ഇബ്‌നു അബീ വദാഅ നിവേദനം: ഞാന്‍ സഈദ് ബ്നുല്‍ മുസയ്യിബിന്റെ സദസ്സില്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചു ദിവസം എനിക്ക് അദ്ദേഹത്തിന്റെ സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ദിവസങ്ങള്‍ക്ക് ശേഷം എന്നെ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ എവിടെയായിരുന്നു?”

ഞാന്‍ പറഞ്ഞു: “എന്റെ ഭാര്യ മരണപ്പെട്ടു. അവളുടെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാലാണ് എനിക്ക് വരാന്‍ കഴിയാതെ പോയത്.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഭാര്യയുടെ മരണ വിവരം എന്നെ കൂടെ അറിയിച്ചു കൂടായിരുന്നോ? അങ്ങനെയെങ്കില്‍ എനിക്കും ജനാസഃയില്‍ പങ്കെടുക്കാമായിരുന്നു.”

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു. അപ്പോള്‍ അദ്ദേഹം (സഈദ്) എന്നോടു ചോദിച്ചു: “നീ ഏതെങ്കിലും സ്ത്രീയെ വിവാഹം ആലോചിച്ചിട്ടുണ്ടോ?”

ഞാന്‍ പറഞ്ഞു: “അല്ലാഹു താങ്കളോട് കാരുണ്യം ചൊരിയട്ടെ! എനിക്ക് ആരാണ് മകളെ കല്ല്യാണം കഴിച്ചു തരിക? രണ്ടോ മൂന്നോ ദിര്‍ഹം അല്ലാതെ മറ്റൊന്നും എന്റെ കയ്യിലില്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ (നിനക്ക് എന്റെ മകളെ കല്ല്യാണം കഴിപ്പിച്ചു തരാം).” ഞാന്‍ ചോദിച്ചു: “താങ്കള്‍ അത് ചെയ്യുമോ?”

അദ്ദേഹം പറഞ്ഞു: “തീര്‍ച്ചയായും!” ശേഷം ഹംദും സ്വലാതും ചൊല്ലിയതിനു ശേഷം രണ്ട് ദിര്‍ഹം മഹ്ര്‍ നിശ്ചയിച്ച് കൊണ്ട് അദ്ദേഹം തന്റെ മകളെ എനിക്ക് കല്ല്യാണം കഴിച്ചു തന്നു.

ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റു. സന്തോഷം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ‘ആരില്‍ നിന്ന് പണം കടം വാങ്ങും?’ എന്ന ചിന്തയുമായാണ് ഞാന്‍ വീട്ടിലേക്ക് തിരിച്ചു പോയത്.

മഗ്രിബ് നിസ്കരിച്ചതിന് ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു പോയി കുറച്ചു നേരം വിശ്രമിച്ചു. എനിക്ക് അന്ന് നോമ്പുണ്ടായിരുന്നു. നോമ്പു തുറക്കാനുള്ള വിഭവം ഞാന്‍ പുറത്തെടുത്തു. വെറും റൊട്ടിയും കുറച്ച് എണ്ണയും മാത്രമാണ് ഉണ്ടായിരുന്നത്.

അപ്പോഴുണ്ട് വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേള്‍ക്കുന്നു. “ആരാണ്?” ഞാന്‍ ചോദിച്ചു. “സഈദ്.” പുറത്തു നില്‍ക്കുന്നയാള്‍ പറഞ്ഞു.

സഈദ് എന്നു പേരുള്ള എല്ലാ ആളുകളുടെയും മുഖം എന്റെ മനസ്സില്‍ വന്നു; സഈദ് ബ്നുല്‍ മുസയ്യിബ് ഒഴികെ. നാല്‍പ്പത് കൊല്ലമായി അദ്ദേഹത്തെ തന്റെ വീട്ടിനും മസ്ജിദിനും ഇടയിലുള്ള വഴിയിലല്ലാതെ മറ്റെവിടെയും ഒരാളും കണ്ടിട്ടില്ല.

ഞാന്‍ എഴുന്നേറ്റു. വാതില്‍ തുറന്നപ്പോള്‍ പുറത്ത് നില്‍ക്കുന്നത് സഈദ് ബ്നുല്‍ മുസയ്യിബ് ആണ്. ഞാന്‍ മനസ്സില്‍ വിചാരിച്ചു: “മകളെ വിവാഹം ചെയ്തു തരേണ്ടതില്ലായിരുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടായിരിക്കും. (അതു പറയാനായിരിക്കാം ഇപ്പോള്‍ വന്നിരിക്കുന്നത്).”

ഞാന്‍ പറഞ്ഞു: “അല്ലയോ ഇബ്‌നുല്‍ മുസയ്യിബ്! എന്റെ അടുക്കലേക്ക് ആളെ വിട്ടിരുന്നെങ്കില്‍ ഞാന്‍ അങ്ങോട്ടു വരുമായിരുന്നല്ലോ?”

അദ്ദേഹം പറഞ്ഞു: “ഇന്ന് നിന്റെ അടുക്കലേക്ക് അങ്ങോട്ടു വരികയാണ് വേണ്ടത്.” ഞാന്‍ ചോദിച്ചു: “എന്തിനാണ് വന്നത്?”

അദ്ദേഹം പറഞ്ഞു: “നീ അവിവാഹിതാനായിരുന്നു. ഇന്ന് കല്ല്യാണം കഴിഞ്ഞതല്ലേയുള്ളൂ? ഇന്ന് രാത്രി നീ ഒറ്റക്ക് കഴിച്ചു കൂട്ടേണ്ടതില്ലെന്നു കരുതി. ഇതാ നിന്റെ ഭാര്യ!”

അവള്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹം അവളുടെ കൈ പിടിച്ചു വാതില്‍പ്പടിയിലേക്ക് അവളെ നിര്‍ത്തി. എന്നിട്ട് തിരിഞ്ഞു നടന്നു.

അവളാകട്ടെ; ലജ്ജാവിവശയായിരുന്നു. വാതിലിന്റെ അവിടെ നിന്ന് അവളെയും കൂട്ടി ഞാന്‍ എന്റെ മുറിയിലേക്ക് കയറി. നോമ്പ് തുറക്കുന്നതിനായി വെച്ചിരുന്ന റൊട്ടിയും എണ്ണയും അവിടെ ഉണ്ടായിരുന്നു. അവള്‍ കാണാതിരിക്കുന്നതിനു വേണ്ടി വിളക്കിന്റെ മറവിലേക്ക് ഞാന്‍ അത് മാറ്റി വെച്ചു.

പിന്നീട് മേല്‍ക്കൂരയില്‍ കയറി ഞാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടി. അവര്‍ എന്താണ് കാര്യമെന്ന് അന്വേഷിച്ചു കൊണ്ട് വന്നു.

ഞാന്‍ പറഞ്ഞു: “സഈദ് ബ്നുല്‍ മുസയ്യിബ് അദ്ദേഹത്തിന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചിരിക്കാത്ത സമയത്താണ് അദ്ദേഹം അവളെയും കൂട്ടി വന്നത്.”

അവര്‍ പറഞ്ഞു: “സഈദ് ബ്നുല്‍ മുസയ്യിബ് നിനക്ക് കല്ല്യാണം കഴിച്ചു തരികയോ?!”

ഞാന്‍ പറഞ്ഞു: “അതെ! അവള്‍ എന്റെ മുറിയിലുണ്ട്.”

അങ്ങനെ അവര്‍ അവളെ കാണാന്‍ വേണ്ടി മുറിയിലേക്ക് പോയി. ചിലര്‍ എന്റെ ഉമ്മയെ വിവരം അറിയിച്ചു. അങ്ങനെ ഉമ്മയും വീട്ടില്‍ വന്നു.

അവര്‍ പറഞ്ഞു: “മൂന്ന് ദിവസം അവളെ എന്റെ അടുക്കല്‍ വിട്ടു തരണം. ഞാന്‍ അവളുടെ തടിയൊക്കെ ഒന്നു നന്നാക്കട്ടെ. അതിന് മുന്‍പ് നീ അവളെ തൊട്ടു പോകരുത്!”

അങ്ങനെ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍ അവളാകട്ടെ; സ്തീകളില്‍ ഏറ്റവും സുന്ദരിയാണ്. ഖുര്‍ആനിലും ഹദീസിലും ജനങ്ങളില്‍ ഏറ്റവും പാണ്ഡിത്യവും അവള്‍ക്കുണ്ട്. ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍ മനസ്സിലാക്കുന്നതിലും അവള്‍ അങ്ങേയറ്റം മുന്‍പന്തിയിലാണ്.

അങ്ങനെ മാസം ഒന്നു കഴിഞ്ഞു. ഇതിനിടയില്‍ സഈദ് ബ്നു മുസയ്യിബിനെ കാണാന്‍ ഞാന്‍ അങ്ങോട്ട്‌ പോവുകയോ, അദ്ദേഹം എന്നെ കാണാന്‍ ഇങ്ങോട്ട് വരുകയോ ഉണ്ടായിട്ടില്ല.

ഏതാണ്ട് ഒരു മാസം ആകാനായപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സിലേക്ക് പോയി. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി. എന്നോട് അദ്ദേഹം ഒന്നും സംസാരിച്ചില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞു പോയി. ഞാന്‍ മാത്രം അവിടെ തനിച്ചായപ്പോള്‍ സഈദ് എന്നോട് പറഞ്ഞു: “എന്താണ് ആളുടെ അവസ്ഥ? (തന്റെ മകളെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.)”

ഞാന്‍ പറഞ്ഞു: “നന്മയില്‍ തന്നെ –ബ്നു മുസയ്യിബ്-! സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുന്ന, വെറുക്കുന്നവരുടെ അസൂയ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിയില്‍ തന്നെ!” അദ്ദേഹം പറഞ്ഞു: “എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ വടിയെടുക്കുക!”

ഞാന്‍ വീട്ടിലേക്ക് മടങ്ങി. എനിക്ക് ഇരുപതിനായിരം ദിര്‍ഹമും അദ്ദേഹം നല്‍കി.

അബ്ദുല്ലാഹി ബ്നു സുലൈമാന്‍ പറയുന്നു: “സഈദ് ബ്നുല്‍ മുസയ്യിബിന്റെ മകളെ ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ബ്നു മര്‍വാന്‍ തന്റെ മകന്‍ വലീദിന് വേണ്ടി മുന്‍പ് കല്ല്യാണം ആലോചിച്ചിരുന്നു. എന്നാല്‍ സഈദ് ബ്നു മുസയ്യിബ് അതിന് തയ്യാറായില്ല.

ഖലീഫയാകട്ടെ; ഈ കല്ല്യാണം നടക്കുന്നതിന് വേണ്ടി പല തരം തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടേയിരുന്നിരുന്നു. ഒരിക്കല്‍ കഠിനമായ തണുപ്പ് നിറഞ്ഞ ദിവസം ചാട്ടവാറു കൊണ്ട് നൂറ് അടി കൊടുക്കാന്‍ കല്‍പ്പിച്ചു. എന്നിട്ട് ശരീരത്തിലൂടെ വെള്ളം ഒഴിക്കുകയും, ഉടനെ തന്നെ കട്ടിയുള്ള കമ്പിളിയുടെ വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. (ഇതെല്ലാമായിട്ടും സഈദ് വഴങ്ങിയില്ല.)

(തഹ്ദീബ് ഹില്‍യതുല്‍ ഔലിയാ-അസ്വ്ബഹാനി: 344-346)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

5 Comments

Leave a Comment