ചോദ്യം: വന്‍പാപങ്ങള്‍ ചെയ്യുന്ന ഒരു മുസ്‌ലിമായ മനുഷ്യന് മകളെ വിവാഹം ചെയ്തു കൊടുക്കാമോ? ഉദാഹരണത്തിന്; മദ്യപാനം പോലുള്ള തിന്മകള്‍ ചെയ്യുന്ന…?


ഉത്തരം: വ്യഭിചാരിയായ ഒരാള്‍ക്ക് നിന്റെ മകളെ കല്ല്യാണം കഴിച്ചു കൊടുക്കുക എന്നത് അനുവദനീയമല്ല. അയാള്‍ അതില്‍ നിന്ന് തൌബ (പശ്ചാത്താപം) ചെയ്യുകയും, പിന്നീട് അത് മറ്റുള്ളവര്‍ക്ക് പ്രകടമാകുകയും, അയാള്‍ നേരാംവണ്ണം ആയി എന്നു ഉറപ്പാവുകയും ചെയ്യുന്നത് വരെ.

അല്ലാഹു -تَعَالَى- പറഞ്ഞു:

الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَ‌ٰلِكَ عَلَى الْمُؤْمِنِينَ ﴿٣﴾

“വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ മുശ്രിക്കായ സ്ത്രീയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ മുശ്രിക്കായ പുരുഷനെയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. മുഅ്മിനീങ്ങള്‍ക്ക് മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.” (നൂര്‍: 3)

ആയതിന്റെ ഉദ്ദേശം മക്കളെ വ്യഭിചാരിക്ക് കല്ല്യാണം കഴിച്ചു കൊടുക്കല്‍ മുഅ്മിനീങ്ങള്‍ക്ക് അനുവദനീയമല്ല എന്ന് അറിയിക്കുന്നു. വ്യഭിചാരിണിയായ സ്ത്രീയുടെ കാര്യവും ഇങ്ങനെ തന്നെ. ആരെങ്കിലും വ്യഭിചാരിയെയോ വ്യഭിചാരിണിയെയോ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍; അവരും ഒന്നല്ലെങ്കില്‍ വ്യഭിചാരിയായിരിക്കും. അല്ലെങ്കില്‍ അവര്‍ മുശ്രിക്കായിരിക്കും.

കാരണം, വ്യഭിചാരിയെ വിവാഹം കഴിക്കുന്ന വ്യക്തി ഒന്നല്ലെങ്കില്‍ അല്ലാഹു ഇക്കാര്യം ഹറാമാക്കി എന്നതിനെ നിഷേധിക്കുന്നവനായിരിക്കും. അങ്ങനെയെങ്കില്‍ അവന്‍ അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കിയിരിക്കുന്നു. അതിലൂടെ കാഫിറും മുശ്രിക്കും ആയിരിക്കുന്നു.

അല്ലെങ്കില്‍, അവന്‍ വ്യഭിചാരിയെ കല്ല്യാണം കഴിക്കുന്നത് ഹറാമാണ് എന്ന് അംഗീകരിക്കുന്നെങ്കിലും സ്വന്തം വിഷയത്തില്‍ അത് പാലിക്കാന്‍ കഴിയാത്തവനാണ്. -അല്ലാഹുവിന്റെ കല്‍പ്പന ധിക്കരിച്ചു കൊണ്ട് ഏതെങ്കിലും വ്യഭിചാരിയെ അവന്‍ കല്ല്യാണം കഴിച്ചെങ്കില്‍ അവനും വ്യഭിചാരിയാണ്. കാരണം അവന്റെ വിവാഹം ശരിയായിട്ടില്ല. ഇതാണ് ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്ന വ്യക്തമായ അര്‍ഥം.

ഇനി മദ്യപാനിയുടെ കാര്യം; അത്തരക്കാര്‍ വ്യഭിചാരികള്‍ അല്ലെങ്കിലും അവര്‍ക്കും കല്ല്യാണം കഴിച്ചു കൊടുക്കേണ്ടതില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. കാരണം നബി -ﷺ- പറഞ്ഞത് ഇപ്രകാരമാണ്:

إِذَا جَاءَكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَأَنْكِحُوهُ

“ദീനിലും സ്വഭാവത്തിലും നിങ്ങള്‍ക്ക് തൃപ്തിയുള്ള ആരെങ്കിലും (വിവാഹം അന്വേഷിച്ചു കൊണ്ട്) നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവര്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുക.”

മദ്യപാനി ഒരിക്കലും മതപരമായി ത്രുപ്തിപ്പെടാവുന്ന അവസ്ഥയില്‍ അല്ല. ആ തിന്മയില്‍ നിന്ന് അയാള്‍ തൌബ ചെയ്യുകയും, അത് പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ അയാള്‍ ഫാസിഖ് (തെമ്മാടി) ആണ്. എന്നാല്‍ മകള്‍ക്ക് ഇത്തരം ഒരാളെ വിവാഹം കഴിക്കാന്‍ തൃപ്തിയുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്താല്‍ ആ വിവാഹം സ്ഥിരപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ വ്യഭിചാരിയുടെ വിവാഹം പോലെയല്ല കാര്യം; വ്യഭിചാരിയുമായുള്ള വിവാഹം ഒരിക്കലും സ്ഥിരപ്പെടുകയില്ല.

(നൂറുന്‍ അലദ്ദര്‍ബ്: 4988 (10/28-29)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment