരുന്നു. അതു പോലെ തന്നെയാണ് ഹയ്ദ്വും നിഫാസും ആരംഭിച്ച സ്ത്രീകളും. അവർക്ക് അവ ആരംഭിച്ചാൽ വീട്ടിൽ പോവുകയും, അവസാനിച്ചാൽ ഇടക്ക് വെച്ച് മുറിഞ്ഞു പോയ ഇഅ്തികാഫ് പൂർത്തീകരിക്കാൻ മസ്ജിദിലേക്ക് തിരിച്ചു വരികയും ചെയ്യാവുന്നതാണ്.

അഞ്ച്: ഇഅ്തികാഫ് അവസാനിപ്പിക്കാൻ നിയ്യത്ത് (ഉദ്ദേശം) വെക്കുക. കാരണം പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുന്നത് അവരവരുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ മസ്ജിദിലായിരിക്കെ തന്നെ ഇഅ്തികാഫ് മുറിക്കാം എന്ന് ഒരാൾ ഉദ്ദേശിച്ചാൽ അതോടെ അയാളുടെ ഇഅ്തികാഫ് മുറിയും. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment