നിസ്കാരവും ഫാതിഹയും

നിസ്കാരത്തില്‍ ഫാതിഹക്കുള്ള പ്രാധാന്യം ഏതൊരു മുസ്‌ലിമിനും അറിയാതെ പോകില്ല. എല്ലാ നിസ്കാരങ്ങളിലും ഫാതിഹ ഓതുക എന്നത് നിര്‍ബന്ധമാണ്‌. ഫാതിഹ പാരായണം ചെയ്യാതെ നിസ്കരിച്ചവന്റെ നിസ്കാരം സ്വീകാര്യമല്ല.

നബി -ﷺ- പറഞ്ഞു:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ» ثَلَاثًا غَيْرُ تَمَامٍ.

“ആരെങ്കിലും ഉമ്മുല്‍ ഖുര്‍ആന്‍ (ഫാതിഹ) പാരായണം ചെയ്യാതെ നിസ്കരിച്ചാല്‍ അവന്റെ നിസ്കാരം അപൂര്‍ണ്ണമാണ്.” (മുസ്‌ലിം: 395)

അവിടുന്ന് പറഞ്ഞു:

عَنْ عُبَادَةَ بْنِ الصَّامِتِ: أَنَّ رَسُولَ اللَّهِ -ﷺ قَالَ: «لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الكِتَابِ»

“ഫാതിഹ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല.” (ബുഖാരി: 756, മുസ്‌ലിം: 394)

ഈ ഹദീസുകള്‍ ഫാതിഹയുടെ പ്രാധാന്യവും, അതിന് നിസ്കാരവുമായുള്ള ബന്ധവും നമ്മെ അറിയിക്കുന്നുണ്ട്. ഫാതിഹക്ക് പകരം ഖുര്‍ആനിലെ മറ്റെല്ലാ സൂറതുകളും പാരായണം ചെയ്താലും അതൊന്നും ഫാതിഹക്ക് പകരം നില്‍ക്കുകയില്ല എന്നാണല്ലോ ഈ പറഞ്ഞതിന്റെ അര്‍ഥം.

അല്ലാഹുവിനുള്ള ഇബാദതുകളില്‍ ഏറ്റവും മഹത്തരമായ ഇബാദതായ നിസ്കാരം -മറ്റെന്തെല്ലാം നിര്‍വഹിച്ചിട്ടുണ്ട് എങ്കിലും- ഫാതിഹ പാരായണം ചെയ്തിട്ടില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവില്ല. ഈ സൂറതിന്റെ പാരായണത്തിന് അല്ലാഹുവിന്റെ അടുക്കല്‍ എന്തു മാത്രം ആദരവ് ഉണ്ട് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട കര്‍മ്മമാണ്‌ നിസ്കാരം എന്നതില്‍ സംശയമില്ല. ദിവസം അഞ്ചു തവണകളിലായി 17 റക്അതുകളില്‍ ഓരോന്നിലും ഫാതിഹയെ കുറിച്ച് അവനെ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു.

ഒരു മനുഷ്യന്‍ 60 വയസ്സ് വരെ ജീവിക്കുന്നെങ്കില്‍ അയാളുടെ ജീവിതത്തില്‍ 50 കൊല്ലമെങ്കിലും അയാള്‍ മുടങ്ങാതെ നിസ്കരിച്ചിട്ടുണ്ട് എങ്കില്‍ എത്ര തവണ അയാള്‍ ഫാതിഹ സ്മരിക്കുന്നുണ്ടാകും? പതിനഞ്ച് ലക്ഷത്തില്‍ അധികം തവണ!

അതോടൊപ്പം അയാള്‍ സുന്നത്തുകള്‍ കൂടി നിസ്കരിക്കുന്നുണ്ട് എങ്കിലോ? നിസ്കാരത്തിന് മുന്‍പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍ മാത്രം പരിഗണിച്ചാല്‍ തന്നെ ഒരു കോടി എണ്‍പത്തി ആറു ലക്ഷത്തില്‍ അധികം തവണ അയാള്‍ തന്റെ ജീവിതത്തില്‍ ഫാതിഹ ഓതിയിട്ടുണ്ടാകും.

അതിനോടൊപ്പം എല്ലാ ദിവസവും മറ്റു സുന്നത്തുകള്‍ കൂടി അയാള്‍ നിര്‍വ്വഹിക്കുന്നുണ്ട് എങ്കില്‍ ഈ കണക്ക് ഇനിയും മേലെ പോകും. അതിനെല്ലാം പുറമെ ജീവിതത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ -മറ്റുള്ളവരെ പഠിപ്പിക്കുന്നതിനോ, അയാള്‍ തന്നെ സ്വയം ഇരുന്ന് പാരായണം ചെയ്യുന്നതോ- എല്ലാം കൂട്ടിയാല്‍ ഭീമമായ ഒരു എണ്ണം തന്നെ അയാള്‍ക്ക് ലഭിക്കും.

ചിന്തിച്ചിട്ടുണ്ടോ?!

എന്തിനാണ് അല്ലാഹു -تَعَالَى- ഇത്രയധികം തവണ ഈ സൂറത്ത് നമ്മെ കൊണ്ട് പാരായണം ചെയ്യിപ്പിക്കുന്നത് എന്ന്. മറ്റു സൂറതുകളില്‍ നിന്ന് ഇപ്രകാരം ഫാതിഹയെ വേറിട്ടു നിര്‍ത്തുന്നത് എന്താണെന്ന്?

ഇസ്‌ലാമില്‍ ഒരു ഇബാദതും കേവല ഉച്ചാരണത്തിന് വേണ്ടി മാത്രമായല്ല നിയമമാക്കിയിട്ടുള്ളത്. ഖുര്‍ആന്‍ പോലും കേവല പാരായണത്തിന് വേണ്ടിയല്ല അവതരിപ്പിച്ചത് -അതിന് അല്ലാഹു പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും-. മറിച്ച് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് ചിന്തിക്കുന്നതിനും ആലോചിക്കുന്നതിനും പാഠം ഉള്‍ക്കൊള്ളുന്നതിനും ജീവിതത്തില്‍ പകര്‍ത്തുന്നതിനുമാണ്.

അപ്പോള്‍ ഫാതിഹയില്‍ എത്ര മാത്രം പാഠങ്ങള്‍ ഉണ്ടായിരിക്കണം?! എന്തു മാത്രം ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടായിരിക്കണം? ഓരോ ദിവസവും ആവര്‍ത്തിച്ചു ഓര്‍ക്കേണ്ട എത്രയെത്ര അടിസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണം?!

അല്ലാഹു -تَعَالَى- ഖല്‍ബിന്റെ വാതില്‍ തുറന്നു തന്നിട്ടുണ്ടെങ്കില്‍ ഇക്കാര്യം നിനക്ക് മനസ്സിലാകാതെ പോകില്ല. ഫാതിഹയുടെ ഉള്ളറകള്‍ എത്രയെല്ലാം തുറന്നാലും അത്ഭുതപ്പെടുത്തി കൊണ്ട് വീണ്ടും നീണ്ടു കിടക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

എന്നാല്‍ -നമ്മില്‍ പലര്‍ക്കും- അതിന്റെ കേവല അര്‍ത്ഥമല്ലാതെ എന്താണ് കൂടുതലായി അറിയുന്നത്?

അല്ല! ചിലര്‍ക്കെല്ലാം അര്‍ഥം പോലും അറിയില്ല. അതിലെന്താണ് പറയുന്നത് എന്നതിനെ കുറിച്ച് കേവല ധാരണ പോലും അവനില്ല.

ഇനിയും ചിലര്‍ക്കെല്ലാം തെറ്റില്ലാതെ ഫാതിഹ പാരായണം ചെയ്യാന്‍ പോലും കഴിയുന്നില്ല.

ഫ ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍!

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment