ശൈഖ് സുലൈമാന്‍ ബ്നു സലീമുല്ലാഹ് അല്‍-റുഹൈലി -حَفِظَهُ اللَّهُ- കഴിഞ്ഞ വെള്ളിയാഴ്ച (5/ദുല്‍ ഖഅദ/1438) ജാമിഉല്‍ ഖന്‍ദഖില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ നിന്നൊരു ഭാഗമാണ് ഇത്. മുസ്‌ലിംകളുടെ ആദ്യ ഖിബ്ലയായ മസ്ജിദുല്‍ അഖ്സ്വയില്‍ ജൂതന്മാര്‍ നടത്തിയ അതിക്രമങ്ങളുടെയും, മുസ്‌ലിംകളുടെ നിലവിലെ ഖിബ്ലയായ കഅബയും അതിനെ ഉള്‍ക്കൊള്ളുന്ന മസ്ജിദുല്‍ ഹറമും നിലകൊള്ളുന്ന മക്കക്കെതിരെ ജൂതസൃഷ്ടികളായ ഇറാന്‍ ഭരണകൂടവും അതിന്റെ സഖ്യകക്ഷികളായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ നടത്തിയ സംസാരമാണ് ഇത്. മദീനയിലെ ജാമിഅ ഇസ്‌ലാമിയ്യയില്‍ അദ്ധ്യാപകനും, മസ്ജിദുന്നബവിയില്‍ ക്ലാസുകളെടുക്കുന്ന പ്രമുഖ പണ്ഡിതനുമാണ്‌ ശൈഖ് സുലൈമാന്‍ അല്‍-റുഹൈലി -حَفِظَهُ اللَّهُ-.

മുസ്‌ലിമീങ്ങളുടെ മഹത്തായ നന്മകള്‍ക്ക് വേണ്ടി സഊദി അറേബ്യ എന്ന ഇസ്‌ലാമിക രാജ്യം ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശ്രമങ്ങള്‍ അനേകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്സ്വയുടെ വിഷയത്തില്‍ ഈ രാജ്യം -മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ- ധാരാളമായി ഇടപെടലുകള്‍ നടത്തുകയുണ്ടായി.

-നമ്മുടെ വലിയ്യുല്‍ അംര്‍ (ഭരണാധികാരി), രണ്ട് പരിശുദ്ധ ഹറമുകളുടെ സേവകന്‍-; മലിക് സല്‍മാന്‍ ബ്നു അബ്ദില്‍ അസീസ്‌ -حَفِظَهُ اللَّهُ- ഈ വിഷയത്തില്‍ അനേകം പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. അനേകം ലോക നേതാക്കളുമായി അദ്ദേഹം ബന്ധപ്പെടുകയും, അവരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി അല്ലാഹു -تَعَالَى- ഈ പ്രയാസം നീക്കിത്തന്നിരിക്കുന്നു. അല്ലാഹു അദ്ദേഹത്തെ ഇനിയും നന്മകളിലേക്ക് നയിക്കട്ടെ. ഈ സഹായം അല്ലാഹുവിന്റെ അപാരമായ ഔദാര്യമാണ്. അതു കഴിഞ്ഞാല്‍ അനേകം നിഷ്കളങ്കരായ -ഇഖ്ലാസുള്ള- മുഅമിനീങ്ങളുടെ  പ്രാര്‍ത്ഥനകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്.

അതോടൊപ്പം, ഈ രാജ്യം മുഴുവനായി ഇനിയുള്ള ദിവസങ്ങളില്‍ -ഇവിടെയുള്ള ഭരണകൂടവും, സമൂഹവും, ഇവിടെ താമസിക്കുന്ന നല്ലവരായ ജനങ്ങളുമെല്ലാം- റഹ്മാനായ റബ്ബിന്റെ അതിഥികളെ സ്വീകരിക്കുന്ന തിരക്കുകളിലാണ്. എങ്ങനെ ഹാജിമാര്‍ക്ക് അവരുടെ ഹജ്ജ് എളുപ്പമാക്കി നല്‍കാന്‍ കഴിയുമെന്ന ആലോചനകളിലും, അതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലുമാണ് അവര്‍. എത്രയോ സമ്പാദ്യവും, വിലപിടിപ്പുള്ള സമയവും അതിനായി മാറ്റി വെച്ചിരിക്കുകയാണ് അവര്‍.

സഹോദരങ്ങളേ!

ഇതെല്ലാം ഈ രാജ്യം ലോകത്താകമാനമുള്ള മുസ്‌ലിംകളുടെ രാജ്യമാണ് എന്നതിനുള്ള ആയിരക്കണക്കിന് തെളിവുകളില്‍ ഒന്നു മാത്രമാണ്. നാം മുസ്‌ലിംകളെ സ്നേഹിക്കുന്നു. അവരുടെ നന്മകള്‍ക്കായി പരിശ്രമിക്കുന്നു. മുസ്‌ലിമീങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ വളരെ മഹത്തരമായ അനുഗ്രഹം തന്നെയാണ് ഈ നാടും അതിലെ ഭരണാധികാരികളും. അതിനാല്‍ എല്ലാ മുസ്‌ലിമീങ്ങളും ഈ നന്മക്ക് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ സുരക്ഷക്കും നിലനില്‍പ്പിനും വേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. അതിന്റെ ശക്തിക്കും പ്രതാപത്തിനും വേണ്ടി നിലകൊള്ളേണ്ടതുണ്ട്.

സഹോദരങ്ങളേ!

അതെ! നമുക്ക് കുറവുകളുണ്ട്. നമ്മുടെ ഭരണാധികാരികളില്‍ കുറവുകളുണ്ട്. നമ്മുടെ അവസ്ഥകളില്‍ കുറവുകളുണ്ട്. പക്ഷേ, നാം ഈ കാലഘട്ടത്തിന്റെ സന്താനങ്ങള്‍ മാത്രമാണ്. എങ്കിലും; -അല്‍ഹംദുലില്ലാഹ്- ഈ രാജ്യവും അതിലെ ഭരണവും ഭരണാധികാരികളും ജനങ്ങളും ഇവിടെ താമസിക്കുന്നവരും ലോക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും നന്മയില്‍ തന്നെയാണ്. അതിനാല്‍, നമ്മുടെ മേല്‍ നിര്‍ബന്ധമായിട്ടുള്ളത്‌ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കലും, നമ്മളിലുള്ള കുറവുകള്‍ പരിഹരിക്കാന്‍ വേണ്ടി നിരന്തരം പരിശ്രമിക്കലുമാണ്.

അവിടെയോ ഇവിടെയോ ആയി ചില കുറവുകള്‍ കാണുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ മതപരമായ മാര്‍ഗങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഗുണകാംക്ഷിക്കുകയാണ്‌ വേണ്ടത്. എന്നാല്‍ ഇതേ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റഹമാനായ റബ്ബിന്റെ അതിഥികളായ ഹാജിമാര്‍ നമ്മുടെ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഹൂതികള്‍ -ഇറാന്‍ എന്ന ശീഈ രാജ്യത്തിന്റെ വാലാട്ടികളും സഖ്യകക്ഷികളുമായ ഹൂതികള്‍- ഈ പരിശുദ്ധ മാസങ്ങളുടെ പവിത്രത പിച്ചിച്ചീന്തി കൊണ്ടിരിക്കുകയാണ്.

പരിശുദ്ധ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ മിസൈലുകള്‍ അയക്കുന്നു. എന്നാല്‍ -അല്‍ഹംദുലില്ലാഹ്- അവരുടെ അക്രമണം ആകാശത്തു വെച്ച് തകര്‍ത്തു കളയാന്‍ -അല്ലാഹുവിന്റെ തൌഫീഖിനാല്‍- നമ്മുടെ വ്യോമസേനക്ക് സാധിച്ചിരിക്കുന്നു.

ഇറാനും യമനിലും മറ്റുമുള്ള അതിന്റെ സഖ്യകക്ഷികളും മുസ്‌ലിമീങ്ങളെ വെറുക്കുന്നവരും, അവരെ ഉപദ്രവിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നവരാണെന്നതിനുമുള്ള ആയിരക്കണക്കിന് തെളിവുകളില്‍ ഒന്നു മാത്രമാണ് ഈ സംഭവം.

എന്തിനധികം?!

പരിശുദ്ധ ഹറമുകളെ പോലും അവര്‍ വെറുതെ വിടുന്നില്ല. അതും ഈ പരിശുദ്ധമായ മാസങ്ങളില്‍. അല്ല! അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജിനു വന്ന ഹാജിമാരെ പോലും അവര്‍ ഒഴിവാക്കുന്നില്ല.

ഹൂതികള്‍ക്ക് ഇത്തരം മിസൈലുകളും മറ്റും ലഭിക്കാന്‍ ഇറാനല്ലാതെ മറ്റൊരു വഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് ആയുധങ്ങളും സൌകര്യങ്ങളും നല്‍കി സഹായിക്കുന്നത് ഇറാന്‍ തന്നെയാണ് എന്നതിലും സംശയമില്ല.

അതിനാല്‍; ഓരോ മുസ്‌ലിമും ഈ വൃത്തികെട്ട രാജ്യത്തിന്റെ മ്ലേഛത അറിയണം. മുസ്‌ലിമീങ്ങളുടെ പ്രശ്നങ്ങളില്‍ ഇവരും ഇവരുടെ കൂട്ടാളികളായ ‘ഹിസ്ബുല്ല’യെന്ന പേരില്‍ അറിയപ്പെടുന്ന ‘ഹിസ്ബുശ്വൈത്വാനും’ അവരെ പോലുള്ളവരും നടത്തുന്ന കള്ളക്കരച്ചിലില്‍ മുസ്‌ലിമീങ്ങള്‍ അകപ്പെട്ടു പോകരുത്.

ഇവര്‍ മുസ്‌ലിമീങ്ങളെയും മുഅമിനീങ്ങളെയും ഉപദ്രവിക്കുന്നതിനും പ്രയാസപ്പെടുത്തുന്നതിനുമാണ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുസ്‌ലിമീങ്ങളിലെ ആഹ്ലുസ്സുന്നയുടെ ആദര്‍ശം സ്വീകരിച്ചവരെക്കാള്‍ കാഫിറുകളായ മറ്റാരും ഭൂമിക്ക് മുകളില്‍ ജീവിച്ചിരിക്കുന്നില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അവരില്‍ ഒരാളെയും ജീവനോടെ വിട്ടേക്കരുതെന്ന ശപഥത്തിലാണ് അവര്‍ നിലകൊള്ളുന്നതും.

അതിനാല്‍, ഓരോ മുഅമിനും ഇക്കൂട്ടരെ നിര്‍ബന്ധമായും വെറുക്കണം. ഇവരുണ്ടാക്കുന്ന കുഴപ്പങ്ങളും ഫിത്നകളും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. ഇവരെ ന്യായീകരിക്കുന്നവര്‍ക്ക് മറുപടിയും ഖണ്ഡനവും നല്‍കേണ്ടതുണ്ട്.

അല്ലാഹു സത്യത്തെയും അതിന്റെ വക്താക്കളുടെ സംസാരത്തെയും പ്രകടമാക്കുകയും, അസത്യത്തെയും അതിന്റെ വക്താക്കളെയും നിന്ദ്യരാക്കുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

تَرْجَمَهَا: الاخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment