اعْلَمْ أَرْشَدَكَ اللَّهُ لِطَاعَتِهِ، أَنَّ الْحَنِيفِيَّةَ مِلَّةَ إِبْرَاهِيمَ: أَنْ تَعْبُدَ اللَّهَ وَحْدَهُ، مُخْلِصًا لَهُ الدِّينَ.

അറിയുക! -അല്ലാഹു അവനെ അനുസരിക്കുന്നതിലേക്ക് നിനക്ക് വഴി കാണിക്കട്ടെ!-; [1] ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ [2] മാര്‍ഗമായ ഹനീഫിയ്യഃ എന്നാല്‍ ദീന്‍ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട്, നീ അല്ലാഹുവിനെ മാത്രം ആരാധിക്കലാണ്. [3]

وَبِذَلِكَ أَمَرَ اللَّهُ جَمِيعَ النَّاسِ، وَخَلَقَهُمْ لَهَا، كَمَا قَالَ تَعَالَى:

അത് പ്രാവര്‍ത്തികമാക്കാനാണ് അല്ലാഹു -تَعَالَى- എല്ലാ മനുഷ്യരോടും കല്‍പ്പിച്ചിട്ടുള്ളത്; അതിന് വേണ്ടിയാണ് അല്ലാഹു അവരെ സൃഷ്ടിച്ചതും. [4] അല്ലാഹു -تَعَالَى- പറഞ്ഞതു പോലെ:

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത്: 56) [5]

وَمَعْنَى «يَعْبُدُونِ»: يُوَحِّدُونِ.

 ‘എന്നെ ആരാധിക്കാന്‍ വേണ്ടി’ എന്നത് കൊണ്ടുള്ള ഉദ്ദേശം എന്നെ ഏകനാക്കാന്‍ വേണ്ടി എന്നാണ്. [6]

وَأَعْظَمُ مَا أَمَرَ اللَّهُ بِهِ التَّوْحيِدُ، وَهُوَ: إِفْرَادُ اللهِ بِالْعِبَادَةِ.

അല്ലാഹു കല്‍പ്പിച്ചതില്‍ വെച്ച് ഏറ്റവും ഗൗരവതരമായ കാര്യം തൗഹീദാണ്. [7] ഇബാദതില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്. [8]

وَأَعْظَمُ مَا نَهَى عَنْه الشِّركُ، وَهُوَ: دَعْوَةُ غَيْرِهِ مَعَهُ، وَالدَّلِيلُ قَوْلُهُ تَعَالَى:

അല്ലാഹു നിരോധിച്ചതില്‍ ഏറ്റവും ഗുരുതരമായ കാര്യം ശിര്‍കാണ്. [9] അല്ലാഹുവിനൊപ്പം അവന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കലാണ് ശിര്‍ക്. [10] (ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ

“നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുകയും, അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യുക.” [11] (നിസാഅ്: 36)


[1] ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹ്ഹാബ് -رَحِمَهُ اللَّهُ- യുടെ ഗ്രന്ഥങ്ങളുടെ പൊതുശൈലികളില്‍ ഒന്നാണ് ഇത്. വായനക്കാര്‍ക്ക് വേണ്ടിയും പഠിതാക്കള്‍ക്ക് വേണ്ടിയുമുള്ള ഇത്തരം പ്രാര്‍ത്ഥനകള്‍ പ്രബോധിതരുടെ മനസ്സുകള്‍ അടുപ്പിക്കാനും, അവര്‍ക്ക് ഹിദായത്ത് ലഭിക്കാനും വളരെ സഹായകമാണ്.

[2] ഇബ്രാഹീം ബ്നു യാസര്‍. ഒരു വിഗ്രഹാരാധകന്റെ മകനായി ജനിച്ചെങ്കിലും, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിന്റെ ആദര്‍ശ നേതാവായി ജീവിച്ച, അല്ലാഹുവിന്റെ ഖലീല്‍ എന്ന വിശേഷണം ലഭിച്ച മഹാനായ റസൂല്‍. മുഹമ്മദ്‌ നബി -ﷺ- ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള റസൂല്‍ ഇദ്ദേഹമാണ്. യഹൂദരും നസ്വാറാക്കളും ആദരിക്കുന്ന, മുസ്‌ലിമീങ്ങള്‍ മാതൃകയായി സ്വീകരിച്ച ഇബ്രാഹീമിന്റെ -عَلَيْهِ السَّلَامُ- മാര്‍ഗം പിന്‍പറ്റണമെന്ന കല്‍പ്പന ഖുര്‍ആനില്‍ ധാരാളമായി കാണാന്‍ കഴിയും.

[3] മുടന്തുള്ള, ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നടക്കുന്നവന് അറബിയില്‍ ഹനീഫ് എന്നു പറയും. അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിലേക്ക് പൂര്‍ണ്ണമായി ചെരിഞ്ഞു നില്‍ക്കുകയും, അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്ന ശിര്‍കില്‍ നിന്ന് അങ്ങേയറ്റം അകന്നു നില്‍ക്കുകയും ചെയ്തതിനാല്‍ ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ മാര്‍ഗത്തെ ഹനീഫിയ്യഃ എന്നു വിശേഷിപ്പിക്കുന്നു.

[4] അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അതിന് എതിരാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കലുമാണ് ഹനീഫിയ്യഃ എന്നു പറഞ്ഞല്ലോ? ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രത്തില്‍ പ്രകടമായി കാണാവുന്ന ഈ തൗഹീദ് അദ്ദേഹം പുതുതായി കൊണ്ടു വന്ന ഒരു കാര്യമല്ല. മറിച്ച്, ആദം നബി -عَلَيْهِ السَّلَامُ- മുതലിങ്ങോട്ട്‌ എല്ലാ മനുഷ്യരും പ്രാവര്‍ത്തികമാക്കണമെന്ന് അല്ലാഹു -تَعَالَى- കല്‍പ്പിച്ച, ആദിമ മനുഷ്യരുടെ മാര്‍ഗമാണത്. അതിലേക്കാണ് എല്ലാ മനുഷ്യരും തിരിച്ചു പോകേണ്ടത്.

[5] മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന ഖുര്‍ആനിലെ മഹത്തരമായ ആയത്തുകളില്‍ ഒന്നാണ് ഇത്. മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഈ ആയത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഭൗതികമായ മറ്റെന്തു കാര്യങ്ങള്‍ക്കുമപ്പുറം ഈ പ്രധാന ലക്ഷ്യം നിറവേറ്റാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് അല്ലാഹുവിങ്കല്‍ ജീവിത വിജയം നേടാന്‍ കഴിയുകയുള്ളൂ.

[6] അല്ലാഹുവിനെ ഏകാനാക്കുക എന്നതാണ് തൗഹീദ്. ഖുര്‍ആനില്‍ എവിടെയെല്ലാം അല്ലാഹുവിനെ ആരാധിക്കണം എന്നു കാണുന്നുണ്ടോ; അവിടെയെല്ലാം അല്ലാഹുവിനെ ഏകാനാക്കുക എന്നതാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞതായി കാണാം.

[7] ഇസ്‌ലാമിലെ ഏറ്റവും മഹത്തരമായ നന്മ തൗഹീദാണ്. എല്ലാ നബിമാരും ആദ്യം ക്ഷണിച്ചത് തൗഹീദിലേക്കാണ്. എല്ലാ വേദഗ്രന്ഥങ്ങളും അവതരിച്ചത് തൌഹീദിനെ കുറിച്ച് അറിയിക്കുന്നതിനാണ്. ഏറ്റവും ശ്രേഷ്ഠമായ വചനം -ലാ ഇലാഹ ഇല്ലല്ലാഹ്- തൌഹീദിനെ കുറിച്ചാണ്. ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ സൂറത്തിലും -ഫാതിഹ-, ആയത്തിലും -ആയതുല്‍ കുര്‍സി- തൗഹീദാണ്. മുസ്വ്ഹഫില്‍ ആദ്യം കാണാവുന്ന കല്‍പ്പന തൌഹീദിനെ കുറിച്ചാണ്. തൗഹീദ് കുറച്ചെങ്കിലും ഒരാളില്‍ ഉണ്ടെങ്കില്‍ അയാള്‍ നരകത്തില്‍ ശാശ്വതനാകില്ല. ധാരാളം തൗഹീദുള്ള ഒരാള്‍ ഒരിക്കലും നരകത്തില്‍ പ്രവേശിക്കില്ല. തൗഹീദ് പൂര്‍ത്തീകരിച്ചവനാകട്ടെ; വിചാരണ പോലുമില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം. തൗഹീദ് പോലെ ശ്രേഷ്ഠമായ മറ്റൊരു നന്മ വേറെയില്ല. അല്ലാഹു നമ്മെയെല്ലാം തൌഹീദില്‍ അടിയുറച്ചു നിലകൊള്ളുന്നവരായി മരിപ്പിക്കട്ടെ.

[8] ഏകനാക്കുക എന്നാണ് തൌഹീദിന്റെ ഭാഷാര്‍ത്ഥം. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നതിനാണ് ഇസ്‌ലാമില്‍ തൗഹീദ് എന്ന് പറയുന്നത്. ഖുര്‍ആനും ഹദീസും പരിശോധിച്ചാല്‍ അല്ലാഹുവിനെ ഏകനാക്കേണ്ടത് മൂന്ന് കാര്യങ്ങളിലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒന്ന്: റുബൂബിയ്യത്തില്‍. അല്ലാഹുവാണ് നമ്മെ സൃഷ്ടിക്കുകയും നമ്മെ നിയന്ത്രിക്കുകയും ഉടമാപ്പെടുത്തുകയും ചെയ്യുന്നത്; അതിലൊന്നും അല്ലാഹുവിന് ഒരു പങ്കാളിയുമില്ല എന്ന് ദൃഡമായി ഒരാള്‍ വിശ്വസിച്ചാല്‍ അയാള്‍ അല്ലാഹുവിനെ അവന്റെ റുബൂബിയ്യത്തില്‍ ഏകനാക്കിയിരിക്കുന്നു.

രണ്ട്: ഉലൂഹിയ്യത്തില്‍. സകല ഇബാദതുകള്‍ക്കും അര്‍ഹന്‍ അല്ലാഹു -تَعَالَى- മാത്രമാണ് എന്നും, അല്ലാഹുവിന് പുറമെ ഒരാള്‍ക്കും ഇബാദതുകള്‍ ചെയ്യപ്പെട്ടു കൂടാ എന്നുമുള്ള വിശ്വാസവും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ഒരാളിലുണ്ടായാല്‍ അയാള്‍ ഉലൂഹിയ്യതില്‍ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു.

മൂന്ന്: അസ്മാഉവസ്സ്വിഫാതില്‍. അല്ലാഹുവിന് ഏറ്റവും ഉന്നതമായ അര്‍ത്ഥ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാമങ്ങള്‍ ഉണ്ടെന്നും, അവന് അനുയോജ്യമായ വിശേഷണങ്ങള്‍ ഉണ്ടെന്നും, അവയിലൊന്നും അല്ലാഹുവിന് യാതൊരു സമന്മാരോ തുല്യരോ സദൃശ്യരോ ഇല്ലയെന്നും വിശ്വസിച്ചാല്‍ അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളില്‍ അയാള്‍ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു.

[9] ഇസ്‌ലാമിലെ ഏറ്റവും ഗുരുതരമായ തിന്മയാണ് ശിര്‍ക്. എല്ലാ നബിമാരും ആദ്യം താക്കീത് ചെയ്തത് ശിര്‍കില്‍ നിന്നാണ്. എല്ലാ വേദഗ്രന്ഥങ്ങളും ശിര്‍കിനെ ശക്തമായി എതിര്‍ത്തു കൊണ്ടാണ് അവതരിച്ചത്. അല്ലാഹുവിങ്കല്‍ ഏറ്റവും മോശമായ വാക്ക് ശിര്‍കിനെ അറിയിക്കുന്ന വാക്കുകളാണ്. മുസ്വ്ഹഫില്‍ ആദ്യം കാണാവുന്ന നിരോധവും വിലക്കും ശിര്‍കിനെ കുറിച്ചാണ്. ശിര്‍ക് ഒരാളില്‍ സംഭവിച്ചാല്‍ അതോടെ അയാളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായി. ശിര്‍കോടെയാണ് അയാള്‍ മരിച്ചതെങ്കില്‍ അതോടെ അയാള്‍ നരകത്തില്‍ ശാശ്വതവാസത്തിന് അര്‍ഹനായി. അല്ലാഹു ഒരിക്കലും അയാള്‍ക്ക് പൊറുത്തു കൊടുക്കുകയില്ല. ഒരു കാലത്തും അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അവിടുത്തെ സുഖസൌകര്യങ്ങള്‍ ആസ്വദിക്കുകയോ ചെയ്യില്ല. അല്ലാഹു നമ്മെയെല്ലാം ശിര്‍കില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ.

[10] പങ്കു ചേര്‍ക്കുന്നതിനാണ് ശിര്‍ക് എന്ന് പറയുക. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട, അവനെ ഏകാനാക്കേണ്ട കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കലാണ് ശിര്‍ക്. ഉദാഹരണത്തിന് അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ് ഇബാദതുകള്‍ എന്ന് നമുക്കറിയാം. ആരെങ്കിലും ഏതെങ്കിലും ഒരു ഇബാദത് അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിച്ചാല്‍ അതോടെ ഇബാദതില്‍ അല്ലാഹുവിന് അവന്‍ പങ്കാളിയെ നിശ്ചയിച്ചു. അതോടെ അവന്‍ ശിര്‍ക് ചെയ്ത മുശ്രിക്കുമായി.

ന്യൂനതകള്‍ ഏറെയുള്ള സൃഷ്ടികളുടെ സ്ഥാനത്തേക്ക് അല്ലാഹുവിനെ ഇകഴ്ത്തുക എന്നതും, എല്ലാ പൂര്‍ണ്ണതകളും ഉള്ളവനായ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് സൃഷ്ടിയെ ഉയര്‍ത്തുക എന്നതും മഹാഅതിക്രമമാണ്. സൃഷ്ടിക്കുകയും ഉപജീവനം നല്‍കുകയും എല്ലാ വിധ അനുഗ്രഹങ്ങളും നല്‍കുകയും ചെയ്ത അല്ലാഹുവിനെ ഇകഴ്ത്തുക എന്നത് അതിനാല്‍ തന്നെ ഏറ്റവും ഗുരുതരമായ തിന്മയാണ്.

[11] ‘ആയതുല്‍ ഹുഖൂഖില്‍ അശറ’ (പത്ത് അവകാശങ്ങള്‍ അറിയിക്കുന്ന ആയത്ത്) എന്ന പേരില്‍ പ്രസിദ്ധമായ ആയതാണ് ഈ ആയത്ത്. ഈ പത്ത് പ്രധാനപ്പെട്ട അവകാശങ്ങളെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു തുടങ്ങിയത് ഏറ്റവും വലിയ അവകാശമായ തൌഹീദിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ്. ഏറ്റവും വലിയ അവകാശ ലംഘനവും അതിക്രമവുമായ ശിര്‍കില്‍ നിന്ന് താക്കീത് ചെയ്തു കൊണ്ടാണ്. അതില്‍ നിന്ന് തൗഹീദിന്റെ പ്രാധാന്യവും ശിര്‍കിന്റെ ഗൌരവവും ബോധ്യപ്പെടും. അതിനെ കുറിച്ചാണല്ലോ ശൈഖവര്‍കള്‍ തൊട്ടു മുന്‍പ് പറഞ്ഞത്; അതിനുള്ള തെളിവാണ് ഈ ആയത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment