عَنْ عُمَرَ بْنِ الخَطَّابِ قَالَ : قَالَ رَسُولُ اللَّهِ -ﷺ-: « إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا وَغَرَبَتِ الشَّمْسُ فَقَدْ أَفْطَرَ الصَّائِمُ »

ഉമര്‍ ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു.” (ബുഖാരി:1954, മുസ്‌ലിം:1100)

“നോമ്പുകാരന്‍ നോമ്പ് മുറിച്ചു കഴിഞ്ഞു” എന്ന നബി-ﷺ-യുടെ വാക്കിനെ സംബന്ധിച്ച് ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: “അതായത് നോമ്പുകാരന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും, വെള്ളം കുടിച്ചില്ലെങ്കിലും (ഈ സമയമാവുന്നതോടെ) നോമ്പ് മുറിച്ചവനെ പോലെയായി.” (ജാമിഉല്‍ ഉസൂല്‍:6/372)

ഇമാം നവവി പറഞ്ഞു: “അവന്റെ നോമ്പ് അവസാനിക്കുകയും, അവനെ ഇനി നോമ്പുകാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഇതിന്റെ ഉദ്ദേശം. കാരണം സൂര്യന്‍ അസ്തമിക്കുന്നതോടെ പകല്‍ അവസാനിക്കുകയും, രാത്രി ആരംഭിക്കുകയും ചെയ്തു. രാത്രി സമയമാകട്ടെ, നോമ്പിന്റെ സന്ദര്‍ഭവുമല്ല. “രാത്രി മുന്നിട്ടു വരികയും, പകല്‍ പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍” എന്നിങ്ങനെ മൂന്ന് അടയാളങ്ങള്‍ നബി -ﷺ- പറഞ്ഞതിന്റെ പിന്നിലുള്ള കാരണമെന്നോണം പണ്ഡിതന്മാര്‍ പറഞ്ഞു: ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് സംഭവിച്ചാല്‍ ബാക്കി രണ്ട് കാര്യങ്ങളും അതിനോടൊപ്പം എന്തായാലും സംഭവിക്കും.

എന്നിട്ടും നബി -ﷺ- അവ ഒരുമിപ്പിച്ചത് ഏതെങ്കിലും താഴ്വാരത്തിലോ മറ്റോ ഒരാള്‍ ചെന്നു പെടുകയും, സൂര്യന്‍ അസ്തമിക്കുന്നത് അയാള്‍ക്ക് കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അയാള്‍ക്ക് രാത്രിയുടെ ആഗമനത്തെയും, പകല്‍ ഇല്ലാതാകുന്നതിനെയും അവലംബിക്കാന്‍ വേണ്ടിയായിരിക്കാം. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.” (ശര്‍ഹുന്നവവി:7/216-218)

ഇബ്‌നു ഹജര്‍ പറഞ്ഞു: “വ്രതം അവസാനിപ്പിക്കാനുള്ള സമയം ആയിരിക്കുന്നു എന്നാണ് നബി -ﷺ- പറഞ്ഞതിന്റെ ഉദ്ദേശം… (സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും) നോമ്പ് മുറിച്ചവനെ പോലെ ആയിത്തീര്‍ന്നു എന്നുമാകാന്‍ സാധ്യതയുണ്ട്.” ഇബ്‌നു ഹജര്‍ രണ്ടാമത്തെ അഭിപ്രായത്തെയാണ് ഹദീഥിന്റെ മറ്റു ചില നിവേദനങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി:4/197)

عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى، قَالَ: كُنَّا مَعَ رَسُولِ اللَّهِ -ﷺ- فِي شَهْرِ رَمَضَانَ فَلَمَّا غَابَتِ الشَّمْسُ قَالَ : « يَا فُلَان انْزِلْ فَاجْدَحْ لَنَا » قَالَ: يَا رَسُولَ اللَّهِ، إِنَّ عَلَيْكَ نَهَاراً، قَالَ: « انْزِلْ فَاجْدَحْ لَنَا » قَالَ: فَنَزَلَ فَجَدَحَ، فَأَتَاهُ بِهِ فَشَرِبَ النَّبِيُّ -ﷺ- ثُمَّ قَالَ بِيَدِهِ: « إِذَا غَابَتِ الشَّمْسُ مِنْ هَاهُنَا، وَجَاءَ اللَّيْلُ مِنْ هَاهُنَا فَقَدْ أَفْطَرَ الصَّائِمُ »

അബ്ദുല്ലാഹിബ്നു അബീ ഔഫ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞങ്ങള്‍ നബി-ﷺ-യോടൊപ്പം റമദാന്‍ മാസത്തില്‍ (ഒരു യാത്രയി)ലായിരുന്നു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഹേ സഹോദരാ! (വാഹനത്തില്‍ നിന്ന്) ഇറങ്ങി ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുക.” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ!! ഇപ്പോഴും പകലുണ്ടല്ലോ?” നബി -ﷺ- വീണ്ടും പറഞ്ഞു: “(വാഹനത്തില്‍ നിന്ന്) ഇറങ്ങി ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുക.” അപ്പോള്‍ അദ്ദേഹം താഴെ ഇറങ്ങി ഭക്ഷണം തയ്യാറാക്കി. ഭക്ഷണവുമായി നബി-ﷺ-യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അതില്‍ നിന്ന് കുടിക്കുകയും, തന്റെ കൈകള്‍ കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: “സൂര്യന്‍ ഇവിടെ നിന്ന് അസ്തമിച്ചു പോവുകയും, രാത്രി ഇവിടെ നിന്ന് മുന്നിട്ടു വരികയും ചെയ്താല്‍ നോമ്പുകാരന്‍ വ്രതം മുറിച്ചു കഴിഞ്ഞു.” (ബുഖാരി:1955, മുസ്‌ലിം:1101)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment