ആകാശ ഭൂമികള്‍ക്കിടയില്‍ ഉരുവിടുന്നതില്‍ വെച്ച് ഏറ്റവും അതിമഹത്തായ വാചകമാണ് “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന വാചകം! ആകാശ ഭൂമികള്‍ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന അല്ലാഹു റബ്ബുല്‍ ആലമീന്‍ അല്ലാതെ ആരാധനക്കര്‍ഹനില്ല എന്നാണ് ആ വാക്കിലൂടെ ഒരുവന്‍ പ്രഖ്യാപിക്കുന്നത്!

അല്ലാഹുവിന്റെ അടിമയാണ് ഞാന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കഴിയുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്ഥാനമാണ്! അതെ! ഒരുവന്‍ മുസ്‌ലിമായി -അല്ലെങ്കില്‍ അല്ലാഹു ഒരുവന് ഇസ്‌ലാമിലേക്ക് വഴി കാണിച്ച് കൊടുത്തു അവനെ മുസ്‌ലിമാക്കി- എന്നതാണ് യഥാര്‍ഥത്തില്‍ ഏറ്റവും വലിയ സൗഭാഗ്യം!

കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ വെച്ചാണ് മുസ്‌ലിമേ നിന്നെ അല്ലാഹു മുസ്‌ലിമായി തിരഞ്ഞെടുത്തത് എന്ന കാര്യം നീ മറന്നു പോകരുത്! അത് കൊണ്ട് ഓരോ മുസല്‍മാനും എപ്പോഴും ഈ കാര്യം ഓര്‍മ്മയുള്ളവനായിരിക്കണം!

മുസ്‌ലിമേ! നമുക്ക് ലഭിച്ചിരിക്കുന്നത് പകരം വെക്കാനില്ലാത്തതും അതിനോട്‌ കിടപിടിക്കാന്‍ മറ്റൊന്നിലാത്തതുമായ ഒരു അനുഗ്രഹമാണ്.

അതെ! നമ്മുടെ ഇസ്‌ലാം! നാം മുസ്‌ലിമായി എന്നത് തന്നെയാണ് നമുക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.

എന്നാല്‍ നമ്മള്‍ ആലോചിച്ചിട്ടുണ്ടോ?!

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അവന്റെ അമ്പിയാക്കള്‍; അവരില്‍ പ്രമുഖരായ പലരുടെയും അടുത്ത കുടുംബങ്ങള്‍ക്ക് പോലും ലഭിക്കാതെ പോയ സൗഭാഗ്യമാണ് എനിക്കും നിനക്കും ലഭിച്ചിട്ടുള്ളത്!

നമ്മളെത്ര ഭാഗ്യവാന്മാരാണ്?!

നോക്കൂ!

അല്ലാഹുവിന്റെ ഖലീല്‍ എന്ന് അവന്റെ കിതാബില്‍ വിശേഷിപ്പിക്കപ്പെട്ട ഖലീലുല്ലാഹി ഇബ്രാഹീം-عَلَيْهِ الصَّلَاةُ وَالسَّلَامُ- ന്റെ പിതാവ് ആസര്‍!

അല്ലാഹു പറഞ്ഞു:

(وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُبِينٍ)

“ഇബ്രാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ഇലാഹുകളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു.” (അന്‍ആം: 74)

(وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَنْ مَوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ)

“ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.” (തൌബ: 114)

നൂഹ് നബി -عَلَيْهِ السَّلَامُ- യുടെയും ലൂത്വ്‌ നബി -عَلَيْهِ السَّلَامُ- യുടെയും ഭാര്യമാര്‍!

അവരെക്കുറിച്ച് അല്ലാഹു പറഞ്ഞു:

(ضَرَبَ اللَّهُ مَثَلًا لِلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ)

“കുഫ്ര്‍ സ്വീകരിച്ചവര്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും, ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് (അവരോട്) പറയപ്പെടുകയും ചെയ്തു.” (തഹ്രീം: 10)

നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ മകന്‍!

അല്ലാഹു പറഞ്ഞു:

(وَنَادَىٰ نُوحٌ رَبَّهُ فَقَالَ رَبِّ إِنَّ ابْنِي مِنْ أَهْلِي وَإِنَّ وَعْدَكَ الْحَقُّ وَأَنْتَ أَحْكَمُ الْحَاكِمِينَ * قَالَ يَا نُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ ۖ إِنَّهُ عَمَلٌ غَيْرُ صَالِحٍ ۖ فَلَا تَسْأَلْنِ مَا لَيْسَ لَكَ بِهِ عِلْمٌ ۖ إِنِّي أَعِظُكَ أَنْ تَكُونَ مِنَ الْجَاهِلِينَ)

“നൂഹ് തന്റെ റബ്ബിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ റബ്ബേ! എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌. അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്‌. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്‌.” (ഹൂദ്‌: 45, 46)

തീര്‍ന്നില്ല! സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ ലോകത്തിനു മുഴുവനും കാരുണ്യമായി അയക്കപ്പെട്ട നമ്മുടെ റസൂല്‍ മുഹമ്മദുന്‍ -ﷺ-.

അവിടുത്തെ മാതാപിതാക്കള്‍! അവര്‍ക്കും ലഭിച്ചില്ല ഈ സൗഭാഗ്യം!

عَنْ أَنَسٍ، أَنَّ رَجُلًا قَالَ: يَا رَسُولَ اللهِ، أَيْنَ أَبِي؟ قَالَ: «فِي النَّارِ»، فَلَمَّا قَفَّى دَعَاهُ، فَقَالَ: «إِنَّ أَبِي وَأَبَاكَ فِي النَّارِ»

അനസ് ബ്നു മാലിക് -ِرَضِيَ اللَّهُ عَنْهُ- വില്‍ നിന്ന് നിവേദനം: “ഒരാള്‍ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! എന്റെ പിതാവ് എവിടെയാണ്? റസൂലുല്ലാഹി -ﷺ- പറഞ്ഞു: നരകത്തിലാണ്. അപ്പോള്‍ ആ വന്ന ആള്‍ തിരിഞ്ഞു നടന്നു. നബി -ﷺ- അയാളെ വിളിച്ചു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്.” (മുസ്‌ലിം: 203)

അവടുത്തെ മാതാവിനെക്കുറിച്ച് വന്ന ഹദീസ് ഇപ്രകാരമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي، وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- വില്‍ നിന്ന് നിവേദനം:  നബി -ﷺ- പറഞ്ഞു: “ഞാന്‍ എന്റെ ഉമ്മാക്ക് വേണ്ടി പാപമോചനം തേടാന്‍ എന്റെ റബ്ബിനോട്‌ അനുവാദം ചോദിച്ചു. പക്ഷെ അനുവാദം തന്നില്ല. എന്നാല്‍ ഉമ്മാന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ അല്ലാഹുവിനോട് അനുവാദം ചോദിച്ചപ്പോള്‍ അവന്‍ അനുവാദം നല്‍കി.” (മുസ്‌ലിം: 976)

മുസ്‌ലിമായിട്ടാണ് അവടുത്തെ ഉമ്മ മരണപ്പെട്ടത് എങ്കില്‍ അല്ലാഹു അവര്‍ക്ക് വേണ്ടി പാപമോചനം ചെയ്യുന്നതിനെ തൊട്ട് അവന്റെ റസൂലിനെ വിലക്കുകയില്ലായിരുന്നു.

മുസ്‌ലിം സഹോദരാ! നിനക്ക് ലഭിച്ച അതിമഹത്തായ സൗഭാഗ്യത്തിന്റെ മൂല്യം നീ മനസ്സിലാക്കേണ്ടതുണ്ട്. ഒരാക്ഷേപകന്റെ മുമ്പിലും പണയം വെക്കാനുള്ളതല്ല നിനക്ക് കിട്ടിയ ഈ സൗഭാഗ്യം. ഒരു ഭീഷണിക്ക് മുമ്പിലും അടിയറ വെക്കാനുള്ളതല്ല അല്ലാഹു നിനക്ക് നല്‍കിയ അതിമഹത്തായ ഈ അനുഗ്രഹം.

അല്‍പ നേരത്തെ സമാധാനത്തിന് വേണ്ടി ശാശ്വതമായ സമാധാനം ഇല്ലാതാക്കിക്കളയുന്ന അവിവേകിയായി നീ മാറിപ്പോകരുത്. ഇതിനെക്കാള്‍ വലിയ പ്രയാസവും പീഡനവും എട്ടുവാങ്ങിയിട്ട് തന്നെയാണ് നമ്മുടെ മുന്‍ഗാമികള്‍ നമുക്ക് ഈ ദീന്‍ എത്തിച്ചു തന്നത്.

ഒരു പ്രയാസവും അനുഭവിക്കാതെ സ്വര്‍ഗത്തിലേക്ക് പോകാം എന്ന വ്യാമോഹമാണ് മനസ്സില്‍ കൊണ്ട് നടക്കുന്നത് എങ്കില്‍ അതെത്ര വിദൂരം!

മുസ്‌ലിമേ! നീ നിന്റെ ദീനില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും നീ നിരാശപ്പെടേണ്ടതില്ല. നിന്നെ കാത്തിരിക്കുന്നത് അല്ലാഹു റബ്ബുല്‍ ആലമീന്‍ അവന്റെ അടിമകള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ള -ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു ഹൃദയവും ചിന്തിച്ചിട്ടില്ലാത്ത- സ്വര്‍ഗീയ ആരാമങ്ങളാണ്. അവിടെയുള്ള സുഖാനുഭൂതികളാണ്!

നീ ഭയപ്പെടെണ്ടതില്ല!

എന്നാല്‍ അല്ലാഹുവിന്റെ ഭൂമിയില്‍ അവന്‍ നല്‍കിയ എല്ലാ സുഖങ്ങളും സൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുന്ന അവന്റെ ദീന്‍ സ്വീകരിക്കാത്ത കുഫ്ഫാറുകള്‍ അവരെ കാത്തിരിക്കുന്നത് കത്തിജ്ജ്വലിക്കുന്ന നരകമാണ്. ഈ ലോകത്ത് അധികാരവും അംഗസംഖ്യയും ചിലപ്പോള്‍ അവര്‍ക്കുണ്ടായേക്കാം. പക്ഷേ അതൊന്നും പരലോകത്ത് ഈ ധിക്കാരികള്‍ക്ക് ഉപകരിക്കാന്‍ പോവുന്നില്ല.

കേവലം കളിമണ്‍ പ്രതിമകളെയും ബിംബങ്ങളെയും ആരാധിക്കുന്നവന് ആകാശ ഭൂമികളുടെ റബ്ബിനെ മാത്രമേ ഞാന്‍ ആരാധിക്കൂ എന്ന് പറഞ്ഞാലുണ്ടാവുന്ന രോഷം അത് വെറും അല്പത്തരവും അറിവില്ലായ്മയും ധിക്കാരവും മാത്രമാണ്. ഇതിനേക്കാള്‍ വലിയ ധികാരികളും ഇസ്‌ലാമിനെതിരെ തിരിഞ്ഞവരും, അവര്‍ക്കിടയില്‍ സത്യം അറിയിക്കാനും അതിലേക്ക് ക്ഷണിക്കാനും‍ വന്ന നബിമാരെപ്പോലും നിഷ്ടൂരം അറുംകൊല നടത്തിയവരും എവിടെപ്പോയി എന്നത് അവര്‍ ചിന്തിക്കുന്നില്ലേ?!

അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ അവരുടെ അധികാരമോ ആള്‍ഭലമോ ഉപകാരപ്പെട്ടുവോ?!

ഇല്ല! ഒരിക്കലുമില്ല!

ഇന്ന് കാണുന്ന ഈ ആളിക്കത്തലുകളും പുകമറകളും വൈകാതെ അവസാനിക്കും.

ഇസ്‌ലാമിനെതിരെ തിരിഞ്ഞവര്‍ക്കൊന്നും പ്രമാണബന്ധിതമായി ഇന്നേ വരെ അതിനെ തോല്പിക്കാന്‍ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധികുകയുമില്ല!

അത് കൊണ്ട് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ അവന്റെ ദീനില്‍ ഉറച്ച് നിന്നു കൊള്ളട്ടെ!

നമ്മള്‍ നമ്മുടെ ദീനിലേക്ക് പരിപൂര്‍ണ്ണമായി മടങ്ങിയാല്‍ അതില്‍ അണുകിട തെറ്റാതെ ഉറച്ച് നിന്നാല്‍ അല്ലാഹു വാഗ്ദാനം ചെയ്ത സഹായം ഇസ്‌ലാമിന്റെ ഇസ്സത്ത്‌ തിരിച്ചു ലഭിക്കും ഇന്‍ഷാ അല്ലാഹ്!

അന്തിമ വിജയം വിശ്വാസികള്‍ക്ക് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം നല്‍കിയ കാര്യമാണത്.

അവന്റെ വാഗ്ദാനം അവന്‍ പാലിക്കുക തന്നെ ചെയ്യും!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : سَعِيدُ بْنُ عَبْدِ السَّلَامِ

-غَفَرَ اللَّهُ لَهُ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment