അല്ലാഹു -تَعَالَى- മനുഷ്യരെ പടച്ചിരിക്കുന്നത് ഏറ്റവും ഭംഗിയുള്ള രൂപത്തിലും സൃഷ്ടിപ്പിലുമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ﴿٧﴾

“നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍ (അല്ലാഹു).” (ഇന്‍ഫിത്വാര്‍: 7)

اللَّـهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّـهُ رَبُّكُمْ ۖ فَتَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٦٤﴾

“അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” (ഗാഫിര്‍: 64)

മനുഷ്യരുടെ സൃഷ്ടിപ്പില്‍ അവന്‍ നിലനിര്‍ത്തേണ്ടത് എന്തെല്ലാമാണെന്നും, തള്ളേണ്ടതും കളയേണ്ടതുമെന്തെല്ലാമാണെന്നും നബി -ﷺ- അവിടുത്തെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. ആ വഴി മുറുകെ പിടിക്കണമെന്നും, അതില്‍ നിന്ന് വ്യതിചലനമാകരുതെന്നും അവിടുന്ന് നമ്മെ അറിയിക്കുകയും ചെയ്തു.

عَنِ العِرْبَاضِ عَنْ رَسُولِ اللَّهِ -ﷺ- قَالَ: «أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبْشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ» (أبو داود ، صححه الألباني)

ഇര്‍ബാളുബ്നു സാരിയ നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ നേതാവ് അബ്സീനിയക്കാരനായ അടിമയാണെങ്കിലും കേള്‍ക്കുക; അനുസരിക്കുക. എനിക്കു ശേഷം ജീവിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളക്കണക്കിന് അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയെയും ഖുലഫാഉറാഷിദുകളുടെ ചര്യയെയും സ്വീകരിക്കുക. നിങ്ങള്‍ അതിനെ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിച്ചു കൊള്ളുക. പുത്തന്‍ നിര്‍മ്മിതികളെ സൂക്ഷിക്കുക. അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (അബൂദാവൂദ്, അല്‍ബാനി സ്വഹീഹെന്ന് വിലയിരുത്തി.)

അപ്രകാരം നബി -ﷺ- നമ്മെ അറിയിച്ച, മതനിയമങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് താടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍. നബിമാരുടെയും സ്വാലിഹീങ്ങളുടെയും അടയാളമായാണ് ദീന്‍ താടിയെ പരിചയപ്പെടുത്തിയത്. പുരുഷന്മാരുടെ പൗരുഷത്തിന്റെയും ഭംഗിയുടെയും അടയാളമായി താടിയെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.

എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ ഈ സുന്നത്ത് വിസ്മരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദീനിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന പലരും അതിനെ പരിഹസിക്കുവാനും പിന്തിരിപ്പനെന്ന് മുദ്രകുത്താനും ആരംഭിച്ചിരിക്കുന്നു. താടി വളര്‍ത്തിയവരെ തീവ്രവാദികളും സമൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരുമാക്കി മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഈ വേളയില്‍ താടിയെ കുറിച്ച് ഒരു ചെറു ലേഖനം എഴുതാന്‍ ഉദ്ദേശിക്കുന്നു. ‘അല്‍-ജാമിഅ് ഫീ അഹ്കാമില്ലിഹ്യ’ എന്ന പേരില്‍ അബുല്‍ ഹസന്‍ അലി ബ്നു അഹ്മദ് അര്‍റാസിഹി (ഹഫിദഹുല്ലാഹ്) എഴുതിയ ഗ്രന്ഥത്തിന്റെ ചുരുക്ക വിവര്‍ത്തനമാണിത്. മറ്റു ചില ഗ്രന്ഥങ്ങളില്‍ നിന്നുള്ള പാഠങ്ങളും ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.

അല്ലാഹു -تَعَالَى- ഗ്രന്ഥകാരനും വിവര്‍ത്തകനും ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

<strong>എന്താണ് താടി</strong>?

എന്തിനാണ് ഇങ്ങനെയൊരു ചോദ്യവും അതിനൊരു വിശദീകരണവുമെന്ന് ചിലര്‍ അത്ഭുതപ്പെട്ടേക്കാം. കാരണം എന്താണ് താടിയെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പക്ഷേ, ഇന്ന് പല തരം ‘താടികള്‍’ ഉണ്ടായി തുടങ്ങിയിരിക്കുന്നു. അതില്‍ പലതും ഇസ്‌ലാമിന്റെ താടിയല്ല. മറിച്ച്, പിശാച് അവരെ കൊണ്ട് കളിപ്പിക്കുകയും അവരെടുത്തണിയുകയും ചെയ്തിട്ടുള്ള കോമാളി വേഷങ്ങളാണ്.

കീഴ്ത്താടിയിലൂടെ കടന്നു പോകുന്ന ഒരു ചെറിയ വരയാണ് ചിലര്‍ക്ക് ‘താടി’; ബാക്കിയെല്ലാം അവന്‍ വടിച്ചു കളഞ്ഞിരിക്കും. ഇനിയും ചിലര്‍ക്ക് ‘ഉണ്ടോ ഇല്ലേ’ എന്ന് സംശയം ജനിപ്പിക്കുന്ന രൂപത്തില്‍ പതിഞ്ഞു കാണുന്ന ‘രോമക്കുറ്റികളുടെ ഒരു നിര്‍ച്ചോലയാണ്’ താടി. വേറെയും ചിലര്‍ക്ക് മീശയോട് ചേര്‍ന്ന് താഴോട്ട് മാത്രം വളര്‍ത്തിയ ‘ഫ്രെഞ്ച്’ താടിയുമുണ്ട്.

ഇതല്ലാത്ത, ‘വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാകാത്ത’ താടികള്‍ സമൂഹത്തില്‍ ഇനിയുമുണ്ട്. അതെല്ലാം ‘പടുത്തുണ്ടാക്കിയവന്റെ’ ധാരണ താനേതോ ലോക സുന്ദരനാണെന്നാണെങ്കിലും കാണുന്നവര്‍ക്ക് അരോചകത്വവും പിശാചിന് സന്തോഷവുമല്ലാതെ അവയുണ്ടാക്കുന്നില്ല.

ഇങ്ങനെ വ്യത്യസ്ത താടികള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇസ്‌ലാമിന്റെ ഭാഷയില്‍ താടിയെന്ന് പറയുന്നത് എന്തിനാണെന്ന് വിശദീകരിക്കല്‍ നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ എല്ലാവരും തങ്ങളുടെ ‘താടികളെ’ ഇസ്‌ലാമിന്റെ പരിധിയില്‍ പെടുത്തി ആത്മ സൗഖ്യമടയാന്‍ ശ്രമിക്കും!

താടിക്ക് അറബിയില്‍ ‘ലിഹ്യ’ (اللِّحْيَةُ) എന്നാണ് പറയുക. ഇരു കവിളുകളിലും കീഴ്ത്താടിയെല്ലുകളിലും മുളക്കുന്ന രോമങ്ങള്‍ക്കാണ് ‘ലിഹ്യ’ എന്ന് അറബിയില്‍ പറയുന്നത്. (ഫത്ഹുല്‍ ബാരി: 10/350)

ഇരു കവിളും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൂക്കിന്റെ രണ്ടു വശങ്ങളുമാണ്. ചിലര്‍ മൂക്കിന്റെ അടുത്തേക്ക് താടി മുളച്ചു കഴിഞ്ഞാല്‍ അത് വെട്ടുകയോ വടിക്കുകയോ ചെയ്യുന്നത് കാണാം. എന്നിട്ട് കവിളുകളുടെ അറ്റങ്ങളിലുള്ളത് മാത്രം വളര്‍ത്തുകയും ചെയ്യും. ഇത് ശരിയല്ല. മൂക്കിന്റെ വശങ്ങളില്‍ നിന്ന് താടിയെല്ലുകളുടെ അറ്റം വരെയുള്ള ഭാഗത്ത് മുളക്കുന്ന രോമങ്ങള്‍ താടി തന്നെയാണ്.

അതോടൊപ്പം താടിയെല്ലുകളുടെ താഴ്ഭാഗത്തായി, കഴുത്തിന്റെ മുകള്‍ ഭാഗത്ത് മുളക്കുന്ന രോമങ്ങളും താടിയില്‍ ഉള്‍പ്പെടും. ചുണ്ടുകള്‍ക്ക് താഴെ മുളക്കുന്ന രോമങ്ങളും താടിയില്‍ ഉള്‍പ്പെടുമെന്നാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. (ചിത്രം നോക്കുക)

അറബി ഭാഷയില്‍ മേല്‍ പറഞ്ഞതിനെയെല്ലാം കൂടിയാണ് ‘ലിഹ്യ’ -താടി- എന്ന് പറയുക. അവയൊന്നും വെട്ടുന്നതോ, വടിക്കുന്നതോ അനുവദനീയമല്ല.

<strong>താടി വെറുതെ വിടല്‍ നിര്‍ബന്ധം</strong>

താടി നിലനിര്‍ത്തുക എന്നത് നിര്‍ബന്ധമാണ്. അത് വടിക്കല്‍ നബി -ﷺ- യുടെ സുന്നത്തിനോട് എതിരാകലും, മുന്‍ഗാമികളായ നബിമാരുടെയും സ്വഹാബികളുടെയും സച്ചരിതരായ സലഫുകളുടെയും മാര്‍ഗത്തിന് എതിരാവലുമാണ്.

നബിമാര്‍ താടിയുള്ളവരായിരുന്നുവെന്നതിനുള്ള സൂചന ഖുര്‍ആനില്‍ തന്നെയുണ്ട്. മൂസ -عَلَيْهِ السَّلَامُ- യും ഹാറൂന്‍ -عَلَيْهِ السَّلَامُ- യും തമ്മിലുള്ള സംഭാഷണം പരാമര്‍ശിക്കവെ അല്ലാഹു -تَعَالَى- പറഞ്ഞു:

قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا ﴿٩٢﴾ أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِي ﴿٩٣﴾ قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي ۖ

“അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത്‌? എന്നെ നീ പിന്തുടരാതിരിക്കാന്‍. നീ എന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്‌? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ.” (ത്വാഹ: 92-94)

ആയതിന്റെ വിശദീകരണത്തില്‍ ശൈഖ് മുഹമ്മദ് അല്‍-അമീന്‍ അശ്ശന്‍ഖീതി -رَحِمَهُ اللَّهُ- പറഞ്ഞു: “ഹാറൂന്‍ -عَلَيْهِ السَّلَامُ- പിന്‍പറ്റപ്പെടാന്‍ അര്‍ഹതയുള്ള നബിമാരില്‍ പെട്ടയാളാണ്. സൂറതുല്‍ അന്‍ആമിലെ 84 മുതല്‍ 90 വരെയുള്ള ആയതുകളില്‍ അതിനുള്ള സൂചനയുണ്ട്. മേലെ നല്‍കിയ ആയതിലാകട്ടെ; ഹാറൂന്‍ -عَلَيْهِ السَّلَامُ- ക്ക് വലിയ താടിയുണ്ടായിരുന്നുവെന്ന സൂചനയുമുണ്ട്.

കാരണം അദ്ദേഹം താടി വടിച്ചയാളായിരുന്നെങ്കില്‍ ‘എന്റെ താടിയില്‍ പിടിക്കരുത്’ എന്ന് പറയാന്‍ കഴിയില്ലായിരുന്നു. പിടിക്കാന്‍ മാത്രമുള്ള താടിയില്ലായിരുന്നെങ്കില്‍ മൂസ -عَلَيْهِ السَّلَامُ- ക്ക് താടിയില്‍ പിടിക്കാനും കഴിയില്ലായിരുന്നു.

ഇതില്‍ നിന്നൊരു കാര്യം കൂടി നിനക്ക് മനസ്സിലാക്കാം. താടി വളര്‍ത്തുക എന്നത് ഖുര്‍ആനില്‍ പോലും നമ്മോട് പിന്‍പറ്റണമെന്ന് കല്‍പ്പിക്കപ്പെട്ട കാര്യമാണ്. റസൂലുകളുടെ മര്യാദകളില്‍ പെട്ടതായിരുന്നു അത്.” (അദ്വ്വാഉല്‍ ബയാന്‍: 4/506)

നബി -ﷺ- താടി വളര്‍ത്തണമെന്ന് കല്‍പ്പിച്ച ഹദീഥുകള്‍ അനേകമുണ്ട്. അതില്‍ ചിലത് താഴെ നല്‍കാം.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى»

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ നല്ലവണ്ണം ചെറുതാക്കുക; താടി വെറുതെ വിടുകയും ചെയ്യുക.” (ബുഖാരി: 5893, മുസ്‌ലിം: 259)

‘വെറുതെ വിടുക’ എന്ന് അര്‍ഥം നല്‍കിയത് ‘ഇന്‍ഹകൂ’ (انْهَكُوا) എന്ന അറബി പദത്തിനാണ്. അതിന്റെ വിശാലമായ ഉദ്ദേശം ഹദീഥ് പണ്ഡിതനായ ഇബ്‌നുല്‍ അഥീര്‍ -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ: “താടി വെറുതെ വിടലും, മീശ ചെറുതാക്കുന്നത് പോലെ ചെറുതാക്കാതിരിക്കലുമാണ്. അറബിയില്‍ ഇപ്രകാരം പറയുക ഒരു കാര്യം ധാരാളമായി ഉണ്ടാകുമ്പോഴും, അതില്‍ വര്‍ദ്ധനവ് സംഭവിക്കുമ്പോഴുമാണ്.” (അന്നിഹായ: 3/240)

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ، وَأَوْفُوا اللِّحَى»

ഇബ്‌നു ഉമറില്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീഥില്‍ നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മുശ്രിക്കുകളോട് എതിരാവുക; മീശ നന്നായി ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക.” (മുസ്‌ലിം: 259)

ഈ ഹദീഥില്‍ നബി -ﷺ- ‘അവ്ഫൂ’ (أَحْفُوا) എന്ന പദമാണ് ഉപയോഗിച്ചത്. ധാരാളമായി അധികരിപ്പിക്കുക എന്ന അര്‍ഥം ഈ പദത്തിലുമുണ്ട്. (ലിസാനുല്‍ അറബ്) താടി വടിക്കുകയോ വെട്ടുകയോ ചെയ്യാതെ വെറുതെ വിട്ടാല്‍ മാത്രമേ അത് ധാരാളമാവുകയുള്ളൂ എന്ന് ഈ ഹദീഥില്‍ നിന്നും മനസ്സിലാക്കാം.

ഇമാം അഹ്മദ് ഉദ്ധരിച്ച സുദീര്‍ഘമായ മറ്റൊരു ഹദീസിന്റെ പ്രധാന ഭാഗം ഇപ്രകാരമാണ്.

عَنْ أَبِي أُمَامَةَ قَالَ: خَرَجَ رَسُولُ اللَّهِ -ﷺ- عَلَى مَشْيَخَةٍ مِنَ الْأَنْصَارٍ … فَقُلْنَا: يَا رَسُولَ اللَّهِ إِنَّ أَهْلَ الْكِتَابِ يَقُصُّونَ عَثَانِينَهُمْ وَيُوَفِّرُونَ سِبَالَهُمْ، فَقَالَ النَّبِيُّ -ﷺ-: «قُصُّوا سِبَالَكُمْ، وَوَفِّرُوا عَثَانِينَكُمْ وَخَالِفُوا أَهْلَ الْكِتَابِ» [أحمد، وحسنه]

താടി നരച്ച വൃദ്ധന്മാരായ ചില അന്‍സ്വാറുകള്‍ക്കിടയിലേക്ക് നബി -ﷺ- വന്നു… ഞങ്ങള്‍ പറഞ്ഞു: “വേദക്കാര്‍ അവരുടെ താടി ചെറുതാക്കുകയും, മീശ (വെട്ടാതെ) വെറുതെ വിടുകയും ചെയ്യുന്നു.” നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക. വേദക്കാരോട് എതിരാവുകയും ചെയ്യുക.” (അഹ്മദ്, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

عَنِ ابْنِ عُمَرَ قَالَ: ذَكَرَ رَسُولُ اللَّهِ -ﷺ- المَجُوسَ فَقَالَ: «إِنَّهُمْ يُوفُونَ سِبَالَهُمْ وَيَحْلِقُونَ لِحَاهُمْ، فَخَالِفُوهُمْ»، فَكَانَ ابْنُ عُمَرَ يَسْتَعْرِضُ سُبُلَتَهُ فَيَجُزُّهَا كَمَا تُجَزُّ الشَّاةُ أَوْ يُجَزُّ البَعِيرُ.

ബയ്ഹഖി ഉദ്ധരിച്ച ഇബ്‌നു ഉമറിന്റെ മറ്റൊരു ഹദീഥില്‍ നബി -ﷺ- മജൂസികളെ (അഗ്നിയാരാധകര്‍) സ്മരിച്ചു കൊണ്ട് പറഞ്ഞു: “അവര്‍ തങ്ങളുടെ മീശ വളര്‍ത്തുകയും, താടി വടിക്കുകയും ചെയ്യുന്നവരാണ്. നിങ്ങള്‍ അവരോട് എതിരാവുക.” ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُ- തന്റെ മീശ ആടിന്റെയോ ഒട്ടകത്തിന്റെയോ രോമം മുറിക്കുന്നത് പോലെ മുറിച്ചു കളയാറുണ്ടായിരുന്നു. (ശുഅബുല്‍ ഈമാന്‍: 5/222)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «جُزُّوا الشَّوَارِبَ، وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ നല്ലവണ്ണം മുറിക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക. മജൂസികളോട് എതിരാവുകയും ചെയ്യുക.” (മുസ്‌ലിം: 260)

ഈ ഹദീഥില്‍ നബി -ﷺ- താടി വെറുതെ വിടണമെന്ന് കല്‍പ്പിക്കുന്നതിനായി ‘അര്‍ഖൂ’ (أَرْخُوا) എന്ന പദമാണ് ഉപയോഗിച്ചത്. വ്യത്യസ്ത ഹദീഥുകളില്‍ വന്ന ഇത്തരം പദങ്ങളെയെല്ലാം ഒരുമിപ്പിച്ചതിന് ശേഷം ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “താടി വളര്‍ത്തുന്നതിന്റെ വിഷയത്തില്‍ അഞ്ചു പദങ്ങള്‍ വന്നിട്ടുണ്ട്. അവയെല്ലാം താടി അതിന്റെ അവസ്ഥയില്‍ വെറുതെ വിടണമെന്നാണ് അറിയിക്കുന്നത്. ഹദീഥിന്റെ പദങ്ങളുടെയെല്ലാം ബാഹ്യാര്‍ഥം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.” (ശര്‍ഹു മുസ്‌ലിം: 3/151)

മേലെ നല്‍കിയ ഹദീഥുകളിലെല്ലാം നബി -ﷺ- താടി വെറുതെ വിടണമെന്ന് കല്‍പ്പിച്ചിരിക്കുന്നു. റസൂലുല്ല -ﷺ- ഒരു കാര്യം കല്‍പ്പിച്ചാല്‍ അത് യാതൊരു വിസമ്മതവുമില്ലാതെ, എതിരഭിപ്രായമോ മറുപടിയോ ഇല്ലാതെ അനുസരിക്കുകയെന്നതാണ് ഓരോ മുസ്‌ലിമിന്റെയും നിലപാട്.

إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥١﴾

“തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ മുഅമിനീങ്ങളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.” (നൂര്‍: 24)

റസൂലുല്ലയുടെ -ﷺ- വാക്കുകള്‍ കേട്ടതിന് ശേഷം അത് അനുസരിക്കാതിരിക്കുന്നതും, അതിനെ തള്ളിക്കളയുന്നതും ധിക്കാരികളായ യഹൂദരുടെ സ്വഭാവമാണ്. അല്ലാഹു -تَعَالَى-  പറഞ്ഞു:

مِّنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا

“യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്നാ വഅസൈനാ (ഞങ്ങള്‍ കേട്ടിരിക്കുന്നു; ധിക്കരിച്ചിരിക്കുന്നു) എന്നും അവര്‍ പറയുന്നു.” (നിസാഅ്: 46)

നബി -ﷺ- യുടെ കല്‍പ്പനകള്‍ക്ക് എതിരാവുക എന്നതാകട്ടെ, വളരെ ഗൗരവമുള്ള തിന്മയും അപരാധവുമാണ്.

അല്ലാഹു -تَعَالَى- പറയുന്നു:

فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴿٦٣﴾

“ആകയാല്‍ അവിടുത്തെ (റസൂലിന്റെ) കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ഫിത്‌നയും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.” (നൂര്‍: 63)

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലിനോട് എതിര്‍ത്ത് നില്‍ക്കുകയും, മുഅമിനീങ്ങളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! ” (നിസാഅ്: 115)

മേലെ നല്‍കിയ നബി -ﷺ- യുടെ കല്‍പ്പനകള്‍ക്ക് പുറമെ അവിടുത്തെ പ്രവൃത്തിയില്‍ നിറഞ്ഞു നിന്ന സുന്നത്തുകളിലൊന്ന് കൂടിയാണ് താടി വളര്‍ത്തല്‍. റസൂലിനോട് സ്നേഹമുള്ള ആര്‍ക്കാണ് അവിടുത്തോട് സാദൃശ്യമുള്ളവരാകാന്‍ ആഗ്രഹമില്ലാതിരിക്കുക? ഈമാനിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങളിലൊന്നാണല്ലോ അത്?!

قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾

“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ‘ഗഫൂറും’ (ഏറെ പൊറുക്കുന്നവനും) ‘റഹീമു’മത്രെ (അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവന്‍)  .” (ആലു ഇംറാന്‍: 31)

നബി -ﷺ- യുടെ രൂപം വിശദീകരിച്ച പല സ്വഹാബികളും അവിടുത്തേക്കുണ്ടായിരുന്ന മനോഹരമായ താടിയെ കുറിച്ച് കൂടി വര്‍ണ്ണിച്ചിട്ടുണ്ട്.

عَنْ جَابِرِ بْنِ سَمُرَةَ قَالَ: «كَانَ رَسُولُ اللَّهِ –ﷺ- … كَثِيرَ شَعْرِ اللِّحْيَةِ»

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ക്ക് ധാരാളം താടിയുണ്ടായിരുന്നു.” (മുസ്‌ലിം: 2344)

عَنْ جَابِرِ بْنِ سَمُرَةَ قَالَ: كَانَ رَسُولُ اللَّهِ -ﷺ- كَثَّرَ. يَعْنِي الشَّعْرَ وَاللِّحْيَةَ. قَالَ عُبَيْدُ اللَّهِ: كَثِيرُ شَعْرِ اللِّحْيَةِ.

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- തന്നെ പറയുന്നു: “നബി -ﷺ- ധാരാളം താടിയും മുടിയുമുള്ളവരായിരുന്നു.” (ഇബ്‌നു സഅ്ദിന്റെ ത്വബഖാതുല്‍ കുബ്റ: 1/134)

عَنْ عَلِيٍّ، قَالَ: «كَانَ رَسُولُ اللَّهِ -ﷺ- … عَظِيمَ اللِّحْيَةِ»

അലി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യെ വിശേഷിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “നബി -ﷺ- … ക്ക് വളരെ വലിയ താടിയുണ്ടായിരുന്നു.” (അഹ്മദ്: 946)

عَنْ عَلِيٍّ، قَالَ: «كَانَ رَسُولُ اللَّهِ -ﷺ- … كَثَّ اللِّحْيَةِ»

മറ്റൊരു ഹദീഥില്‍ അലി -رَضِيَ اللَّهُ عَنْهُ- അവിടുത്തേക്ക് “തിങ്ങിയ താടിയുണ്ടായിരുന്നു” എന്നും വിശേഷിപ്പിച്ചത് കാണാം.

എന്തിനധികം?! നിസ്കാരത്തില്‍ നബി -ﷺ- ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അവിടുത്തെ താടി ഇളകുന്നതില്‍ നിന്നായിരുന്നു സ്വഹാബികള്‍ മനസ്സിലാക്കിയത്.

عَنْ أَبِي مَعْمَرٍ، قَالَ: سَأَلْنَا خَبَّابًا أَكَانَ النَّبِيُّ -ﷺ- يَقْرَأُ فِي الظُّهْرِ وَالعَصْرِ؟ قَالَ: نَعَمْ، قُلْنَا: بِأَيِّ شَيْءٍ كُنْتُمْ تَعْرِفُونَ؟ قَالَ: «بِاضْطِرَابِ لِحْيَتِهِ»

അബൂ മഅ്മര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഞാന്‍ (സ്വഹാബിയായ) ഖബ്ബാബിനോട് ചോദിച്ചു: “നബി -ﷺ- ദ്വുഹ്ര്‍-അസ്വര്‍ നിസ്കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നോ?” അദ്ദേഹം പറഞ്ഞു: “അതെ.” ഞാന്‍ ചോദിച്ചു: “നിങ്ങള്‍ക്കെങ്ങനെ അത് മനസ്സിലായി? (കാരണം നബി -ﷺ- ഈ നിസ്കാരങ്ങളില്‍ ഉറക്കെ ഓതാറില്ലായിരുന്നല്ലോ?)” ഖബ്ബാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അദ്ദേഹത്തിന്റെ താടി ഇളകാറുണ്ടായിരുന്നു; അതില്‍ നിന്നാണ് (ഞങ്ങള്‍ മനസ്സിലാക്കിയത്).” (ബുഖാരി: 760)

ഈ ഹദീഥില്‍ നിന്ന് നബി -ﷺ- യുടെ താടി വളരെ നീളമുള്ളതായിരുന്നെന്ന് മനസ്സിലാക്കാം. കാരണം വളരെ ചെറിയ താടിയാണെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കാണാവുന്ന രൂപത്തില്‍ അത് ഇളകുകയില്ല.

മാത്രവുമല്ല, നബി -ﷺ- യുടെ താടി ഇളകിയിരുന്നെന്നാണ് ഹദീഥിലുള്ളത്. താടി ഇളകണമെങ്കില്‍ കുറച്ചധികം നീളം വേണം. തൊലിയോട് ഒട്ടിയ രൂപത്തിലാണെങ്കില്‍ താടി ഇളകുകയില്ല. വല്ലാഹു അഅ്ലം.

ചുരുക്കത്തില്‍, റസൂല്‍ -ﷺ- താടി വെറുതെ വിടാന്‍ കല്‍പ്പിച്ചിരിക്കുന്നു; അവിടുത്തെ കല്‍പ്പനകളെ ഒരു മുസ്‌ലിമിനെങ്ങനെയാണ് തള്ളിക്കളയാന്‍ സാധിക്കുക?!

അവിടുന്ന് വലിയ താടിയുള്ളവരായിരുന്നു; അവിടുത്തെ സ്നേഹിക്കുന്ന മുസ്‌ലിമിനെങ്ങനെയാണ് തന്റെ നേതാവിന്റെ രൂപം സ്വീകരിക്കാതിരിക്കാന്‍ കഴിയുക?!

എന്നാല്‍ -ഇന്നാലില്ലാഹ്- മുസ്‌ലിമീങ്ങള്‍! -അല്ല! അവരിലെ നേതാക്കള്‍-; നബി -ﷺ- യുടെ ഈ സുന്നത്തിനെ പരിഹസിച്ചു തുടങ്ങിയിരിക്കുന്നു! അവര്‍ക്കിത് തടവറയായും പ്രാകൃതമായും അനുഭവപ്പെട്ടിരിക്കുന്നു.

അല്ലാഹുവിന്റെ റസൂല്‍ അവരില്‍ നിന്ന് വിദൂരം വിദൂരമകന്നിരിക്കുന്നു!

മുസ്‌ലിമീങ്ങളും മുഅ്മിനീങ്ങളും അവരില്‍ നിന്ന് ഓടിയകന്നിരിക്കുന്നു!

നബി -ﷺ- മാത്രമാണ് ഈ സുന്നത്ത് പാലിച്ചിരുന്നതെന്നാണോ നീ കരുതിയിരിക്കുന്നത്?! നിനക്ക് തെറ്റി!

അവിടുത്തെ പിന്‍പറ്റിയ സ്വഹാബികളുടെയും സലഫുകളുടെയും മുറിയാത്ത മാതൃകയായിരുന്നു ഇത്. അവരിലൊരാള്‍ക്കും ഇതൊരു പ്രാകൃതമായ അടയാളമായി തോന്നിയില്ല. ഇതാ അവരുടെ ചരിത്രത്തില്‍ നിന്നൊരു ചെറുഭാഗം. സത്യം അന്വേഷിക്കുന്നവര്‍ക്കും നന്മ ആഗ്രഹിക്കുന്നവര്‍ക്ക് അത് ധാരാളം മതിയായതാണ്.

സ്വഹാബികളുടെ നേതാവായിരുന്ന, ഇസ്‌ലാമിലെ ഒന്നാമത്തെ ഖലീഫയായിരുന്ന അബൂബക്ര്‍ അസ്സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ-! അദ്ദേഹത്തിന്റെ താടിയെ കുറിച്ച് ചിലര്‍ വര്‍ണ്ണിച്ചത് നോക്കൂ!

عَنْ أَبِي جَعْفَرٍ الأَنْصَارِيِّ قَالَ: «رَأَيْتُ أَبَا بَكْرٍ الصِّدِّيقَ، وَرَأْسُهُ وَلِحْيَتُهُ كَأَنَّهُمَا جَمْرُ الغَضَا»

അബൂ ജഅ്ഫര്‍ അല്‍-അന്‍സ്വാരി -رَحِمَهُ اللَّهُ- പറഞ്ഞു: “അബൂ ബക്ര്‍ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിനെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തലമുടിയും താടിയും ജ്വലിക്കുന്ന അഗ്നി പോലെയുണ്ടായിരുന്നു.” (ഇബ്‌നു സഅ്ദ്: 3/134)

ജ്വലിക്കുന്ന അഗ്നി പോലെയുണ്ടായിരുന്നു എന്നു പറയാന്‍ കാരണം; അദ്ദേഹം തന്റെ താടി കടുത്ത ചുവപ്പു നിറമാക്കാറുള്ളത് കൊണ്ടായിരുന്നു. വല്ലാഹു അഅ്ലം.

عَنْ أَنَسٍ خَادِمِ النَّبِيِّ -ﷺ- قَالَ: «قَدِمَ النَّبِيُّ –ﷺ- وَلَيْسَ فِي أَصْحَابِهِ أَشْمَطُ غَيْرَ أَبِي بَكْرٍ، فَغَلَفَهَا بِالحِنَّاءِ، وَالكَتَمِ»

അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- (മദീനയിലേക്ക്) വരുന്ന സന്ദര്‍ഭത്തില്‍ നര കയറിത്തുടങ്ങിയ ഒരു സ്വഹാബിയും അവിടുത്തെ അനുയായി വൃന്ദത്തില്‍ ഇല്ലായിരുന്നു; അബൂബക്ര്‍ ഒഴികെ. അദ്ദേഹമാകട്ടെ; തന്റെ നര മൈലാഞ്ചി കൊണ്ടും ‘കതമ്’ (ഇംഗ്ലീഷില്‍ ഇന്‍ഡിഗോ എന്നും, മലയാളത്തില്‍ നീലയമരി എന്നും പറയപ്പെടാറുള്ള ഒരു ചെടി) കൊണ്ടും നിറം കൊടുക്കാറുണ്ടായിരുന്നു.” (ബുഖാരി: 3919)

ഉമര്‍ -رَضِيَ اللَّهُ عَنْهُ-! അദ്ദേഹത്തിന് തിങ്ങിയ താടിയുണ്ടായിരുന്നതായി ചരിത്രകാരന്മാരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അസാകിര്‍ അദ്ദേഹത്തിന്റെ ‘താരീഖിലും’ (പേ 16), ഇബ്‌നു ഹജര്‍ സ്വഹാബികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘അല്‍-ഇസ്വാബ’യിലും ഇക്കാര്യം വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ താടി നല്ല ചുവന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഉഥ്മാനു ബ്നു അഫ്ഫാന്‍ -رَضِيَ اللَّهُ عَنْهُ- വിന്റെ കാര്യവും ഇപ്രകാരം തന്നെ. ഇബ്‌നു അസാകിറും (താരീഖ്: 17), ഹാഫിദ്വ് ഇബ്‌നു ഹജറും (ഇസ്വാബ: 2/455) അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ താടി വളരെ നീളമുള്ളതായിരുന്നു എന്ന് അബ്ദുല്ലാഹി ബ്നു ശദ്ദാദ് -رَحِمَهُ اللَّهُ- എന്ന താബിഇയും വിവരിച്ചിട്ടുണ്ട്. (മുഅ്ജമുല്‍ കബീര്‍: 1/75)

അലി -رَضِيَ اللَّهُ عَنْهُ- വിനെ കുറിച്ചും സമാനമായ രീതിയില്‍ പറയപ്പെട്ടിട്ടുണ്ട്. സുയൂത്വി അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: “അലി -رَضِيَ اللَّهُ عَنْهُ- വളരെ വലിയ താടിയുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് തോളുകളിലേക്കും അത് നിറഞ്ഞു നിന്നിരുന്നു. വെളുത്ത് പഞ്ഞി പോലെ തോന്നിക്കുമായിരുന്നു അദ്ദേഹത്തിന്റെ താടി.” (താരീഖുല്‍ ഖുലഫാഅ്: 198)

അലി -رَضِيَ اللَّهُ عَنْهُ- വിനെ നേരിട്ടു കണ്ട ഇമാം ശഅ്ബിയും ഇപ്രകാരം പറഞ്ഞിട്ടുണ്ട്. (മുസ്വന്നഫ് ഇബ്നി അബീ ശൈബ: 8/256) അലി -رَضِيَ اللَّهُ عَنْهُ- വിനെ പോലെ വിശാലമായ താടിയുള്ള മറ്റൊരാളെയും താന്‍ കണ്ടിട്ടില്ലെന്ന് ഇസ്മാഈല്‍ ബ്നു ആമിര്‍ പറഞ്ഞതായും വന്നിട്ടുണ്ട്. (ഇബ്‌നു സഅ്ദിന്റെ ത്വബഖാത്: 3/66)

സ്വഹാബികള്‍ പൊതുവെ താടിയുള്ളവരായിരുന്നു. താടിയില്ലാത്തവര്‍; ശാരീരിക പ്രകൃതി കാരണത്താല്‍ താടി വരാത്തവര്‍ അവര്‍ക്കിടയില്‍ ‘ഒറ്റപ്പെട്ടു’. വലിയ വ്യക്തിയായിട്ടും താടിയില്ലാതെ വരുന്നത് ഒരു കുറവായാണ് അവര്‍ കണ്ടത്.

ഖയ്സ് ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി അത്തരക്കാരില്‍ പെട്ട ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു താടി രോമം പോലുമില്ലായിരുന്നു. ഖയ്സിന്റെ -رَضِيَ اللَّهُ عَنْهُ- ചരിത്രം രേഖപ്പെടുത്തിയ പലരും അക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. (ത്വബഖാത്/ഹുമൈദി: 6/52-53, ഇസ്വാബ/ഹാഫിദ്വ്: 5/360)

ഖയ്സിന്റെ ഈ പ്രകൃതം കണ്ട് അന്‍സ്വാരികള്‍ തമാശയായി പറയാറുണ്ടായിരുന്നു: “നമ്മുടെ പണമെടുത്ത് ഖയ്സിന് കുറച്ച് താടി വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ട്!” (ഇസ്വാബ/ഹാഫിദ്വ്: 5/360)

താടി വാങ്ങി ‘ഫിറ്റു’ ചെയ്യുന്നത് അനുവദനീയമാണെന്ന് ആരും ഈ അഥറില്‍ നിന്ന് മനസ്സിലാക്കേണ്ടതില്ല. അവര്‍ -സ്വഹാബികള്‍- തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയും, കൂട്ടത്തിലൊരു സഹോദരന് താടി വരാത്തതിലുള്ള പ്രയാസം പറയുകയും ചെയ്തുവെന്ന് മാത്രം.

എന്നാല്‍ -സുബ്ഹാനല്ലാഹ്!- ഇന്ന് കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു! താടി വെച്ചവന് ആളുകള്‍ പണമെടുത്ത് നീട്ടുന്നു; ‘പോയി വടിക്കെടാ’ എന്നാണവന്റെ കല്‍പ്പന!

താടി രോമങ്ങള്‍ നോക്കി അവന്റെ ഉമ്മയും പെങ്ങന്മാരും ഭയപ്പെടുന്നു; അറപ്പും വെറുപ്പും പ്രകടിപ്പിക്കുന്നു! കൂട്ടുകാര്‍ ‘ബിന്‍ ലാദനെ’ന്നും തീവ്രവാദിയെന്നും വിളിക്കുന്നു! ഇതിനെല്ലാം എരിവ് കൂട്ടാനായി ‘മുസ്‌ലിം മേലാളന്മാരും കാരണവരും’ ലേഘനങ്ങളെഴുതിയും പ്രസംഗങ്ങള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നു!

അല്ലാഹുവിനോടല്ലാതെ മറ്റാരോട് ആവലാതി ബോധിപ്പിക്കാന്‍!

നബി -ﷺ- യുടെയും സ്വഹാബത്തിന്റെയും സുന്നത്താണ് താടിയെന്നതിനെല്ലാം പുറമെ മനുഷ്യന്റെ ശുദ്ധ പ്രകൃതിയില്‍ പെട്ട, -ശ്രദ്ധിക്കുക! പ്രാകൃതമല്ല; പ്രകൃതിപരം!- നടപടിയാണ് താടി വളര്‍ത്തല്‍. പ്രകൃതിയില്‍ നിന്നകന്ന ചിലര്‍ക്കെല്ലാം താടി പ്രാകൃതമായെങ്കിലും മനുഷ്യനില്‍ പ്രകൃത്യാ നിലനില്‍ക്കേണ്ട ശുദ്ധിയായാണ് താടിയെ നബി -ﷺ- വിശേഷിപ്പിച്ചത്.

عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللَّهِ -ﷺ-: «عَشْرٌ مِنَ الْفِطْرَةِ: قَصُّ الشَّارِبِ، وَإِعْفَاءُ اللِّحْيَةِ، وَالسِّوَاكُ، وَاسْتِنْشَاقُ الْمَاءِ، وَقَصُّ الْأَظْفَارِ، وَغَسْلُ الْبَرَاجِمِ، وَنَتْفُ الْإِبِطِ، وَحَلْقُ الْعَانَةِ، وَانْتِقَاصُ الْمَاءِ» قَالَ زَكَرِيَّا: قَالَ مُصْعَبٌ: وَنَسِيتُ الْعَاشِرَةَ إِلَّا أَنْ تَكُونَ الْمَضْمَضَةَ.

അവിടുന്ന് പറഞ്ഞു: “പത്ത് കാര്യങ്ങള്‍ ശുദ്ധ പ്രകൃതിയില്‍ പെട്ടതാണ്; മീശ ചെറുതാക്കലും താടി വെറുതെ വിടലും പല്ലു തേക്കല്‍, മൂക്കില്‍ വെള്ളം കയറ്റി കഴുകല്‍, നഖം വെട്ടല്‍, വിരല്‍ കൂടിച്ചേരുന്നിടം കഴുകല്‍, കക്ഷത്തിലെ രോമങ്ങള്‍ പറിക്കല്‍, ഗുഹ്യഭാഗത്തെ രോമം വടിക്കല്‍, (മലമൂത്ര വിസര്‍ജ്യം) വെള്ളം കൊണ്ട് കഴുകല്‍.” ഹദീഥിന്റെ നിവേദകരിലൊരാള്‍ പറഞ്ഞു: പത്താമത്തെ കാര്യം ഞാന്‍ മറന്നു പോയി. വായില്‍ വെള്ളം കയറ്റി കൊപ്ലിക്കലാകാനാണ് കൂടുതല്‍ സാധ്യത. (മുസ്‌ലിം: 261)

മേല്‍ കൊടുത്ത ഹദീഥ് നോക്കൂ! അതില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ കാര്യങ്ങളും തന്നെ ഒരു മനുഷ്യന്റെ ശുദ്ധിയുടെയും വൃത്തിയുടെയും ‘പ്രകൃതിപരതയുടെ’യും അടയാളങ്ങളാണ്. അവ ഒഴിവാക്കിയവനാണ് ‘പ്രാകൃതന്‍’. നഖം വെട്ടാതെയും, കക്ഷത്തിലെ രോമം കളയാതെയും, ഗുഹ്യഭാഗത്തെ രോമം വടിക്കാതെയും വിട്ട ഒരു മനുഷ്യനല്ലേ പ്രാകൃതന്‍! താടി ഒഴിവാക്കിയവനും അതു പോലെ തന്നെ.

അതെ! യഥാര്‍ഥത്തില്‍ അവനാണ് പ്രാകൃതന്‍!

<strong>പണ്ഡിതന്മാര്‍ പറഞ്ഞതെന്ത്...?</strong>

ഖുര്‍ആനില്‍ നിന്നും ഹദീഥുകളിലും നിന്നും സ്വഹാബികളുടെ ജീവിത ക്രമത്തില്‍ നിന്നും നാം എടുത്തു നല്‍കിയ ധാരാളക്കണക്കിന് തെളിവുകള്‍ -ബഹുമാന്യ സഹോദരാ!- നീ കണ്ടു കഴിഞ്ഞു. അവയെല്ലാം -അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന- ഏതൊരാള്‍ക്കും മതിയായ തെളിവുകളാണ്. ഇനി മുതല്‍ തന്റെ താടി മുറിച്ചു കളയാതിരിക്കാനും, വടിക്കാതിരിക്കാനും അതവനെ ശക്തമായി പ്രേരിപ്പിക്കാതിരിക്കില്ല.

എന്നാല്‍, സുന്നത്തിനോട് വിമുഖതയും അത് പിന്‍പറ്റുന്നതില്‍ മടിയും വെച്ചു പുലര്‍ത്തുന്നവര്‍ പിന്നീടും പറയും: ഇതൊക്കെ കേവലം സുന്നത്തുകളല്ലേ? അവ ചെയ്താല്‍ കൂലിയുണ്ടെങ്കിലും ചെയ്തില്ലെങ്കില്‍ തെറ്റൊന്നുമില്ലല്ലോ?!

അവരെ ഓര്‍മ്മിപ്പിക്കുന്നതിനും താക്കീത് ചെയ്യുന്നതിനുമായി, ഖുര്‍ആനിലും സുന്നത്തിലും വിവരമുള്ള മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരുടെ ചില ഉദ്ധരണികള്‍ കൂടി നല്‍കട്ടെ. -അല്ലാഹു എനിക്കും നിനക്കും അവനെ അനുസരിക്കാനുള്ള തൗഫീഖ് പ്രധാനം ചെയ്യുകയുമാവട്ടെ-.

ആമുഖമായി പറയട്ടെ: താടി വടിക്കുന്നത് ഹറാമാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇജ്മാഇലായിട്ടുണ്ട്. പ്രത്യേകിച്ച് മുന്‍ഗാമികളായ പണ്ഡിതന്മാര്‍. അവരില്‍ ചിലര്‍ താടി വടിക്കുന്നത് ‘കറാഹതാ’ണെന്ന് പറഞ്ഞിട്ടുണ്ടെന്നത് നിന്നെ തെറ്റിദ്ധരിപ്പിക്കാതിരിക്കട്ടെ.

സാധാരണ -ആധുനിക ഫിഖ്ഹില്‍- കറാഹത് എന്ന പദം ‘ചെയ്താല്‍ കുറ്റമില്ലാത്ത, ഒഴിവാക്കിയാല്‍ പ്രതിഫലമുള്ള കാര്യങ്ങളെ’ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറുള്ളതെങ്കിലും മുന്‍ഗാമികള്‍ ഹറാം എന്ന അര്‍ഥത്തില്‍ ‘ചെയ്താല്‍ ശിക്ഷയുള്ള, ഒഴിവാക്കിയാല്‍ പ്രതിഫലമുള്ളത്’ എന്ന ഉദ്ദേശത്തില്‍ ഉപയോഗിച്ചിരുന്നു.

അതായത് താടി വടിക്കല്‍ ‘കറാഹതാണെ’ന്ന് അവരില്‍ ചിലര്‍ പറഞ്ഞത് ഹറാം എന്ന അര്‍ഥത്തിലാണ്. ‘ഉസ്വൂലുല്‍ ഫിഖ്ഹി’ല്‍ ഇക്കാര്യം വളരെ പ്രസിദ്ധമാണ്. തെളിവുകളുദ്ധരിച്ച് ആ വിഷയം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ഈ ലേഖനം ഇനിയും ദൈര്‍ഘ്യമുള്ളതാക്കുമെന്നതിനാല്‍ അതിന് മുതിരുന്നില്ല.

മഹാപണ്ഡിതനായ ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- താടി വടിക്കല്‍ അനുവദനീയമല്ലെന്നതില്‍ പണ്ഡിതന്മാര്‍ക്ക് ‘ഇജ്മാഅ്’ -ഏകാഭിപ്രായം- ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (മറാതിബുല്‍ ഇജ്മാഅ്: 157)

ഇസ്‌ലാമിന്റെ പ്രമാണങ്ങളിലൊന്നാണ് ഇജ്മാഅ് എന്നത് കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാരെല്ലാം ഒരുമിച്ചെന്നാണ് അതിന്റെ അര്‍ഥം. മനസ്സിന് രോഗമുള്ള ചിലര്‍ ഇതിനെതിരെ പറഞ്ഞിട്ടുണ്ടെന്നത് -അവരാകട്ടെ ആധുനിക ഇഖ്വാനികളുമാണ്- ഈ ഇജ്മാഇനെ ഇല്ലാതെയാക്കുന്നില്ല എന്ന് കൂടി ഓര്‍ക്കുക.

ശൈഖ് അല്‍-മഅ്സ്വൂമി -رَحِمَهُ اللَّهُ- പറഞ്ഞു: “ഫ്രെഞ്ചുകാരും അവരെ പോലെയാകാന്‍ ശ്രമിക്കുന്ന -തങ്ങളും മുസ്‌ലിമീങ്ങളാണെന്ന് അവകാശപ്പെടുന്ന ചിലരും- ചെയ്യുന്നത് പോലെ, താടി വടിക്കുകയെന്നതും പറിച്ചു കളയുകയെന്നതും ഹറാമാണ്… നാല് മദ്ഹബുകളുടെയും അഭിപ്രായം അതാണ്.” (അഖ്ദുല്‍ ജൗഹറിസ്സമീന്‍: 167)

അതായത് നാല് മദ്ഹബുകളുടെയും -ഹനഫി-മാലികി-ശാഫിഇ-ഹമ്പലി- വ്യത്യാസമില്ലാതെ എല്ലാ മദ്ഹബുകളുടെയും അഭിപ്രായം ഇതാണ്. ‘ഞങ്ങള്‍ മദ്ഹബ് പിന്‍പറ്റുന്നവരും, നിങ്ങള്‍ ഇമാമീങ്ങളെ തള്ളിയവരുമാണെ’ന്ന് നാഴികക്ക് നാല്‍പ്പത് വട്ട മുക്രയിടുന്ന സമസ്തക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക! അവരില്‍ പലതിന്റെയും താടിയൊന്ന് തൊട്ടു പരിശോധിക്കുകയും ചെയ്യുക!

മഹ്മൂദ് അസ്സുബ്കി പറഞ്ഞു: “താടി വടിക്കുകയെന്നത് മുജ്തഹിദീങ്ങളായ -ഗവേഷണ യോഗ്യരായ- നാല് മദ്ഹബിന്റെ ഇമാമീങ്ങളുടെ അടുക്കലും ഹറാമാണ്.” (മന്‍ഹലുല്‍ അദ്ബ്: 1/186)

ഇമാം ശാഫിഈ -رَحِمَهُ اللَّهُ- താടി വടിക്കുന്നത് ഹറാമാണെന്നത് തന്നെ വ്യക്തമായിട്ടുണ്ട്. (തുഹ്ഫതുല്‍ മുഹ്താജ്: 9/376)

ശാഫിഈ പണ്ഡിതന്മാരില്‍ പ്രമുഖനായ അബൂ ശാമഃ -رَحِمَهُ اللَّهُ- പറഞ്ഞു: “താടി വടിക്കുന്ന ചിലര്‍ പുതുതായി കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു. മജൂസികളെക്കാള്‍ കഷ്ടമാണ് ഇവരുടെ കാര്യം. കാരണം മജൂസികള്‍ താടി വെട്ടുകയേ ഉള്ളൂ; വടിക്കാറില്ലായിരുന്നു.” (ഫത്ഹ്: 10/351)

മേല്‍ നല്‍കിയ ഖുര്‍ആനിക ആയത്തുകളിലും ഹദീസുകളിലും പണ്ഡിത വചനങ്ങളിലും സത്യം അന്വേഷിക്കുന്ന ഒരു മുസ്‌ലിമിന് മതിയായ തെളിവുകള്‍ ഉണ്ട്. അല്ലാഹു -تَعَالَى- എന്നെയും നിന്നെയും സത്യത്തിലേക്ക് നയിക്കുകയും, അത് പിന്‍പറ്റാന്‍ തൌഫീഖ് നല്‍കുകയും ചെയ്യട്ടെ.

ബാറകല്ലാഹു ഫീകും.

كَتَبَهُ: الأَخُ الفَقِيرُ إِلَى عَفْوِ رَبِّهِ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ -غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-.

وَهِيَ فِي الأَصْلِ رِسَالَةٌ كَتَبَهَا الشَّيْخُ عَلِيّ بْنُ أَحْمَدَ بْنُ حَسَنٍ الرَّازِحِيُّ -حَفِظَهُ اللَّهُ تَعَالَى وَرَعَاهُ-، سَمَّاهَا (الجَامِعُ فِي أَحْكَامِ اللِّحْيَةِ)، وَقَدَّمَ لَهَا الشََّيْخُ العَلَّامَةُ المُحَدِّثُ مُقْبِلُ بْنُ هَادِي الوَادِعِيّ -رَحِمَهُ اللَّهُ تَعَالَى رَحْمَةً وَاسِعَةً-، وَفِيهَا -أَعْنِي: التَّرْجُمَةَ- بَعْضُ الإِضَافَاتِ وَالزِّيَادَاتِ، وَهِيَ قَلِيلَةٌ جِداًّ، وَاللَّهُ المُوَفِّقُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

11 Comments

  • جزاكم الله خيرا
    بارك الله فيكم

  • അസ്സലാമു അലൈകും വറഹ്മതുല്ലാഹ്,
    ഇനിയും ഒരു പാട് അറിവുകൾ നൽകുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നു ദുആ ചെയ്യുന്നു. ഇപ്പോൾ കൂടുതൽ രോഗാതുരമാണല്ലോ പ്രത്യേകിച്ച് മുസ് ലിം സമുദായം, അതു കൊണ്ട് നമ്മുടെ ഭക്ഷ്യ സംസ്കാരം എങ്ങനെയായിരിക്കണം എന്നുള്ള ഒരു വിശദമായ ലേഖനം പ്രതീക്ഷിക്കുന്നു. അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ-ആമീൻ.

  • وأنتم فجزاكم الله خيرا

  • ഇല്ല. അതില്‍ മുഖം വ്യക്തമല്ല. അത്തരം ചിത്രങ്ങള്‍ തസ്വ്വീറില്‍ പെടില്ല.

  • ഇതിന്‍റെ ടൈറ്റിലില്‍ ഉള്ള ചിത്രം ഫോട്ടോയില്‍ ഉള്‍പ്പെടില്ലേ?

  • വ അലൈക്കസ്സലാം വ റഹ്മതുല്ലാഹ്…

    ജസാകുമുല്ലാഹു ഖൈറന്‍. താങ്കളുടെ പ്രാര്‍ത്ഥനക്ക് നന്ദി.

    മസ്ജിദുകളിലോ മറ്റോ വിതരണം ചെയ്യുന്നതിന് വേണ്ടി പ്രിന്‍റ് ചെയ്യാം. പ്രചരിപ്പിക്കാം.

    എന്നാല്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമ്പോള്‍ സൈറ്റ് അഡ്രസ്‌ ഷെയര്‍ ചെയ്യുക. അതില്‍ പല നന്മകളും ഉണ്ട്. ഉദാഹരണത്തിന്; വായനക്കാരന് സംശയങ്ങളുണ്ടെങ്കില്‍ അത് എഴുതിയവരോട് തന്നെ ചോദിക്കാം. വിഷയവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍ സൈറ്റില്‍ സൌകര്യമുണ്ട്. സോഷ്യല്‍ മീഡിയ തര്‍ക്കങ്ങള്‍ക്ക് ഇത്തരം ലേഖനങ്ങള്‍ കാരണമാവില്ല.

    ഇതും ഇതല്ലാത്ത മറ്റു ചില നന്മകളും ഉദ്ദേശിച്ചു കൊണ്ടാണ് ലേഖനങ്ങള്‍ കോപ്പി ചെയ്ത് പ്രചരിപ്പിക്കരുത് എന്ന് നിബന്ധന വെച്ചിരിക്കുന്നത്.

    ബാറകല്ലാഹു ഫീകും.

  • Assalamu Alaikum

    Alhamdulillah, orupad nalla arivugal vaayikaan kayinjadil Allahuvine sthudikunnu. Adupole itaram detailed classugal haqqode koodi eyudunna ningale polullavare Allahu anugrahikatte … Aameen

    Qstn: Leganangal maatam varuthaade pdf aayi share cheyyunnadil virodamundo..???

Leave a Comment