ഫാതിഹയും പാപമോചനവും

അല്ലാഹു റഹ്മാനാണ്. റഹീമാണ്. അങ്ങേയറ്റം കാരുണ്യമുള്ളവന്‍. അടിമകളോട് ധാരാളമായി കാരുണ്യം ചോരിയുന്നവന്‍. അവന്റെ കാരുണ്യം തിട്ടപ്പെടുത്തുക പോയി അതിന്റെ തീരങ്ങളില്‍ നിലയുറപ്പിക്കാന്‍ പോലും മനുഷ്യന്‍ അശക്തനാണ്.

എത്രയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് അവന്‍ തന്റെ മനസ്സില്‍ ചിന്തിച്ചാലും, അത് ചിത്രീകരിക്കാന്‍ അവന്‍ ശ്രമിച്ചാലും കാരുണ്യത്തിന്റെ വിശാലമായ ആ സമുദ്രത്തില്‍ നിന്ന് ഒരു തുള്ളിയുടെ ആയിരത്തില്‍ ഒരു പൊട്ടു മാത്രമാണ് അവന്റെ മനസ്സില്‍ വന്നിരിക്കുന്നത്.

അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മനുഷ്യരുടെ തിന്മകള്‍ പൊറുക്കുന്നതിനും, അവയില്‍ നിന്ന് അവനെ ശുദ്ധീകരിക്കുന്നതിനും അനേകം കാരണങ്ങള്‍ ഈ പ്രപഞ്ചത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. അവന്റെ ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത്ത് -ഫാതിഹ-; അതിലും അപ്രകാരം അവനൊരു കാരണം നിശ്ചയിച്ചിട്ടുണ്ട്.

എന്താണത് എന്നറിയാന്‍ നിന്റെ മനസ്സ് തുടിക്കുന്നത് ഞാന്‍ കാണുന്നു. തിരക്ക് കൂട്ടേണ്ടതില്ല. നമ്മുടെ റസൂല്‍ -ﷺ- നമുക്കത് വിശദീകരിച്ചു തന്നിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: « إِذَا قَالَ الإِمَامُ: {غَيْرِ المَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ} فَقُولُوا آمِينَ، فَمَنْ وَافَقَ قَوْلُهُ قَوْلَ المَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ »

നബി -ﷺ- പറഞ്ഞു: “ഇമാം ‘ഗയ്-രില്‍ മഗ്ദ്വൂബി അലയ്ഹിം’ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. ആരുടെയെങ്കിലും (ആമീന്‍) പറയല്‍ മലക്കുകളുടെ ആമീനിനോട് യോജിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി: 4475, മുസ്‌ലിം: 410)

അല്ലാഹു അക്ബര്‍!

എന്തെല്ലാം സന്തോഷ വാര്‍ത്തകളാണ് ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത്?

ഒരു മുഅമിനിന്റെ മനസ്സ് കുളിര്‍പ്പിക്കുന്ന എന്തെന്തു അറിയിപ്പുകളാണ് അവയില്‍ ഉള്ളത്?

നീ നിസ്കാരത്തില്‍ ആമീന്‍ പറയുമ്പോള്‍ നിന്നോടൊപ്പം മലക്കുകള്‍ ആമീന്‍ പറയുന്നു. അല്ലാഹുവിന് വളരെ ഇഷ്ടമുള്ള മലക്കുകള്‍! നീയും അവര്‍ക്കൊപ്പമുണ്ട്. അല്ല! അവര്‍ നിനക്കൊപ്പമുണ്ട്.

എന്തു വലിയ സമാധാനമാണ് ഈ അറിവ് നിന്റെ മനസ്സിന് സമ്മാനിക്കുക? ദേഹേഛയുടെ പുകപടലം മൂടിയ ഖല്‍ബില്ലാത്ത ഏതൊരുവന്റെ ഹൃദയവും ഇത് കേള്‍ക്കുമ്പോള്‍ സന്തോഷത്തില്‍ മതിമറക്കാതിരിക്കില്ല.

കഴിഞ്ഞില്ല.

മലക്കുകളോടൊപ്പം നിന്റെ ആമീന്‍ ആയിത്തീരാനുള്ള വഴി എന്താണ്? നബി -ﷺ- നിനക്ക് വഴി പറഞ്ഞു തരും:

عَنْ أَبِي هُرَيْرَةَ: أَنَّ النَّبِيَّ -ﷺ- قَالَ: «إِذَا أَمَّنَ الإِمَامُ، فَأَمِّنُوا، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ المَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»

“ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങളും ആമീന്‍ ആരായുക`പറയുക. ആരുടെയെങ്കിലും ആമീന്‍ മലകുകളുടെ ആമീനോട് യോജിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുത്തു കൊടുക്കപ്പെടും.” (ബുഖാരി: 780, മുസ്‌ലിം: 410)

ഇമാം ആമീന്‍ പറഞ്ഞാല്‍ മാത്രം ആമീന്‍ പറയുക. അപ്പോള്‍ നിന്റെ ആമീന്‍ മലക്കുകളുടെ ആമീനോടു യോജിക്കും. ഇമാമിന് മുന്‍പ് ആമീന്‍ പറഞ്ഞാലോ, ഇമാം പറഞ്ഞു കഴിഞ്ഞതിന് ശേഷം -കുറച്ചു സമയം കഴിഞ്ഞ് പറഞ്ഞാലോ- മേല്‍ പറഞ്ഞ രൂപം ലഭിക്കുകയില്ല. മലക്കുകളുടെ ആമീനോട് നിന്റെ ആമീന്‍ യോജിക്കുകയുമില്ല.

എന്തു കൊണ്ടായിരിക്കും ഇങ്ങനെയൊരു വലിയ പ്രതിഫലം ഇത്തരമൊരു ചെറിയ പ്രവൃത്തിക്ക് നിശ്ചയിച്ചത് എന്നു നീ ചിന്തിക്കുന്നുണ്ടായിരിക്കാം.

പണ്ഡിതന്മാര്‍ പറഞ്ഞു: നിസ്കാരത്തില്‍ ഇമാമിന്റെ പാരായണം ശ്രദ്ധിച്ചു നില്‍ക്കാനും, കൃത്യ സമയത്ത് ആമീന്‍ പറയാന്‍ കഴിയുന്ന രൂപത്തില്‍ തയ്യാറെടുപ്പോടെ നില്‍ക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം നിശ്ചയിച്ചത്.

അപ്പോള്‍ നിസ്കാരത്തില്‍ ശ്രദ്ധ എവിടെയെങ്കിലുമാകരുത്. ഇമാമിന്റെ പാരായണം ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കണം. മലക്കുകള്‍ അത്ര മാത്രം ശ്രദ്ധയിലാണ് നിസ്കാരത്തില്‍ നിലകൊള്ളുന്നത്. നീയും അതു പോലെ ശ്രദ്ധിക്കണം. അപ്പോഴേ ഈ പറഞ്ഞ ശ്രേഷ്ഠതയും പ്രതിഫലവും നേടിയെടുക്കാന്‍ കഴിയൂ. (അവലംബം: ഫത്ഹുല്‍ ബാരി: 2/265)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ

كَتَبَهُ : عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment