പകർച്ചവ്യാധികളും കഠിനമായ രോഗങ്ങളും പ്രചരിക്കുമ്പോൾ നിരീശ്വരവാദികൾ എന്തെന്നില്ലാത്ത സന്തോഷത്തിലും, ‘ദൈവമെവിടെ? മരിച്ചു പോയോ?’ എന്ന് അട്ടഹസിച്ചു കൊണ്ടിരിക്കുകയുമാണ്. തങ്ങളുടെ പിഴച്ച ചിന്താഗതികൾ പ്രചരിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്താത്ത ഇത്തരം ദുഷ്ടജന്മങ്ങൾ തനിച്ച അവഗണ മാത്രമേ അർഹിക്കുന്നുള്ളൂ.

ഈ ലോകവും അതിലെ അനുഗ്രഹങ്ങളും പ്രയാസങ്ങളുമെല്ലാം ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്നും, ജീവിതം ഇവിടെ അവസാനിക്കുന്നില്ലെന്നും, ഈ ദിനങ്ങൾ ഞാൻ നന്മയിൽ മുന്നോട്ട് നയിച്ചാൽ സുഖാനുഗ്രഹങ്ങളുടെ സ്വർഗവും, ഇവിടെ തിന്മകൾ പ്രവർത്തിച്ചാൽ അതികഠിനമായ ശിക്ഷകളുടെ നരകവുമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങൾ യാതൊരു സംശയമോ ചാഞ്ചാട്ടമോ അവന്റെ വിശ്വാസത്തിൽ സൃഷ്ടിക്കുന്നില്ല.

എന്നാൽ കൊറോണയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ ചോദ്യങ്ങൾ സൃഷ്ടിക്കേണ്ടത് നിരീശ്വരവാദികളുടെ മനസ്സിലാണെന്നതാണ് യാഥാർത്ഥ്യം. തന്റെ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ശരിയെന്ന് തോന്നുന്നതും, തനിക്ക് ആത്യന്തികമായി നന്മയായി വന്നുഭവിക്കുന്നതും മാത്രമേ സ്വീകരിക്കൂ എന്ന് ശഠിക്കുന്ന യുക്തന്മാർക്ക് മുൻപിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അനേകം ചോദ്യങ്ങളുണ്ട്.

നാട് മുഴുവൻ ലോക്‌ഡൗണിലേക്കും, എപ്പോൾ അവസാനിക്കുമെന്ന് അറിയാത്ത വിധമുള്ള നിയന്ത്രണങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യന്റെ യുക്തി പറയുന്നത്; അവന് ജീവിക്കാൻ വേണ്ട ഭക്ഷണവും വെള്ളയും സൗകര്യങ്ങളും കഴിയുന്നിടത്തോളം സ്വരൂപിച്ചു വെക്കാനാണ്. കാരണം ഇന്ന് ഭക്ഷണം ശേഖരിച്ചു വെച്ചില്ലെങ്കിൽ നാളെ പട്ടിണി കിടന്ന് മരിക്കേണ്ട സാഹചര്യത്തിലേക്ക് വരെ അവൻ എത്തിപ്പെട്ടേക്കാം. ആർക്കെല്ലാം ഉപദ്രവം സൃഷ്ടിച്ചാലും സമൂഹത്തിന്റെ കെട്ടുപാടുകളെല്ലാം പൊട്ടിച്ച് ‘സ്വതന്ത്രജീവിതം’ നയിക്കേണ്ടവനാണല്ലോ യുക്തിവാദി?!

‘ജീവിതം ഇതു മാത്രമേയുള്ളൂ, അതു കൊണ്ട് സുഖിച്ചു തീർക്കൂ ഈ ജീവിതം’ എന്നായിരുന്നല്ലോ ഇക്കൂട്ടർ പറയാറുണ്ടായിരുന്നത്. മതനിയമങ്ങൾ പാലിക്കുന്നവർ വിഡ്ഢികളും, ‘ഒരു തവണ മാത്രം കൈവന്ന സുവർണ്ണാവസരം എന്നോ വരാനിരിക്കുന്ന നരകത്തിന്റെയും സ്വർഗത്തിന്റെയും പേരിൽ ഉപേക്ഷിക്കുന്ന മൂഢന്മാരു’മായിരുന്നല്ലോ?! എങ്കിൽ മനുഷ്യരിതാ ഭക്ഷണത്തിന് വേണ്ടി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു. പരമാവധി പൂഴ്ത്തി വെക്കുകയും, വില നിയന്ത്രണമില്ലാതെ വർദ്ധിക്കുമ്പോൾ നൂറു മടങ്ങ് ലാഭത്തിൽ അതെല്ലാം വിറ്റൊഴിവാക്കി ‘ജീവിതം സുഖകരമാക്കൂ’ എന്നാണല്ലോ നിങ്ങൾ ചിന്തിക്കേണ്ടത്?!

ഇതു പോലെ ‘ധാർമ്മികത, നന്മ, സംസ്കാരം, സദാചാരം’ എന്നിങ്ങനെ നിരീശ്വരവാദികൾക്ക് കലിയുണ്ടാക്കുന്ന വാക്കുകൾ ഓരോന്നും വെച്ച് ചോദ്യങ്ങൾ എണ്ണമില്ലാതെ മുന്നോട്ടു കൊണ്ടു പോകാം. ഇവരുടെയൊക്കെ ചീഞ്ഞളിഞ്ഞ യുക്തി കൊണ്ട് അളന്നാൽ -അതനുസരിച്ച് മനുഷ്യരെല്ലാം പ്രവർത്തിക്കുകയും ചെയ്താൽ- രണ്ടോ മൂന്നോ മാസം കൊണ്ട് മനുഷ്യകുലം തന്നെ തകർന്നു തരിപ്പണമാകും.

അലിവ് നിറഞ്ഞ ഹൃദയമുള്ള ഏതൊരു മനുഷ്യനെയും തകർത്തു കളയുന്ന വാർത്തകളാണ് നാട്ടിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നതെങ്കിലും ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനെയും, മരണത്തിന് ശേഷമുള്ള പരലോക ജീവിതത്തെയും നിഷേധിക്കുന്നവരുടെ പ്രവൃത്തികൾ നോക്കുക.

ഇന്ന് പ്രചരിച്ച ഒരു വാർത്ത പലരും വായിച്ചിരിക്കും. അമേരിക്കയിൽ മാർകറ്റിൽ വിൽപ്പനക്ക് വെച്ചിരുന്ന ഉല്പന്നങ്ങൾക്ക് മേൽ ഒരു സ്ത്രീ ചുമച്ചു തുപ്പിയതിനാൽ 35000 ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം രൂപ) ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചു കളയേണ്ടി വന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിരക്കുള്ള ഒരു ബസ്സിൽ തന്റെ മാസ്ക് എടുത്തു മാറ്റി, വായിൽ നിന്നുള്ള ഉമിനീർ ബസ്സിന്റെ കമ്പിയിൽ തേച്ചുപിടിപ്പിക്കുന്ന ഒരാളുടെ വീഡിയോയും പ്രചരിച്ചിരുന്നു. ഡോറുകളിലും ലിഫ്റ്റിലും മറ്റ് ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലും സമാനമായ പ്രവർത്തനം ചെയ്യുന്ന വേറെ ചിലരുടെ വീഡിയോകളും ഇതു പോലെ കാണാൻ കഴിഞ്ഞു.

ഇത്തരക്കാരെ എന്തു പറഞ്ഞാണ് ഒരു യുക്തിവാദി/ നിരീശ്വരവാദി/ സ്വതന്ത്രചിന്തകൻ തടയുക എന്ന് അറിയാൻ താല്പര്യമുണ്ട്. സിസിടിവിയുണ്ട്; പേടിക്കണം എന്നു പറയുമോ?! പോലീസ് പിടിച്ചേക്കും എന്നു പറയുമോ?! മനുഷ്യത്വമല്ല ഇതൊന്നും എന്ന് പറയുമോ?! എന്താണ് നിങ്ങൾ പറയുക?! എന്തു പറഞ്ഞാലും -എങ്ങനെയെല്ലാം തടഞ്ഞാലും- തിരിച്ചൊരു ചോദ്യം നിരീശ്വരവാദിയുടെ ഹൃദയത്തിൽ എപ്പോഴും വന്നുകൊണ്ടേയിരിക്കും:

അതിനെന്താണ്?! അതിലെന്താണ് കുഴപ്പം?! എനിക്ക് അതാണ് ശരിയെന്ന് തോന്നുന്നെങ്കിൽ എന്താണ് നിങ്ങളുടെ പ്രശ്നം? – നിരീശ്വരവാദം സൃഷ്ടിക്കുന്ന ഏറ്റവും വലിയ തലവേദനയാണിത്. ഇതിന് യാതൊരു പരിഹാരവും അവരുടെ പക്കലില്ല. എന്തെല്ലാം സാഹിത്യം കലർത്തിയാലും, മനുഷ്യർക്കാർക്കും മനസ്സിലാകാത്ത സങ്കീർണമായ സാങ്കേതികപദങ്ങൾ കുത്തിനിറച്ചാലും ഈ ‘മാനസിക’ രോഗത്തിനൊരു ഫലപ്രദമായ ചികിത്സ നിരീശ്വരവാദിയുടെ പക്കലില്ല.

അഹങ്കാരം നിറഞ്ഞ ഇവരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരം -അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനല്ലാതെ മറ്റൊരാൾക്കും- നൽകുക സാധ്യമല്ല; തീർച്ച! നന്മയുടെയും തിന്മയുടെയും കൃതമായ അതിർവരമ്പ് നിശ്ചയിച്ചു നൽകിയ, എല്ലാ പ്രതീക്ഷകളും ഭയപ്പെടുത്തലും ഒരുമിപ്പിച്ച, ഖുർആനിലെ ഏറ്റവും ആഴമുള്ള സൂക്തം എന്ന് വിശേഷിപ്പിക്കപ്പെട്ട, നിന്റെ സ്രഷ്ടാവായ അല്ലാഹുവിന്റെ വാക്കാണ് ഉത്തരം.

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾

“ആരെങ്കിലും ഒരു ഉറുമ്പിന്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് (പരലോകത്ത്) കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിന്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനത് (പരലോകത്ത്) കാണുന്നതാണ്.” (സൽസല: 5-6)

ഒരിക്കൽ നബി -ﷺ- ഈ രണ്ട് ആയത്തുകൾ ഒരാൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചു. തിരിച്ചു പോകുമ്പോൾ അയാൾ പറഞ്ഞു: “എനിക്കിത് മതി! ഇതിനപ്പുറത്ത് എന്തെങ്കിലുമൊന്ന് ഇനി കേൾക്കേണ്ടതില്ല.” (അഹ്മദ്: 20593)

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

WhatsApp alaswala.com/SOCIAL

Telegram t.me/ALASWALA

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment