ഇസ്തിആദ നടത്തുമ്പോള്‍…

ഇസ്തിആദത് പ്രാര്‍ഥനകളില്‍ പെട്ടതാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. സൃഷ്ടികളെ കൊണ്ട് അവര്‍ക്ക് സാധ്യമാകാത്ത കാര്യങ്ങളില്‍ ഇസ്തിആദ നടത്തുക എന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്‍ക്കാണ്‌ എന്നതില്‍ സംശയമില്ല.

ഖുര്‍ആനിലും സുന്നത്തിലും വന്ന ഇസ്തിആദതിന്റെ വ്യത്യസ്ത രൂപങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും മനസ്സിലാകും. അവയിലെവിടെയും അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിആദ കാണുക സാധ്യമല്ല. ഇസ്തിആദ ഇബാദതാണെന്നും, അത് അല്ലാഹുവിന് മാത്രമേ നല്‍കാവൂ എന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

അല്ലാഹുവിനെ കൊണ്ടുള്ള ഇസ്തിആദതിന് വ്യത്യസ്ത രൂപങ്ങള്‍ വന്നിട്ടുണ്ട്. അവ താഴെ ചുരുങ്ങിയ രൂപത്തില്‍ എടുത്തു കൊടുക്കാം.

1: അല്ലാഹുവിനെ കൊണ്ടുള്ള ഇസ്തിആദ.

മേലെ നാം നല്‍കിയ ഇസ്തിആദതിന്റെ വ്യത്യസ്ത രൂപങ്ങളില്‍ ഇത് ധാരാളമായി വന്നിട്ടുണ്ട്. ഉദാഹരണത്തിന്;

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ

2: അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുള്ള ഇസ്തിആദ.

മര്‍യം -عَلَيْهِ السَّلَامُ- യുടെ പ്രാര്‍ത്ഥഉദാഹരണം. അല്ലാഹുവിന്റെ ‘റഹ്മാന്‍’ എന്ന നാമം കൊണ്ടാണ് അവര്‍ ഇസ്തിആദ നടത്തിയത്.

قَالَتْ إِنِّي أَعُوذُ بِالرَّحْمَنِ مِنْكَ

“അവര്‍ (മര്‍യം) പറഞ്ഞു: റഹ്മാനായ (അല്ലാഹുവിനെ) കൊണ്ട് ഞാന്‍ നിന്നില്‍ നിന്ന് ശരണം തേടുന്നു.” (മര്‍യം: 18)

3: അല്ലാഹുവിന്റെ വിശേഷണങ്ങള്‍ കൊണ്ടുള്ള ഇസ്തിആദ.

അല്ലാഹുവിന് ധാരാളം വിശേഷണങ്ങളുണ്ട്. അവ കൊണ്ട് ഇസ്തിആദ നടത്താം. ഉദാഹരണത്തിന് അല്ലാഹുവിന്റെ സംസാരം കൊണ്ട് നബി -ﷺ- ഇസ്തിആദ നടത്തിയിട്ടുണ്ട്.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَاتِ مِنْ شَرِّ مَا خَلَقَ

“അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ വാക്കുകള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു.”

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ കൊണ്ടുള്ള ഇസ്തിആദ നബി -ﷺ- യുടെ സുന്നത്തില്‍ പല രൂപത്തില്‍ വന്നിട്ടുണ്ട്. ചില രൂപങ്ങള്‍ താഴെ നല്‍കാം.

  • അല്ലാഹുവിന്റെ തൃപ്തിയെയും വിട്ടുവീഴ്ചയെയും മുന്‍നിര്‍ത്തിയുള്ള ഇസ്തിആദ

«اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ»

“അല്ലാഹുവേ! നിന്റെ തൃപ്തിയെ മുന്‍നിര്‍ത്തി നിന്റെ കോപത്തില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു. നിന്റെ വിട്ടുവീഴ്ചയെ മുന്‍നിര്‍ത്തി നിന്റെ ശിക്ഷയില്‍ നിന്നും, നിന്നെ മുന്‍നിര്‍ത്തി നിന്നില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു.” (മുസ്‌ലിം: 486)

  • അല്ലാഹുവിന്റെ പ്രതാപം കൊണ്ടുള്ള ഇസ്തിആദ

اللهُمَّ إِنِّي أَعُوذُ بِعِزَّتِكَ، لَا إِلَهَ إِلَّا أَنْتَ، أَنْ تُضِلَّنِي

“അല്ലാഹുവേ! നിന്റെ പ്രതാപം കൊണ്ട് നീ എന്നെ വഴികേടിലാക്കുന്നതില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു. നീയല്ലാതെ മറ്റൊന്നും ആരാധനക്കര്‍ഹനായി ഇല്ല.” (മുസ്‌ലിം: 2717)

  • അല്ലാഹുവിന്റെ ശക്തി കൊണ്ടുള്ള ഇസ്തിആദ

أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ

“അല്ലാഹുവിനെ കൊണ്ടും, അവന്റെ ശക്തിയെ കൊണ്ടും ഞാന്‍ അനുഭവിക്കുന്നതും ഭയക്കുന്നതുമായ തിന്മയില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു.” (മുസ്‌ലിം: 2717)

  • അല്ലാഹുവിന്റെ തിരുമുഖം കൊണ്ടുള്ള ഇസ്തിആദ

أَعُوذُ بِوَجْهِكَ

ശിക്ഷയെ കുറിച്ച് അറിയിക്കുന്ന സൂറ. അന്‍ആമിലെ 65 ആം ആയത്ത് കേട്ടപ്പോള്‍ നബി -ﷺ- പറഞ്ഞ വാക്കാണിത്. അര്‍ഥം: ‘നിന്റെ മുഖത്തെ കൊണ്ട് ഞാന്‍ ശരണം തേടുന്നു.’

  • അല്ലാഹുവിന്റെ മഹത്വം കൊണ്ടുള്ള ഇസ്തിആദ

أَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي

“എന്റെ താഴ്ഭാഗത്ത് കൂടെ ഞാന്‍ ആഴ്ത്തപ്പെടുന്നതില്‍ നിന്റെ മഹത്വം കൊണ്ട് ഞാന്‍ ശരണം തേടുന്നു.”

  • അല്ലാഹുവിന്റെ അധികാരം കൊണ്ടുള്ള ഇസ്തിആദ

أَعُوذُ بِاللَّهِ العَظِيمِ وَبِوَجْهِهِ الكَرِيمِ وَسُلْطَانِهِ القَدِيمِ مِنَ الشَّيْطَانِ الرَّجِيمِ

 ‘അദ്വീമായ’ (അങ്ങേയറ്റം മഹത്വമുള്ളവന്‍) അല്ലാഹുവിനെ കൊണ്ട്, അവന്റെ മാന്യമായ തിരുമുഖത്തെയും, എന്നേയുള്ള അധികാരത്തെയും മുന്‍നിര്‍ത്തി, റജീമായ ശ്വൈത്വാനില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment