സന്തോഷകരമായ ഒരു ജീവിതം!

-പണ്ഡിതനാകട്ടെ പാമരനാകട്ടെ- ജനങ്ങളില്‍ ഏവരും സുഖകരമായൊരു ജീവിതം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. മനസ്സിനെ ബാധിച്ചിരിക്കുന്ന ഇടുക്കത്തിന്റെയും വേദനയുടെയും ദൌര്‍ഭാഗ്യത്തിന്റെയും ഭാരവും കനവുമൊന്നിറക്കി വെക്കാന്‍ എന്തുണ്ട് വഴികള്‍ എന്നു കണ്ടെത്താനുള്ള നിരന്തര പരിശ്രമങ്ങള്‍!

എന്നാല്‍ ഈ പരിശ്രമങ്ങളുടെയെല്ലാം ഫലം എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?

അവരില്‍ പലരും മുന്നോട്ടു വെക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുന്നില്ലെന്നതാണ് സത്യം. സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ടെങ്കിലും ചില അനുഭൂതികള്‍ക്കും ആസ്വാദനങ്ങള്‍ക്കും അപ്പുറം അവയൊന്നും ഫലം നല്‍കുന്നില്ല എന്നതാണ് സത്യം!

കുറച്ചു നേരം നീണ്ടു നില്‍ക്കുന്ന ചില സന്തോഷങ്ങള്‍ക്ക് ശേഷം -വളരെ പെട്ടെന്നു തന്നെ- അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ എന്തോ ഒന്ന് -ഏതോ ഒരു കാര്യം- ജീവിതത്തിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.

നീ വായിച്ചു കൊണ്ടിരിക്കുന്ന ഈ ചെറുകുറിപ്പ് ചിലപ്പോള്‍ യഥാര്‍ത്ഥ സുഖജീവിതത്തിലേക്ക് -സൌഭാഗ്യത്തിന്റെയും സ്വസ്ഥതയുടെയും വിഹായസ്സിലേക്ക്- നിനക്ക് വാതില്‍ തുറന്നു തന്നേക്കാം. മനസ്സിന്റെ സമാധാനവും പരിപൂര്‍ണ്ണ ശാന്തിയും ലഭിക്കുന്ന വഴികളിലേക്ക് നിന്നെ ഈ ചെറുകുറിപ്പ് നയിച്ചേക്കാം.

ഇനിയും മുന്നോട്ടു പോകുന്നതിന് മുന്‍പ്…

ആദ്യം നീ നിന്റെ മനസ്സിനോടൊപ്പം ഒരു വേള നില്‍ക്കുക. നിന്റെ ഹൃദയവും ചിന്തയും തുറന്നു വെക്കാന്‍ ശ്രമിക്കുക!

നിന്റെ കൈകളിലുള്ള ഈ കുറിപ്പ് എഴുതിയത് ആരാകട്ടെ; ഇത് നിനക്ക് നല്‍കിയത് ആരുമാകട്ടെ; നീ ഇതില്‍ പറയുന്നതിനെ കുറിച്ച് തുറന്ന മനസ്സോടെ ചിന്തിക്കുക. പറയുന്നതും പ്രചരിപ്പിക്കുന്നതും ആരുമാകട്ടെ; സത്യം എവിടെയാണെങ്കിലും അത് കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവാനാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍.

നിന്റെ സൃഷ്ടാവിനെ കുറിച്ച്…

ശാശ്വത സൌഖ്യവും സമാധാനവും നേടിയെടുക്കണമെങ്കില്‍ മനുഷ്യന്‍ അവനെയും അവന് ചുറ്റുമുള്ള സൃഷ്ടികളെയും മറ്റെല്ലാം ജീവവര്‍ഗങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവില്‍ വിശ്വസിക്കാതെ മറ്റൊരു വഴിയില്ല.

അല്ലാഹു!

മുസ്‌ലിംകളുടെ മാത്രം സ്രഷ്ടാവോ, അവര്‍ക്ക് മാത്രം പ്രത്യേകമായുള്ള ദൈവമോ അല്ല അവന്‍. മറിച്ച് എല്ലാ മനുഷ്യരുടെയും സൃഷ്ടാവിന്റെ ഏറ്റവും മഹത്തരമായ നാമമാണ് അല്ലാഹു. ഏതെങ്കിലും പ്രത്യേക ദേശക്കാരുടെയോ ഭാഷ സംസാരിക്കുന്നവരുടെയോ നിറമുള്ളവരുടെയോ മാത്രം ‘പ്രാദേശിക’ ദൈവവും ആരാധ്യനുമല്ല അവന്‍. മറിച്ച്, എല്ലാവരുടെയും സൃഷ്ടാവ്; പരിപാലകന്‍; നിയന്താവ്. എല്ലാം അവന്റെതാണ്.

അങ്ങേയറ്റം കാരുണ്യമുള്ളവനും, എല്ലാം അറിയുന്നവനുമായ അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റിയാലല്ലാതെ മനുഷ്യര്‍ക്ക് സൌഭാഗ്യം നേടുക സാധ്യമല്ല. കാരണം അവനാണ് നിന്നെയും നിനക്ക് മുന്‍പുള്ളവരെയും സര്‍വ്വ മനുഷ്യരെയും സൃഷ്ടിച്ചത്. നിനക്ക് ഉപകാരമുള്ളതും ഉപദ്രവമുണ്ടാക്കുന്നതും എന്താണെന്ന് അവനാണ് ഏറ്റവും നന്നായി അറിയുക. നിനക്ക് സൌഭാഗ്യം ലഭിക്കുന്നതും, നീ ദൌര്‍ഭാഗ്യവാനായി തീരുന്നതും എപ്പോഴാണെന്നും അല്ലാഹുവിനേ അറിയൂ.

ദേഹേഛകളിലും വൃത്തികേടുകളിലും മുഖം കുത്തി വീണവനല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന -ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത- ലളിത യാഥാര്‍ത്ഥ്യമാണത്. അല്ലാഹു അവതരിപ്പിച്ച മതത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥ സൌഭാഗ്യം നേടിയെടുക്കാന്‍ കഴിയുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകാതെ പോകില്ല.

അല്ലാഹുവിലുള്ള വിശ്വാസമാണ് സൌഭാഗ്യത്തിലേക്കുള്ള വഴിയെങ്കില്‍; എങ്ങനെയാണ് ആ സൌഭാഗ്യത്തിലേക്ക് എത്തിച്ചേരുക?

നമുക്ക് ചുറ്റും ധാരാളം മതങ്ങളുണ്ട്. വിശ്വാസങ്ങളും ചിന്താഗതികളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. അവയെ കുറിച്ച് ശ്രദ്ധയോടെ പഠനം നടത്തുന്ന ഏതൊരാള്‍ക്കും അവയെല്ലാം പരസ്പരം അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ധാരാളം വെച്ചു പുലര്‍ത്തുന്നവയാണ് എന്ന് എളുപ്പം മനസ്സിലാകും.

ഈ വഴികളില്‍ ഏതാണ് ശരിയുടെ വഴി?

എന്നെയും നിന്നെയും സൃഷ്ടിച്ച അല്ലാഹുവിന് ഇഷ്ടപ്പെട്ട മാര്‍ഗം ഏതാണ്?

ഏതു വഴിയിലൂടെ സഞ്ചരിച്ചാലാണ് നാം തേടിക്കൊണ്ടിരിക്കുന്ന സൌഭാഗ്യത്തിന്റെ തുരുത്ത് കണ്ടെത്താനാവുക?

എവിടെയാണ് നമുക്കൊന്നു സ്വസ്ഥതയോടെ വിശ്രമിക്കാനാവുക?

ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് മുന്‍പ്…

പ്രധാനപ്പെട്ട ഒരു അടിസ്ഥാനം നാം മനസ്സിലാക്കിയേ തീരൂ.

ഞാന്‍.. എന്റെ മതം…!

ഒരാള്‍ ഏതെങ്കിലുമൊരു മതത്തില്‍ ജനിച്ചു വീണു എന്നത് കൊണ്ട് മാത്രം ആ മതം ശരിയുടെ പക്ഷത്തായി കൊള്ളണമെന്നില്ല. മുസ്‌ലിമായ രക്ഷിതാക്കള്‍ക്ക് പിറന്നുവെന്നത് കൊണ്ടു മാത്രം; ഹിന്ദുവും നസ്വ്റാനിയുമായ രക്ഷിതാക്കള്‍ക്ക് ജനിച്ചുവെന്നതിനാല്‍ മാത്രം…

ഇല്ല! അതൊരിക്കലും ശരിയാകില്ല.

ജനനം കൊണ്ട് മാത്രം ഓരോരുത്തരും ശരിയുടെ വക്താക്കളാവില്ല.

മറിച്ച്, എന്റെ വിശ്വാസവും പ്രവര്‍ത്തനനങ്ങളും ആരാധനകളും ജീവിതരീതികളും ശരിയുടെ വഴിയിലാണെന്ന് എനിക്ക് ഉറപ്പു വരുത്താന്‍ കഴിയുക; എന്റെ മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിയുക; സുവ്യക്തവും ശക്തവുമായ തെളിവുകളുടെ പിന്‍ബലം അതിനുണ്ടാകുമ്പോള്‍ മാത്രമാണ്.

തെളിവുകള്‍ വേണം! ഉറപ്പു വരണം. ദൃഡബോധ്യവും വ്യക്തതയും ഉണ്ടാകണം. അപ്പോഴേ എന്റെ ബുദ്ധി വിശ്രമിക്കൂ. മനസ്സ് സ്വസ്ഥമാകൂ.

കാരണം എന്നെയും എനിക്കും ചുറ്റും അലഞ്ഞു തിരിയുന്ന കന്നുകാലികളെയും മറ്റനേകം മൃഗങ്ങളെയും വേര്‍തിരിക്കുന്നത് ചിന്തിക്കാന്‍ കഴിയുന്ന ബുദ്ധി എനിക്കുണ്ടെന്നതും, അവക്ക് അതില്ലെന്നതുമാണ്.

അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ എന്തു വ്യത്യാസമാണ് ഉള്ളത്?

അതിനാല്‍; ബുദ്ധി ഉപയോഗിച്ചേ തീരൂ; ഇല്ലെങ്കില്‍ അവയെ പോലെ തന്നെ ഞാനും ആയി തീരും…

ഇല്ല! ഞാനൊരിക്കലും അങ്ങനെയാവില്ല.

എനിക്ക് സത്യം കണ്ടെത്തണം! ഞാനൊരിക്കലും അസത്യത്തിന്റെ വക്താവായിക്കൂടാ. എവിടെയാണ് സത്യമുള്ളതെന്ന് കണ്ടെത്തിയേ തീരൂ…!

വ്യത്യസ്ത മതങ്ങളുടെ വിശ്വാസങ്ങളിലൂടെ ഒരു ചുരുങ്ങിയ ഓട്ടപ്രദക്ഷിണം നടത്തുന്നത് ചിലപ്പോള്‍ സത്യത്തിലെക്ക് എത്തിച്ചേക്കാം. കാരണം എല്ലാ മതങ്ങളും തങ്ങളാണ് സത്യത്തിന്റെ വക്താക്കള്‍ എന്നാണല്ലോ പറയുന്നത്. അവരുടെ വഴിയിലാണ് മോക്ഷമുള്ളതെന്നാണല്ലോ ആവര്‍ത്തിക്കുന്നത്.

അവയെ കുറിച്ച് പഠിക്കുന്നത് കാലങ്ങളായി കാത്തിരുന്ന ഉത്തരം കാണിച്ചു തന്നേക്കാം.

ഈ പറഞ്ഞതു വരെ നീ എന്നോട് യോജിക്കുന്നുണ്ടെങ്കില്‍; എനിക്ക് നിന്നോടു ചിലത് പറയാനുണ്ട്…!

ഇതാണ് സത്യം! ഇതു മാത്രം…!

എല്ലാ ഉറപ്പോടെയും ഞാന്‍ നിന്നോട് പറയട്ടെ! -നിന്നോടുള്ള അനുകമ്പ മുന്‍നിര്‍ത്തി ഈ വരികള്‍ ഞാന്‍ കുറിക്കട്ടെ-! എന്റെ ഈ വാക്കുകള്‍ നിന്റെ ദീര്‍ഘമായ യാത്ര ചുരുക്കിയേക്കാം. സത്യത്തിന് വേണ്ടിയുള്ള നിന്റെ അലച്ചില്‍ കുറച്ചു തന്നേക്കാം!

സത്യം അന്വേഷിക്കുന്ന ബുദ്ധിയുള്ള സുഹൃത്തേ!

നീ എന്തു മാത്രം അന്വേഷിച്ചാലും, എത്രയെല്ലാം സഞ്ചരിച്ചാലും സത്യത്തിന്റെ മാര്‍ഗം ഒന്നു തന്നെയാണെന്ന് സംശയലേശമന്യേ നിനക്ക് ബോധ്യപ്പെടും. നിന്റെ വഴികളെല്ലാം അവിടെ ചെന്നവസാനിക്കാതിരിക്കില്ല.

ശരിയായ മതം ഒന്നു മാത്രമാണ്. സത്യത്തിന്റെ വഴിയും അതു മാത്രമേ ഉള്ളൂ.

ഇസ്‌ലാം!

യഥാര്‍ത്ഥ സൌഭാഗ്യം ഇസ്‌ലാമിലാണ്.

അല്ല! ഇസ്‌ലാമില്‍ മാത്രമാണ്.

ഒരു നിമിഷം!

മുഖം ചുളിക്കാതിരിക്കൂ!

ദേഷ്യം പിടിക്കേണ്ടതില്ല.

ഈ കുറിപ്പ് നീ വലിച്ചെറിയുന്നതിന് മുന്‍പ്…

ഒന്നു ചോദിക്കട്ടെ…!

ഇതൊന്ന് പൂര്‍ണ്ണമായി വായിച്ചത് കൊണ്ട് നിനക്ക് എന്തുപദ്രവമാണ് വരാനുള്ളത്?

ക്ഷമയോടെ കുറച്ചു വരികള്‍ കൂടി മുന്നോട്ടു പോകുന്നതിന് എന്തു പ്രയാസമാണുള്ളത്…?

ചിലപ്പോള്‍ നിനക്ക് ഉപകാരപ്പെടുന്ന ചിലതെങ്കിലും നീ ഇതിന്റെ അവസാനത്തില്‍ കണ്ടെത്തിയേക്കാം..

അതു കൊണ്ട്…

താങ്കള്‍ ബുദ്ധിയുള്ള ഒരാളാണല്ലോ? കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയും. ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കാനും സാധിക്കും. ഞാന്‍ പറയുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാമല്ലോ?

അതിനാല്‍…

എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?!

ന്യായമായ ചോദ്യം! വളരെ പ്രധാനപ്പെട്ട അന്വേഷണം! സത്യം അന്വേഷിക്കുന്നവരല്ലാതെ അത് ചോദിക്കുകയില്ല.

ഉത്തരമായി ഞാന്‍ പറയട്ടെ!

മറ്റൊരു മതത്തിലും ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത അനേകം നന്മകളും പ്രത്യേകതകളും ഒരുമിച്ച മതമാണ്‌ ഇസ്‌ലാം.

മറ്റൊരു മതത്തിലും –ശ്രദ്ധിക്കുക!- വളരെ ഉറപ്പോടു കൂടെയാണ് ഞാനിത് പറയുന്നത്-; മറ്റൊരു മതത്തിലും നിനക്ക് ഇസ്‌ലാം ഉള്‍ക്കൊള്ളുന്ന നന്മകള്‍ ഒരുമിച്ചു കൂടിയതായി കാണുക സാധ്യമേയല്ല.

ഉണ്ടെങ്കില്‍ നീ കാണിച്ചു നല്‍കുക! നിന്റെ വാദം ഞാന്‍ സമ്മതിച്ചു തരാം. നിന്റെ അഭിപ്രായമാണ് ശരിയെന്ന് ഞാന്‍ സമ്മതിക്കാം. പക്ഷേ എനിക്കുറപ്പുണ്ട്! നിനക്കതിന് കഴിയില്ല.

ഇസ്‌ലാമിനെ കുറിച്ച് നിഷ്പക്ഷമായി നീ പഠിക്കുകയാണെങ്കില്‍; നിന്റെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ട മതമാണ്‌ ഇതെന്ന കാര്യം ഒരു സംശയത്തിനും ഇടയില്ലാതെ അത് നിന്നെ ബോധ്യപ്പെടുത്തി തരും. അവധാനതയോടെ, ആഴത്തില്‍ നീ പഠിക്കാന്‍ ശ്രമിച്ചു നോക്കൂ. ഈ മതത്തെ കുറിച്ച് അന്വേഷിച്ചു നോക്കൂ. നിനക്കത് മനസ്സിലാകും.

ധാരാളം നന്മകള്‍ ഇസ്‌ലാമിലുണ്ടെന്നു പറഞ്ഞുവല്ലോ? അവയെല്ലാം ഈ ചെറിയ കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസം തന്നെ. എന്നാലും ചിലതെല്ലാം താഴെ പറയാം.

1- ഇസ്‌ലാമിന്റെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്; അത് മനുഷ്യന്റെ ആത്മീയവശത്തെ അവഗണിക്കുന്നില്ല എന്നത് തന്നെയാണ്. ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്നതെല്ലാം ഇസ്‌ലാമിലുണ്ട്.

ഇസ്‌ലാം സ്വീകരിച്ചവന്റെ ഹൃദയത്തെ അവരുടെ സ്രഷ്ടാവുമായി എപ്പോഴും ബന്ധിപ്പിച്ചു നിര്‍ത്തുന്ന അത്ഭുതം നിനക്കീ മതത്തില്‍ ദര്‍ശിക്കാം. അതവന്റെ മനസ്സിന് എപ്പോഴും സ്വസ്ഥതയും സമാധാനവും നല്‍കുന്നു. അരാജകത്വത്തില്‍ നിന്നും, ആത്മീയ ശൂന്യതയില്‍ നിന്നും, മനസ്സിന്റെ ചാഞ്ചാട്ടങ്ങളില്‍ നിന്നും അതവനെ രക്ഷിക്കുന്നു.

ഇസ്‌ലാം ഒരിക്കലും സൃഷ്ടികളുമായി മനുഷ്യന്റെ ഹൃദയത്തെ ബന്ധിച്ചിടുന്നില്ല. നശിച്ചു പോകുന്നവയില്‍ അവന്റെ ജീവിതത്തെ തളച്ചിടുന്നില്ല. നിന്റെ ജീവിതത്തെ അനിശ്ചിതത്വത്തില്‍ ഉപേക്ഷിച്ചു പോകുന്നുമില്ല.

നിന്നെ പോലുള്ള -ജനിക്കുകയും രോഗം ബാധിക്കുകയും സുഖപ്പെടുകയും ക്ഷയിക്കുകയും മരിക്കുകയും മണ്ണായി തീരുകയും ചെയ്യുന്ന- മനുഷ്യര്‍ക്ക് മുന്നില്‍ നിന്റെ ശിരസ്സ് കുനിക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കില്ല. അവരുടെ ആരുടെയും അടിമകളായി നിന്റെ ജീവിതം ഹോമിക്കണമെന്ന് അത് നിന്നോട് ആവശ്യപ്പെടില്ല. നിന്റെ ബുദ്ധിയും സമ്പാദ്യവും അഭിമാനവും -നിന്റെ സഹജീവികള്‍ക്ക് മുന്നില്‍- അടിയറ വെപ്പിക്കില്ല.

നിന്നെ പോലുള്ള മനുഷ്യര്‍ പടുത്തുയര്‍ത്തിയ മണ്‍വിഗ്രഹങ്ങള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന അധമത്വം നിനക്ക് ഇസ്‌ലാമില്‍ കാണുക സാധ്യമല്ല. ഇന്നലെ വരെ മനുഷ്യര്‍ ചവിട്ടി നടന്ന -മൃഗങ്ങള്‍ കാഷ്ടിക്കുകയും വൃത്തികേടുകള്‍ നിക്ഷേപിക്കപ്പെടുകയും ചെയ്ത- മണ്ണ് കൊണ്ടല്ലേ അത് പടുത്തുയര്‍ത്തപ്പെട്ടത്?

അത് കേള്‍ക്കുമോ? കാണുമോ? നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? നിന്നെ സഹായിക്കുമോ? നിന്നെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കുമോ? എന്തിനധികം? അതിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ സ്വയം സംരക്ഷിക്കാന്‍ പോലും അതിന് കഴിയുമോ?

നീ ചിന്തിക്കുന്നുണ്ടാകാം.. ഇസ്‌ലാമിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ കെട്ടിപ്പൊക്കിയ ഖബറുകള്‍ക്ക് മുന്‍പില്‍ ആരാധനകള്‍ സമര്‍പ്പിക്കുന്നുണ്ടല്ലോ? അവരതിനെ ആരാധിക്കുന്നുണ്ടല്ലോ?

ഞാന്‍ നിന്നോട് പറയട്ടെ:

ഈ മഖ്ബറകള്‍ക്കും ജാറങ്ങള്‍ക്കും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിന്റെ ഭാഷയില്‍ അവ ശപിക്കപ്പെട്ടവയാണ്. അവ നിര്‍മ്മിച്ചവര്‍ ശപിക്കപ്പെട്ടവരും, അതിനെ ആരാധിച്ചവര്‍ ഇസ്‌ലാമില്‍ സ്ഥാനമില്ലാത്തവരും.

ഇസ്‌ലാം നിന്നെ ക്ഷണിക്കുന്നത് നിന്നെയും നിനക്ക് മുന്‍പുള്ളവരെയും ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ രക്ഷിതാവിലേക്ക് മാത്രമാണ്. അല്ലാഹുവിലേക്ക് മാത്രമാണ്.

അവനുമായാണ് നിന്റെ ഹൃദയം ബന്ധിക്കപ്പെടേണ്ടത്. അവനില്‍ മാത്രമാണ് നീ ഭരമേല്‍പ്പിക്കേണ്ടത്. അവനെ മാത്രമാണ് നീ ഭയക്കുകയും, അവനില്‍ മാത്രമാണ് നീ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യേണ്ടത്.

അവന്‍ നിന്നോടൊപ്പമുണ്ടെങ്കില്‍ -മറ്റെല്ലാവരും നിനക്ക് എതിരായാലും- നീ എന്തിന് ഭയക്കണം? അവന്‍ നിന്നോടൊപ്പമില്ലെങ്കില്‍ -മറ്റെല്ലാവരും നിന്നോടൊപ്പമുണ്ടെങ്കിലും- നിനക്കെങ്ങനെ നിര്‍ഭയനായിരിക്കാന്‍ കഴിയും?!

ഈ വിശ്വാസം നിന്റെ ഹൃദയത്തിന് നല്‍കുന്ന മനസ്സമാധാനത്തെ കുറിച്ചും, ശാന്തിയെ കുറിച്ചും നീ ആലോചിച്ചിട്ടുണ്ടോ? ദര്‍ഗകളില്‍ നിന്ന് ദര്‍ഗകളിലേക്കും, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്കും, ആള്‍ദൈവങ്ങളില്‍ നിന്ന് അവരെ പോലുള്ള മറ്റുള്ളവരിലേക്കും അവസാനമില്ലാതെ -അശാന്തമായ മനസ്സുമായി, കലുഷിതമായ ഹൃദയവുമായി- പോകുന്നത് അവസാനിപ്പിക്കാറായില്ലേ?!

അവയുടെയെല്ലാം നിയന്ത്രണമേറ്റെടുത്ത നിന്റെ റബ്ബ് -സ്രഷ്ടാവും പരിപാലകാനും കാരുണ്യവാനുമായ അല്ലാഹുവിന്റെ സംരക്ഷണം നിനക്കുള്ളപ്പോള്‍ എന്തിനാണ് ഈ മദ്ധ്യസ്ഥര്‍? ശക്തിയും കഴിവുമില്ലാത്ത സൃഷ്ടികള്‍?!

2- ഇസ്‌ലാം ബുദ്ധിയോടു പൂര്‍ണ്ണമായി യോജിക്കുന്നു. അതിലെ വിധിവിലക്കുകളും നിയമ നിര്‍ദേശങ്ങളും നീ പരിശോധിക്കുക. അവ ശരിയായ ബുദ്ധിക്ക് പൂര്‍ണമായും അനുയോജ്യമായിരിക്കും.

ഇസ്‌ലാമും ബുദ്ധിയും ഒരിക്കലും ഏറ്റുമുട്ടുന്നില്ല. ഇസ്‌ലാം സ്വീകരിച്ച ഒരാളോടു ‘എന്തിനാണ് നീ ഇസ്‌ലാം സ്വീകരിച്ചതെന്ന്’ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഈ അവസരത്തില്‍ പ്രസക്തമാണ്.

അയാള്‍ പറഞ്ഞു: “ഇസ്‌ലാം കല്‍പ്പിച്ച ഏതൊരു കാര്യം കാണുമ്പോഴും എന്റെ ബുദ്ധി പറയുന്നു; അത് കല്‍പ്പിക്കപ്പെടാതെ വിട്ടിരുന്നെങ്കില്‍ എത്ര മോശമാകുമായിരുന്നു! വിരോധിച്ച കാര്യങ്ങള്‍ കാണുമ്പോഴും അപ്രകാരം തന്നെ.”

എന്നാല്‍ മറ്റനേകം മതങ്ങള്‍; അവയുടെ പ്രാഥമിക അദ്ധ്യാപനങ്ങള്‍ പോലും ബുദ്ധിക്ക് സ്വീകരിക്കാന്‍ വളരെ പ്രയാസമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. അവയുടെ സര്‍വ്വ സ്വീകാര്യമായ അടിസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ പോലും ബുദ്ധി പരിഭ്രാന്തമായി നില്‍ക്കുന്നത് നിനക്ക് കാണാം.

എന്നാല്‍ ഇസ്‌ലാം ബുദ്ധിയെ ആദരിക്കുന്നു. ചിന്തിക്കണമെന്നും ആലോചിക്കണമെന്നും ആവര്‍ത്തിച്ചു കല്‍പ്പിക്കുന്നു. അജ്ഞതയെയും അന്ധമായ അനുകരണത്തെയും ശക്തമായി ആക്ഷേപിക്കുന്നു.

3- ആത്മീയതയെയും ഭൌതികതയെയും വളരെ മനോഹരമായി ഇസ്‌ലാം കൂട്ടിയിണക്കുന്നു. മനുഷ്യന്റെ ആത്മാവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം അവന്റെ ശരീരത്തിന്റെ ആവശ്യങ്ങളെയും അനിവാര്യതകളെയും കൂടി അത് പരിഗണിക്കുന്നു.

ഇസ്‌ലാം സ്വീകരിക്കുന്നതോടെ നീ ലോകത്ത് നിന്ന് അകന്നു പോകുന്നില്ല. അതിലെ നന്മ നിറഞ്ഞ സുഖങ്ങളും ഉപദ്രവകരമല്ലാത്ത ആസ്വാദനങ്ങളും അതോടെ അവസാനിക്കുന്നുമില്ല.

ഒരു മനുഷ്യന് ഇസ്‌ലാമിന്റെ നിയമങ്ങള്‍ ഏറ്റവും ശുഷ്കാന്തിയോടെ നിലനിര്‍ത്താം. അതോടൊപ്പം അവന്റെ ഭൌതിക വ്യവഹാരങ്ങള്‍ സുഖമമായി മുന്നോട്ടു പോവുകയും ചെയ്യും. അല്ല! അവയിലെല്ലാം ഏറ്റവും ഉയര്‍ന്ന പദവികളിലും, ശ്രേഷ്ഠമായ അവസ്ഥകളിലും അതവനെ എത്തിക്കും.

സമൂഹത്തില്‍ നിന്നെല്ലാം അകന്ന് ഏകാന്തജീവിതത്തില്‍ അഭയം പ്രാപിക്കാനല്ല ഇസ്‌ലാം നിന്നോട് ആവശ്യപ്പെടുന്നത്. മനുഷ്യരുടെ പ്രകൃതിപരമായ തൃഷ്ണകളെ കണ്ടില്ലെന്നു നടിക്കുകയും ബ്രഹ്മചര്യത്തിന്റെ ഏകാന്ത വഴികളില്‍ പ്രവേശിക്കുകയും ചെയ്തവരെ ഇസ്‌ലാം ആക്ഷേപിക്കുന്നു. മറ്റുള്ളവരുടെ ആശ്രിതരും യാചകരുമായി ജീവിതം തള്ളി നീക്കുന്ന നിരുത്തരവാദത്തെ അത് അംഗീകരിക്കുന്നുമില്ല.

മറിച്ച്, ആത്മീയതയുടെയും ഭൌതികതകയുടെയും കൃത്യമായ സങ്കലനം ഇസ്‌ലാമില്‍ നിനക്ക് ദര്‍ശിക്കാന്‍ കഴിയും. പള്ളിമുറികള്‍ക്കുള്ളില്‍ ഇരിക്കുന്ന കേവല നിമിഷങ്ങളില്‍ മാത്രം നിന്നെ നിയന്ത്രിക്കുന്ന, സംഭാവന പെട്ടിയില്‍ തുട്ടുകള്‍ നിക്ഷേപിക്കുന്നതോടെ നിന്നോട് വിട പറയുന്ന ഇടുങ്ങിയ ആത്മീയത ഇസ്‌ലാമിന് പരിചയമില്ല.

4- ഇസ്‌ലാം സര്‍വ്വസ്പര്‍ശിയാണ്. അതിന്റെ വെളിച്ചമെത്താതെ പോയ ഒരു ഇടനാഴിയുമില്ല. ജീവിതത്തിന്റെ ഏതു മേഖലകളിലാണ് നീ വഴി തിരയുന്നതെങ്കിലും ചോദിക്കുക; ഇസ്‌ലാം നിനക്ക് ഉത്തരം നല്‍കും. കൃത്യവും സുവ്യക്തവുമായ മാര്‍ഗം കാണിച്ചു തരും.

ഏതു പ്രശ്നങ്ങള്‍ക്കും ഇസ്‌ലാമില്‍ പരിഹാരമുണ്ട്. അതിനാല്‍ ഏതു കാലഘട്ടത്തിലും അത് പ്രസക്തമാണ്. ഏത് പ്രദേശത്തിനും അത് അനുയോജ്യവുമാണ്. ഈ മതം എല്ലാ മേഖലകളിലും കൃത്യമായ അടിസ്ഥാനങ്ങളും നന്മ നിറഞ്ഞ നിയമങ്ങളും നിശ്ചയിച്ചിരിക്കുന്നു.

അഭിപ്രായവ്യത്യാസങ്ങളില്‍ ഇസ്‌ലാമിന് പരിഹാരങ്ങളുണ്ട്.  കച്ചവടം, ഇടപാടുകള്‍, സാമൂഹിക-ദാമ്പത്യ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വ്യക്തമായ ഉത്തരങ്ങളുണ്ട്. അഭിവാദന രീതികളെ കുറിച്ചും, യാത്രാ മര്യാദകളെ കുറിച്ചും, വഴിവക്കുകളില്‍ ഇരിക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചും അതില്‍ കുറഞ്ഞതല്ലാത്ത പരാമര്‍ശങ്ങളുണ്ട്. ഒരു മനുഷ്യന്‍ ഉറങ്ങേണ്ടതും ഭക്ഷിക്കേണ്ടതും കുടിക്കെണ്ടതും ധരിക്കേണ്ടതും എങ്ങനെയായിരിക്കണമെന്ന് പോലും ഇസ്‌ലാം നിനക്ക് വിശദീകരിച്ചു നല്‍കും.

മേല്‍ പറഞ്ഞ വിഷയങ്ങളിലൊന്നും കേവല പരാമര്‍ശങ്ങളിലോ ചില പൊതുവായ നിര്‍ദേശങ്ങളിലോ ഇസ്‌ലാം ഒതുക്കി നിര്‍ത്തിയിട്ടില്ല. മറിച്ച് വ്യക്തവും സൂക്ഷ്മമായ മേഖലകളെ പോലും സ്പര്‍ശിച്ചു കൊണ്ടുമാണ് അതിന്റെ നിയമങ്ങള്‍. ഏതൊരു ബുദ്ധിമാനെയും അവ അത്ഭുതപ്പെടുത്താതിരിക്കില്ല.

എങ്ങനെ ചെരിപ്പ് ധരിക്കണമെന്നും അതെങ്ങനെ ഊരി വെക്കണമെന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ? നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ -ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ഹസ്തദാനം ചെയ്യുകയും കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍- വലതു കൈ ഉപയോഗിക്കണം. എന്നാല്‍, മോശം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ -ഉദാഹരണത്തിന്; പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍- ഇടതു കൈ ഉപയോഗിക്കണം. ഇസ്‌ലാമിലെ നിയമങ്ങളില്‍ ഒന്നാണിത്!

എങ്ങനെ ഉറങ്ങണം? എഴുന്നേല്‍ക്കേണ്ടതെങ്ങനെ? സുന്ദരമായ നിയമങ്ങളുണ്ട് ഈ മതത്തില്‍. അന്വേഷിച്ചാല്‍ നിനക്ക് അറിയാന്‍ കഴിയും. രണ്ട് മുസ്‌ലിംകള്‍ പരസ്പരം കണ്ടു മുട്ടിയാല്‍ എങ്ങനെ അഭിവാദനം ചെയ്യണം? ഇസ്‌ലാമില്‍ നിയമങ്ങളുണ്ട്.  ‘അസ്സലാമു അലൈകും’ -അല്ലാഹുവില്‍ നിന്നുള്ള രക്ഷ നിനക്ക് ഉണ്ടാകട്ടെ!- എന്നാണു പറയേണ്ടത്.

വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോട് അഭിവാദ്യം പറയണം. ചെറിയവര്‍ മുതിര്‍ന്നവരോട്. ചെറിയ സംഘം വലിയ സംഘത്തോട്. ഇങ്ങനെയിങ്ങനെ…

ഇസ്‌ലാമിലെ ചില നിയമങ്ങള്‍ മാത്രമാണ് മേല്‍ പറഞ്ഞത്. ഇനിയും എത്രയോ ബാക്കിയുണ്ട്. അവ നിന്റെ ബുദ്ധിയെ തൃപ്തമാക്കും. മനസ്സിനെ ശാന്തമാക്കും. മുഖം പ്രശോഭിതമാക്കും. തീര്‍ച്ച!

5- ഇസ്‌ലാമിലെ നിയമങ്ങളിലെല്ലാം പൊതുവായി ഒരു കാര്യം കണ്ടെത്താന്‍ കഴിയും. മനുഷ്യര്‍ക്ക് ഉപകാരമുള്ളവ മാത്രമേ അവ കല്‍പ്പിച്ചിട്ടുള്ളൂ. മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവ മാത്രമേ അത് വിലക്കിയിട്ടുള്ളൂ.

ഉദാഹരണത്തിന് മദ്യം. ഇസ്‌ലാമില്‍ മദ്യം നിഷിദ്ധമാണ്. ആരോഗ്യത്തെയും ബുദ്ധിയെയും അതെന്തു മാത്രം ബാധിക്കുമെന്ന് ഏതൊരാള്‍ക്കും അറിയാം. മദ്യപാനി പലപ്പോഴും മനുഷ്യനല്ലാതായി തീരുന്നത് നീ തന്നെ കണ്ടിരിക്കാം. ഇസ്‌ലാം മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു.

എത്രയോ മരണങ്ങളും വൃത്തികേടുകളും ആക്സിഡന്റുകളും ബലാല്‍സംഗങ്ങളും മറ്റു തിന്മകളും ഈ ഒരൊറ്റ കാര്യം അവസാനിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകില്ലായിരുന്നു. കണ്ണീര്‍ കുടിക്കുന്ന എത്രയോ കുടുംബങ്ങളുടെ പുഞ്ചിരികള്‍ ബാക്കിയാകുമായിരുന്നു. എത്രയോ പേര്‍ നമുക്കിടയില്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിച്ചിരിക്കുമായിരുന്നു.

ഏതെങ്കിലും മതത്തില്‍ മദ്യത്തെ കുറിച്ച് വ്യക്തമായ നിയമ-നിര്‍ദേശങ്ങള്‍ നീ കണ്ടിട്ടുണ്ടോ; ഇസ്‌ലാമില്‍ അല്ലാതെ?! ഏതെങ്കിലും മതം ഈ തിന്മയെ മുച്ചൂടും എതിര്‍ക്കുന്നതായി നീ കണ്ടിട്ടുണ്ടോ; ഇസ്‌ലാമല്ലാതെ?!

ഇസ്‌ലാം വൈവാഹിക ബന്ധത്തിന് പുറമെയുള്ള ലൈംഗികതയെ വിലക്കിയിട്ടുണ്ട്. അവ പാലിക്കപ്പെട്ടിരുന്നെങ്കില്‍ എയ്‌ഡ്‌സ്‌, സിഫിലിസ് പോലുള്ള മാരക രോഗങ്ങള്‍ മനുഷ്യരില്‍ നിന്ന് അകന്നു നിന്നേനെ. സാംസ്കാരികമായ നാശങ്ങളില്‍ നിന്ന് മനുഷ്യ സമൂഹം രക്ഷപ്പെട്ടേനെ. മാതാവിന്റെ കരലാളനകളും പിതാവിന്റെ ശിക്ഷണവും ലഭിക്കാതെ പോയ ‘പിതൃത്വമില്ലാത്ത’ -സമൂഹത്തിന് ഭാരവും നാശവുമായ- ഒരു സമൂഹം ഇവിടെ വളര്‍ന്നു വരില്ലായിരുന്നു.

സ്ത്രീയുടെ സൌന്ദര്യം അന്യപുരുഷര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുതെന്നും, അവള്‍ അങ്ങേയറ്റം സംരക്ഷിക്കപ്പെടേണ്ട മാണിക്യമാണെന്നും ഇസ്‌ലാം സ്ത്രീയെ ബോധ്യപ്പെടുത്തുന്നു. വഴികളില്‍ ഏവര്‍ക്കും പ്രദര്‍ശിക്കപ്പെടാനും, വില പറയപ്പെടാനുമുള്ള വിലകുറഞ്ഞ ചരക്കായി അവളെ ഇസ്‌ലാം കാണുന്നില്ല. സ്ത്രീയുടെ ശുദ്ധിയും ചാരിത്ര്യവും പരിശുദ്ധിയും നശിപ്പിച്ചാലും, തങ്ങളുടെ ലൈംഗിക തൃഷ്ണകള്‍ തീര്‍ക്കണമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും മനസ്സില്‍ കൊണ്ടു നടക്കാത്ത, മനുഷ്യപ്പിശാചുകളില്‍ നിന്ന് അവള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എന്നാല്‍ മേല്‍ പറഞ്ഞതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്. മദ്യം നിരോധിച്ച ഇസ്‌ലാം, ഉപകാരപ്രദമായ എല്ലാ പാനീയങ്ങളും -ഒന്നു പോലും ഒഴിച്ചു നിര്‍ത്താതെ- അനുവദിച്ചിട്ടുണ്ട്. വൈവാഹിക ബന്ധത്തിലൂടെ പുരുഷനും സ്ത്രീയും പരസ്പരം ആസ്വദിക്കുന്നത് ഇസ്‌ലാം തടഞ്ഞിട്ടില്ല. സുന്ദരമായ ദാമ്പത്യ ജീവിതത്തിന്റെ വഴികളും അത് തുറന്നു വെച്ചു കൊടുത്തിരിക്കുന്നു.

ചുരുക്കത്തില്‍; ഇസ്‌ലാം സ്വാതന്ത്ര്യങ്ങളെയും താല്‍പര്യങ്ങളെയും തടഞ്ഞു വെക്കുന്നില്ല. മറിച്ച്, അവയെ ക്ലിപ്തപ്പെടുത്തുകയും ക്രമപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതാകട്ടെ; മനുഷ്യര്‍ക്കും അവരുടെ സമൂഹത്തിനും നന്മകള്‍ സമ്മാനിക്കുകയും, പ്രയാസങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയുമേ ചെയ്യുന്നുള്ളൂ.

6- സ്വഭാവ-സംസ്കാര മേഖലകളെ ചിട്ടപ്പെടുത്തിയ രൂപം ഇസ്‌ലാമിന്റെ പ്രകാശഭരിതമായ ചിത്രങ്ങളില്‍ ഒന്നാണ്. അതിക്രമങ്ങളെയും അനീതിയെയും -അതാര്‍ക്കെതിരെയാണെങ്കിലും- ഇസ്‌ലാം തടുക്കുകയും നിരോധിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്റെയും യോജിപ്പിന്റെയും കാരുണ്യത്തിന്റെയും മതമാണ്‌ ഇസ്‌ലാം.

മനുഷ്യന്‍ തന്റെ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം? കുടുംബക്കാരോട്‌? അയല്‍വാസികളോട്? കൂട്ടുകാരോട്? മറ്റു മനുഷ്യരോട്..?

ഇതിലെല്ലാം ഏറ്റവും നല്ല സ്വഭാവനിര്‍ദേശങ്ങള്‍ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിനക്ക് കണ്ടെത്താന്‍ കഴിയും. മനുഷ്യന്‍ തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവനാകരുത്. മറിച്ച്, മറ്റുള്ളവനെ സഹായിക്കാനും, താനല്ലാത്തവരുടെ മാനസിക വ്യവഹാരങ്ങളെ പരിഗണിക്കാനും അവന് സാധിക്കേണ്ടതുണ്ട്.

ദരിദ്രരുണ്ട്; അനാഥനും പ്രായമേറിയവരുമുണ്ട്. വിധവകളും അശരണരുമുണ്ട്. അവര്‍ക്ക് അവകാശങ്ങള്‍ ഇസ്‌ലാം നല്‍കിയിരിക്കുന്നു; –നോക്കൂ!-; ഔദാര്യങ്ങളല്ല; അവകാശങ്ങള്‍.

അവ നല്‍കുന്നവന്റെ മനസ്സില്‍ ഞാനൊരു ഔദാര്യം ചെയ്യുകയാണെന്ന അഹംഭാവമില്ല. അവ ഏറ്റു വാങ്ങുന്നവരുടെ മനസ്സില്‍ ഞാനൊരു യാചകനാണെന്ന പദിത്വ ഭാവവുമില്ല.

തന്റെ അയല്‍വാസി പട്ടിണി കിടക്കുന്നവനാണെന്ന് അറിഞ്ഞതിന് ശേഷം വയറു നിറച്ചുണ്ട് ചാരിക്കിടക്കുന്നവന്‍ ഇസ്‌ലാമിന്റെ കണ്ണില്‍ വലിയ അപരാധിയാണ്. മൂന്നു പേര്‍ നില്‍ക്കുമ്പോള്‍ രണ്ടു പേര്‍ പരസ്പരം സ്വകാരം പറയരുത്; മൂന്നാമന്റെ മനസ്സിനത്‌ പ്രയാസമുണ്ടാക്കും. ഇസ്‌ലാമിലെ നിയമങ്ങളാണിത്!

മനുഷ്യരോട് മാത്രമോ ഈ നന്മയും കാരുണ്യവും?! അല്ല! അതിലെ കാരുണ്യവും അനുകമ്പയും മൃഗങ്ങളെയും കന്നുകാലികളെയും വരെ ഉള്‍ക്കൊണ്ടിരിക്കുന്നു. ഉദാഹരണം പറയാം! ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊരു മൃഗത്തെ അറുത്തു കൂടെന്നത് ഇസ്‌ലാമിലെ നിയമങ്ങളില്‍ ഒന്നാണ്. മൂര്‍ച്ച കൂട്ടാത്ത കത്തിയുമായി അതിനെ അറുക്കരുതെന്നത് മറ്റൊരു വിശദീകരണം.

സത്യസന്ധതയും വിശ്വസ്തതയും ധൈര്യവും മാന്യതയും ലജ്ജയും വാഗ്ദത്തപാലനവും ഇസ്‌ലാം എത്രയോ പ്രോത്സാഹനം നല്‍കിയ സ്വഭാവഗുണങ്ങളില്‍ ചിലത് മാത്രം. രോഗിയെ സന്ദര്‍ശിക്കണമെന്നും, ‘ജനാസ’യില്‍ പങ്കെടുക്കണമെന്നും, മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും, കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തണമെന്നും, അയല്‍വാസികളെ പരിഗണിക്കണമെന്നും, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശ്രമിക്കണമെന്നും ഇസ്‌ലാം കല്‍പ്പിക്കുന്നു.

ഈ നിയമങ്ങള്‍ മറ്റേതെങ്കിലും മതത്തില്‍ നീ കണ്ടിട്ടുണ്ടോ?

എന്നാല്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും, കള്ളം പറയുന്നതില്‍ നിന്നും, അഹങ്കാരവും അസൂയയും വെച്ചു പുലര്‍ത്തുന്നതില്‍ നിന്നും, മറ്റുള്ളവരെ പരിഹസിക്കുന്നതില്‍  നിന്നും, ചീത്ത വിളിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതില്‍ നിന്നും ഇസ്‌ലാം ശക്തമായി വിലക്കുന്നു.

ചുരുക്കത്തില്‍…

മേലെ വായിച്ച ചുരുങ്ങിയ വാക്കുകള്‍ ഇസ്‌ലാമിനെ കുറിച്ച് ഒരു ചെറിയ ചിത്രം നിനക്ക് നല്‍കിയെങ്കില്‍; ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിന്നെ ഓര്‍മ്മപ്പെടുത്തട്ടെ;

ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുക എന്നത് സാധ്യമല്ല. എന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാനപരമായ ചില പ്രാഥമിക പാഠങ്ങളെ കുറിച്ച് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.

ഇസ്‌ലാമില്‍ സുപ്രധാനമായ ആറു വിശ്വാസകാര്യങ്ങളും, അഞ്ചു പ്രവര്‍ത്തനങ്ങളും ഉണ്ട്. ആദ്യം വിശ്വാസ കാര്യങ്ങള്‍ ചുരുക്കി പറയാം.

ഒന്ന്: ഏകനായ അല്ലാഹുവില്‍ മാത്രം -മറ്റാരെയും പങ്കു ചേര്‍ക്കാതെ- വിശ്വസിക്കുക.

ഈ പ്രപഞ്ചത്തെയും അതിലുള്ളതിനെയും മുഴുവന്‍ സൃഷ്ടിച്ചവന്‍ അല്ലാഹു മാത്രമാണെന്നും, അവനാണ് ഈ പ്രപഞ്ചത്തെ ഉദ്ദേശിക്കുന്ന രൂപത്തില്‍ നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് ഒരാള്‍ വിശ്വസിക്കണം.

ഈ വിശ്വാസം അവന്റെ മനസ്സില്‍ രുഡമൂലമായാല്‍ അതോടെ; അവന്‍ തന്റെ ആരാധനകളും പ്രാര്‍ത്ഥനകളും അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കുകയുള്ളൂ. ഇസ്‌ലാമിലെ ഏത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കലും ആരാധനയാണ്.

അതോടൊപ്പം അല്ലാഹു അവതരിപ്പിച്ച ഈ മതമല്ലാത്ത മറ്റെല്ലാ മതങ്ങളും നിരര്‍ത്ഥകവും, മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായതാണെന്നും അവന്‍ വിശ്വസിക്കണം.

രണ്ട്: മലക്കുകളില്‍ വിശ്വസിക്കുക.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട ഒരു വിഭാഗമാണ്‌ മലക്കുകള്‍. അവരെ ഈ ലോകത്ത് കാണുകയെന്നത് സാധ്യമല്ല. അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിലകൊള്ളുന്ന  അവര്‍ അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കൂ. അവനെ അവര്‍ ഒരിക്കലും ധിക്കരിക്കുകയില്ല.

പ്രപഞ്ചത്തിലെ അനേകം കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന് ജിബ്രീല്‍. അല്ലാഹുവിന്റെ സന്ദേശം മനുഷ്യരില്‍ പെട്ട അവന്റെ ദൂതന്മാര്‍ക്ക് -നബിമാര്‍- എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്രീലിനെ ഏല്‍പ്പിച്ചിരിക്കുന്നത്. മീകാഈല്‍ എന്ന മലക് മഴയുടെ കാര്യം ഏല്‍പ്പിക്കപ്പെട്ട മലകാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനും, മറ്റും ഏല്‍പ്പിക്കപ്പെട്ട മലകുകളും ഉണ്ട്.

മൂന്ന്: കിതാബുകളിലുള്ള വിശ്വാസം.

അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് മേല്‍ ചില ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സംസാരമാണ് അതിലുള്ളത്. മനുഷ്യരുടെ സന്മാര്‍ഗമാണ് അവയില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന് ഇഷ്ടമുള്ളത് എന്തെല്ലാമാണെന്നും, അവന് വെറുപ്പുണ്ടാക്കുന്നത് ഏതെല്ലാമാണെന്നും നിനക്കതില്‍ വായിക്കാന്‍ കഴിയും.

അല്ലാഹുവിന്റെ നബിമാര്‍ക്ക് ഈ സംസാരം എത്തിച്ചു നല്‍കുന്നത് മലകുകളില്‍ ഏറ്റവും ശ്രേഷ്ഠനായ ജിബ്രീല്‍ -عَلَيْهِ السَّلَامُ- യാണെന്ന് നേരത്തെ പറയുകയുണ്ടായി. തങ്ങള്‍ക്ക് ലഭിച്ച സന്ദേശം നബിമാര്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കും.

അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്. മൂസ -عَلَيْهِ السَّلَامُ- യുടെ മേല്‍ അവതരിക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്. സബൂര്‍ അവതരിക്കപ്പെട്ടത് ദാവൂദ് -عَلَيْهِ السَّلَامُ- ക്കാണ്. ഇഞ്ചീല്‍ ഈസ -عَلَيْهِ السَّلَامُ- യുടെ മേലും. മുഹമ്മദ്‌ നബി -ﷺ- യുടെ മേല്‍ അവതരിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍.

ഖുര്‍ആന്‍ ഒഴികെയുള്ള മേല്‍ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം മനുഷ്യരുടെ കൈകടത്തുലുകള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനാല്‍ അവയെല്ലാം തന്നെ ഇപ്പോള്‍ അപ്രസക്തമാണ്. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് സുരക്ഷിതമായി നിലകൊണ്ടിരിക്കുന്നു.

മുന്‍കഴിഞ്ഞ വേദങ്ങളെയെല്ലാം അത് ദുര്‍ബലമാക്കിയിരിക്കുന്നു. മുഹമ്മദ്‌ നബി -ﷺ- യുടെ നിയോഗത്തിന് ശേഷം പ്രാവര്‍ത്തികമാക്കപ്പെടേണ്ട ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്.

എന്നാല്‍ കഴിഞ്ഞ വേദഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്ന ഏതെങ്കിലും നന്മകള്‍ നഷ്ടപ്പെട്ടു പോകുമെന്ന് നീ ഭയക്കേണ്ടതില്ല; അതില്‍ ഉണ്ടായിരുന്ന എല്ലാ നന്മകളും ഖുര്‍ആനില്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ല! അവയില്‍ ഇല്ലാത്ത പല നന്മകളും കൂടുതല്‍ വിശദീകരണങ്ങളും വ്യക്തതയും ഖുര്‍ആനില്‍ ഉണ്ട്.

ഇസ്‌ലാം സത്യമതമാണ് എന്നതിനുള്ള തെളിവുകളില്‍ ഏറ്റവും പ്രബലമായ തെളിവാണ് ഖുര്‍ആനെന്നു നീ മനസ്സിലാക്കണം. ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ -ഇന്നും; ഈ ആധുനിക കാലഘട്ടത്തിലും- ഒരു തെറ്റോ അബദ്ധമോ, എന്തെങ്കിലുമൊരു വൈരുദ്ധ്യമോ -ഏതെങ്കിലുമൊരു വാക്കിലെങ്കിലും- ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഈ ആധുനിക പുരോഗമന കാലഘട്ടത്തില്‍ പുതുതായി മറനീക്കപ്പെട്ട എത്രയോ പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയുമ്പോള്‍ നിന്റെ വിസ്മയം എന്തു മാത്രമായിരിക്കും?!

അതിനെല്ലാം പുറമേ; ഇത്രയും കാലം പിന്നിട്ടതിന് ശേഷവും ഖുര്‍ആനില്‍ എന്തെങ്കിലുമൊന്നു് കൂട്ടിച്ചേര്‍ക്കപ്പെടുകയോ, എന്തെങ്കിലും എടുത്തു കളയപ്പെടുകയോ ചെയ്തിട്ടില്ല.

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍!

ഇതില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രം -നൂറോ അതില്‍ താഴെയോ വര്‍ഷങ്ങള്‍ പോലും പഴക്കമുള്ള- ഗ്രന്ഥങ്ങള്‍ വരെ മാറ്റങ്ങളും തിരുത്തലുകളുമായി പുതിയ എഡിഷനുകളും അവയുടെ തിരുത്തലുകളുമായി പിന്നീടും പിന്നീടും ഇറങ്ങി കൊണ്ടിരിക്കുന്നു.

അങ്ങേ പടിഞ്ഞാറു വായിക്കുന്ന ഖുര്‍ആനും, ഇങ്ങേ കിഴക്ക് വായിക്കുന്ന ഖുര്‍ആനും തമ്മില്‍ ഒരു വ്യത്യാസവും -ഒരക്ഷരത്തില്‍ പോലും- നിനക്ക് കാണാന്‍ കഴിയില്ല. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഖുര്‍ആനും ഇന്ന് പ്രിന്റ്‌ ചെയ്യപ്പെട്ട ഖുര്‍ആനും തമ്മില്‍ ഇതു പോലെ തന്നെ!

എന്നാല്‍; ഖുര്‍ആന്‍! അതിലൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് നിന്റെ സൃഷ്ടാവായ അല്ലാഹുവില്‍ നിന്ന് നിനക്കുള്ള സന്ദേശമല്ലെങ്കില്‍; അവന്റെ ദൃഷ്ടാന്തമല്ലെങ്കില്‍; പിന്നെ മറ്റെന്താണ്?

ഖുര്‍ആനിനെ കുറിച്ച് ഏറെ പറയാനുണ്ട്. അതിന് സമാനമായി മറ്റൊരു ഗ്രന്ഥവും നിലകൊള്ളുന്നില്ല. അത് മനസ്സില്‍ സ്വാധീനം ചെലുത്തുന്നതു പോലെ മറ്റൊന്നിനും നിന്റെ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. കഴിയുമെങ്കില്‍ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആരുടെയെങ്കിലും പാരായണം നീ കണ്ടെത്താന്‍ ശ്രമിക്കുക.

ഏകാന്തതയില്‍ -അര്‍ഥം മനസ്സിലായില്ലെങ്കില്‍ കൂടി- നീ അതിന് ശ്രദ്ധ കൊടുത്തു നോക്കൂ. നിന്റെ ഹൃദയം നിശ്ചലമാക്കി കേട്ടു നോക്കൂ. എത്ര മനോഹരം! അതിന്റെ അര്‍ഥം അതിനെക്കാള്‍ ഭംഗിയുള്ളതാണ്. നീ പഠിച്ചു നോക്കൂ!

നാല്: റസൂലുകളില്‍ ഉള്ള വിശ്വാസം.

മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരായ ചിലരെ അല്ലാഹു തിരഞ്ഞെടുക്കുകയും, അവര്‍ക്ക് അവന്‍ തന്റെ സന്ദേശം എത്തിച്ചു നല്‍കുകയും, അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അവരോടു കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഓരോ മുസ്‌ലിമും വിശ്വസിക്കണം. ചരിത്രത്തില്‍ ധാരാളം റസൂലുകള്‍ (ദൂതന്മാര്‍) വന്നിട്ടുണ്ട്. നൂഹ്, ഇബ്രാഹീം, ദാവൂദ്, സുലൈമാന്‍, ലൂത്വ്‌, യൂസുഫ്, മൂസ -عَلَيْهِمُ السَّلَامُ-… അവരില്‍ ചിലര്‍ മാത്രം.

മര്‍യമിന്റെ മകന്‍ ഈസ -عَلَيْهِ السَّلَامُ- യും റസൂലുകളില്‍ പെട്ട മനുഷ്യനാണ്. അദ്ദേഹം മാന്യനായ റസൂലാണ് എന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. റസൂലുകളില്‍ വളരെ ശ്രേഷ്ഠരായവരില്‍ ഒരാളാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം നബിയായിരുന്നെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം.

ആരെങ്കിലും ഈസ -عَلَيْهِ السَّلَامُ- യോട് വെറുപ്പോ ദേഷ്യമോ പ്രകടിപ്പിച്ചാല്‍ അവന് ഇസ്‌ലാമില്‍ യാതൊരു പങ്കുമില്ല. മറിച്ച്, അദ്ദേഹത്തെ അല്ലാഹു -تَعَالَى- പിതാവില്ലാതെയാണ് സൃഷ്ടിച്ചത്. ഇത് സത്യപ്പെടുത്താന്‍ മുസ്‌ലിമിന് യാതൊരു പ്രയാസവുമില്ല. ഒരു പിതാവില്ലാതെ, മാതാവില്‍ നിന്ന് മാത്രമായി ഈസയെ പടക്കാന്‍ അല്ലാഹുവിന് കഴിവും ശക്തിയുമുണ്ട്. മനുഷ്യ പിതാവായ ആദമിനെ ഒരു പിതാവോ മാതാവോ ഇല്ലാതെ പടച്ചവനത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.

ഈ പറഞ്ഞതില്‍ നിന്ന് ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിന്റെ മകനോ, അല്ലാഹു തന്നെയോ അല്ല എന്ന് മനസ്സിലാകും. എങ്ങനെയാണ് അദ്ദേഹം ലോകസ്രഷ്ടാവായ അല്ലാഹു ആവുക? പത്തു മാസത്തോളം പ്രപഞ്ചത്തിലെ ചെറിയൊരു ഗ്രഹമായ ഭൂമിയില്‍ വസിക്കുന്ന, വളരെ നിസ്സാരയായ ഒരു സൃഷ്ടിയുടെ ഗര്‍ഭപാത്രത്തില്‍ പത്തു മാസം ഇരുട്ടില്‍ കഴിഞ്ഞാണ് അദ്ദേഹം പുറത്തു വന്നത്.

ദൈവം ഗര്‍ഭപാത്രത്തിന്റെ ഇരുട്ടില്‍ കഴിയുകയോ?!

മനുഷ്യ സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുകയോ?

കരയുകയും ഭക്ഷിക്കുകയും മൂത്രമൊഴിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്ന ദൈവമോ?

 വിഡ്ഢികള്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന് ആകാശ ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹു എത്രയോ പരിശുദ്ധന്‍!

ഈസ -عَلَيْهِ السَّلَامُ- നബിയും റസൂലും ആയിരുന്നെന്നു പറഞ്ഞല്ലോ? അദ്ദേഹം തനിക്ക് ശേഷം വരാനിരിക്കുന്ന ഒരു നബിയെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടാണ് ജനങ്ങളിലേക്ക് വന്നത്.

ഈസ -عَلَيْهِ السَّلَامُ- സന്തോഷവാര്‍ത്ത അറിയിച്ച ആ നബിയാണ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്‌ -ﷺ-. അദ്ദേഹത്തോടെ അല്ലാഹുവിന്റെ ദൂതന്മാരുടെ ചങ്ങല അവസാനിച്ചു. അവിടുത്തേക്ക് ശേഷം ഇനി നബിയില്ല.

ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയോഗിക്കപ്പെട്ട ഈ നബിയില്‍ -മുഹമ്മദ്‌ നബി -ﷺ- യില്‍- വിശ്വസിക്കുക എന്നത് അദ്ദേഹത്തിനു ശേഷം അന്ത്യനാള്‍ വരെയുള്ള മനുഷ്യന്മാരുടെ മേല്‍ നിര്‍ബന്ധമാണ്‌. മുഹമ്മദ്‌ -ﷺ- നബിയാണെന്ന് വിശ്വസിക്കുകയും, അവിടുത്തെ അനുസരിക്കുകയും, അവിടുത്തെ കല്‍പ്പനകള്‍ നിറവേറ്റുകയും, വിലക്കുകളില്‍ നിന്നും വിരോധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം.

മുഹമ്മദ്‌ നബി -ﷺ- യുടെ ചരിത്രം വായിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഏതൊരാളും അവിടുത്തെ വ്യക്തിത്വം മഹത്തരമായിരുന്നു എന്ന് അംഗീകരിക്കാതിരുന്നിട്ടില്ല. അവിടുത്തേക്ക് മുന്‍പോ ശേഷമോ മറ്റാരിലും കാണപ്പെട്ടിട്ടില്ലാത്ത വിധം, അനേകം നല്ല സ്വഭാവഗുണങ്ങളും, മഹത്തരമായ വിശേഷണങ്ങളും നബി -ﷺ- യില്‍ ഒരുമിച്ചിരുന്നു. നബി -ﷺ- യുടെ ചരിത്രത്തെ കുറിച്ച് ഒരു ചെറിയ വായനയെങ്കിലും നടത്തിയാല്‍ ഞാനീ പറയുന്നത് സത്യമാണെന്ന് നിനക്കും ബോധ്യപ്പെടാതിരിക്കില്ല.

അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണ്‌ എന്ന് അറിയിക്കുന്ന അനേകം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. അവ മനസ്സിലാക്കുന്ന ഒരാള്‍ക്കും മുഹമ്മദ്‌ -ﷺ- അല്ലാഹുവിന്റെ ദൂതനല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല.

അഞ്ച്: അന്ത്യദിനത്തിലുള്ള വിശ്വാസം:

നാം ഈ ജീവിക്കുന്ന ഐഹിക ജീവിതത്തിനു ശേഷം ഇനിയൊരു ജീവിതം കൂടി നമ്മെ കാത്തിരിക്കുന്നുണ്ട്. അവിടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. നന്മ ചെയ്തവര്‍ക്ക് സുഖങ്ങളും ആസ്വാദനങ്ങളുമുണ്ട്; സ്വര്‍ഗമുണ്ട്. തിന്മ ചെയ്തവര്‍ക്ക് കഠിനമായ ശിക്ഷയും കത്തിജ്ജ്വലിക്കുന്ന നരകവുമുണ്ട്.

ഇസ്‌ലാമില്‍ വിശ്വസിക്കുകയും അതിലെ വിധിവിലക്കുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തവരുടെ സങ്കേതം സ്വര്‍ഗമാണ്. ഒരു മനുഷ്യന്റെയും ഭാവനയില്‍ വരാത്തത്ര സുഖാനുഭൂതികള്‍ അവിടെയുണ്ട്. നമ്മുടെ ഈ ലോകത്തെ എല്ലാ സുഖങ്ങളും ചേര്‍ത്തു വെച്ചാലും സ്വര്‍ഗത്തിലെ ഏതെങ്കിലും ഒരു അനുഗ്രഹത്തിന് തുല്ല്യമാകില്ല അവയൊന്നും. സ്വര്‍ഗത്തില്‍ പ്രവേശിച്ചവര്‍ -അറ്റമില്ലാതെ- അവസാനമില്ലാതെ, മരിക്കാതെ അതില്‍ ജീവിച്ചു കൊണ്ടിരിക്കും.

എന്നാല്‍ ഇസ്‌ലാമില്‍ വിശ്വസിക്കാതിരിക്കുകയും, അതിന്റെ നിയമങ്ങളോടു എതിരാവുകയും ചെയ്തവര്‍; അവരുടെ സങ്കേതം നരകമാണ്. കത്തിജ്വലിക്കുന്ന അഗ്നിയാണ് അതില്‍. ഒരാളുടെയും ഭാവനയില്‍ പോലും അതിലെ വേദനകള്‍ മിന്നിമറഞ്ഞിട്ടില്ല. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തുള്ള എല്ലാ അഗ്നിയും ചേര്‍ത്തു വെക്കുകയും, എല്ലാ തരം ശിക്ഷകളും ഒരുമിപ്പിക്കുകയും ചെയ്താലും നരകത്തിലെ ശിക്ഷയുടെ ഒരു ചെറിയ ഭാഗമെങ്കിലും അതാവുകയില്ല.

ബുദ്ധി കൊണ്ടു ചിന്തിച്ചാലും ഞാനീ പറയുന്നത് ശരിയാണെന്ന് നിനക്ക് ബോധ്യപ്പെടും. കാരണം ഈ ലോകവും ഇതിലുള്ളവരുമെല്ലാം ഒരു ദിവസം നശിച്ചു പോവുകയും പിന്നെ ഒന്നുമില്ലാതാവുകയും ചെയ്യുക എന്നത് വളരെ വിദൂരം തന്നെ! അങ്ങനെയാണെങ്കില്‍ പിന്നെന്തിന് വേണ്ടിയാണീ ജീവിതം? ആര്‍ക്കു വേണ്ടിയാണ് സത്യവും നീതിയും? എന്തു പ്രതീക്ഷകളാണ് എനിക്കും നിനക്കും ബാക്കിയുള്ളത്?

നമ്മുടെ മേല്‍ ഈ കാരുണ്യമെല്ലാം ചൊരിഞ്ഞ അല്ലാഹു അങ്ങനെ നമ്മെ പരിഗണിക്കാതെ വിടുക എന്നത് ഒരിക്കലും സാധ്യമല്ല. അതിനാല്‍ പരലോകമുണ്ട്. ഉറപ്പായും സംഭവിക്കുന്ന മരണത്തിനു ശേഷമൊരു ജീവിതമുണ്ട്. അവിടെ നീ നിന്റെ സൃഷ്ടാവിനെ കണ്ടു മുട്ടുക തന്നെ ചെയ്യും. അന്നേ ദിവസത്തേക്ക് വേണ്ടി ഇപ്പോള്‍ തന്നെ നീ തയ്യാറെടുത്തു തുടങ്ങുക.

6- വിധിവിശ്വാസം.

ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും നിശ്ചലതകളും അല്ലാഹുവിന്റെ അറിവോടെയും, അവന്റെ ഉദ്ദേശത്തോടെയുമാണ്‌ എന്ന വിശ്വാസം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കണം. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല. അവന്‍ ഉദ്ദേശിച്ചതേ സംഭവിക്കൂ. അവനാണ് ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത്.

ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെട്ടത് മുതല്‍ പിന്നീട് സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും മഹത്തരമായ ‘ലൌഹുല്‍ മഹ്ഫൂദ്വ്’ എന്ന ഗ്രന്ഥത്തില്‍ അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. വിധിയിലുള്ള വിശ്വാസം എന്നതിന്റെ ചുരുക്കം ഇതാണ്.

പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട് എന്നു പറഞ്ഞല്ലോ. ഇനി പറയുന്നവയാണ് അവ:

ഒന്ന്: ഇസ്‌ലാമിന്റെ സാക്ഷ്യവചനം പ്രഖ്യാപിക്കല്‍.

ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതിനുള്ള താക്കോലെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ‘ശഹാദത് കലിമ’ പ്രഖ്യാപിക്കലാണ് ഇസ്‌ലാം കാര്യങ്ങളില്‍ ഒന്നാമത്തേത്. അല്ലാഹുവിന്റെ മതമായ ഇസ്‌ലാം താന്‍ മുറുകെ പിടിക്കും എന്നുള്ളതിന് മനുഷ്യനും അവന്റെ സൃഷ്ടാവായ അല്ലാഹുവിനും ഇടയിലുള്ള കരാറാണ് അത്.

أَشْهَدُ أَلَّا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ

(അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് – അര്‍ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരും ഇല്ലെന്നും, മുഹമ്മദ്‌ നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു)

ഇതാണ് ആ വാചകം.

ഈ വാക്യം അര്‍ത്ഥമാക്കുന്ന ചില കാര്യങ്ങള്‍ താഴെ നല്‍കാം.

1- അല്ലാഹുവിനെ മാത്രമേ ഞാന്‍ ഇനി ആരാധിക്കൂ. മറ്റാരെയും ഞാന്‍ ഇനി ആരാധിക്കുകയില്ല.

2- ആരാധനയുടെ എല്ലാ ഇനങ്ങളും -ഉദാഹരണത്തിന്; പ്രാര്‍ത്ഥന, സാഷ്ടാംഗം, ഭയം, പ്രതീക്ഷ എന്നിവ- അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. മറ്റാര്‍ക്കും അതിന് അര്‍ഹതയില്ല.

3- അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ആരാധനകള്‍ നിഷ്ഫലമാണ്. അപ്രകാരം അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കല്‍ ഏറ്റവും വലിയ തിന്മയാണ്.

4- ഇസ്‌ലാം മാത്രമാണ് സത്യ മതം. മറ്റെല്ലാ മതങ്ങളിലും അസത്യങ്ങളും മനുഷ്യരുടെ കൈകടത്തലുകളും ഉണ്ടായിട്ടുണ്ട്.

5- മുഹമ്മദ്‌ നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണ്. അവിടുത്തേക്ക് അല്ലാഹുവില്‍ നിന്ന് സന്ദേശം ലഭിച്ചിട്ടുണ്ട്.

6- മുഹമ്മദ്‌ നബി -ﷺ- യുടെ കല്‍പ്പനകള്‍ എല്ലാം അനുസരിക്കല്‍ നിര്‍ബന്ധമാണ്‌; അവിടുത്തെ വിലക്കുകള്‍ വെടിയലും അപ്രകാരം തന്നെ.

7- മുഹമ്മദ്‌ നബി -ﷺ- കാണിച്ചു തന്നത്‌ പ്രകാരമേ ഞാന്‍ അല്ലാഹുവിനെ ആരാധിക്കുകയുള്ളൂ. അവിടുന്ന് പഠിപ്പിക്കാത്ത ഒന്നും ഞാന്‍ പുതുതായി ഉണ്ടാക്കുകയില്ല.

8- ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അല്ലാഹുവിനെ കഴിഞ്ഞാല്‍ മുഹമ്മദ്‌ നബി -ﷺ- യെ.

9- എന്റെ ജീവിതവും മരണവും സര്‍വ്വതും എന്നെ സൃഷ്ടിക്കുകയും എനിക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കുകയും ചെയ്ത അല്ലാഹുവിനാണ്.

2- നിസ്കാരം (സ്വലാത്)

ഒരു മുസ്‌ലിം എല്ലാ ദിവസവും അഞ്ചു നേരം നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട കര്‍മ്മമാണ് നിസ്കാരം (അറബിയില്‍ സ്വലാത്). അല്ലാഹുവുമായുള്ള അവന്റെ ബന്ധം ഓരോ തവണയും ഈ കര്‍മ്മത്തിലൂടെ പുതുക്കപ്പെടുന്നു. അവന്റെ മനസ്സിനെ അത് ശുദ്ധീകരിക്കുകയും, തിന്മകളില്‍ നിന്ന് അതവനെ തടുത്തു നിര്‍ത്തുകയും ചെയ്യുന്നു.

ധാരാളം സമയമെടുക്കുന്ന കര്‍മ്മമല്ല നിസ്കാരം. വളരെ ചുരുങ്ങിയ സമയം -അഞ്ചു മിനിട്ടോ മറ്റോ- നിസ്കാരത്തിന് മതിയാകും. പക്ഷേ ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍ അത് അവന് മണിക്കൂറുകളുടെ ഉന്മേഷവും, മനസ്സമാധാനവും നല്‍കും.

3- സകാത്.

ഒരു നിശ്ചിത അളവ് സമ്പാദ്യമുള്ള ഓരോ മുസ്‌ലിമും എല്ലാ വര്‍ഷവും തന്റെ സമ്പാദ്യത്തില്‍ നിന്ന് ദരിദ്രര്‍ക്കും മറ്റു സകാതിന്റെ അവകാശികള്‍ക്കും നല്‍കേണ്ട, അവന്റെ സമ്പാദ്യത്തിന്റെ വളരെ ചെറിയ  ഒരു വിഹിതമാണ് സകാത്ത്.

നൂറില്‍ രണ്ടര ശതമാനം മാത്രമാണ് സകാത് നല്‍കേണ്ടതുള്ളു. ഒരു ലക്ഷമുള്ളയാള്‍ 2500 രൂപ. എന്നാല്‍ ചെറുതെങ്കിലും ഈ തുക മുസ്‌ലിം സമൂഹത്തെ പരസ്പര യോജിപ്പുള്ളതും, കാരുണ്യമുള്ളവരുമാക്കി തീര്‍ക്കുന്നു. യഥാര്‍ത്ഥ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര യോജിപ്പിന്റെയും അര്‍ത്ഥങ്ങള്‍ അതിലൂടെ പൂവണിയുന്നു.

4- നോമ്പ്.

ഭക്ഷണം, വെള്ളം, ലൈംഗികബന്ധം എന്നിങ്ങനെ ചില കാര്യങ്ങളില്‍ നിന്ന് പുലരി മുതല്‍ സൂര്യാസ്തമയം വരെ സ്വന്തം ശരീരത്തെ പിടിച്ചു നിര്‍ത്തലാണ് നോമ്പ്. വര്‍ഷത്തില്‍ ഒരു മാസം -റമദാനില്‍- മാത്രമേ നോമ്പ് നിര്‍ബന്ധമുള്ളൂ.

എന്നാല്‍, രോഗമോ യാത്രയോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് നോമ്പ് നോല്‍ക്കുന്നതില്‍ നിന്ന് ഇളവുണ്ട്. അവര്‍ക്ക് റമദാനില്‍ ആണെങ്കിലും -മേല്‍ പറഞ്ഞ ഒഴിവു കഴിവുകള്‍ ഉണ്ടെങ്കില്‍- നോമ്പ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ -ഒഴിവുകഴിവുകള്‍ അവസാനിച്ചാല്‍- വര്‍ഷത്തില്‍ ഏതെങ്കിലും ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ക്ക് പകരമായി നോമ്പെടുക്കുകയും, അവയുടെ കടം വീട്ടുകയും വേണം.

നോമ്പിന് ശാരീരികവും മാനസികവും സാമൂഹികവുമായ അനേകം ഫലങ്ങള്‍ നല്‍കാന്‍ കഴിയും. ആമാശയത്തിന് വിശ്രമം നല്‍കുന്നതിലൂടെ അത് ശരീരത്തിന്റെ ആരോഗ്യം നേരെയാക്കുന്നു. നോമ്പുകാരന്റെ സ്വഭാവത്തെയും ആത്മീയമായ പദവികളെയും അത് മെച്ചപ്പെടുത്തുന്നു. അതോടൊപ്പം, തനിക്കു ചുറ്റുമുള്ള ദരിദ്രരായ മനുഷ്യരെ കുറിച്ച് അതവനെ ഓര്‍മ്മപ്പെടുത്തുകയും, അവരുടെ പ്രയാസത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതവന്റെ അഹങ്കാരം ഇല്ലാതെയാക്കുകയും, ദരിദ്രരെ സഹായിക്കുന്നതിലേക്ക് അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

5- ഹജ്ജ്.

ഇസ്‌ലാമിക പ്രബോധനത്തിന് പ്രാരംഭം കുറിച്ച മക്കയില്‍ വെച്ചു നിര്‍വ്വഹിക്കേണ്ട ഒരു ആരാധനാകര്‍മ്മമാണ് ഹജ്ജ്. ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍, യാത്രക്കുള്ള സൌകര്യങ്ങള്‍ ഇല്ലാത്തവരോ, രോഗികളോ ആയവര്‍ക്ക് അത് നിര്‍ബന്ധവുമില്ല.

മറ്റു ആരാധനാകര്‍മ്മങ്ങളെ കുറിച്ചെല്ലാം പറഞ്ഞതു പോലെ: ഹജ്ജിലും അനേകം ഉപകാരങ്ങളുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ -ഏകോദര സഹോദരങ്ങളെ- പോലെ, കറുത്തവനെന്നോ വെളുത്തവനെന്നോ, തൊഴില്‍ വേര്‍തിരിവുകളോ നാടിന്റെ അതിര്‍വരമ്പുകളോ ഇല്ലാതെ ഒരിടത്ത് ഒരുമിച്ചു കൂടുന്നു. അല്ലാഹുവിനെ ആരാധിച്ചും, ഒരുമിച്ചു അവനെ വിളിച്ചു പ്രാര്‍ഥിച്ചും കുറച്ചു ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു. അതവര്‍ക്കിടയില്‍ സ്നേഹവും ബന്ധവും ഊട്ടിയുറപ്പിക്കുന്നു.

അതിനാല്‍…

ഇത്രയും വായിച്ചതില്‍ നിന്ന് ഇസ്‌ലാമിനെ കുറിച്ച് ഒരു ചുരുങ്ങിയ ചിത്രം നിനക്ക് ലഭിച്ചു കാണുമെന്നു കരുതുന്നു. ഇനിയും ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ മടിച്ചു നില്‍ക്കുകയാണോ നീ?!

ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്, സത്യസന്ധമായ ഹൃദയത്തോടെ, കനിവോടെ -ഞാന്‍- നിന്നോടു പറയട്ടെ:

ഞാന്‍ നിന്നെ ക്ഷണിക്കുന്നു!

മരണം പൊടുന്നനെ നിന്നെ കണ്ടു മുട്ടുന്നതിന് മുന്‍പ്…

മേല്‍ പറഞ്ഞ നന്മകളുടെ സമുദ്രത്തില്‍ ഒരു തവണയെങ്കിലും ഇറങ്ങാതെ നീ ഇവിടം വിട്ടു പിരിയരുത്… അതിന്റെ നനവുകളില്‍ കുളിരണിയാതെ നീ മടങ്ങരുത്…

വരൂ!

സന്മാര്‍ഗത്തിലേക്ക്…

ശാന്തിയിലേക്ക്..

സമാധാനത്തിലേക്ക്..

ആദരവിലേക്ക്..

ഇസ്‌ലാമിലേക്ക്…

മടക്കമില്ലാത്ത നാശത്തിലേക്ക് നീ എടുത്തു ചാടാതിരിക്കുക..!

അല്ലാഹു നിന്നെ കാത്തു രക്ഷിക്കട്ടെ.

ഇനിയും നീ മടിച്ചു നില്‍ക്കുകയാണോ?

ഇസ്‌ലാമില്‍ പ്രവേശിച്ചില്ലെങ്കില്‍ നിനക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയുമോ?

മരണത്തിനു ശേഷം ഭയാനകമായ ഒരു നരകം കാത്തിരിക്കുന്നുണ്ട്. അവസാനമില്ലാതെ നീ അവിടെ ശിക്ഷിക്കപ്പെടും.

ഒരിക്കലും കളവു പറയാത്ത മുഹമ്മദ്‌ നബി -ﷺ- യുടെ താക്കീതാണത്. സത്യം നിറഞ്ഞു നില്‍ക്കുന്ന ഖുര്‍ആനിന്റെ സാക്ഷ്യമാണത്.

എന്തിനാണ് വേദനയേറിയ ഈ ശിക്ഷക്ക് മുന്‍പില്‍ നീ ഭാഗ്യപരീക്ഷണത്തിനു നില്‍ക്കുന്നത്?!

ഇപ്പോള്‍ നീ മരിച്ചു പോയാല്‍…?!

ഇപ്പോഴും നീ മാറി നില്‍ക്കുകയാണോ?!

ഞാന്‍ നിന്നോട് ചോദിക്കട്ടെ!

നീ ഇസ്‌ലാമില്‍ പ്രവേശിച്ചാല്‍ നിനക്ക് എന്തു നഷ്ടമാണ് വരാനിരിക്കുന്നത്?

പറയൂ!

എന്താണ് നിനക്ക് നഷ്ടപ്പെടാനുള്ളത്?

നിനക്ക് നേടാനുള്ളത് എന്താണെന്ന് മേലെ നീ വായിച്ചു കഴിഞ്ഞു.

ഇസ്‌ലാം നിന്റെ ജീവിതത്തില്‍ നന്മകളല്ലാതെ മറ്റെന്താണ് കൊണ്ടു വരിക?

ഈ വരികള്‍ക്ക് പിറകിലിരുന്ന് ഇത്രയും നേരം നിന്നോട് സംവദിച്ച ഞാനും നീയും ഇതോടെ സഹോദരങ്ങളായി മാറും.

ലോകത്തുള്ള ലക്ഷക്കണക്കിന്‌ മുസ്‌ലിംകള്‍ നിന്റെ സഹോദരങ്ങളാകും. അവര്‍ക്ക് നീയും നിനക്ക് അവരുമുണ്ട്. നമുക്ക് ആകാശങ്ങളുടെ സൃഷ്ടാവായ അല്ലാഹുവുണ്ട്.

അതിനെല്ലാം പുറമേ;

മരണ ശേഷം നിന്നെ കാത്തിരിക്കുന്ന ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗമുണ്ട്.

അവിടെ നബിമാരും റസൂലുകളുമുണ്ട്.

അതിനുമെല്ലാം മേലെ…

നീ ഒരിക്കലും കണ്ടിട്ടില്ലാത്ത…

ഇപ്പോഴും നിന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന…

നിനക്ക് അനുഗ്രഹങ്ങളേറെ ചൊരിഞ്ഞു തന്ന…

കാരുണ്യവാനായ…

നിന്റെ അല്ലാഹുവുണ്ട്.

അവന്റെ തൃപ്തിയുണ്ട്. ഇഷ്ടമുണ്ട്.

വരൂ!

അല്ലാഹുവിന്റെ ദീനിലേക്ക് -ഇസ്‌ലാമിലേക്ക്- വരൂ!

(ശൈഖ് സ്വാലിഹ് അസ്സിന്തി -ഹഫിദഹുല്ലാഹ്- എഴുതിയ ‘ഹല്‍ തബ്ഹസു അനിസ്സആദ’ എന്ന ഗ്രന്ഥം അവലംബമാക്കി എഴുതിയത്. അല്ലാഹു ശൈഖിനും ലേഖകനും ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കും മഹത്തായ പ്രതിഫലം നല്‍കുമാറാകട്ടെ.)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

أَصْلُهُ رِسَالَةٌ كَتَبَهَا الشَّيْخُ صَالِحُ بْنُ عَبْدِ العَزِيزِ السِّنْدِيُّ

هَلْْ تَبْحَثُ عَنِ السَّعَادَةِ؟!

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

* പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം. ക്ലിക്ക് ചെയ്യുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment