മനുഷ്യജീവിതത്തിന്റെ അഭിവാജ്യഘടകങ്ങളില്‍ ഒന്നാണ് യാത്ര. പ്രയാസങ്ങള്‍ ചിലതുണ്ടെങ്കിലും മതപരവും ഭൌതികവുമായ ധാരാളം യാത്രകള്‍ ഓരോരുത്തര്‍ക്കും നടത്തേണ്ടി വരും. നോമ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യാത്രക്കാര്‍ക്ക് ചില ഇളവുകളുണ്ട്. റമദാനിന്റെ പകലില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ

“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)” (ബഖറ: 184)

എന്താണ് യാത്ര?

നിസ്കാരം ഖസ്വ്ര്‍ ആക്കല്‍ (നാല് റക്അത് രണ്ട് റക്അതായി ചുരുക്കി നിസ്കരിക്കല്‍) അനുവദനീയമായ യാത്രകളാണ് നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്‍കപ്പെട്ട യാത്രകള്‍ എന്നതു കൊണ്ടുള്ള ഉദ്ദേശം. അപ്പോള്‍ അടുത്ത ചോദ്യം ഉയരും:

ഏത് യാത്രകളിലാണ് നിസ്കാരം ഖസ്വ്ര്‍ ആക്കാന്‍ കഴിയുക?

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. അവ ഓരോന്നായി ചര്‍ച്ച ചെയ്യുക എന്നത് ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമല്ല. എങ്കിലും ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞ അഭിപ്രായം കൂടുതല്‍ ശരിയോട് അടുത്തു നില്‍ക്കുന്നതായി മനസ്സിലാക്കുന്നു.

അദ്ദേഹം പറഞ്ഞു: “യാത്രയെന്നു പൊതുവേ കണക്കാക്കപ്പെടുന്നവ യാത്രയാണ്… കാരണം അവക്ക് യാത്രാ വിഭവങ്ങള്‍ ഒരുക്കേണ്ടി വരും. എന്നാല്‍ ഒരു യാത്രയായി പൊതുവേ (ജനങ്ങള്‍ക്കിടയില്‍) പരിഗണിക്കപ്പെടാത്തവ യാത്രയുമല്ല.

എന്നാല്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായ പ്രകാരം യാത്രയെന്നാല്‍ ഏതാണ്ട് എഴുപതോ എണ്‍പതോ കിലോമീറ്റര്‍ ദൂരമുള്ള യാത്രകളാണ്. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതാണ്‌ കൂടുതല്‍ നല്ലത്. കാരണം ജനങ്ങള്‍ ഈ വിഷയത്തില്‍ തീര്‍ത്തും അലസത കാണിക്കാതിരിക്കാന്‍ നല്ലത് അതാണ്‌.” (അസ്സ്വിയാമു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ സഈദ് അല്‍-ഖഹ്ത്വാനി നല്‍കിയത്: 131 – ആശയവിവര്‍ത്തനം)

യാത്രയിലുള്ള ഇളവുകള്‍ ഏതെല്ലാം?

  1. റമദാനില്‍ നോമ്പ് ഒഴിവാക്കാം.
  2. നാല് റക്അതുള്ള നിസ്കാരങ്ങള്‍ രണ്ട്‌ റക്അതായി ചുരുക്കി നിസ്കരിക്കാം. നാല് റക്അത് പൂര്‍ത്തീകരിച്ചു നിസ്കരിക്കണമെന്ന നിര്‍ബന്ധമില്ല.
  3. ദ്വുഹര്‍ അസ്വര്‍ നിസ്കാരങ്ങള്‍ ഒരുമിച്ചും, മഗ്രിബ് ഇശാ നിസ്കാരങ്ങള്‍ ഒരുമിച്ചും നിസ്കരിക്കാം. ഓരോ നിസ്കാരവും അവയുടെ സമയത്തിനുള്ളില്‍ തന്നെ നിര്‍വ്വഹിക്കാതെ അടുത്ത നിസ്കാരത്തിന്റെ സമയത്തിലേക്ക് പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാം.
  4. സുന്നത് നിസ്കാരം വാഹനത്തില്‍ ഇരുന്ന് കൊണ്ട് നിര്‍വ്വഹിക്കാം; ഖിബ്ലയിലേക്ക് തിരിയണമെന്ന നിര്‍ബന്ധമില്ല.
  5. നടന്നു കൊണ്ട് സുന്നത് നിസ്കരിക്കാം; നിന്ന് നിസ്കരിക്കണമെന്ന നിര്‍ബന്ധമില്ല.
  6. വുദുവിന്റെ സന്ദര്‍ഭത്തില്‍ ഖുഫ്ഫയുടെയും തലപ്പാവിന്റെയും മേല്‍ മൂന്ന് പകലും രാത്രിയും തടവാം; അവ ഊരി കഴുകേണ്ടതില്ല.
  7. സുന്നത് നിസ്കാരങ്ങള്‍ ഒഴിവാക്കാം. യാത്രക്കാരനല്ലാത്ത വേളയില്‍ സുന്നത് നിസ്കരിക്കാറുള്ളവനായിരുന്നു എങ്കില്‍ സുന്നതിന്റെ പ്രതിഫലം അവന് ലഭിച്ചു കൊണ്ടിരിക്കും.
  8. സ്ഥിരമായി ചെയ്തു വന്നിരുന്ന സുന്നത്തായ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. അവയുടെ പ്രതിഫലം ചെയ്തിട്ടില്ലെങ്കില്‍ കൂടി ലഭിക്കും.

യാത്രയുടെ ഇനങ്ങള്‍ ഏതെല്ലാം?

യാത്രകള്‍ പല തരമുണ്ട്. യാത്രയുടെ ഉദ്ദേശം അനുസരിച്ച് അതിന്റെ വിധികളിലും മാറ്റമുണ്ടായിരിക്കും.

അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകളും നിഷിദ്ധമാണ്. ഉദാഹരണത്തിന് മദ്യം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള യാത്രകള്‍. ഇത്തരം യാത്രകള്‍ അല്ലാഹുവിന്റെ ശിക്ഷക്ക് കാരണമാകും.

എന്നാല്‍ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ക്കുള്ള യാത്രകള്‍ നിര്‍ബന്ധമായിരിക്കും. ഉദാഹരണത്തിന്; ഹജ്ജിന് വേണ്ടിയുള്ള യാത്ര. ഇത്തരം യാത്രകള്‍ക്കും അതിലെ പ്രയാസങ്ങള്‍ക്കുമെല്ലാം പ്രതിഫലമുണ്ട്. സാധ്യമായിട്ടും അവ ഒഴിവാക്കിയാല്‍ ശിക്ഷയുമുണ്ട്.

കച്ചവടം പോലെ അനുവദനീയമായ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ അനുവദനീയമാണ്. അവക്ക് പ്രത്യേകിച്ച് പ്രതിഫലമോ പ്രത്യേകം ശിക്ഷയോ ഇല്ല.

സുന്നത്തായ കാര്യം നിര്‍വ്വഹിക്കുന്നതിനു വേണ്ടിയുള്ള യാത്ര സുന്നത്തായിരിക്കും. ഉദാഹരണത്തിന് ഉംറക്ക് വേണ്ടിയുള്ള യാത്ര. ഇത്തരം യാത്രകള്‍ക്ക് പ്രതിഫലമുണ്ട്. സാധ്യമായിട്ടും ഒഴിവാക്കിയാല്‍ അവന്‍ ശിക്ഷക്ക് അര്‍ഹനുമല്ല.

ഒരാളെയും ഒപ്പം കൂട്ടാതെ ഒറ്റക്കുള്ള യാത്രകള്‍ മക്റൂഹ് (വെറുക്കപ്പെട്ടത്) എന്ന ഗണത്തില്‍ പെടും. കാരണം നബി -ﷺ- ഒറ്റക്കുള്ള യാത്രകളെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍ യാത്രകള്‍ അഞ്ചു തരമുണ്ട്.

ഒന്ന്: ഹറാമായ യാത്രകള്‍.

രണ്ട്: വാജിബായ യാത്രകള്‍.

മൂന്ന്: മക്റൂഹായ യാത്രകള്‍.

നാല്: സുന്നത്തായ യാത്രകള്‍.

അഞ്ച്: അനുവദനീയമായ യാത്രകള്‍.

മേല്‍ പറഞ്ഞ യാത്രകളില്‍ ഏത് ഇനം യാത്രയാണ് നടത്തുന്നതെങ്കിലും അവന് യാത്രക്കാരന്റെ ഇളവുകള്‍ സ്വീകരിക്കാം. നോമ്പുകാരനും അക്കൂട്ടത്തില്‍ ഉള്‍പ്പെടും. അവന് നോമ്പ് ഒഴിവാക്കാം. ഹറാമായ യാത്ര പോകാമെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. മറിച്ച്, യാത്ര ഹറാമാണെങ്കിലും യാത്രക്കാര്‍ക്കുള്ള ഇളവുകള്‍ അവന് തടയപ്പെടില്ല എന്നു മാത്രം. തെറ്റായ യാത്രയാണ് ചെയ്തതെങ്കില്‍ അതിനുള്ള ശിക്ഷയുണ്ടായിരിക്കും എന്നത് വേറെ കാര്യം.

ശൈഖുല്‍ ഇസ്‌ലാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായം മേല്‍ പറഞ്ഞതാണ്. നിര്‍ബന്ധ യാത്രകളിലും, സുന്നത്തോ മുബാഹോ ആയ യാത്രകളിലും മാത്രമേ നോമ്പിന്റെ ഇളവ് പോലുള്ളവ എടുക്കാന്‍ പാടുള്ളൂ എന്ന് അഭിപ്രായപ്പെട്ട പണ്ഡിണ്ടിതന്മാരുമുണ്ട്. എങ്കിലും ശരിയായ അഭിപ്രായം മേല്‍ പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. വല്ലാഹു അഅലം.

യാത്രക്കാരനും നോമ്പും:

യാത്രക്കാരന്റെ നോമ്പിന് മൂന്ന് അവസ്ഥകള്‍ ഉണ്ടാകാം. ഓരോ അവസ്ഥകളിലും നോമ്പിന്റെ വിധിയും വ്യത്യാസപ്പെടും. അവ താഴെ പറയാം.

ഒന്ന്: യാത്രക്കിടെ നോമ്പ് എടുക്കുന്നത് അവന് കഠിനമായ പ്രയാസം സൃഷ്ടിക്കുകയും, സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും.

ഇത്തരം സന്ദര്‍ഭത്തില്‍ നോമ്പ് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്‌. നോമ്പ് നോല്‍ക്കുക എന്നത് നിഷിദ്ധവുമാണ്. കാരണം സ്വന്തം ശരീരത്തെ നശിപ്പിക്കുക എന്നത് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ശക്തമായി വിലക്കിയിട്ടുണ്ട്.

രണ്ട്: നോമ്പ് അവന് പ്രയാസമുണ്ടാക്കുമെങ്കിലും അത് സഹിക്കാന്‍ കഴിയുന്ന തരം ബുദ്ധിമുട്ടുകളാണ്. നോമ്പ് ഒഴിവാക്കിയിരുന്നെങ്കില്‍ അവന് യാത്ര കുറച്ചു കൂടെ സുഖകരമാകുമായിരുന്നു.

ഈ അവസ്ഥയില്‍ നോമ്പ് ഒഴിവാക്കല്‍ അവന് മുസ്തഹബ്ബാണ്. നോമ്പ് എടുക്കുക എന്നതാകട്ടെ; മക്റൂഹും. നബി -ﷺ- ഇത്തരം അവസ്ഥയില്‍ നോമ്പെടുക്കുന്നത് ഒരു പുണ്യമല്ലെന്ന് അവിടുത്തെ ഹദീസില്‍ വിശദമാക്കിയിട്ടുണ്ട്.

മൂന്ന്: യാത്രയില്‍ നോമ്പ് അവന് യാതൊരു പ്രയാസവും –ചെറുതോ വലുതോ ആയ ഒരു പ്രയാസവും- ഉണ്ടാക്കുകയില്ല. നോമ്പ് എടുക്കുക എന്നത് അവന് വളരെ എളുപ്പമുള്ള കാര്യമാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന് നോമ്പ് എടുക്കുന്നതും, നോമ്പ് ഒഴിവാക്കുന്നതും അനുവദനീയമാണ്. രണ്ടായാലും അവന്റെ ഇഷ്ടം പോലെ ചെയ്യാം. കൂടുതല്‍ ശ്രേഷ്ഠം ഏതാണ് എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. നോമ്പ് എടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. ശൈഖ് ഇബ്‌നു ഉസൈമീന്റെ അഭിപ്രായം അപ്രകാരമാണ്.

ചില ചോദ്യങ്ങളും ഉത്തരങ്ങളും:

  • യാത്ര ഉദ്ദേശിച്ചാല്‍ തന്നെ നോമ്പ് മുറിക്കാമോ? അതല്ല; നാട്ടില്‍ നിന്ന് പുറത്തു പോയതിനു ശേഷമാണോ നോമ്പ് മുറിക്കേണ്ടത്?

യാത്ര ചെയ്യണമെന്ന് ഉറപ്പിച്ചാല്‍ അവന് നോമ്പ് മുറിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. അത് അവന്റെ നാട്ടില്‍ തന്നെ നില്‍ക്കുമ്പോഴാണ് എങ്കിലും ശരി.

ഉദാഹരണത്തിന് ഒരാള്‍ കോഴിക്കോട് നിന്ന് യാത്ര തിരിക്കാന്‍ ഉദ്ദേശിച്ചു എന്നിരിക്കട്ടെ. അവന് കോഴിക്കോട് നിന്ന് പുറത്ത് എത്തുന്നതിന് മുന്‍പ് തന്നെ നോമ്പ് മുറിക്കാം. യാത്ര പോകുമെന്ന ഉറച്ച തീരുമാനം അവനുണ്ടെങ്കില്‍, നോമ്പ് മുറിച്ചു കൊണ്ട് തന്നെ അവന് യാത്ര തുടങ്ങാം.

എങ്കില്‍ കൂടി; യാത്ര പുറപ്പെടുകയും തന്റെ നാട്ടില്‍ നിന്ന് പുറത്ത് എത്തുകയും, ഖസ്വ്ര്‍ അനുവദിക്കപ്പെട്ട ദൂരം പിന്നിടുകയും ചെയ്തതിന് ശേഷമാണ് അവന്‍ നോമ്പു മുറിക്കുന്നത് എങ്കില്‍ അതാണ്‌ കൂടുതല്‍ സൂക്ഷ്മതയുള്ളതും നല്ലതും.

കാരണം, ചിലപ്പോള്‍ അവന്റെ യാത്ര മുടങ്ങുകയും അവന്‍ യാത്ര പോവാതിരിക്കുകയും ചെയ്തേക്കാം. അപ്പോള്‍ നഷ്ടപ്പെട്ട അവന്റെ നോമ്പിനെ കുറിച്ച് അവന് ഖേദമുണ്ടായേക്കാം. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിലൂടെ പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്ന് അവന് പുറത്തു കടക്കാനുമാകും.

എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; മേല്‍ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെ നിസ്കാരം ചുരുക്കുന്ന കാര്യത്തില്‍ ബാധകമല്ല. നിസ്കാരം ചുരുക്കണമെങ്കില്‍ യാത്ര ഉദ്ദേശിച്ചാല്‍ മാത്രം പോരാ. മറിച്ച്, യാത്ര പുറപ്പെടുകയും, അവന്റെ നാട്ടില്‍ നിന്ന് പുറത്തു കടക്കുകയും തന്നെ വേണം.

വല്ലാഹു അഅലം.

  • യാത്രക്കിടെ ഒരിടത്ത് തങ്ങിയാല്‍ എത്ര ദിവസം വരെ ഇളവുകള്‍ എടുക്കാം?

ഇത്ര ദിവസം വരെ നില്‍ക്കും എന്ന കൃത്യമായ ഉറപ്പോടെയാണ് ഒരിടത്ത് യാത്രക്കിടെ താമസിക്കുന്നതെങ്കില്‍ നാല് ദിവസം വരെ യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. ബഹുഭൂരിപക്ഷം പണ്ടിതന്മാരുടെയും അഭിപ്രായം ഇതാണ്.

എന്നാല്‍ എത്ര ദിവസം താമസിക്കുമെന്ന കൃത്യമായ നിശ്ചയമില്ലാതെയാണ് യാത്രക്കിടെ എവിടെയെങ്കിലും താമസിക്കുന്നതെങ്കില്‍ അതിന് കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല. മറിച്ച്, എത്ര ദിവസമാണോ അങ്ങനെ അനിശ്ചിതത്വത്തോടെ നില്‍ക്കേണ്ടി വരുന്നത് അത്രയും ദിവസം യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ -രണ്ടു വര്‍ഷം വരെ- യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം.

ഉദാഹരണത്തോടെ വ്യക്തമാക്കാം. ഒരാള്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ വരെ യാത്ര ചെയ്തെന്നു കരുതുക. കൃത്യം പത്തു ദിവസം അവിടെ നില്‍ക്കുകയും, ശേഷം തിരിച്ചു വരികയും ചെയ്യുമെന്ന ഉറപ്പ് അദ്ദേഹത്തിനു ഉണ്ടെങ്കില്‍ അതില്‍ ആദ്യത്തെ നാല് ദിവസം മാത്രമേ അദ്ദേഹത്തിന് യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാന്‍ അനുവാദമുള്ളൂ.

ഇനി മറ്റൊരാള്‍ ഇതേ യാത്ര തന്നെ ചെയ്തു. എന്നാല്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റി എന്നാണു അവിടെ നിന്ന് തിരിച്ചു പുറപ്പെടാനാവുക എന്ന കാര്യം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ എത്ര ദിവസമാണോ അവിടെ നില്‍ക്കുന്നത് അത്രയും ദിവസം അദ്ദേഹത്തിന് യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. പത്തു ദിവസം നില്‍ക്കേണ്ടി വന്നെങ്കില്‍ അങ്ങനെ. ഒരു മാസമെങ്കില്‍ അങ്ങനെ.

മേല്‍ പറഞ്ഞതല്ലാത്ത അഭിപ്രായങ്ങളും ഉണ്ട്. കൂടുതല്‍ ശരിയെന്ന് വ്യക്തിപരമായി മനസ്സിലാകുന്ന അഭിപ്രായമാണ് ഇവിടെ നല്‍കിയത്. വല്ലാഹു അഅലം.

  • സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ എന്തു ചെയ്യണം?

ഉദാഹരണത്തിന് ടാക്സി ഡ്രൈവര്‍മാരെ പോലുള്ളവര്‍. ഇത്തരക്കാര്‍ നിസ്കാരം ഖസ്വ്ര്‍ ആക്കാവുന്ന യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് നോമ്പ് മുറിക്കുന്നതില്‍ ഇളവുണ്ട്. പിന്നീട് അടുത്ത റമദാന്‍ വരുന്നതിന് മുന്‍പ് അവര്‍ നോമ്പ് നോറ്റു വീട്ടണമെന്നു മാത്രം.

  • നോമ്പുകാരനായിരുന്നു; പൊടുന്നനെ യാത്ര ചെയ്യേണ്ടി വന്നു; എന്തു ചെയ്യണം?

അയാള്‍ക്ക് യാത്ര തുടങ്ങിയാല്‍ നോമ്പ് മുറിക്കാവുന്നതാണ്. എന്നാല്‍ പിന്നീട് നഷ്ടപ്പെട്ട നോമ്പ് അയാള്‍ നോറ്റു വീട്ടേണ്ടതുണ്ട്.

وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ، وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: الأَخُ أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്‌ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

4 Comments

  • നിഫാസിൽ നിന്ന് മുക്തിയയി എന്ന് കരുതി അവൾ കുളിച് നമസ്കരിച്ചു പക്ഷേ അവളുടെ ശരീരത്തിൽ nifasinte അശുദ്ധി undenkilooo അതിന്റെ വിധി എന്താണ് ? അങ്ങനെ അറിയാതെ ഹൈലും നിഫാസും ഉണ്ടായാൽ കുഴപ്പം ഉണ്ടോ

  • അയാൾക്ക് അസ്വർ ജംഅ് ആക്കി നിസ്കരിക്കാം.

  • ജുമാ ദിവസം ദൂര പ്രദേശത്തേക്ക് യാത്രയായി അങ്ങിനെ ഒരുവന് ജുമാ നമസ്കാരം കിട്ടുകയും ചെയ്തു ,പിന്നീട് ആ യാത്രക്കാരാണ് തിരിച്ചു അയാളുടെ നാട്ടിലേക്ക് പോരാൻ ട്രെയിനിന് സമയമായി ,mahribu നമസ്കാര സമയത്താണ് നാട്ടിൽ എത്തുക ,അപ്പോ അസർ നിസ്കാരം എന്ത് ചെയ്യണം

Leave a Comment