ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ:

«قَلْبُ الشَّيْخِ شَابٌّ عَلَى حُبِّ اثْنَتَيْنِ: حُبِّ العَيْشِ وَالمَالِ»

ഓഡിയോ

അര്‍ഥം

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “വൃദ്ധന്റെ ഹൃദയം രണ്ടു കാര്യങ്ങളെ സ്നേഹിക്കുന്നതില്‍ യുവാവായിരിക്കും: ജീവിതത്തോടും പണത്തോടുമുള്ള സ്നേഹം.”

പദാനുപദ അര്‍ഥം

قَلْبُ              :         ഹൃദയം

الشَّيْخِ            :         വൃദ്ധന്‍

شَابٌّ             :         യുവാവ്

عَلَى               :         മേല്‍

حُبِّ             :         സ്നേഹം/ഇഷ്ടം

اثْنَتَيْنِ           :         രണ്ടു കാര്യങ്ങള്‍

العَيْشِ          :         ജീവിതം

المَالِ             :         പണം/സമ്പാദ്യം

തഖ്രീജ്

ബുഖാരി: 6420 (അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു ഒഴിവുകഴിവും അല്ലാഹു ബാക്കി വെച്ചിട്ടില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 1046 (ദുനിയാവിന് വേണ്ടിയുള്ള അമിത പരിശ്രമം വെറുക്കപ്പെട്ടതാണെന്ന് അറിയിക്കുന്ന അദ്ധ്യായം)

പാഠങ്ങള്‍

1. ഹദീസിന്റെ ആശയം:

ഒരു മനുഷ്യന് വയസ്സ് അധികരിച്ചു കൊണ്ടിരിക്കുന്തോറും അവന്റെ മനസ്സില്‍ സമ്പത്ത് ഒരുമിച്ചു കൂട്ടാനും, അതെല്ലാം ആസ്വദിച്ചും അനുഭവിച്ചും ഇനിയുമനേകം കാലങ്ങള്‍ ജീവിക്കാനുമുള്ള ആഗ്രഹം വര്‍ദ്ധിച്ചു കൊണ്ടിരിക്കും എന്നാണ് ഹദീസ് അര്‍ത്ഥമാക്കുന്നത്

തന്റെ ശരീരം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും, മരണം അടുത്തു കൊണ്ടിരിക്കുന്നെന്നുമുള്ള ചിന്തയായിരുന്നു അവന്റെ മനസ്സില്‍ കൂടുതല്‍ ശക്തി പ്രാപിക്കേണ്ടിയിരുന്നത്. ദാനദര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാനും, അല്ലാഹുവിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകാനുമായിരുന്നു അവന്‍ ശ്രമിക്കേണ്ടിയിരുന്നത്.

എന്നാല്‍ അതിന് നേര്‍വിപരീതമാണ് അവന്റെ അവസ്ഥ. ഇപ്പോഴൊന്നും മരിക്കാതിരുന്നെങ്കില്‍ എന്ന ചിന്തയും, എങ്ങനെ ഇനിയും സമ്പാദിക്കാം എന്ന ആലോചനയുമാണ്‌ അവന്റെ മനസ്സിനെ ആശങ്കപ്പെടുത്തുന്നത്.

പൊതുവെയുള്ള മനുഷ്യന്റെ മാനസികാവസ്ഥയാണ് നബി -ﷺ- ഈ ഹദീസില്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിന് വിപരീതങ്ങള്‍ ഉണ്ടാകില്ലെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. വയസ്സേറും തോറും അല്ലാഹുവിനെ കൂടുതല്‍ ഭയക്കുകയും, സാമ്പത്തിക ബാധ്യതകള്‍ തീരത്തു വെക്കുകയും ചെയ്യുന്ന പലരുമുണ്ട്. നാം അതില്‍ ഏതിലാണ് ഉള്‍പ്പെടുന്നത് എന്ന ഓര്‍മ്മയും ചിന്തയും എപ്പോഴും ഉണ്ടായിരിക്കണമെന്നും ഈ ഹദീഥ് സൂചിപ്പിക്കുന്നു.

2. ആരാണ് വൃദ്ധര്‍?!

ഒരാള്‍ വാര്‍ദ്ധക്യത്തില്‍ എത്തുന്നതിന് പല അടയാളങ്ങളുണ്ട്. നാല്‍പ്പത് വയസ്സ് പിന്നിടുക എന്നത് ജീവിതത്തിലെ ഒരു പ്രധാന ഘട്ടം പിന്നിടലാണ്. ശരീരത്തില്‍ ഉണ്ടാകുന്ന നര അതിന്റെ അടയാളങ്ങളില്‍ ഒന്നാണ്.

പ്രായം വര്‍ദ്ധിക്കുന്തോറും തന്റെ മേല്‍ അല്ലാഹുവിന്റെ പിടുത്തം ശക്തമാവുകയാണ് എന്ന ഓര്‍മ്മ ഓരോരുത്തര്‍ക്കും ഉണ്ടാകണം. ‘അറുപത് വയസ്സ് വരെ ജീവിക്കാന്‍ കഴിഞ്ഞ വ്യക്തിക്ക് അല്ലാഹു ഒഴിവു കഴിവുകള്‍ ബാക്കി വെച്ചിട്ടില്ല’ എന്ന ആശയത്തില്‍ നബി -ﷺ- യുടെ ഹദീഥ് (ബുഖാരി: 6419) വന്നത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. ‘വയസ്സനായ വ്യഭിചാരിയോട് അല്ലാഹു സംസാരിക്കുകയില്ല’ എന്ന ആശയമുള്ള ഹദീസും (നസാഇ: 2575) ഇപ്രകാരം തന്നെ.

ചുരുക്കത്തില്‍, പ്രായമാവുക എന്നത് നന്നാകാനുള്ള അടയാളങ്ങളില്‍ ഒന്നാണ്. തിരിച്ചു പോകാനുള്ള സമയമായി എന്ന നിരന്തര ഓര്‍മ്മപ്പെടുത്തലാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!

3. സമ്പത്തിനോടുള്ള ആര്‍ത്തി ഉപേക്ഷിക്കുക:

പണവും അതിലുള്ള ആധിക്യവും മനുഷ്യരെ പലപ്പോഴും വഞ്ചിക്കുകയാണ് ചെയ്യാറുള്ളത്. സത്യം പിന്‍പറ്റുന്നതില്‍ നിന്നും, അതിന്റെ വക്താവായി മാറുന്നതില്‍ നിന്നും പലപ്പോഴും അതവനെ തടയും. ഇതിനാല്‍ തന്നെ മിക്ക നബിമാരുടെയും ഒന്നാമത്തെ ശത്രുക്കള്‍ അവരുടെ സമൂഹത്തിലെ പ്രമാണിമാരായിരുന്നു.

ഈ ഉമ്മത്തിന്റെ കാര്യത്തിലും നബി -ﷺ- ദാരിദ്ര്യമായിരുന്നില്ല ഭയപ്പെട്ടത്; മറിച്ച് സമ്പത്തും സൌഭാഗ്യങ്ങളും കൊണ്ടുള്ള പരീക്ഷണങ്ങളില്‍ അവര്‍ വീണു പോകുമോ എന്നതായിരുന്നു അവിടുത്തെ ഭയപ്പെടുത്തിയത്. സ്വഹാബികളെ പല വേളകളിലും അവിടുന്ന് ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു. ‘ആദമിന്റെ മകന് ഉഹ്ദ് മലയോളം സ്വര്‍ണ്ണം ലഭിച്ചാലും അവന്‍ അതു പോലെ മറ്റൊരു സ്വര്‍ണ്ണ മല കൂടി ആഗ്രഹിച്ചു കൊണ്ടിരിക്കും’ എന്ന വാക്കെത്ര സത്യം!

‘സമ്പത്ത് കൊണ്ട് നിങ്ങളെ പരീക്ഷിക്കും’ എന്ന് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനിലും അറിയിച്ചിട്ടുണ്ട്. ആ പരീക്ഷണത്തില്‍ പരാജയപ്പെട്ട ഖാറൂനിന്റെ കഥ വിശദമായി അവന്‍ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടുമുണ്ട്. എത്രയോ ആയത്തുകളില്‍ ദുനിയാവിന്റെ നിസ്സാരതയും അതില്‍ വഞ്ചിതരാകരുതെന്നും അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു!

എങ്കിലും മുസ്‌ലിം ഉമ്മത്തിനെ പിടികൂടിയ രോഗങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒരു രോഗമാണ് സമ്പത്തിനോടുള്ള ആര്‍ത്തി. പരലോകത്തെ അവര്‍ അതിനാല്‍ മറന്നു പോയിരിക്കുന്നു. അതിന് വേണ്ടി അനുഭവിക്കേണ്ട പ്രയാസങ്ങള്‍ അവര്‍ക്ക് അപ്രാപ്യവുമായിരിക്കുന്നു. വയസ്സ് കൂടുമ്പോള്‍ ഇത് കുറയുകല്ല; കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുന്നത്. അല്ലാഹുവില്‍ ശരണം!

4. മരണത്തില്‍ നിന്നുള്ള ഒളിച്ചോട്ടം!

എല്ലാവരും മരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം മരണം അവന് ആശ്വാസമാണ്. ദുനിയാവിന്റെ പ്രയാസങ്ങളില്‍ നിന്നും, ജനങ്ങളുടെ പരിഹാസങ്ങളില്‍ നിന്നും അതോടെ അവന്‍ രക്ഷപ്പെട്ടു. തന്റെ റബ്ബിനെ കണ്ടു മുട്ടാനുള്ള സമയം അടുത്തുവെന്നു അതോടെ അവന് ഉറപ്പായി.

അതിനാല്‍ അവന്‍ മരണത്തില്‍ നിന്ന് ഒളിച്ചോടുന്നവനായിരിക്കില്ല. ഭീരുവിനെ പോലെ അവന്‍ മരണത്തെ കണ്ടുമുട്ടില്ല. ‘മരിച്ചു കഴിഞ്ഞാല്‍ പിന്നെന്ത് സംഭവിക്കും?’ എന്ന വെപ്രാളവും അവനില്ല. മരണത്തിനു വേണ്ടി അവന്‍ തയ്യാറായി ഇരിക്കുന്നവനാണ്.

എന്നാല്‍ കാഫിറുകളുടെ അവസ്ഥ ഇതായിരിക്കില്ല. അല്ലാഹു പറഞ്ഞതു പോലെ; സാധിക്കുമെങ്കില്‍ ഒരായിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത്. മരണത്തില്‍ നിന്ന് ഒളിച്ചോടാനുള്ള വഴികള്‍ എന്തെല്ലാമുണ്ടോ; അതെല്ലാം അവന്‍ തേടിക്കൊണ്ടേയിരിക്കും.

മരണത്തെ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നവനാണ് ഏറ്റവും ബുദ്ധിമാന്‍ എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. ‘എല്ലാ സുഖാസ്വാദനങ്ങളെയും തകര്‍ക്കുന്ന മരണത്തെ കുറിച്ച് ധാരാളമായി ഓര്‍ക്കണം’ എന്നും അവിടുന്ന് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

സ്വഹാബികള്‍ അതേറ്റവും നന്നായി പ്രാവര്‍ത്തികമാക്കിയവരായിരുന്നു. യുദ്ധ മുന്നണികള്‍ പതറാതെ, ഇളകാതെ അവര്‍ ഉറച്ചു നിന്നു. ‘നാം മരണത്തില്‍ നിന്ന് എത്ര വേഗതയില്‍ ഒളിച്ചോടുന്നുവോ; അത്ര വേഗതയില്‍ അവര്‍ മരണത്തിലേക്ക് ഓടിയടുക്കുന്നു’ എന്നായിരുന്നു ശത്രുക്കള്‍ അവരെ കുറിച്ച് വിലയിരുത്തിയത്.

മരണത്തെ ഓര്‍ക്കേണ്ടതിന്റെയും, അതിന് തയ്യാറെടുത്ത് നില്‍ക്കേണ്ടതിന്റെയും പ്രാധാന്യം ഈ ഹദീഥ് അറിയിക്കുന്നു. പ്രായം കൂടുന്തോറും അതിനോടുള്ള ഭയം കൂടിക്കൊണ്ടിരിക്കും എന്ന ഓര്‍മ്മപ്പെടുത്തലും ഈ ഹദീഥ് ഉള്‍ക്കൊള്ളുന്നു.

5. നാശകരങ്ങളായ രണ്ട് സ്വഭാവങ്ങള്‍!

ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ഈ രണ്ടു സ്വഭാവങ്ങള്‍ -ഇനിയും ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും, സമ്പത്തിനോടുള്ള ഇഷ്ടവും- ഓരോ മനുഷ്യനെയും നശിപ്പിക്കുന്ന രണ്ടു സ്വഭാവ വിശേഷണങ്ങള്‍ ആണെന്നതില്‍ സംശയമില്ല.

ജീവിതത്തോടുള്ള ആഗ്രഹത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ സമ്പത്തിനോടുള്ള ഇഷ്ടം ഉടലെടുക്കുന്നത്. കാരണം കൂടുതല്‍ ജീവിക്കണമെങ്കില്‍, ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ സമ്പത്ത് ആവശ്യമാണ്‌. രോഗാവസ്ഥയില്‍ നിന്ന് രക്ഷപ്പെടണമെങ്കിലും, അത്യാധുനിക ചികിത്സാ വഴികള്‍ ഉപയോഗിക്കണമെങ്കിലും പണം ആവശ്യമാണ്‌.

മുസ്‌ലിം ഉമ്മത്തിനെ അപമാനകരമായ ഈ അവസ്ഥയില്‍ എത്തിച്ചതിന് പിന്നില്‍ ഈ രണ്ടു സ്വഭാവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നബി -ﷺ- യുടെ ഹദീസില്‍ ഇത് വ്യക്തമായി സൂചിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا» فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ «بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِى قُلُوبِكُمُ الْوَهَنَ» فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ «حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ» 

അവിടുന്ന് പറഞ്ഞു: “(കുഫ്റന്‍) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു; ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)”

അവിടുന്ന് പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹ്ന്‍’ ഇടുകയും ചെയ്യും.”

ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! എന്താണ് ‘വഹ്ന്‍’?” നബി -ﷺ- പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂ ദാവൂദ്: 4297)

ഈ രോഗം മുസ്‌ലിം ഉമ്മത്തിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ല. അതവരെ തളര്‍ത്തിയിരിക്കുന്നു. അവരുടെ ഹൃദയത്തില്‍ ദീനിന് വാര്‍ദ്ധക്യവും, ദുനിയാവിന് യൌവനവുമായിരിക്കുന്നു.

6. വയസ്സേറുമ്പോള്‍…

കാലം കഴിഞ്ഞു പോകുന്തോറും മനസ്സിന് കാഠിന്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുന്‍കാലക്കാര്‍ക്ക് ഈ അബദ്ധം സംഭവിച്ചതായി അല്ലാഹു -تَعَالَى- നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

«أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ»

“മുഅ്മിനീങ്ങള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും, തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.” (ഹദീദ്: 16)

സ്വഹാബികളില്‍ ചിലര്‍ പറഞ്ഞതു പോലെ, കേവലം നാല് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഈ ആയത് അവരുടെ മേല്‍ അവതരിച്ചത്. ദീനില്‍ കുറച്ചു കാലം മുന്നോട്ടു പോകുമ്പോള്‍ ചിലര്‍ക്ക് സ്വാഭാവികമായി മടുപ്പും അശ്രദ്ധയും ‘ഇനിയുമെത്ര കാലം ഇങ്ങനെ’ എന്ന ചിന്തയുമൊക്കെ വന്നേക്കാം. അത് വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ വല്ലാതെ വര്‍ദ്ധിച്ചേക്കാം. എന്നാല്‍ മരണമാകട്ടെ അവന്റെ തൊട്ടു മുന്നില്‍ എത്തിയിട്ടുണ്ടായിരിക്കും. അതിനാല്‍ ദീനില്‍ മുന്നോട്ടു പോകുന്ന ഏതൊരാളും ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

7. യുവാക്കളുടെ ശ്രേഷ്ഠത:

പ്രായമേറുന്തോറും ഹൃദയത്തില്‍ മോശം മാറ്റങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്നതില്‍ നിന്ന് പ്രായം കുറവുള്ളവരില്‍ ചില നന്മകള്‍ ഉണ്ടാകും എന്ന സൂചനയും ഉള്‍ക്കൊള്ളാന്‍ കഴിയും. സത്യം സ്വീകരിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലുമുള്ള ധൈര്യവും, വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി ജീവന്‍ വരെ ബലി കഴിക്കാനുള്ള ആത്മാര്‍ത്ഥതയും, അതിന് വേണ്ടി ശാരീരികമായ അധ്വാനം ചിലവഴിക്കാനുള്ള സന്നദ്ധതയും യുവത്വത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്.

നബിമാര്‍ കൊണ്ടു വന്ന സത്യം സ്വീകരിച്ച പലരും യുവത്വം നിറഞ്ഞു നില്‍ക്കുന്നവരും, മദ്ധ്യവയസ്കരുമൊക്കെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ‘അസ്വ്ഹാബുല്‍ കഹ്ഫി’ന്റെ ചരിത്രവും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

എന്നാല്‍ ഇതിന്റെ അര്‍ഥം യുവത്വം തീര്‍ത്തും പ്രശ്നമുക്തമാണ് എന്നല്ല. എടുത്തു ചാട്ടവും പക്വതക്കുറവും അനുഭവങ്ങളുടെ കുറവും മറ്റു പല ഘടകങ്ങളും യുവാക്കളില്‍ പൊതുവേ കണ്ടുവരാറുണ്ട്. ഹദീസുകളില്‍ ചിലതിലും അതിനെ കുറിച്ച് പരാമര്‍ശമുണ്ട്.

ചുരുക്കത്തില്‍, ഓരോ പ്രായത്തിനും ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ക്കും അതിന്റേതായ നന്മകളും തിന്മകളും ഉണ്ട്. അവ പരിഗണിക്കുകയും അതിന് അനുയോജ്യമായ മാറ്റത്തിരുത്തലുകള്‍ സ്വന്തം ജീവിതത്തിലും ചുറ്റുപാടുമുള്ളവരിലും വരുത്തുന്നവനാണ് ബുദ്ധിമാന്‍.

8. മരണത്തെ ഇഷ്ടപ്പെടേണ്ടത് എങ്ങനെ?

മരണത്തോടുള്ള വെറുപ്പ് പ്രായമേറുമ്പോള്‍ വര്‍ദ്ധിച്ചു വരുമെന്ന് ഹദീസില്‍ പരാമര്‍ശിക്കുകയുണ്ടായി. പക്ഷേ നമ്മിലാരാണ് മരണത്തെ വെറുക്കാത്തവരായി ഉള്ളത്? അതിനെ ഭയക്കുകയും പേടിക്കുകയും ചെയ്യാത്തവരായി ഉള്ളത്? എല്ലാവരും അപ്രകാരം തന്നെ! അതെന്തു കൊണ്ടാണ് അങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം നബി -ﷺ- തന്നെ പറഞ്ഞു തന്നിരിക്കുന്നു.

عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ -ﷺ- قَالَ: «مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ، وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ» قَالَتْ عَائِشَةُ أَوْ بَعْضُ أَزْوَاجِهِ: إِنَّا لَنَكْرَهُ المَوْتَ، قَالَ: «لَيْسَ ذَاكِ، وَلَكِنَّ المُؤْمِنَ إِذَا حَضَرَهُ المَوْتُ بُشِّرَ بِرِضْوَانِ اللَّهِ وَكَرَامَتِهِ، فَلَيْسَ شَيْءٌ أَحَبَّ إِلَيْهِ مِمَّا أَمَامَهُ، فَأَحَبَّ لِقَاءَ اللَّهِ وَأَحَبَّ اللَّهُ لِقَاءَهُ، وَإِنَّ الكَافِرَ إِذَا حُضِرَ بُشِّرَ بِعَذَابِ اللَّهِ وَعُقُوبَتِهِ، فَلَيْسَ شَيْءٌ أَكْرَهَ إِلَيْهِ مِمَّا أَمَامَهُ، كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ»

അവിടുന്നു പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിനെ കണ്ടു മുട്ടണമെന്നു ആഗ്രഹിച്ചാല്‍ അല്ലാഹുവും അവനെ കണ്ടുമുട്ടുന്നത് ഇഷ്ടപ്പെടും. ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുത്താല്‍ അല്ലാഹുവും അവനെ കണ്ടു മുട്ടുന്നത് വെറുക്കും.” ഇത് കേട്ടപ്പോള്‍ ആഇഷ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: “നാം തീര്‍ച്ചയായും മരണത്തെ വെറുക്കുന്നുണ്ടല്ലോ?”

നബി -ﷺ- പറഞ്ഞു: “അതല്ല (ഈ പറഞ്ഞതിന്റെ ഉദ്ദേശം). മറിച്ച് ഒരു മുഅ്മിനിന് മരണം ആസന്നമായാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയെ കുറിച്ചും ആദരവുകളെ കുറിച്ചും സന്തോഷവാര്‍ത്ത അറിയിക്കപ്പെടും. അപ്പോള്‍ തന്റെ മുന്‍പിലുള്ളതിനെക്കാള്‍ (മരണത്തെക്കാള്‍) മറ്റൊന്നും അവന് പ്രിയങ്കരമായിരിക്കില്ല. അപ്പോള്‍ അവന്‍ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് ആഗ്രഹിക്കുകയും, അല്ലാഹു അവനെ കണ്ടുമുട്ടുന്നത് ഇഷ്ടപ്പെടുകയും ചെയ്യും.

എന്നാല്‍ ഒരു കാഫിറിന് മരണം ആസന്നമായാല്‍ അവന് അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെടും. അപ്പോള്‍ തന്റെ മുന്നിലുള്ള (മരണത്തെക്കാള്‍) അവന് വെറുപ്പുള്ള മറ്റൊരു കാര്യവും ഉണ്ടാവുകയില്ല. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അവന്‍ വെറുത്തിരിക്കുന്നു; അല്ലാഹുവും അവനെ കണ്ടുമുട്ടുന്നത് വെറുത്തിരിക്കുന്നു.” (ബുഖാരി: 6507, മുസ്‌ലിം: 2683)

ഈ ഹദീസില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. മരണത്തോടുള്ള വെറുപ്പ് രണ്ടു രൂപത്തിലാണ്.

ഒന്ന്: പ്രകൃതിപരമായ വെറുപ്പ്; അതിനെ കുറിച്ചാണ് ആഇഷ -ِرَضِيَ اللَّهُ عَنْهَا- ചോദിച്ചത്. അത് കുറ്റകരമല്ല.

രണ്ട്: മരണ സമയത്തുള്ള വെറുപ്പ്. അത് ആക്ഷേപരം തന്നെ. അവന്റെ പരലോകം തനിച്ച നഷ്ടവും.

വല്ലാഹു അഅ്-ലം.

9- ദുനിയാവും മുഅ്മിനും:

ദുനിയാവ് തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണെന്ന് അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. മറിച്ച് പരലോകത്തില്‍ നിന്ന് വിസ്മരിപ്പിക്കുന്ന രൂപത്തില്‍ ഒരാള്‍ അതുമായി കൂടിക്കലരുന്നിടത്താണ് പ്രശ്നം. അല്ലെങ്കില്‍, സ്വഹാബികള്‍ ദുനിയാവ് ശേഖരിച്ചിരുന്നു. സമ്പത്തുള്ളവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നബിമാരിലും ചിലര്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ദുനിയാവ് മാത്രമായി നമ്മുടെ ലക്ഷ്യം മാറരുത്. പ്രവര്‍ത്തനങ്ങളില്‍ ബഹുഭൂരിപക്ഷവും അതിന് വേണ്ടി മാത്രമായി മാറ്റി വെക്കപ്പെടുന്ന സ്ഥിതി വിശേഷവും ഉണ്ടാകരുത്.

നബി -ﷺ- യുടെ വാക്ക് ഓര്‍മ്മിപ്പിക്കട്ടെ!

«كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيلٍ»

“ദുനിയാവില്‍ നീ ഒരു അപരിചിതനെ പോലെ -അല്ലെങ്കില്‍; ഒരു വഴിയാത്രക്കാരനെ പോലെ- ആവുക.”

അവിടുന്നു സ്വന്തത്തെ കുറിച്ച് പറഞ്ഞതിപ്രകാരമായിരുന്നു:

«مَا لِي وَلِلدُّنْيَا؟ مَا أَنَا وَالدُّنْيَا؟ إِنَّمَا مَثَلِي وَمَثَلُ الدُّنْيَا كَرَاكِبٍ ظَلَّ تَحْتَ شَجَرَةٍ، ثُمَّ رَاحَ وَتَرَكَهَا»

“എനിക്കും ദുനിയാവിനും ഇടയില്‍ എന്താണ്?! എന്റെയും ദുനിയാവിന്റെയും ഉപമ ഒരു യാത്രക്കാരന്റേത് പോലെയാണ്. അയാള്‍ വഴിയില്‍ ഒരു മരത്തിനു കീഴില്‍ തണല്‍ കൊണ്ടു; അതു കഴിഞ്ഞപ്പോള്‍ അവിടം ഉപേക്ഷിച്ചു യാത്ര തുടരുകയും ചെയ്തു.”

عَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ قَالَ: «إِنَّ الدُّنْيَا قَدِ ارْتَحَلَتْ مُدْبِرَةً، وَإِنَّ الآخِرَةَ قَدِ ارْتَحَلَتْ مُقْبِلَةً، وَلِكُلٍّ مِنْهُمَا بَنُونٌ، فَكُونُوا مِنْ أَبْنَاءِ الآخِرَةِ، وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا فَإِنَّ اليَوْمَ عَمَلٌ وَلَا حِسَابٌ، وَغَداً حِسَابٌ وَلَا عَمَلٌ»

അലി -ِرَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: “ദുനിയാവ് പിന്നിലോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. ആഖിറമാകട്ടെ; മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു. രണ്ടു പേര്‍ക്കും അവരുടെ സന്താനങ്ങളുണ്ട്. നിങ്ങള്‍ ആഖിറതിന്റെ സന്താനങ്ങളാവുക! ദുനിയാവിന്റെ മക്കളാകരുത്. ഇന്ന് പ്രവര്‍ത്തനത്തിന്റെ വേളയാണ്; ഇവിടെ വിചാരണയില്ല. നാളെ വിചാരണയേ ഉള്ളൂ; പ്രവര്‍ത്തനം ഇല്ല.”

വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment