ഇഅ്തികാഫ് ഇബാദതാണ് എന്നതിന് അനേകം തെളിവുകളുണ്ട്. മുൻകഴിഞ്ഞ സമുദായങ്ങളിലെ നബിമാരും മർയം -عَلَيْهَا السَّلَامُ- യെ പോലുള്ള സ്വാലിഹീങ്ങളും ഇഅ്തികാഫ് ഇരുന്നിരുന്നു എന്നതിനുള്ള തെളിവുകൾ മുൻപ് കഴിഞ്ഞ ചോദ്യങ്ങളിൽ വന്നിട്ടുണ്ട്. അതോടൊപ്പം വിശുദ്ധ ഖുർആനിൽ അല്ലാഹു ഇഅ്തികാഫിന്റെ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ട ചിലത് ഓർമ്മപ്പെടുത്തിയ ആയത്തുകളും വന്നിട്ടുണ്ട്.

അല്ലാഹു പറയുന്നു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

ഇഅ്തികാഫിന്റെ വേളയിൽ ഭാര്യയുമായി ലൈംഗികബന്ധം പാടില്ലെന്ന് വിലക്കിയതിൽ നിന്ന് അത് ഒരു ഇബാദത്താണെന്ന് മനസ്സിലാക്കാം. നോമ്പിന്റെ സന്ദർഭത്തിൽ ഇതു പോലെ ലൈംഗികബന്ധം ഉപേക്ഷിക്കാൻ കൽപ്പിക്കപ്പെട്ടത് നമുക്കേവർക്കും അറിയുന്നതുമാണല്ലോ? നോമ്പ് ഇബാദതായതു കൊണ്ട് അതിനിടയിലുള്ള ലൈംഗികബന്ധം നിഷേധിക്കപ്പെട്ടതിനാൽ, ഇഅ്തികാഫും ഇബാദതാണ് എന്ന് അതിൽ നിന്ന് അനുമാനിക്കാം.

ഇനി നബി -ﷺ- യുടെ ഹദീഥുകളും സ്വഹാബികളുടെയും സലഫുകളുടെയും ആഥാറുകളുമാകട്ടെ; അവ ധാരാളമുണ്ട്. അതിൽ പെട്ടതാണ് ഉമ്മുൽ മുഅ്മിനീൻ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ്. അവർ പറഞ്ഞു.

عَنْ عَائِشَةَ -زَوْجِ النَّبِيِّ -ﷺ-: «أَنَّ النَّبِيَّ -ﷺ- كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ»

“നബി -ﷺ- അവിടുത്തെ മരണം വരെ റമദാനിന്റെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് ശേഷം നബി -ﷺ- യുടെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.” (ബുഖാരി: 2026, മുസ്‌ലിം: 1172)

അതോടൊപ്പം ഇഅ്തികാഫ് സുന്നത്താണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രയവുമുണ്ട്. ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഅ്തികാഫ് സുന്നത്താണെന്നുതിലും, നിർബന്ധമല്ല എന്നതിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. എന്നാൽ ആരെങ്കിലും ഇഅ്തികാഫ് നേർച്ചയുടെ ഭാഗമാക്കി നിർബന്ധമാക്കിയാൽ അവന്റെ മേൽ അത് നിർബന്ധമാകും.” (ഇജ്മാഅ്: 53)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment